എംബിബിഎസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Monday, October 7, 2024 3:40 AM IST
ലക്നോ: ഉത്തർപ്രദേശിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാജഹാൻപുർ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ കുശാഗ്ര പ്രതാപ് സിംഗ് (24) ആണ് മരിച്ചത്.
ഗോരഖ്പുർ സ്വദേശിയാണ് മരിച്ച കുശാഗ്ര. ഹോസ്റ്റലിന് പിന്നിൽ നിന്നുമാണ് കുശാഗ്രയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ വാട്ടർടാങ്കിനുള്ളിൽ
Monday, October 7, 2024 3:35 AM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമീറിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി.
ബാബർ മഗ്ര പ്രദേശവാസികളായ ആദിൽ (ആറ്), ഹസ്നൈൻ (ഏഴ്) എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെ തുടർന്ന് ഇവരുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തെരച്ചിലിനിടെ, ശനിയാഴ്ച രാത്രി ഇവരുടെ മൃതദേഹങ്ങൾ ആളൊഴിഞ്ഞ വീടിന്റെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി കോട്വാലി എസ്എച്ച്ഒ സവായ് സിംഗ് പറഞ്ഞു.
കുട്ടികളുടെ ശരീരത്ത് മുറിവുകളുണ്ടെന്നും ഇവരെ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇവർ മോർച്ചറിക്ക് പുറത്ത് പ്രതിഷേധിച്ചു.
ബന്ധുവിനെ കണ്ട് റോഡിലേക്ക് ഓടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച് മരിച്ചു
Monday, October 7, 2024 2:50 AM IST
ചെന്നൈ: ബന്ധുവിനെ കണ്ട് റോഡിലേക്ക് ഓടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച് മരിച്ചു. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ഗഗൻ സായ് ആണ് മരിച്ചത്.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡിൽ ബന്ധുവിനെക്കണ്ട് ഓടി അടുത്ത് ചെല്ലുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന ഓട്ടോ കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു.
കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓട്ടോ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
അവസാന വിക്കറ്റും വീണു; അജിത് കുമാറിനെതിരായ നടപടിയിൽ പ്രതികരണവുമായി ജലീൽ
Monday, October 7, 2024 1:24 AM IST
മലപ്പുറം: എഡിജിപി എം.ആര്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയതിന് പിന്നാലെ പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ. അവസാന വിക്കറ്റും വീണു, അരങ്ങത്തു നിന്ന് അടുക്കളയിലേക്ക് എന്ന് ജലീൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ ബറ്റാലിയന്റെ ചുമതലയിൽ അദ്ദേഹം തുടരും. ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. ഞായറാഴ്ച രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.
കാസര്‍ഗോഡ് അഞ്ച് പേർക്ക് ഇടിമിന്നലേറ്റു
Monday, October 7, 2024 12:51 AM IST
കാസര്‍ഗോഡ്: ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് ബേഡഡുക്കയിലാണ് സംഭവം.
ജനാര്ദ്ദനന്, കൃഷ്ണന്, അമ്പു, കുമാരന്, രാമചന്ദ്രന് എന്നിവര്‍ക്കാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. ജനാര്‍ദ്ദനന്റെ കടയിലിരിക്കുമ്പോളാണ് ഇടിമിന്നലേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ
Monday, October 7, 2024 12:24 AM IST
അമ്പലപ്പുഴ: ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വിഷ്ണു (24), അർജുൻ (27), ശ്യാംകുമാർ (33), ജയകുമാർ (55) എന്നിവരെയാണ് പിടിയിലായത്.
നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ ആക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും തുടർന്ന് ബാറിൽ ബഹളമുണ്ടാക്കുകയുംചെയ്തു.
പോലീസ് എത്തിയതോടെ രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് ബാർ ജീവനക്കാരനായ ടിനോ വിവരങ്ങൾ നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ തിരിച്ചെത്തി ഇയാളെ മർദിക്കുകയായിരുന്നു.
മുഖ്യമന്ത്രി അജിത് കുമാറിന് ട്രാന്‍സ്ഫര്‍ നല്കി: രമേശ് ചെന്നിത്തല
Sunday, October 6, 2024 11:44 PM IST
തിരുവനന്തപുരം: അജിത് കുമാര്‍ ചെയ്ത എല്ലാ പരിപാടികളും മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇപ്പോള്‍ അദ്ദേഹത്തിന് ഒരു ട്രാന്‍സ്ഫര്‍ നല്കി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഇതൊന്നും കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. നിലവിലെ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. അദ്ദേഹം ബറ്റാലിയന് ചുമതലയില്‍ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് വെറുമൊരു ട്രാന്‍സ്ഫര്‍ മാത്രമാണ്.
അല്ലാതെ ഇതിനെ നടപടി എന്നു പോലും വിളിക്കാനാവില്ല. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പില്‍ ഒന്നും നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
അജിത് കുമാറിനെതിരെ നടപടി; തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ
Sunday, October 6, 2024 11:09 PM IST
തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത്കുമാറിനെതിരായ നടപടിയിൽ പ്രതികരണവുമായി പി.വി.അൻവര എംഎല്‍എ. അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ എന്ന് ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടുകൊണ്ടാണ് അൻവറിന്റെ പ്രതികരണം.
പി.വി.അൻവര്‍ പുത്തൻ വീട്ടിൽ അൻവര്‍ എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ടാണ് പ്രതികരണം. എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെ ഗുരുതര ആരോപണം ഉന്നയിച്ചത് പി.വി.അൻവര്‍ എംഎല്‍എയാണ്.
അവസാന വിക്കറ്റും വീണു. അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് എന്നായിരുന്നു എഡിജിപിക്കെതിരായ നടപടിയിൽ മുൻ മന്ത്രി കെ.ടി. ജലീലിന്റെ പ്രതികരണം. വിക്കറ്റ് സ്റ്റംപ് തെറിക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ടായിരുന്നു കെ.ടി. ജലീലിന്റെ ഫേയ്ബുക്ക് കുറിപ്പ്.
നടപടി വെറും പ്രഹസനം; നാളെ നിയമസഭയിൽ കാണാമെന്ന് പ്രതിപക്ഷ നേതാവ്
Sunday, October 6, 2024 11:08 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയ നടപടി പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നടപടിയിൽ തൃപ്തിയില്ലെന്നും നാളെ നിയമസഭയില്‍ കാണാമെന്നും സതീശൻ പറഞ്ഞു.
നിയമസഭാ സമ്മേളനം നാളെ നടക്കുകയാണ്. അത് ഭയന്നിട്ടാണ് ഈ നടപടി. ഞങ്ങൾ രണ്ട് ആരോപണമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. അതിന്റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു.
അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. പൂരം കലക്കിയതിന്റെ പേരിലാണ് നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വി.ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോരെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം: കെ.സുധാകരൻ
Sunday, October 6, 2024 10:53 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു.
ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയന്റെ ചുമതല നിര്‍ത്തിക്കൊണ്ടാണ് അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരൻ വിമർശിച്ചു. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേത്.
നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജി പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്നും കെ.സുധാകരന് പറഞ്ഞു.
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി; ഇന്ത്യയ്ക്ക് അനായാസ വിജയം
Sunday, October 6, 2024 10:37 PM IST
ഗ്വാളിയർ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. സ്കോർ: ബംഗ്ലാദേശ് 127(19.5) ഇന്ത്യ 132/3(11.5). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലദേശ് 19.5 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി. 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ് എന്നിവർ കളം നിറഞ്ഞതോടെ ബംഗ്ലാ കടുവകളെ ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്കായി. തകർച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ലിറ്റണ്‍ ദാസിനെയും പര്‍വേസ് ഹൊസൈന്‍ ഇമോനെയും തുടക്കത്തിലേ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
32 പന്തിൽ മൂന്നു ഫോറുകൾ ഉൾപ്പടെ 35 റൺസെടുത്ത മെഹ്ദി ഹസൻ മിറാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ 27 റൺസെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിഷേക് റണ്ണൗട്ടായി.
മൂന്നാമതെത്തിയ സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. സഞ്ജുവിനൊപ്പം 40 റണ്‍സാണ് സൂര്യ ചേര്‍ത്തത്. 14 പന്തുകള്‍ മാത്രം നേരിട്ട സൂര്യ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പടെ 29 റൺസ് നേടി. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. എട്ടാം ഓവറിലാണ് സഞ്ജു(29) മടങ്ങുന്നത്.
