Wednesday, September 21, 2022 10:11 PM IST
റെനീഷ് മാത്യു
ജനുവരി അഞ്ചുമുതലാണ് പച്ചത്തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കിൽ കർഷകരിൽനിന്നും സംഭരിക്കുമെന്ന് സർക്കാർ പറഞ്ഞത്. അന്ന് പച്ചത്തേങ്ങയ്ക്ക് 30 രൂപ വിലയുണ്ടായിരുന്നു. ഇന്ന് കിലോയ്ക്ക് 24 രൂപയാണ്. ഒൻപതു മാസം പിന്നിടുന്പോഴും നാമമാത്രമായ സംഭരണമാണ് നടന്നത്. സംഭരണകേന്ദ്രങ്ങളുടെ കുറവും സംഭരണത്തിലെ നിയന്ത്രണവും സർക്കാരിന്റെ സംഭരണം തുടക്കത്തിലേ പാളി. മികച്ച രീതിയിൽ സംഭരണം നടന്നാൽ പൊതുവിപണയിൽ തേങ്ങയുടെ വില പണ്ടേ ഉയർന്നേനെ.
2017നു ശേഷം കൊപ്രയുടെയും പച്ചത്തേങ്ങയുടെയും വിലത്തകർച്ച ആദ്യമായാണ് ഈയൊരു സാഹചര്യത്തിലേക്ക് എത്തുന്നത്. പച്ചത്തേങ്ങയ്ക്ക് നിലവിൽ കിട്ടുന്നത് എട്ടു രൂപയോളം മാത്രമാണ്. കുറച്ചുകൂടി വലിപ്പം ഉണ്ടെങ്കിൽ പത്തുരൂപയെങ്കിലും കിട്ടും. 2017 ജനുവരിയിൽ ഒന്‍പത് രൂപ കിട്ടിയിരുന്നു. പിന്നീട് ഇത് 20 രൂപവരെയായി. അഞ്ചുവർഷം കൊണ്ട് കൃഷി ചിലവ് കൂടിയിട്ടും തേങ്ങയുടെ വില കുറഞ്ഞുവെന്നത് കേരകർഷകനെ ദുരിതത്തിലാക്കിയിരിക്കുന്നു.
2017 ജനുവരിയിൽ കൊപ്രയ്ക്ക് ക്വിന്റലിന് 8100 രൂപയായിരുന്നു. 2021 ൽ 14000 രൂപവരെ കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ 8000 രൂപയിലേക്ക് വില വന്നിരിക്കുകയാണ്. എന്തിന് ചിരട്ടയ്ക്ക് കിലോയ്ക്ക് ഒന്നര രൂപകിട്ടിയ സ്ഥാനത്ത് ഒരു രൂപയായിരിക്കുന്നു. ഉത്പാദന ചിലവുകളെല്ലാം കുറച്ചാൽ കർഷകന് ഒന്നുംതന്നെ കിട്ടുന്നില്ല.
പാളിപ്പോയ സംഭരണം
കിലോയ്ക്ക് 32 രൂപ താങ്ങുവിലയിട്ട് കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നതായിരുന്നു സർക്കാരിന്റെ പദ്ധതി. കേരഫെഡ്, നാളികേര വികസന കോര്പറേഷന് എന്നിവയുടെ പഞ്ചായത്ത് തല സൊസൈറ്റികള്‍ വഴിയാണ് സംഭരണം നടന്നിരുന്നത്. കര്‍ഷകര്‍ക്ക് മുന്‍ഗണന നല്കി ശേഖരിക്കുന്ന തേങ്ങ ഉണക്കുന്നതും സൂക്ഷിക്കുന്നതും എങ്ങനെയാകണം, ഒരു കര്‍ഷകനില്‍നിന്ന് സ്വീകരിക്കുന്ന തേങ്ങയുടെ കണക്ക് തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖയും കൃഷിവകുപ്പ് പുറത്തിറക്കി. തേങ്ങയുടെ ഗുണമേന്മ ഉറപ്പുവരുത്തിയായിരുന്നു സംഭരണം നടന്നിരുന്നത്. എന്നാല്‍, കൃഷിവകുപ്പിന്റെ തേങ്ങാ സംഭരണം ഫലപ്രദമല്ലെന്ന വാദം ഊട്ടിയുറപ്പിക്കുകയാണ് പച്ചത്തേങ്ങവിലയിലെ കനത്തയിടിവ്.
