മട്ടന്നൂർ: ഇരുചക്രവാഹനയാത്രയിൽ ഹെൽമറ്റ് തലയക്ക് സുരക്ഷിതത്വം നൽകുമെങ്കിലും ഉരുവച്ചാലിൽ ഹെൽമറ്റ് വാഹനത്തിൽ വച്ച് പോയാൽ ഒരു സുരക്ഷിതത്വവും ഉറപ്പു പറയാനാകില്ല. നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങളിൽ നിന്ന് ഹെൽമറ്റ് കവരുന്ന സംഘം ഉരുവച്ചാലിൽ വ്യാപകമാണ്.
മലയോര മേഖലകളിൽ നിന്ന് ദൂരെ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ ഉൾപ്പെടെയുള്ളവർ രാവിലെ ഇരുചക്രവാഹനങ്ങളിലെത്തി ടൗണിൽ നിർത്തിയിട്ട് പോകുന്ന പലർക്കും തിരിച്ചു വരുന്പോഴേക്കും ഹെൽമറ്റുകൾ നഷ്ടപ്പെടുകയാണ്. മുമ്പ് കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെയും ഹെൽമറ്റുകൾ നഷ്ടപെട്ടിരുന്നു.
ടൗണിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘം ഓഫീസ് കെട്ടിടത്തിനു സമീപം നിർത്തിയിട്ട് ബൈക്കുകളിൽ വച്ച രണ്ട് ഹെൽമറ്റുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. യുവാക്കളെന്ന് കരുതുന്ന രണ്ടുപേര്‍ സ്കൂട്ടിയിലെത്തി സൊസൈറ്റിയുടെ സമീപത്ത് നിർത്തിയശേഷം പുറകിലിരുന്ന ഒരാൾ ഇറങ്ങിപോകുന്നതും തിരികെ രണ്ട് ഹെൽമറ്റുമായി മടങ്ങുന്നതുമായ സിസി ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പാൽ വിതരണക്കാരായ രാജീവൻ, വിജേഷ് എന്നിവരുടെ ബൈക്കിൽ നിന്നാണ് ഹെൽമറ്റുകൾ കവർന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഇവര്‍ ഹെൽമറ്റ് നഷ്ടപ്പെട്ടതായി കണ്ടത്. ഇരുവരും മട്ടന്നൂര്‍ പോലീസില്‍ പരാതി നല്കി.