മെഹിദി ഹസന് മിറാസിനെ കൂറ്റനടിക്ക് ശ്രമിച്ച് റിഷാദ് ഹുസൈന് ക്യാച്ച് നല്‍കുയായിരുന്നു സഞ്ജു. 19 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
അർഷ്ദീപ് സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 മുന്നിലെത്തി.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം: ബിനോയ് വിശ്വം
Sunday, October 6, 2024 10:39 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയത് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടു.ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്.
ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന് ഒരു രാഷ്ട്രീയ അടിത്തറയുണ്ട്. ആ രാഷ്ട്രീയം ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ വിപരീത ഭാഗത്താണ്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ് ക്രമസമാധാന ചുമതല.
ആ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളെ കണ്ടതായി വെളിച്ചത്തുവരുമ്പോള്‍ അതില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഉത്തരം പറയേണ്ട കടമയുണ്ട്. ആ ഉത്തരമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാത്രം മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് വി.എസ്. സുനിൽകുമാർ പറഞ്ഞു. മറ്റു നാനാവശങ്ങളിൽ വിശദമായ അന്വേഷണവും അതുമായി ബന്ധപ്പെട്ട തുടർ നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടപടി പേരിനുമാത്രം: ക്രമസമാധാന ചുമതലയിൽനിന്ന് അജിത് കുമാർ തെറിച്ചു
Sunday, October 6, 2024 9:33 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിയുമായി സർക്കാർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ ബറ്റാലിയന്റെ ചുമതലയിൽ അദ്ദേഹം തുടരും. ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് രാത്രിയോടെ നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. ഞായറാഴ്ച രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.
എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയെന്നാണ് സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ വിശദീകരണവും ഡിജിപി തള്ളിയിരുന്നു.
പി.വി.അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പോലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
പോലീസിൽ നടക്കുന്നത് അജിത് കുമാറിന്റെ സംഹാരതാണ്ഡവം: പി.വി.അൻവർ
Sunday, October 6, 2024 10:55 PM IST
മലപ്പുറം: ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ രൂക്ഷവിമർശനവുമായി പി.വി.അൻവർ എംഎൽഎ. പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ അജിത് കുമാറിന്റെ സംഹാര താണ്ഡവമാണെന്നും എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അൻവര്‍ ആരോപിച്ചു.
പൂരം കലക്കി ബിജെപിക്ക് ഒരു ലോക്സഭാ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് താൻ പരാതി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വന്നാൽ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൂരം കലക്കൽ റിപ്പോര്‍ട്ടിൽ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല. ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുത്തിരുന്ന സിപിഐക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. തമിഴ്നാട്ടിൽ പോയി ഡിഎംകെയുമായി ചർച്ച നടത്തി. ആർഎസ്എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല. ബിജെപിയെ നോട്ടക്ക് പിന്നിൽ ആക്കിയ നേതാവിനെ ആണ് ഞാൻ തെരഞ്ഞുപോയത്.
ഡിഎംകെയുമായുള്ള തന്റെ സഹകരണത്തെ തടയാൻ ശ്രമിക്കുകയാണ് ഫാസിസത്തിന്റെ മറ്റൊരു മുഖം എന്ന് അൻവർ ആരോപിച്ചു. തമിഴ്നാട്ടിൽ സഖ്യകക്ഷികള്‍ക്ക് നിർലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സർവശക്തിയും എടുത്തു കോയമ്പത്തൂരിൽ ഇറങ്ങിയപ്പോൾ സിപിഎമ്മിന് പാർട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡിഎംകെ. അതേസമയത്ത് തൃശൂരിൽ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേർക്കുനേർ നിന്നു പറയും. സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് എം.കെ.സ്റ്റാലിൻ.
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റാലിനോട് ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു. പാലക്കാട് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിൽ എത്തി. പാലക്കാട് സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്ക് നൽകും. ചേലക്കരയിൽ ബിജെപി വോട്ടുകൾ സിപിഎമ്മിനും നൽകാനാണ് ധാരണ. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്.
കേരളാ നിയമസഭയിൽ ബിജെപിക്ക് വീണ്ടും അക്കൗണ്ട് തുറക്കാൻ സിപിഎം വഴി ഒരുക്കുകയാണ്. എഡിജിപിയുടെ ഭൂമി ഇടപാടിൽ 35 ലക്ഷം രൂപ പണമായിത്തന്നെ നേരിട്ട് കൈമാറി. 100 രൂപ പോലും അക്കൗണ്ട് വഴി കൊടുത്തില്ല. തെളിവുകൾ കൊടുത്തിട്ടും നടപടിയില്ല. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പൊളിറ്റിക്കൽ പാർട്ടിയല്ലെന്നും അൻവര്‍ ആരോപിച്ചു.
നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസിൽ ഇടിച്ചു; മുത്തച്ഛനും കൊച്ചുമകൾക്കും ദാരുണാന്ത്യം
Sunday, October 6, 2024 8:22 PM IST
കൊച്ചി : നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസിൽ ഇടിച്ച് മുത്തച്ഛനും കൊച്ചുമകൾക്കും ദാരുണാന്ത്യം. എംസി റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിലുണ്ടായ അപകടത്തിൽ തങ്കച്ചന് (70), എസ്തര് (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്.
തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്തറിന്റെ അച്ഛനുമായ എബിയും ഭാര്യ ട്രീസയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എംസി റോഡില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിക്കണം; നയം പ്രഖ്യാപിച്ച് അൻവർ
Sunday, October 6, 2024 8:24 PM IST
മലപ്പുറം: പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരളയുടെ നയം പ്രഖ്യാപിച്ചു. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം.
മലബാറിനോടുള്ള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.
വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം.
തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണം. സ്കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആക്കണം. പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം.
പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കണം, നിയോജക മണ്ഡലങ്ങളിൽ കൃഷിക്കായി പ്രത്യേക സോൺ, പഞ്ചായത്ത് തോറും കാലാവസ്ഥ പഠന കേന്ദ്രം, റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം, തോട്ടം പ്ലാന്റേഷനുകളിൽ ആരോഗ്യ ഫാം ടൂറിസത്തിനായി നിയമഭേദഗതി, ഓൺലൈൻ കച്ചവടം നിരുത്സാഹപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങൾ സംഘടന മുന്നോട്ടുവച്ചു.
കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അൻവറിനെ മുദ്രാവാക്യം വിളികളോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്.
ത്രില്ലര്‍ പോരിൽ പാക്കിസ്ഥാനെ വീഴ്ത്തി; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Sunday, October 6, 2024 7:28 PM IST
ദുബായ്: വനിതാ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം. സ്കോർ: പാക്കിസ്ഥാൻ 105/8 ഇന്ത്യ 108/4 (18.5). ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. 35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി.
28 പന്തിൽ 23 റൺസ് നേടിയ ജമീമ റോഡ്രിഗസും മികച്ച പ്രകടനം പുറത്തെടുത്തു. മലയാളി താരം സജന സജീവനാണ് വിജയറണ്‍ നേടിയത്. പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ഇന്ത്യയെ കുഴക്കിയത്. താരം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. പാക്കിസ്ഥാൻ തകർച്ചയോടെയാണ് ബാറ്റിംഗ് തുടങ്ങിയത്.
34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്. പാക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്.
ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും മലയാളി താരം ആശ ശോഭന ഒരു വിക്കറ്റും വീഴ്ത്തി. അരുദ്ധതി റെഡ്ഡിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ടോസ്; സഞ്ജു ടീമിൽ
Sunday, October 6, 2024 7:13 PM IST
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തും.
മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്സും ഓപ്പണ്‍ ചെയ്യും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ മത്സരമാണിത്.
ടീം ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്.
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന് മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്കിന് അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്, ഷോറിഫുള്‍ ഇസ്ലാം.
കനത്ത മഴ; മട്ടന്നൂരിൽ വീടുകളിൽ വെള്ളം കയറി
Sunday, October 6, 2024 7:02 PM IST
കണ്ണൂർ: സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. കണ്ണൂർ മട്ടന്നൂർ മേഖലയിലെ വീടുകളിൽ വെള്ളം കയറി.