സംഭരണകേന്ദ്രങ്ങൾ നാമമാത്രം
പച്ചത്തേങ്ങ വാങ്ങാൻ സർക്കാർ ഏർപ്പെടുത്തിയ സംഭരണകേന്ദ്രങ്ങൾ നാമമാത്രമാണ്. തേങ്ങയുടെ വിലയിടിയുന്പോഴും ഉത്പാദനച്ചിലവും കൂടിവരികയാണ്. 10 വർഷം മുൻപ് പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 14 രൂപയിൽ താഴെയായിരുന്നപ്പോൾ കൃഷിഭവൻ മുഖേന വിലയുയർത്തി സംഭരിച്ചിരുന്നു. അപ്പോൾ പൊതുവിപണിയിലും തേങ്ങയുടെ വില ഉയർന്നിരുന്നു. കിലോയ്ക്ക് 32 രൂപ നിരക്കിൽ കേരഫെഡ് സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയെങ്കിലും മിക്ക ജില്ലകളിലും സംഭരണകേന്ദ്രങ്ങൾ ഇല്ല. അഞ്ചു ജില്ലകളിൽ മാത്രമാണ് സംഭരണകേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. ചില കേന്ദ്രങ്ങളിൽ കർഷകർക്ക് തേങ്ങ എത്തിക്കണമെങ്കിൽ ഇരട്ടി ചിലവും വരുന്ന അവസ്ഥ.
സംഭരണത്തിലും നിയന്ത്രണം
സംഭരിക്കുന്ന തേങ്ങയുടെ എണ്ണത്തിലെ നിയന്ത്രണമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം. ഒരു തെങ്ങിൽനിന്ന് വർഷം പരമാവധി 60 തേങ്ങയാണ് സംഭരിക്കുക. അതുതന്നെ ആറു തവണയായി. ബാക്കി വരുന്ന തേങ്ങ പൊതുവിപണയിൽ വിൽക്കേണ്ടി വരും. എന്നാൽ, വർഷത്തിൽ മൂന്നും നാലും തവണ തേങ്ങയിടുന്പോൾതന്നെ ഒരു തെങ്ങിൽനിന്നും ശരാശരി ഇരുന്നൂറോളം തേങ്ങയെങ്കിലും ലഭിക്കും.
കൂടാതെ, നേരത്തെ സർക്കാർ സൊസൈറ്റികൾക്കായിരുന്നു പണം നല്‍കിയിരുന്നത്. ഈ പണം ഇവർ കർഷകർക്ക് നല്‍കിയിരുന്നു. ഇപ്പോൾ, പണം നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ബാങ്കിൽ കുടിശികയുണ്ടെങ്കിൽ ഈ തുക കർഷകർക്ക് നൽകാൻ പലപ്പോഴും ബാങ്ക് അധികൃതർ തയാറാകുന്നില്ല. ഇതുകാരണം പലപ്പോഴും സംഭരണകേന്ദ്രങ്ങളിൽ തേങ്ങയുമായി എത്താൻ കർഷകർ മടിക്കുന്നു. നേരത്തേ എല്ലാ കൃഷിഭവനുകളിലൂടെയും സഹകരണസംഘങ്ങളിലൂടെയും തേങ്ങസംഭരണം നടന്നിരുന്നു. ഇതു പുനരാരംഭിച്ചാൽ കർഷകർക്ക് വലിയ ആശ്വാസമായിരിക്കും
സഹകരണസംഘങ്ങൾക്കും വേണം താങ്ങ്
തേങ്ങയ്ക്ക് താങ്ങുവില വേണമെങ്കിൽ സഹകരണസംഘങ്ങൾക്കും വേണം സർക്കാരിന്റെ താങ്ങ്. കേരഫെഡ്, നാളികേര വികസന കോർപറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരം രൂപവത്കരിച്ച പഞ്ചായത്തുതല സമിതികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ വഴിയാണ് കേരളത്തിൽ തേങ്ങകൾ സംഭരിക്കുന്നത്. ഇതിൽ, കേരഫെഡ് ഒഴികെയുള്ള സംഘങ്ങൾക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ സഹായം വേണം. സഹകരണസംഘങ്ങൾക്ക് കേരഫെഡോ സർക്കാരോ കേരള ബാങ്കോ ഫണ്ട് കൊടുത്താൽ മാത്രമേ തേങ്ങ സംഭരിക്കാൻ പറ്റുകയുള്ളൂ.
