കാസര്‍ഗോഡ്: കൊടുംചൂടിനെ കരുതലോടെ നേരിടാന്‍ കാസര്‍ഗോഡ് ജില്ല. വേനലിനെ അതിജീവിക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ദുരന്ത നിവാരണ വകുപ്പാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏപോപിപ്പിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ജിപിഎസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നു.
പഞ്ചായത്ത് സെക്രട്ടറിമാര്‍ കൃത്യമായ വിവരശേഖരണവും പരിശോധനയും നടത്തുകയും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്യും. ടാങ്കര്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കും. ഒന്നിടവിട്ട ദിവസങ്ങളിലും ആഴ്ചയില്‍ രണ്ടും മൂന്നും പ്രാവശ്യവുമെല്ലാം കുടിവെള്ളത്തിന്റെ ആവശ്യകത അനുസരിച്ച് പൊതുജനങ്ങള്‍ക്ക് നല്കി വരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിക്കാം.
കണ്ട്രോള് റൂം നമ്പര്‍: 04994257700, 9446601700
സൂര്യപ്രകാശം ഏല്ക്കാന് സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും തൊഴിൽ നൈപുണ്യവകുപ്പ് ബോധവത്കരണ പരിപാടികള്‍ അടിയന്തരമായി സംഘടിപ്പിച്ചുവരികയാണ്.
അത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലുള്ള പകല്‍ സമയത്ത് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വിശ്രമിക്കാന്‍ സമയം പുനഃക്രമീകരിച്ചു. 15 വരെ പുനഃക്രമീകരിച്ച തൊഴില്‍ സമയം തുടരും.
നിര്‍മാണസ്ഥലങ്ങളിലും മറ്റു ജോലിസ്ഥലങ്ങളിലും കുടിവെള്ളം, അടിയന്തര മരുന്നുകള്‍, ഒആര്‍എസ്, വിശ്രമ സൗകര്യങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. . കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സൂര്യാഘാതം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കൃഷി വകുപ്പ് കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ബോധവല്‍ക്കരിച്ചു വരുന്നു.
വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജലലഭ്യത ഉറപ്പാക്കുക, വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും ബാധിക്കാത്ത താല്‍ക്കാലിക കുളങ്ങളോ മറ്റ് പ്രായോഗിക മാര്‍ഗങ്ങളോ നടപ്പിലാക്കുക തുടങ്ങി വിവിധ പദ്ധതികള്‍ വനം, വന്യജീവി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. കാട്ടുതീ ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ ദുരന്തങ്ങളെ നേരിടാന്‍ വനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്.
ഉള് വനങ്ങളിലെ കാട്ടുതീ പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തു വരുന്നു.
മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വേനല്‍ക്കാല സംബന്ധമായ അസുഖങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, കന്നുകാലികള്‍ എന്നിവയുടെ അടിയന്തര ചികിത്സകള്‍ സംബന്ധിച്ച് വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി അറിയിപ്പും പരിശീലനവും നല്കി വരികയാണ്. ജലവിഭവ വകുപ്പുമായി സഹകരിച്ച് മൃഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കാന്‍ സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും.
ഭൂഗര്‍ഭ ജലവിഭവ വകുപ്പ്, ജലസേചന വകുപ്പ് വേനല്‍ മഴയില്‍ പരമാവധി ജലം സംരക്ഷിക്കും. രാവിലെ 11 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചു വരുന്നു.
ജല അതോറിറ്റിയുമായി ചേര്‍ന്നു ബാവിക്കരയില്‍ നിന്നുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നതിനുള്ള വോള്‍ട്ടേജ് പ്രശ്നങ്ങള്‍ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കി. വനിതാ ശിശു വികസന വകുപ്പ് കുട്ടികള്‍, ഗര്‍ഭിണികള്‍, ഗര്‍ഭസ്ഥ ശിശുക്കള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗികള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ ഉള്‍പ്പെടെയുള്ള പരിശീലനം നല്കി. വേനല്‍ കനത്ത ദിവസങ്ങളില്‍ അങ്കണ വാടികള്ക്ക് അവധി നല്കി.
കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്തത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ മുഴുവന്‍ ഫയര്‍ സ്റ്റേഷനുകളെയും സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാക്കി. വിനോദ സഞ്ചാര വകുപ്പ് ടൂറിസം കേന്ദ്രങ്ങളില്‍ കുടിവെള്ളത്തിന്റെയും ഒ.ആര്.എസ് ലായനിയുടെയും ലഭ്യത ഉറപ്പാക്കും.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
2024 മെയ് 06 മുതല്‍ 08 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മെയ് ആറു മുതല്‍ എട്ടു വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യത.