വിമാനത്താവളത്തിൽ നിന്നും വെള്ളം കുത്തിയൊഴുകിയാണ് കല്ലേരിക്കരയിലെ വീടുകളിലേക്ക് എത്തിയത്. ഒരു മണിക്കൂറിനിടെ 92 മില്ലി മീറ്റർ മഴയാണ് വിമാനത്താവള മേഖലയിൽ പെയ്തത്. ഉരുവച്ചാൽ ശിവപുരം റോഡിൽ കടകളിലും വെള്ളം കയറി.വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കരുത്തുകാട്ടാൻ അൻവർ; നയവിശദീകരണ യോഗം ഉടൻ
Sunday, October 6, 2024 6:35 PM IST
മഞ്ചേരി: പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നയവിശദീകരണ യോഗം ഉടൻ തുടങ്ങും. അൻവർ യോഗസ്ഥലത്തേക്ക് പുറപ്പെട്ടു. മഞ്ചേരി ജസീല ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം.
അന്‍വറിന്റെ മുഖം ആലേഖനം ചെയ്ത കൊടിയുമായാണ് ആളുകള്‍ സദസിലേക്ക് എത്തുന്നത്. ഡിഎംകെ പതാകയേന്തിയും ആളുകളെത്തുന്നുണ്ട്. യോഗത്തിന് എത്തുന്നവരെ പോലീസ് തടയുകയാണെന്ന് അൻവർ ആരോപിച്ചു. തന്നെ തോൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീട്ടിൽ പോലീസെത്തി. നിങ്ങൾക്ക് കള്ളക്കടത്തുമായി എന്ത് ബന്ധമെന്നാണ് ചോദ്യം. ഇതെല്ലാം ഇവിടെ നടക്കുന്നുണ്ട്.
ഡിഎംകെയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറിയ അൻവർ കോൺഫിഡൻസ് ഉണ്ടെന്നും, ഇനി തമിഴ് മട്ടും പേസും എന്നും തമിഴിൽ മറുപടി നൽകിയാണ് പൊതു സമ്മേളനം നടക്കുന്ന വേദിയിലേക്ക് പുറപ്പെട്ടത്.
ഒരു ലക്ഷം പേരെ വിശദീകരണ യോഗത്തിൽ പങ്കെടുക്കുമെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു. ക്രമസമാധാന പാലനത്തിന് കനത്ത പോലീസ് സേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പിക്കാണ് ചുമതല.
കേരളത്തിൽ നിന്ന് വീണ്ടും കർദിനാൾ; സ്ഥാനാരോഹണം ഡിസംബർ എട്ടിന്
Sunday, October 6, 2024 6:04 PM IST
വത്തിക്കാൻ: ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ കർദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിച്ചുവരുകയാണ്. ഇവരുടെ സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനിൽ നടക്കും.
ഇതോടെ കേരളത്തിൽനിന്നുള്ള കർദിനാൾമാരുടെ എണ്ണം മൂന്നായി. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.
അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.
സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് നിലവിൽ കേരളത്തിൽനിന്നുള്ള കർദിനാൾമാർ.
പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കി; ഇന്ത്യയ്ക്ക് 106 റൺസ് വിജയലക്ഷ്യം
Sunday, October 6, 2024 7:20 PM IST
ദുബായ്: വനിതാ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു.
34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്.
പാക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും മലയാളി താരം ആശ ശോഭന ഒരു വിക്കറ്റും വീഴ്ത്തി.
മുനീറിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ട്; ലീഗ് നേതൃത്വം മറുപടി പറയണം: ഡിവൈഎഫ്ഐ
Sunday, October 6, 2024 5:28 PM IST
കോഴിക്കോട്: എം.കെ. മുനീറിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ടെന്നും ഇതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. മുനീറിന്റെ വിദേശ യാത്ര പരിശോധിക്കണമെന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വലിയ ബന്ധം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതിയുണ്ട്. തെളിവുകൾ വരുമ്പോൾ ലീഗ് മതത്തെ പടച്ചട്ട ആക്കുകയാണെന്നും വസീഫ് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരെ ഗൾഫിലേക്ക് സ്വർണ്ണകടത്തിനായി കൊണ്ടു പോകുകയാണെന്നും കൊടുവള്ളിയെ സ്വർണ്ണക്കടത്ത് ഭീകര കേന്ദ്രമാക്കുന്നുവെന്നും വസീഫ് പറഞ്ഞു.
തനിക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണ് അമാന എംബ്രേസ് എന്നും അതിന് തുരങ്കം വെക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ പറഞ്ഞു.
"എട മോനെ ഇത് പാർട്ടി വേറെയ, പോയി തരത്തില്‍ കളിക്ക്'; അൻവറിനെതിരെ പോസ്റ്റുമായി പി.എം.മനോജ്
Sunday, October 6, 2024 5:01 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയ്ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.
എം.വി.രാഘവനെ പരാമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. എം.വി.രാഘവന്റെ പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗങ്ങള്‍ കാണുമ്പോള്‍ ഇനി സിപിഎം ഉണ്ടാകുമോയെന്ന് ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല.
1987ല്‍ വന്‍ ഭൂരിപക്ഷ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. എംവി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്. പോയി തരത്തില്‍ കളിക്ക്!' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
സർക്കാർ ശമ്പളം പറ്റുന്ന പ്രസ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചട്ടവിരുദ്ധമാണെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
കെ.ടി. ജലീൽ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ്
Sunday, October 6, 2024 5:16 PM IST
മലപ്പുറം: കെ.ടി. ജലീൽ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ജലീലിന്റെ പരാമർശം ഒരു സമുദായത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫിറോസ് പറഞ്ഞു.
വർഷങ്ങളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തു. മതവിധി പുറപ്പെടുവിക്കാൻ ഇത് മതരാഷ്ട്രമാണോയെന്നും ഫിറോസ് ചോദിച്ചു. ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെ.ടി. ജലീൽ പറഞ്ഞു. കള്ളകടത്തിനു പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്.
മുസ്ലിംകൾ എല്ലാം സ്വർണക്കള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കസ്റ്റഡിയിൽ
Sunday, October 6, 2024 5:02 PM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പോലീസ് കസ്റ്റഡിയിൽ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നാണ് ഓം പ്രകാശ് കസ്റ്റഡിയിലായത്.
ലഹരിക്കടത്ത് ശ്യംഖലയുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഓം പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയ്ക്ക് ടോസ്, പാക്കിസ്ഥാന് ബാറ്റിംഗ്
Sunday, October 6, 2024 3:44 PM IST
ദുബായി: വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
ആദ്യമത്സരത്തിൽ ന്യൂസിലൻഡിനോട് 58 റണ്‍സിന്റെ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നു ജയം അനിവാര്യമാണ്. അതേസമയം, ശ്രീലങ്കയ്ക്കെതിരായ ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ 31 റണ്‍സിനു ജയിച്ചു.
നിലവിൽ ഗ്രൂപ്പ് എ പോയിന്റ് ടേബിളിൽ ഇന്ത്യ ഏറ്റവും പിന്നിലാണ്. ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ ടീമുകൾ രണ്ടു പോയിന്റു വീതവുമായി ആദ്യ മൂന്നു സ്ഥാനങ്ങളിലുണ്ട്. ഇന്നു ജയിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യൻ വനിതകൾക്കു സാധിക്കാതെവരും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇതുവരെ 15 ട്വന്റി-20 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 12 എണ്ണത്തിൽ ഇന്ത്യ ജയം സ്വന്തമാക്കി, പാക്കിസ്ഥാൻ മൂന്നു മത്സരങ്ങളിലും.
2024 ഏഷ്യ കപ്പിലായിരുന്നു ഇരു ടീമും ഏറ്റവും അവസാനമായി മുഖാമുഖമിറങ്ങിയത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു. 2022 ഏഷ്യ കപ്പിലാണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയെ തോൽപ്പിച്ചത്.
വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഏഴു തവണ ഏറ്റുമുട്ടി. അതിൽ 5-2ന് ഇന്ത്യക്കാണു വിജയ മുൻതൂക്കം.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ഥാന, ഷെഫാലി വർമ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, സജീവൻ സജന, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ആശ ശോഭന, രേണുക സിംഗ്.
പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുനീബ അലി, ഗുൽ ഫെറോസ, സിദ്ര അമീൻ, ഒമൈമ സൊഹൈൽ, നിദാ ധാർ, തുബ ഹസൻ, ഫാത്തിമ സന, ആലിയ റിയാസ്, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ, സയിദ അരൂബ് ഷാ.
പി.വി. അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ
Sunday, October 6, 2024 3:25 PM IST
ചെന്നൈ: പി.വി. അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഡിഎംകെയ്ക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ട്. അൻവർ വിഷയത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവൻ പ്രതികരിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് അൻവർ നേരത്തെ പ്രതികരിച്ചിരുന്നു.
തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Sunday, October 6, 2024 3:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൂടാതെ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, തിങ്കളാഴ്ച തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 0.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മുസ്ലിംകൾ എല്ലാം സ്വർണക്കള്ളകടത്തുകാരാണ് പറഞ്ഞിട്ടില്ല, തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് ജലീൽ
Sunday, October 6, 2024 3:06 PM IST
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെ.ടി. ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പി.എം.എ. സലാം പറഞ്ഞതെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കള്ളകടത്തിനു പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിനു പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിതന്മാർക്ക് പോലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഏത് മതസമുദായത്തിലാണങ്കിലും ആ മതത്തിലുള്ളവരാണ് ഇത്തരം തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. മുസ്ലിംകൾ എല്ലാം സ്വർണക്കള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.
കോഴിക്കോട്ട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടർ കത്തി
Sunday, October 6, 2024 1:52 PM IST
കോഴിക്കോട്: പേരാന്പ്രയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടർ കത്തി. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും പരിക്കില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിനും തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം.
ക്ലിഫ് ഹൗസിൽ നടന്നത് പതിവ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Sunday, October 6, 2024 1:30 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.
മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ള പതിവ് കൂടിക്കാഴ്ചയാണ് ക്ലിഫ് ഹൗസിൽ നടന്നത്.
മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ലെന്നും കുറിപ്പിൽ പറയുന്നു.
അകാലി നേതാവുമായുള്ള തർക്കം; എഎപി നേതാവിനു വെടിയേറ്റു
Sunday, October 6, 2024 1:07 PM IST
ന്യൂഡൽഹി: ശിരോമണി അകാലിദൾ നേതാവുമായുണ്ടായ വാക്കുതർക്കത്തിനിടെ എഎപി നേതാവിനു വേടിയേറ്റു. ശിരോമണി നേതാവാണ് വെടിയുതിർത്തത്. പഞ്ചാബിലെ ഫാസിൽക ജില്ലയിലാണ് സംഭവം.
എഎപി നേതാവായ മൻദീപ് സിംഗ് ബ്രാറിനാണ് വെടിയേറ്റത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ജില്ലാ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
അകാലി നേതാവ് വർദേവ് സിംഗ് മാൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എഎപി എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു.
ബ്ലോക്ക് ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ) ഓഫീസിന് പുറത്തായിരുന്നു സംഭവം.
കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
Sunday, October 6, 2024 1:37 PM IST
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിനു തീപിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
നാദാപുരത്തുനിന്നും അഗ്നനിശമനസേന എത്തിയാണ് തീ അണച്ചത്. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ചുരത്തിലെ നാലാം വളവിലാണ് സംഭവം.
നാദാപുരം ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. കൂടുതല്‍ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികെയാണ് അറിയിച്ചു.
മുംബൈയിൽ കെട്ടിടസമുച്ചയത്തിൽ വൻ തീപിടിത്തം; ഏഴുവയസുകാരി ഉൾപ്പടെ ഏഴുപേർ വെന്തുമരിച്ചു
Sunday, October 6, 2024 12:29 PM IST
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ വൻ തീപിടിത്തത്തിൽ ഏഴുവയസുകാരി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ചെമ്പൂര് ഈസ്റ്റിലെ എഎൻ ഗെയ്ക്വാദ് മാർഗിലെ സിദ്ധാർഥ് കോളനി പ്രദേശത്ത് പുലര്‍ച്ചെ 5.20നാണ് സംഭവം.
ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കട പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. കടയിലെ ഇലക്ട്രിക് വയറിംഗിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. പാരിസ് ഗുപ്ത (ഏഴ്), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10), വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേക്ക് മാറ്റി.
ജമ്മു കാഷ്മീരിൽ കേവല ഭൂരിപക്ഷം നേടുമെന്ന് കെ.സി. വേണുഗോപാൽ
Sunday, October 6, 2024 12:14 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീൽ കേവല ഭൂരിപക്ഷം നേടുമെന്ന് എഐസിസി ജനറൽ കെ.സി. വേണുഗോപാൽ. പിഡിപിയെ ഒപ്പം കൂട്ടിയെങ്കിലും സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ പ്രചാരണ രംഗത്ത് കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. 60 ന് മുകളിൽ സീറ്റ് ലഭിക്കും. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
കാഷ്മീരിൽ എന്ത് തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ശ്രമങ്ങൾ നടത്തിയാലും ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ല. പിഡിപി ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. പല കാരണങ്ങൾ കൊണ്ട് സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്.
ബിജെപിക്കൊപ്പം പിഡിപി പോകില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
കാസർഗോട്ട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
Sunday, October 6, 2024 1:06 PM IST
കാസർഗോഡ്: കാസർഗോഡ് അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീന (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു.
തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം.
തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പോലീസിന് പറഞ്ഞതായാണ് വിവരം.
കോട്ടയം കുമാരനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, October 6, 2024 11:48 AM IST
കോട്ടയം: കുമാരനെല്ലൂരിൽ എംസി റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്.
രോഹിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്ത് നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലീലിന്റെ പ്രസ്താവന അപകടകരമെന്ന് പി.എം.എ. സലാം
Sunday, October 6, 2024 11:32 AM IST
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം സഹയാത്രികൻ കെ.ടി. ജലീൽ നടത്തിയ മതവിധി പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം.
ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണ്. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ബിജെപി നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ പറയുന്നത്.
ഒരു സമുദായം മാത്രം സ്വർണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാടെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു.
ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ല: ജലീലിനെതിരേ അന്‍വര്‍
Sunday, October 6, 2024 11:21 AM IST
നിലമ്പുർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ എംഎൽഎ നടത്തിയ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി പി.വി. അൻവർ. സ്വർണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അൻവർ പറഞ്ഞു.
ജലീലിന്റെ പ്രസ്താവന താൻ കേട്ടിട്ടില്ല. സ്വര്‍ണക്കടത്തില്‍ ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ ജലീൽ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
എം.ടിയുടെ വീട്ടിലെ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ
Sunday, October 6, 2024 11:07 AM IST
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ പ്രതികൾ പിടിയിൽ. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് പിടിയിലായത്. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
സംഭവത്തില്‍ നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതികളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തില്ല. തുടർന്ന് രാത്രി ഒമ്പതരയോടെ എം.ടിയുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടിൽവച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർധരാത്രിയോടെ കേസെടുക്കുകയായിരുന്നു.
വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയതായി തിരിച്ചറിയുന്നത്. സ്ഥലം മാറിവച്ചതാകാമെന്നു കരുതിയാണ് കേസ് നല്കാന് വൈകിയത്. തുടര്‍ന്ന് ആഭരണം വീട്ടിലില്ലെന്ന് ഉറപ്പായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്നു പവന്റെ ഒരു വള, മൂന്നു മാലകള്‍, രണ്ടു ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച കമ്മലും ലോക്കറ്റും, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്. 15 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായതായി കണക്കാക്കുന്നു. ബാങ്ക് ലോക്കര്‍ മാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്.
ക്ലിഫ് ഹൗസിൽ നിർണായക ചർച്ചകൾ; പി. ശശിയും സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തി
Sunday, October 6, 2024 10:59 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അതിന്റെ ഭാഗമായി പി. ശശിയും സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ് ഹൗസിലെത്തി.
ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച രാത്രി സർക്കാരിനു സമർപ്പിച്ചിരുന്നു.
ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡിജിപിയുടെ കണ്ടെത്തല്‍.
