ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്: ജാഗ്രത പാലിക്കാന്‍ പോലീസ് നിര്‍ദേശം
Monday, August 26, 2024 6:57 AM IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍പ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട തുക പൂര്‍ണമായും തിരിച്ചുനല്‍കാമെന്ന പേരില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പോലീസ് നിര്‍ദേശം.

ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അഥോറിറ്റി എന്ന പേരില്‍ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്‌സാപ്പ് കോള്‍ അഥവാ ശബ്ദസന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം.

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാന്‍ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം. കാര്യങ്ങള്‍ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം രജിസ്‌ട്രേഷനായി പണം ആവശ്യപ്പെടുന്നു. ഈ തുകയ്ക്ക് ജിഎസ്ടി ബില്‍ നല്‍കുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ തുകയും അതിനൊപ്പം മടക്കി നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നതാ ണ് സംഘത്തിന്‍റെ രീതി.


ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരില്‍ നിന്നുതന്നെ വിവരങ്ങള്‍ ശേഖരിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് വ്യാപകമായി തട്ടിപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നല്‍കുന്നതിനായി ആള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അഥോറിറ്റി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പോലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ വിളിച്ച് പോലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാല്‍ പണംതിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു.