ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ കഴിയുന്നകാലം. പൊതുജനസേവനവും വക്കീല്‍പണിയും ഒരുമിച്ചു ചെയ്തിരുന്ന അക്കാലത്തു ദക്ഷിണാഫ്രിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്ന ഇന്ത്യക്കാരായ ധാരാളം സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
ഗാന്ധിജിയുടെ ഈ സുഹൃത്തുക്കളില്‍ പ്രമുഖനായിരുന്നു പാഴ്സി റസ്റ്റംജി. പൊതുജനസേവനത്തില്‍ ഗാന്ധിജിയുടെ സഹപ്രവര്ത്തകനുംകൂടിയായിരുന്ന റസ്റ്റംജി എല്ലാക്കാര്യങ്ങളുംതന്നെ ഗാന്ധിജിയോട് ആലോചിച്ചു ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. തന്മൂലം റസ്റ്റംജിയുടെ സ്വഭാവത്തെക്കുറിച്ച് ഗാന്ധിജിക്ക് ഒരിക്കലും സംശയം തോന്നിയിരുന്നില്ല.
ഒരുദിവസം പൊട്ടിക്കരഞ്ഞുകൊണ്ട് റസ്റ്റംജി ഗാന്ധിജിയെ കാണാനെത്തി. ഒരു പിഞ്ചുബാലനെപ്പോലെ തന്റെ മുമ്പില്‍നിന്നു പൊട്ടിക്കരയുന്ന സ്നേഹിതനെ കണ്ടപ്പോള്‍ ഗാന്ധിജി വിഷമത്തിലായി. റസ്റ്റംജിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് കാര്യമെന്താണെന്ന് അദ്ദേഹം തിരക്കി.
അപ്പോള്‍ റസ്റ്റംജി പറഞ്ഞു: ""സ്നേഹിതാ, ഞാന്‍ നിങ്ങളോട് സത്യം മുഴുവനും പറഞ്ഞിരുന്നില്ല. ബിസിനസിലെ ലാഭത്തിനുവേണ്ടി ചുങ്കം വെട്ടിക്കുക തനിക്കു പതിവായിരുന്നു. പക്ഷേ, ഇത്തവണ കസ്റ്റംസ് അധികാരികള്‍ എന്റെ വെട്ടിപ്പ് കണ്ടുപിടിച്ചു. എന്നെ രക്ഷിക്കണം.''
വര്‍ഷങ്ങളായി റസ്റ്റംജി നടത്തിയിരുന്ന ചുങ്കം വെട്ടിപ്പാണ് ഒരു സുപ്രഭാതത്തില്‍ കസ്റ്റംസ് അധികാരികള്‍ കണ്ടുപിടിച്ചത്. ഇന്ത്യയില്‍നിന്നു ദക്ഷിണാഫ്രിക്കയിലേക്കു പല സാധനങ്ങളും റസ്റ്റംജി ഇറക്കുമതി ചെയ്തിരുന്നു. പക്ഷേ, അവയുടെയൊന്നും കൃത്യമായ കണക്ക് അദ്ദേഹം കസ്റ്റംസിനു കൊടുക്കാറില്ലായിരുന്നു.
ഗാന്ധിജിയുടെ മുമ്പില്‍നിന്നുകൊണ്ട് റസ്റ്റംജി തുടര്‍ന്നു: ""വ്യാപാരത്തിലെ ഇത്തരം സൂത്രങ്ങളും തട്ടിപ്പുകളും പറഞ്ഞ് അങ്ങയെ ശല്യപ്പെടുത്തേണ്ടതില്ലെന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് ചുങ്കംവെട്ടിപ്പിന്റെ കഥകള്‍ അങ്ങയോടു നേരത്തേ പറയാതിരുന്നത്. ഞാന്‍ ഇപ്പോള്‍ എന്റെ കുറ്റത്തെക്കുറിച്ചു പശ്ചാത്തപിക്കുന്നു. അങ്ങ് എന്നെ രക്ഷിക്കണം.''
വക്കീല്‍ എന്ന നിലയില്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച് റസ്റ്റംജിയെ സഹായിക്കാന്‍ ഗാന്ധിജി തയാറായിരുന്നു. എന്നാല്‍, അദ്ദേഹം ഒരു നിബന്ധന വച്ചു. കുറ്റം ഗവണ്മെന്റ് അധികാരികളുടെ മുമ്പില്‍ ഏറ്റുപറയുകഅതായിരുന്നു ഗാന്ധിജി മുന്നോട്ടുവച്ച നിബന്ധന.
അപ്പോള്‍ റസ്റ്റംജി പറഞ്ഞു: ""ഞാന്‍ നിങ്ങളുടെ മുമ്പില്‍ കുറ്റം ഏറ്റുപറഞ്ഞല്ലോ. അതു പോരേ?'' ഉടനേ ഗാന്ധിജി സൗമ്യനായി പറഞ്ഞു: ""നിങ്ങള്‍ എന്നോടല്ല, ഗവണ്മെന്റിനോടാണ് കുറ്റം ചെയ്തത്. അപ്പോള്‍ കുറ്റം തുറന്നു സമ്മതിക്കേണ്ടതു ഗവണ്മെന്റിന്റെ മുമ്പിലല്ലേ?''
റസ്റ്റംജിക്കു വിഴുങ്ങാവുന്നതിലും വലുതായിരുന്നു ഈ നിര്‍ദേശം. പൊതുജനങ്ങളുടെ മുമ്പില്‍ മാന്യനായി അറിയപ്പെട്ടിരുന്ന താന്‍ ഗവണ്മെന്റ് അധികാരികളുടെ മുമ്പില്‍ എങ്ങനെയാണ് തന്റെ നികുതിവെട്ടിപ്പ് വെളിപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. അതുപോലെ, നികുതിവെട്ടിപ്പിന്റെ പേരില്‍ ജയിലില്‍ പോകുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ആലോചിക്കാന്‍പോലും സാധിച്ചില്ല.
പക്ഷേ, ഗാന്ധിജി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അദ്ദേഹം പറഞ്ഞു: ""നികുതിവെട്ടിപ്പിന്റെ കാര്യം സമ്മതിച്ച് കസ്റ്റംസ് അധികാരികള്‍ പറയുന്ന പിഴ നിങ്ങള്‍ അടയ്ക്കണം. അവര്‍ അതിനു സമ്മതിക്കുമെന്നു കരുതാം. എന്നാല്‍, അവരതിനു സമ്മതിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ജയിലില്‍ പോകാന്‍ ഒരുക്കമായിരിക്കണം. എന്റെ അഭിപ്രായത്തില്‍ കുറ്റം ചെയ്യുന്നതിലാണ് ജയിലില്‍ പോകുന്നതിനെക്കാള്‍ ലജ്ജിക്കാനുള്ളത്. ലജ്ജാവഹമായ കുറ്റം ചെയ്തുകഴിഞ്ഞു ജയില്‍ശിക്ഷ കിട്ടിയാല്‍ അത് ഒരു പ്രായശ്ചിത്തമായി നിങ്ങള്‍ കണക്കാക്കണം. ഇനിമേല്‍ നികുതിവെട്ടിപ്പു നടത്തുകയില്ലെന്ന പ്രതിജ്ഞയെടുക്കുന്നതിലാണു യഥാര്‍ഥ പ്രായശ്ചിത്തം അടങ്ങിയിരിക്കുന്നത്.''
ഗാന്ധിജിയുടെ ഉപദേശം അത്ര സ്വീകാര്യമായി റസ്റ്റംജിക്കു തോന്നിയില്ല. എങ്കിലും അതു സ്വീകരിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളു. ഗാന്ധിജി ഉപദേശിച്ചതുപോലെ റസ്റ്റംജി താന്‍ വെട്ടിച്ച നികുതിയുടെ കണക്കു മുഴുവനും കസ്റ്റംസ് അധികാരികള്‍ക്കു നല്കി.
പൊതുരംഗത്തു മാന്യനായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് റസ്റ്റംജി. ആ മാന്യതയുടെ മറവില്‍ നികുതിവെട്ടിപ്പു നടത്തുന്നതിന് അദ്ദേഹത്തിന് യാതൊരു വൈമനസ്യവും തോന്നിയില്ല. നികുതിവെട്ടിപ്പില്‍ പിടിക്കപ്പെടുന്നതുവരെ ഒരുപക്ഷേ അദ്ദേഹം തന്റെ ആ പ്രവൃത്തിയുടെ അധാര്‍മികതയെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടുപോലും കാണില്ല.
ഒരു എല്ലിന്‍കഷണത്തിനുവേണ്ടി മാന്യനായ മനുഷ്യന് തന്നെത്തന്നെ ഒരു നായയുടെ സ്ഥിതിയിലേക്ക് അധഃപതിപ്പിക്കുകയില്ല എന്നര്‍ഥം വരുന്ന ഒരു യൂറോപ്യന്‍ പഴഞ്ചൊല്ലുണ്ട്. എന്നാല്‍, മാന്യന്മാരെന്നു സ്വയം വിശ്വസിക്കുന്ന എത്രയോപേര്‍ വെറും എല്ലിന്കഷണങ്ങള്ക്കുവേണ്ടി തങ്ങളെത്തന്നെ തരംതാഴ്ത്തുന്നു എന്നത് എത്രയോ ഖേദകരമായ കാര്യമാണ്.
നികുതിവെട്ടിപ്പു നടത്തിയ റസ്റ്റംജിക്ക് തന്റെ തെറ്റിനെക്കുറിച്ച് ആദ്യം അത്ര ബോധ്യമില്ലായിരുന്നു. എന്നാല്‍, നികുതിവെട്ടിപ്പിന്റെ കേസ് നടത്തുന്നതിനിടയില്‍ അദ്ദേഹത്തിനു തന്റെ തെറ്റിനെക്കുറിച്ച് നല്ല ബോധ്യംവന്നു.
അതിന്റെ ഫലമായി താന്‍ നികുതിവെട്ടിപ്പു നടത്തിയ കഥയുടെ ചുരുങ്ങിയ ഒരു വിവരണവും അതുവഴി തനിക്കുണ്ടായ ധാര്‍മിക പാളിച്ചയുടെ കഥയും അദ്ദേഹം ഒരു ശാശ്വതരേഖയായി തയാറാക്കി ഫ്രെയിം ചെയ്ത് തന്റെ ഓഫീസിന്റെ ചുമരില്‍ സൂക്ഷിക്കുകയുണ്ടായി എന്ന് ഗാന്ധിജി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തന്റെ പിന്തലമുറ തന്റെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു റസ്റ്റംജി അങ്ങനെ ചെയ്തത്.
നാം തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ കഥ റസ്റ്റംജി ചെയ്തതുപോലെ എഴുതി പരസ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ അധാര്‍മികമായ ഇത്തരം കാര്യങ്ങളില്‍നിന്ന് എത്രയുംവേഗം പിന്മാറുന്നതിനെക്കുറിച്ച് നാം ആലോചിച്ചേ മതിയാകൂ. ഏതാനും എല്ലിന്കഷണങ്ങള്ക്കുവേണ്ടി നാമെന്തിനു നമ്മുടെ മനഃസാക്ഷിയും ആത്മാഭിമാനവും പണയപ്പെടുത്തണം?