കസേര മാറ്റമല്ല, സസ്പെൻഷനാണ് വേണ്ടത്: എഡിജിപിക്കെതിരേ വീണ്ടും അൻവർ
Sunday, October 6, 2024 10:41 AM IST
മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി പി.വി. അൻവർ എംഎൽഎ. എഡിജിപിക്ക് കസേര മാറ്റമല്ല നൽകേണ്ടതെന്നും സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും അൻവർ കുറ്റപ്പെടുത്തി.
അജിത്കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടാണ്. അജിത് കുമാറിനെ കൈവിടാതെ കെട്ടിപ്പിടിച്ചിരുന്ന് പൊതുസമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
എഡിജിപി മുഖ്യമന്ത്രിയുടെ സീമന്തപുത്രനാണ്. എഡിജിപി സ്വർണം കടത്തിയതിലും, പൂരം കലക്കിയതിലും കേസില്ല. ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് തന്റെ പേരിൽ കേസ് നടക്കട്ടെ. തനിക്കെതിരെ ഇനിയും കേസുകൾ വരാം. ചിലപ്പോൾ ഇന്നത്തെ പരിപാടികൾ കഴിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അൻവർ പറഞ്ഞു.
ഇന്ന് എന്തായാലും എംആർ അജിത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റും. സിഎംഒയുടെ പ്രതീക്ഷക്ക് വിരുദ്ധമായ റിപ്പോർട്ട് ആണ് ഡിജിപി നൽകിയിരിക്കുന്നത്. അവിടെയാണ് സർക്കാർ കുടുങ്ങിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.
നിയമസഭയിൽ സീറ്റു മാറ്റിയതിനെതിരേ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. തന്നെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കാം. അങ്ങനെയുണ്ടായാൽ നിയമപരമായി നേരിടും. എല്ലാ അഭ്യാസവും നടത്തിയാണ് നിൽക്കുന്നത്. നിവൃത്തിയില്ലാതെ വന്നാൽ എംഎൽഎ സ്ഥാനം വിടുമെന്നും അൻവർ പറഞ്ഞു.
എടിഎം കവർച്ചാകേസ്: പ്രതികളെ നായ്ക്കനാലിലെത്തിക്കും, തെളിവെടുപ്പ് ഇന്ന്
Sunday, October 6, 2024 9:47 AM IST
തൃശൂർ: ജില്ലയിൽ മൂന്നിടത്തു നടന്ന എടിഎം കവർച്ചക്കേസിലെ പ്രതികളെ വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നു പ്രതികളുമായി തെളിവെടുപ്പു നടത്തും. ഹരിയാന സ്വദേശികളായ ഇർഫാൻ, സാബിർ ഖാൻ, ഷക്കീൻഖാൻ, മുബാറക്ക്, മുഹമ്മദ് ഇക്രാം എന്നിവരെയാണ് വിരലടയാളപരിശോധനയ്ക്കു വിധേയമാക്കിയത്.
റിപ്പോർട്ട് ലഭിച്ചാൽമാത്രമേ മറ്റ് കവർച്ചക്കേസുകളിൽ ഇവർക്കു ബന്ധമുണ്ടോയെന്നു വ്യക്തമാവുകയുള്ളൂ. ഇന്നു രാവിലെ പ്രതികളെ നായ്ക്കനാലിലെ എസ്ബിഐ എടിഎമ്മിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
അതിനിടെ പ്രതികൾ കവർച്ചയ്ക്കു കൊണ്ടുവന്ന ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ളവ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
സെപ്റ്റംബർ 26നാണ് മാപ്രാണം, നായ്ക്കനാൽ, കോലഴി എന്നിവിടങ്ങളിലെ എടിഎം തകർത്തു പ്രതികൾ 69. 43 ലക്ഷം രൂപ കവർന്നത്. നിലവിൽ അഞ്ചുദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ കിട്ടിയിട്ടുള്ളത്. കവർച്ച ചെയ്ത പണം, പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ എന്നിവ കസ്റ്റഡിയിലെടുക്കാനും തുടർനടപടികൾ സ്വീകരിക്കും.
അജിത് കുമാറിനെതിരേ ഇന്ന് നടപടിക്ക് സാധ്യത; അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും
Sunday, October 6, 2024 7:56 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളി എന്നാണ് സൂചന.
എഡിജിപിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി ഡിജിപി സർക്കാറിന് സമർപ്പിച്ചിരുന്നു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. റിപ്പോർട്ടിന്റെ ഉള്ളടക്കം ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. പി.വി.അന്‍വർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കൂടാതെ എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുള്ളത്.
അൻവറിന്റെ പാർട്ടി ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ്കേരള; ബോർഡിൽ നവോത്ഥാന നായകർക്കൊപ്പം അർജുനും മനാഫും
Sunday, October 6, 2024 7:31 AM IST
മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ്കേരള. ഇത് സംബന്ധിച്ച ബോർഡുകൾ ഇന്ന് അൻവറിന്റെ നയ വിശദീകരണ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു.
ചരിത്ര നവോത്ഥാന നായകർക്കൊപ്പം ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റേയും ലോറി ഉടമ മനാഫിന്റെയും ചിത്രങ്ങളും യോഗസ്ഥലത്ത് സ്ഥാപിച്ച ബോർഡിലുണ്ട്. പുതിയ പാർട്ടി ജനങ്ങളുടേതാണെന്ന് അൻവർ പറഞ്ഞു.
ജനങ്ങളാണ് തന്നെ സംബന്ധിച്ച് പ്രബലർ. ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാർട്ടിയെന്നും അൻവർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് മഞ്ചേരിയിൽ ആണ് യോഗം നടക്കുക.
പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. അതിനിടെ പി.വി. അൻവർ എംഎൽഎ ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എക്സിറ്റ് പോൾ ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനയെന്ന് രമേശ് ചെന്നിത്തല
Sunday, October 6, 2024 7:01 AM IST
തിരുവനന്തപുരം: ഹരിയാനയിലെയും ജമ്മു കാഷ്മീരിലെയും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതിന്റെ സൂചനകളെന്ന് രമേശ് ചെന്നിത്തല. ഇത് ബിജെപിയുടെ തകർച്ചയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉടനെ വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിലും ബിജെപി സഖ്യം തകർന്നടിയും. മഹാരാഷ്ട്രാ തെരെഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയുണ്ടാകും.
രാഹുൽ ഗാന്ധിയുടെ ജനപ്രീതി ദിനംപ്രതി കൂടി വരുന്നത് മോദി സർക്കാരിനെ ജനം തള്ളിക്കളയുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. ഇനി വരാനിരിക്കുന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.
അൻവറിന്റെ നയ വിശദീകരണ യോഗം ഇന്ന്; പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും
Sunday, October 6, 2024 6:36 AM IST
മലപ്പുറം: പി.വി. അൻവറിന്റെ നയ വിശദീകരണ യോഗം ഇന്ന്. വൈകിട്ട് മഞ്ചേരിയിൽ ആണ് യോഗം നടക്കുക. പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്നും സൂചനയുണ്ട്.
മഞ്ചേരിയിൽ വച്ച് നടത്താൻ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് അൻവർ അറിയിച്ചു. നിലവിലെ രാഷ്ട്രീയസംവിധാനങ്ങളിൽ കാതലായ മാറ്റം വരണം.
എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം. ജനങ്ങൾക്ക് വേണ്ടിയുള്ളതാവണം ഭരണവും നിയമങ്ങളും. അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
അതിനിടെ പി.വി. അൻവർ എംഎൽഎ ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി : ഒരു മരണം
Sunday, October 6, 2024 9:34 AM IST
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഒഡീഷ സ്വദേശി മരിച്ചു. അജയ് വിക്രമൻ എന്നയാളാണ് മരിച്ചത്.
മൂന്ന് പേർക്ക് പരിക്കേറ്റു . ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
നേപ്പാൾ പ്രളയം: മരണസംഖ്യ ഉയരുന്നു
Sunday, October 6, 2024 5:51 AM IST
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 239 ആയി. 18 പേരെ ഇനിയും കണ്ടെത്താനുണ്ട്. 178 പേർക്കു പരിക്കേറ്റു. അനവധി റോഡുകളും പാലങ്ങളും തകർന്നു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും നശിച്ചു.
1100 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 20 ജലവൈദ്യുത പ്ലാന്റുകൾക്ക് പ്രളയത്തിൽ സാരമായ കേടുപാടുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്കു കാരണമായത്.
