കൈരളി അനന്തപുരി അവാർഡ് മുരുകന്
Friday, April 21, 2017 7:58 AM IST
മസ്കറ്റ്: ഈ വർഷത്തെ കൈരളി അനന്തപുരി അവാർഡിന് തെരുവോരം മുരുകൻ എന്ന മുരകനെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും മൊമെന്േ‍റായും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ 28, 29 തീയതികളിൽ അമറാത്ത് പാർക്കിൽ നടക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും.

കോട്ടയത്തിനടുത്ത് പൊൻകുന്നം സ്വദേശിയായ മുരുകൻ അനാഥരും ആലംബ ഹീനരുമായ ശാരീരിക, മാനസിക വൈകല്യങ്ങളുള്ള പാവങ്ങളുടെയിടയിൽ തെരുവോരം മുരുകൻ എന്നാണറിയപ്പെടുന്നത്. പകൽ സമയങ്ങളിൽ ആതുര ശുശ്രൂഷയിൽ ഏർപ്പെടുന്ന മുരുകൻ രാത്രി കാലങ്ങളിൽ ഓട്ടോ റിക്ഷാ ഓടിക്കുന്നു. തെരുവോരം, തെരുവ് വെളിച്ചം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ഇതിനോടകം പതിനായിരത്തിലധികം ആളുകളെ തെരുവിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്.

അനാഥർക്കുവേണ്ടി പ്രവർത്തിക്കുന്ന എറണാകുളത്തെ പള്ളുരുത്തിയിലുള്ള ഡോണ്‍ ബോസ്കോ സ്നേഹഭവൻ ഓർഫണേജിലെ ബ്രദർ മാവുരൂസ് സിഎംഐ യാണ് മുരുകന്‍റെ ബാല്യത്തിൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ താങ്ങായത്. മേസ്തിരിപ്പണി ഉൾപ്പെടെ പരിശീലിച്ച ഇദ്ദേഹത്തിന്‍റെ ജീവിതത്തിൽ മദർ തെരേസയുടെ സ്നേഹ ഭവൻ സന്ദർശനം വഴിത്തിരിവായി. 2007 ൽ തെരുവോരം എന്ന പേരിൽ എൻജിഒ തുടങ്ങി. രാഷ്ട്രപതിയിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നുമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അനന്തപുരി റസ്റ്ററന്‍റിൽ നടന്ന പത്രസമ്മേളനത്തിൽ അനന്തപുരി ഷുറൂഖ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിബി ജേക്കബാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്.

റിപ്പോർട്ട്: സേവ്യർ കാവാലം