കോയമ്പത്തൂർ: ചികിത്സയിലിരിക്കെ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ രക്തം മാറി നൽകിയതിനെ തുടർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി.
2018ൽ യുവതി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്നാണ് കോയമ്പത്തൂർ - മേട്ടുപ്പാളയം റോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചത്. അവിടെ വച്ച് രക്തംമാറി നല്‍കിയതിനെ തുടർന്ന് മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോയന്പത്തൂർ സ്വദേശി തമിഴ്ശെൽവന്റെ ഭാര്യ രാജലക്ഷ്മിയാണ് മരണപ്പെട്ടത്. തുടർന്ന് തമിഴ്ശെൽവൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോയന്പത്തൂർ കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.