17120 പേരെ രക്ഷപ്പെടുത്തിയെന്നു നേപ്പാൾ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തകർന്ന റോഡുകൾ ശരിയാക്കാനുള്ള നപടികൾ ആരംച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം
Sunday, October 6, 2024 5:37 AM IST
മാഡ്രിഡ്: ലാലിഗയിൽ കരുത്തരായ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് വിയ്യാറയലിനെയാണ് തോൽപ്പിച്ചത്.
റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫെഡെറിക്കോ വാൽവരെഡെയും വിനിഷ്യസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്. വാൽവരെഡെ 14-ാം മിനിറ്റിലാണ് ഗോൾ കണ്ടെത്തിയത്.
വിനിഷ്യസ് ജൂനിയർ 73-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ഒൻപത് മത്സരങ്ങളിൽ നിന്ന് റയലിന് 21 പോയിന്റായി. ലാലിഗയിൽ നിലവിൽ രണ്ടാമതാണ് റയൽ.
ഹരിയാനയിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തും: സച്ചിൻ പൈലറ്റ്
Sunday, October 6, 2024 5:18 AM IST
ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. എക്സിറ്റ് പോളുകളും അത് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാഷ്മീരിലും കോൺഗ്രസ് സഖ്യം മികച്ച മുന്നേറ്റം നടത്തുമെന്നും സച്ചിൻ പറഞ്ഞു.
"ഹരിയാനയിലെ ജനങ്ങൾ കോൺഗ്രസിന് അനുകൂലമായാണ് വിധിയെഴുതിയത്. കോൺഗ്രസിന്റെ പ്രകടന പത്രികയും പ്രചാരണങ്ങളും ജനങ്ങൾ ഏറ്റെടുത്തു. അധികാരത്തിലെത്തിയാൽ നൽകിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റും.'-സച്ചിൻ പൈലറ്റ് പറഞ്ഞു.
കഴിഞ്ഞ 10 കൊല്ലത്തെ ബിജെപിയുടെ ഭരണം സംസ്ഥാനത്തെ എല്ലാ മോഖലകളെയും തകർത്തുവെന്നും ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തുവെന്നും സച്ചിൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കർഷരെയെല്ലാം ബിജെപി സർക്കാർ അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ കർഷകർക്ക് മുൻഗണന നൽകുമെന്നും സച്ചിൻ കുറ്റപ്പെടുത്തി.
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 227 ആയി
Sunday, October 6, 2024 4:59 AM IST
മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 227 ആയി.
നോർത്ത് കരോലിനയിൽ ആണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 113 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. സൗത്ത് കരോലിനയിൽ മരിച്ചത് 48 പേരാണ്.
ജോർജിയയിൽ 33 പേരും ഫ്ലോറിഡയിൽ 20 പേരും ടെന്നേസിയിൽ, 11 പേരും ആണ് മരിച്ചത്. വിർജീനിയയിൽ രണ്ട് പേർ മരിച്ചു.
ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് സെപ്റ്റംബർ 26നാണ് ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.
ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു: മൂന്ന് മരണം
Sunday, October 6, 2024 3:53 AM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.
ബസ്റയില്‍ നിന്ന് ഗുനിയാല്ഗാവുനിലേക്ക് പോയ മഹീന്ദ്ര മാക്സ് കാറാണ് അപകടത്തില്‍പ്പെട്ടത്. നൗവ്ഗോവിന് സമീപം കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.
എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ചയിൽ ന്യായീകരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
Sunday, October 6, 2024 2:57 AM IST
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരേ കടകംപള്ളി സുരേന്ദ്രൻ. സംഭവം യാദൃശ്ചികമല്ലെന്നും ശ്രദ്ധയില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി മുടക്കത്തിലെ വീഴ്ചയിൽ ന്യായീകരണമില്ല. കൈകാര്യം ചെയ്യുന്ന ഇടം ഏതാണെന്നു ഗൗരവത്തിൽ മനസിലാക്കിയില്ല. ബന്ധപ്പെട്ട വകുപ്പിനോ വൈദ്യുതി ബോർഡിനോ ആരോഗ്യ വകുപ്പിനോ അതിന് കഴിഞ്ഞില്ല.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതായതോടെ രോഗികളും കൂട്ടിരുപ്പുകാരും വലഞ്ഞിരുന്നു.
യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ
Sunday, October 6, 2024 1:19 AM IST
ആലപ്പുഴ: യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. ആനയടി മധു ഭവനത്തിൽ രാജീവൻ (33), കല ഭവനത്തിൽ അരുൺ (28), പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരാണ് പിടിയിലായത്.
യുവാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്ക് ഭാഗത്ത് നിന്നും അരുണിനെ ആനയടി ഭാഗത്ത് നിന്നും സതീഷിനെയും ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി
Sunday, October 6, 2024 12:49 AM IST
ഗുവാഹത്തി: ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്.
ജങ്കാർ യാത്രക്കിടെ ഇയാൾ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിൻസന്റ് മൂന്നുപേർക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്. ഹൗസ്ബോട്ട് നിർമാണത്തിനായാണ് ഇയാൾ അസമിലെത്തിയത്. വിൻസന്റിനെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകി.
ഗുരുവായൂരിൽ വൻ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ
Sunday, October 6, 2024 12:25 AM IST
തൃശൂർ: കോട്ടപ്പടിയിൽ വൻ ലഹരിവസ്തുക്കളുമായി നാല് പേർ അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ, എന്നിവരാണ് പിടിയിലായത്.
18 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ, തൃശൂർ കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Saturday, October 5, 2024 11:40 PM IST
ലക്നോ: റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലുണ്ടായ സംഭവത്തിൽ സത്യം യാദവ് (32) ആണ് പിടിയിലായത്.
ഇയാൾ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പതാൽ എക്സ്പ്രസിന്റെ എൻജിനിൽ കുടുങ്ങി തീപ്പൊരിയുണ്ടായി. ഇത് കണ്ട ഗേറ്റ്മാൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.
ശനിയാഴ്ച യാദവിനെ ജഖോറ പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച ഇരുമ്പ് ദണ്ഡുകളും മറ്റ് സാധനങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
കേരളത്തിൽ അൻവറിന്റെ വക ഡിഎംകെ; പ്രഖ്യാപനം ഞായറാഴ്ച
Saturday, October 5, 2024 11:39 PM IST
മലപ്പുറം: പി.വി.അൻവർ എംഎൽഎ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും.
ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ പാർട്ടി പ്രഖ്യാപനം നടത്തും. ഡിഎംകെയുമായുള്ള സഖ്യ ചർച്ചയ്ക്കായി അൻവർ ചെന്നൈയിൽ എത്തിയിരുന്നു. ഇതു സംബന്ധിച്ച് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന് അൻവർ കത്തു നൽകി.
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തിൽ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ചേരിയിലെ പാർട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് ഡിഎംകെയുടെ ഒരു മുതിർന്ന നേതാവിനെ നിരീക്ഷകനായി അയയ്ക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖലയെ ഒഴിവാക്കണമെന്ന് കേരളം
Saturday, October 5, 2024 11:22 PM IST
തിരുവനന്തപുരം: പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി, ഏയ്ഞ്ചൽവാലി മേഖലകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം.
സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുക. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശിപാർശ സമർപ്പിക്കും. ഒമ്പതിന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശിപാർശ ചെയ്യാനും തീരുമാനിച്ചു.
പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു; അർജുന്റെ കുടുംബത്തെ കാണാൻ മനാഫെത്തി
Saturday, October 5, 2024 10:24 PM IST
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു.
താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന് പറഞ്ഞു. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീന്, അല്‍ഫ് നിഷാം, അബ്ദുള്‍ വാലി, സാജിദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അര്‍ജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരന് അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു. നേരത്തെ മനാഫിനെതിരേ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തിയത്.
കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയായിരുന്നെന്നും അര്‍ജുന്റെ പേരില്‍ പലകോണുകളില്‍നിന്നും മനാഫ് ഫണ്ടുപിരിവ് നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ അര്‍ജുന്റെ പേരില്‍ ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്ന് മനാഫ് വിശദീകരിച്ചിരുന്നു.
നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫിദീനും കൊല്ലപ്പെട്ടെന്ന് സൂചന
Saturday, October 5, 2024 10:23 PM IST
ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന് നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫിദീനെ ഇസ്രായേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ സഫിദീനും കൊല്ലപ്പെട്ടെന്നാണ് സൂചന. നസ്റല്ലയുടെ അടുത്ത ബന്ധുവായിരുന്നു ഹാഷിം സഫിദീൻ.
ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ഇറാനുമായി അടുത്ത ബന്ധവുമുണ്ട്. ഗാസ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയുടെയും ഹാഷിം സഫീദിന്റെയും വധത്തെ കണക്കാക്കുന്നത്.
അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണമുണ്ടായി. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി
Saturday, October 5, 2024 9:51 PM IST
വിഴിഞ്ഞം: തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. കരിങ്കുളം പുല്ലുവിള കുളപ്പുര വീട്ടില്‍ ജോസ്(54) നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.
തിരയില്‍പ്പെട്ട വള്ളം കടലില്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടില്‍ ഇടിച്ച് രണ്ടായി പിളർന്നു. വെള്ളിയാഴ്ച രാത്രി പനത്തുറയ്ക്കും പൂന്തുറയ്ക്കും ഇടയില്‍ കരയില്‍ നിന്നും രണ്ടരനോട്ടിക്കല് മൈല്‍ അകലെയാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടർന്ന് കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ജോസിനെ കണ്ടെത്താനായില്ല.
വെര്‍ച്വല്‍ അറസ്റ്റില്‍ വീഴല്ലേ...
Saturday, October 5, 2024 8:58 PM IST
സ്വന്തം ലേഖിക
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് കേട്ടു ഭയന്ന് ലക്ഷങ്ങള്‍ നല്കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുകയാണ്. പോലീസ് പല തവണ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകാര്‍ പലരീതിയിലും തലപ്പൊക്കുകയാണ്. വിവേകത്തോടെ മാത്രം അതിനോട് പ്രതികരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്.
എന്താണ് വെര്‍ച്വല്‍ അറസ്റ്റ് ?
പോലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങി നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങള്‍ നിരവധിയുണ്ട്.
നിങ്ങള്‍ അയച്ച കൊറിയറിലോ നിങ്ങള്‍ക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും വ്യാജ പാസ്പോര്‍ട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവര്‍ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അഥവാ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്നും തട്ടിപ്പു സംഘം അറിയിക്കാം. വെബ്സൈറ്റില്‍ നിങ്ങള്‍ അശ്ലീല ദൃശ്യങ്ങള്‍ തെരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങള്‍ വരുന്നത് ഫോണ്‍ മുഖേനയോ ഇ-മെയില്‍ വഴിയോ ആകാം.
നിങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിക്കുന്ന തട്ടിപ്പുസംഘം വിശ്വസിപ്പിക്കാനായി അന്വേഷണ ഏജന്‍സിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് രജിസ്റ്റര്‍ ചെയ്തെന്ന വ്യാജരേഖകളും അയച്ചു തരും. അവര്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തെരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങള്‍ പരിഭ്രാന്തരാകും.
ഫോണില്‍ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാര്‍ സ്കൈപ്പ് വഴിയും മറ്റുംമുള്ള വീഡിയോ കോളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കും. മുതിര്‍ന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും അവര്‍ വീഡിയോകോളില്‍ പ്രത്യക്ഷപ്പെടുക.
നിങ്ങള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും നിങ്ങളെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാര്‍ പറയും. തങ്ങളുടെ അനുവാദമില്ലാതെ ഇനി എങ്ങോട്ടും പോകാന്‍ പാടില്ലെന്നും അവര്‍ അറിയിക്കും.
വീഡിയോകോളിനിടെ അവര്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തികസ്ഥിതിയുമൊക്കെ ചോദിച്ചു മനസിലാക്കും. നിങ്ങളുടെ സമ്പാദ്യം പരിശോധനയ്ക്കായി നല്‍കണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ചുനല്‍കുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍, അവര്‍ നല്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം ഓണ്‍ലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂര്‍ത്തിയാകും.
സംശയകരമായ അക്കൗണ്ടുകള്‍ നിയമപരമായി മരവിപ്പിക്കാം
നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയുമെന്ന കാര്യം മറക്കരുത്. പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല.
ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇ- മെയില്‍ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ തന്നെ 1930 ല്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
എഡിജിപിക്കെതിരായ അന്വേഷണം; ഡിജിപി റിപ്പോർട്ട് കൈമാറി
Saturday, October 5, 2024 9:30 PM IST
തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിന്റെ ഉള്ളടക്കം ഡിജിപി ഉടൻ മുഖ്യമന്ത്രിയെ ധരിപ്പിക്കും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. പി.വി.അന്‍വർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കൂടാതെ എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുള്ളത്.
പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥർ വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. അതേസമയം തൃശൂർപൂരം കലക്കിയ സംഭവത്തിലെ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി.
മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക.
കൈക്കൂലി: കോർപറേഷനിൽ ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്തു
Saturday, October 5, 2024 8:28 PM IST
തിരുവനന്തപുരം: ഒക്ക്യുപ്പൻസി സർട്ടിഫിക്കറ്റിന് വേണ്ടി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം നഗരസഭയിൽ എൻജിനിയറിംഗ് വിഭാഗത്തിലെ സൂപ്രണ്ടായിരുന്ന കെ.എം.ഷിബുവിനെയാണ് സസ്പെൻഡ് ചെയ്തത്.
നഗരസഭാ ഡെപ്യൂട്ടി കൊപ്പറേഷൻ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറാണ് ഷിബു. മുൻ ഡെപ്യൂട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് പണം കൈപ്പറ്റിയത്.
കൈക്കൂലി വാങ്ങിയെന്ന ആരോപണം ഷിബു നിഷേധിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ഗുരുതരവീഴ്ചയും അച്ചടക്കലംഘനവും കൃത്യവിലോപനവും ഉണ്ടായെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിദ്ദിഖിന് നോട്ടീസ് നൽകി; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Saturday, October 5, 2024 8:13 PM IST
തിരുവനന്തപുരം : നടിയുടെ പീഡന പരാതിയിൽ സിദ്ദിഖിന് അന്വേഷണ സംഘം നോട്ടീസ് നൽകി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അറിയിച്ച് സിദ്ദിഖ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കത്ത് നൽകിയിരുന്നു. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് നടൻ കത്ത് നൽകിയത്.
സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സിനിമാ ചർച്ചയ്ക്കായി തിരുവനന്തപുരത്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.
തൃശൂർപൂരം കലക്കൽ; തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി
Saturday, October 5, 2024 8:34 PM IST
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയ സംഭവത്തിലെ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും.
മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജൻസ് എഡിജിപിയും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യം ഡിജിപി തീരുമാനിക്കും.
എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ തൃശൂർപൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ല എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിനെതിരെ കോൺഗ്രസും സിപിഐ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു.
അപേക്ഷകർക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങൾ നൽകണം: വിവരാവകാശ കമ്മീഷണർ
Saturday, October 5, 2024 7:29 PM IST
കൊച്ചി: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങളാണ് കൈമാറേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൾ ഹക്കിം. ഇത് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവരങ്ങൾ അറിയാനുള്ളതാണ് എന്ന പേരില്‍ സംഘടിപ്പിച്ച വിവരാവകാശ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗങ്ങളടക്കമുള്ള കാര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം.
ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ടിഐ നിയമം ഉപയോഗിക്കുന്നതില്‍ ഇന്ത്യയും കേരളവും വളരെ പിന്നിലാണ്. വിദ്യാഭ്യാസ തലം മുതൽ ആർടിഐ നിയമം പാഠ്യവിഷയമാക്കണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.
കെയുഡബ്ല്യൂജെ സംസ്ഥാന സമിതി അംഗങ്ങളായ ജലീൽ അരൂക്കുറ്റി, കെ.ബി.ലിബീഷ്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം.ഷജിൽ കുമാർ, പ്രസിഡന്റ് ആർ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
എക്സിറ്റ് പോൾ ഫലം പുറത്ത്; ഹരിയാനയിൽ കോൺഗ്രസ് തരംഗം
Saturday, October 5, 2024 9:31 PM IST
ന്യൂഡൽഹി: ഹരിയാന, ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നപ്പോൾ ഇന്ത്യാ മുന്നണിക്ക് ആശ്വാസം. ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്നാണ് സൂചന. കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നത്.
ബിജെപി 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളും കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ്.
കോൺഗ്രസിനു 49 - 61 സീറ്റുകൾ വരെ ലഭിക്കുമെന്ന് എൻഡിടിവി പ്രവചിക്കുന്നു. കോൺഗ്രസ് 55 -62, ബിജെപി 18-24, മറ്റുള്ളവർ 5-14 എന്നിങ്ങനെയാണ് റിപ്പബ്ലിക്ക് ടിവി സർവേ പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ ജമ്മു കാഷ്മീരിൽ ബിജെപിക്ക് 27 മുതൽ 31 സീറ്റുകൾ. കോൺഗ്രസ് സഖ്യത്തിന് സഖ്യത്തിന് 11 മുതൽ 15 സീറ്റ്. പിഡിപിക്ക് 0 മുതൽ രണ്ട് സീറ്റെന്നുമാണ് പ്രവചനം.
റിപ്പബ്ലിക് ടിവി സർവേ പ്രകാരം ജമ്മുകാഷ്മീരിൽ ബിജെപി 28-30, കോൺഗ്രസ് മൂന്നു മുതൽ ആറുവരെയും നാഷണൽ കോൺഫറൻസ് 28 -30, പിഡിപി അഞ്ചു മുതൽ ഏഴുവരെ സീറ്റ് നേടും എന്നാണ് പ്രവചനം.
പീപ്പിൾസ് പൾസ് സർവേ പ്രകാരം കോൺഗ്രസ് സഖ്യം 46-50 ബിജെപി 23-27 പിഡിപി 7-11 സീറ്റ് നേടും എന്നാണ് പ്രവചനം.
ഹരിയാന തെരഞ്ഞെടുപ്പ്; 61 ശതമാനം പോളിംഗ്
Saturday, October 5, 2024 8:08 PM IST
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം വൈകുന്നേരം അഞ്ചുവരെ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കഴിഞ്ഞ തവണ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1,031 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്.
മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ബിജെപി നേതാക്കളായ അനില്‍ വിജ്, ഒ.പി.ധന്‍കര്‍, കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐഎന്‍എല്‍ഡിയുടെ അഭയ് സിംഗ് ചൗട്ടാല, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
ബിജെപി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
അജിത് കുമാർ പുറത്തേക്ക്; ശബരിമല അവലോകന യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല
Saturday, October 5, 2024 8:33 PM IST
തിരുവനന്തപുരം: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവ അവലോകന യോഗത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത് കുമാറാണ് നിലവിൽ ശബരിമല കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നത്.
ഇന്നത്തെ ചർച്ചയിൽ അജിത് കുമാർ പങ്കെടുക്കേണ്ട എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു എന്നാണ് സൂചന. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത്.
എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദർവേസ് സാഹിബാണ് യോഗത്തിൽ പോലീസിന്റെ കാര്യങ്ങൾ വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.
സോഫ്റ്റ് വെയര്‍ തകരാർ; ഇന്‍ഡിഗോ വിമാനസർവീസ് രാജ്യവ്യാപകമായി തടസപ്പെട്ടു
Saturday, October 5, 2024 6:03 PM IST
കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ വിമാനത്താവളങ്ങളില്‍ ജനത്തിരക്കനുഭവപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സോഫ്റ്റ് വെയര്‍ താത്കാലികമായി തടസപ്പെട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അതേസമയം തകരാർ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
തടസം താത്കാലികമാണെന്നും യാത്രക്കാർക്ക് കഴിയുന്നത്ര വേഗത്തിൽ സേവനങ്ങൾ തിരികെയെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് നേരിട്ട തടസത്തിന് അധികൃതർ ഖേദം പ്രകടിപ്പിച്ചു.
ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം; ഒരു ദിവസം 80,000 പേര്‍ക്ക് ദര്‍ശനം
Saturday, October 5, 2024 6:03 PM IST
തിരുവനന്തപുരം: മണ്ഡല - മകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും.
നിലക്കലിലും എരുമേലിയിലും പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിംഗ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കും.
ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനും തീരുമാനിച്ചു.
സവർക്കറെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം; പുനെ കോടതി
Saturday, October 5, 2024 5:41 PM IST
ന്യൂഡൽഹി: സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതി ഉത്തരവിട്ടു.
രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കാൻ കോടതി നിര്‍ദ്ദേശം നൽകി. രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിന്റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്.
2023 മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്.
ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ; സിപിഎമ്മിലെ പ്രായപരിധിക്കെതിരെ ജി.സുധാകരന്
Saturday, October 5, 2024 5:23 PM IST
കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ സിപിഎമ്മിന് പ്രയോജനകരമാണോയെന്നും ജി.സുധാകരൻ ചോദിച്ചു. പിണറായിക്ക് 75 കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ വേറെ ആളുവേണ്ടെത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ.
പറ്റിയ നേതാക്കളെ പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും. ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താത്പര്യങ്ങളാണ് നോക്കേണ്ടത്.
രാഷ്ട്രീയപാര്‍ട്ടികളില്‍ 75 വയസ് വിരമിക്കല്‍ വെച്ചിരുക്കുന്നു. അപ്പോള്‍ വിരമിച്ച എല്ലാവരും ഇതുപോലുള്ള പാര്‍ട്ടി സമ്മേളനം കേള്‍ക്കണോ എന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇത് സിപിഐയിലും കോണ്‍ഗ്രസിലും വരാന്‍ പോകുകയാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ അതാവശ്യമാണ്. അതിന് കാരണങ്ങളുണ്ട്. പക്ഷേ രാഷ്ട്രീയത്തിലങ്ങനെ റിട്ടര്‍മെന്റ് ഉണ്ടെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പാര്‍ട്ടി പരിപാടി, പാര്‍ട്ടി ഭരണഘടന അതിലൊന്നും പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തില്‍ ഇത് കൊണ്ടുവന്നു.
ഞങ്ങളെല്ലാം അംഗീകരിച്ചു. പക്ഷേ ഇഎംഎസിന്റെയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതി. അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകോണ്ടി വന്നേനെ എന്നും സുധാകരന് പറഞ്ഞു.
സിദ്ധാർഥന്റെ മരണം; ഹോസ്റ്റൽ മുറിയിൽ നിന്ന് സാധനങ്ങൾ കാണാതായെന്ന് പരാതി
Saturday, October 5, 2024 5:13 PM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ മരിച്ച സിദ്ധാർഥന്റെ മുറിയിൽ നിന്ന് സാധനങ്ങൾ കാണാതായെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്.
ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കോളജ് അധികൃതർക്കും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി.
കേസ് അന്വേഷിച്ച പോലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ടുദിവസം തുടർച്ചയായി സഹപാഠികളടക്കമുള്ള വിദ്യാർഥികൾ മർദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർഥൻ ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.
അൻവർ ഡിഎംകെയിലേക്കോ..? ചെന്നൈയിൽ നേതാക്കളുമായി കൂടിക്കാഴ്ച
Saturday, October 5, 2024 4:17 PM IST
ചെന്നൈ: ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ എംഎൽഎ. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവറിന്റെ നീക്കം.
സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്.
പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച വൈകിട്ട് വിളിച്ചുചേർത്തിരിക്കുന്ന പൊതുയോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവതികളടക്കം മൂന്നുപേർ പിടിയിൽ
Saturday, October 5, 2024 4:15 PM IST
കണ്ണൂർ: കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി രണ്ട് യുവതികളടക്കം മൂന്നുപേർ പിടിയിൽ. തലശേരി മൊട്ടാന്പ്രത്തെ ഫാത്തിമ ഹബീബ (25), കോഴിക്കോട് അത്തോളിയിലെ എൻ. ദിവ്യ (36), തോട്ടട സമാജ്വാദി കോളനിയിലെ മഹേന്ദ്രൻ റെഡ്ഡി (33) എന്നിവരെയാണ് വനിതാ എസ്ഐ രേഷ്മയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് തളാപ്പിൽ വച്ച് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബ്രൗൺ ഷുഗർ പിടികൂടിയത്. കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും 24 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തിയിരുന്നു.