നിലവിൽ 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിച്ചാൽ 10 ടൺ കൊപ്ര ആക്കി കേരഫെഡിന് കൊടുക്കുന്പോൾ സർവീസ് ചാർജായി 91,000 രൂപയാണ് സഹകരണസംഘങ്ങൾക്ക് ലഭിക്കുന്നത്. 50 ടൺ കൊപ്രയുടെ പൈസയെങ്കിലും മുൻകൂറായി തന്നാൽ മാത്രമേ സർക്കാർ പറയുന്ന നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് സഹകരണസംഘങ്ങളുടെ നിലപാട്.
ഇതരസംസ്ഥാന തേങ്ങ
ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് വ്യാപകമായി പച്ചത്തേങ്ങ കേരളത്തിലേക്ക് വരുന്നതും തേങ്ങയുടെ വില കുറയ്ക്കുന്നു. കിലോയ്ക്ക് 20 രൂപ നിരക്കിൽ പ്രതിദിനം 450 ടൺ പച്ചത്തേങ്ങയാണ് കേരളത്തിൽ എത്തുന്നതെന്നാണ് കണക്ക്. പൊതുവെ കേരളത്തിലെ തേങ്ങയേക്കാൾ കുറഞ്ഞ എണ്ണയും കൊപ്ര ആക്കുന്പോൾ കുറഞ്ഞ തൂക്കവും ആണ് ഇതരസംസ്ഥാനങ്ങളിലെ തേങ്ങയിൽനിന്നു ലഭിക്കുന്നത്. കർണാടകയിൽനിന്നുള്ള ഒരു ക്വിന്റൽ പച്ചത്തേങ്ങ ഉണക്കിയെടുക്കുന്പോൾ 27 കിലോ കൊപ്ര മാത്രമാണു ലഭിക്കുന്നത്. എന്നാൽ, കേരളത്തിലെ ഒരു ക്വിന്റൽ പച്ചത്തേങ്ങയിൽനിന്ന് 32 മുതൽ 35 വരെ കിലോ കൊപ്ര ലഭിക്കും. കേരള തേങ്ങയും മൈസൂരു തേങ്ങയും ഇടകലർത്തി വിൽക്കുന്ന ഇടനിലക്കാരും സജീവമാണ്. കൊപ്രയും എണ്ണയും ആക്കുന്പോൾ മാത്രമാണ് തേങ്ങയുടെ ഗുണമേന്മ പലർക്കും മനസിലാകുന്നത്.
വില ഇനിയും താഴാം
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ 40 ശതമാനം തേങ്ങയുടെ ഉത്പാദനത്തിൽ വർധനയുണ്ടായിട്ടുണ്ട്. മഴ നീണ്ടു നിന്നതാണ് ഉത്പാദനം വർധിക്കാൻ കാരണം. ഉത്പാദനം കൂടുന്നതോടെ കേരളത്തിലെ നാളികേരത്തിന്റെ വില ഇനിയും താഴുമെന്നാണ് പറയുന്നത്. കേരസമൃദ്ധി പദ്ധതി പ്രകാരം കർഷകർക്ക് വിതരണം ചെയ്യാൻ കൃഷിഭവനുകളിൽ എത്തിച്ച തെങ്ങിൻതൈകൾ വാങ്ങാനും കർഷകരെത്തുന്നില്ല. തേങ്ങയുടെ വിലയിടിവാണ് തെങ്ങിൻതൈ വാങ്ങാത്തതിന് പ്രധാന കാരണമായി കർഷകർ ചൂണ്ടികാണിക്കുന്നത്.
ഇന്ത്യയില്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന ആകെ നാളികേരത്തിന്റെ എഴുപത് ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കേരളത്തെ കേരസമൃദ്ധിയുടെ കാര്യത്തില്‍ ഒന്നാമത് എത്തിക്കുക എന്നതു മാത്രമല്ല, രാജ്യത്തിനും ലോകത്തിനുതന്നെയും അനുകരിക്കാവുന്ന ഒരു മാതൃകയാക്കി മാറ്റിയെടുക്കാനുള്ള പല പദ്ധികളും കൃഷിവകുപ്പ് ആവിഷ്കരിക്കുന്നുണ്ടെങ്കിലും തേങ്ങയ്ക്ക് അടിസ്ഥാനവിലയെങ്കിലും ഉറപ്പാക്കുന്ന സർക്കാർ പദ്ധതികൾ പലപ്പോഴും പാളുകയാണ്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി കൃഷി ചെയ്തു വിളവെടുത്ത് വിൽപ്പന കഴിയുന്പോൾ കേരകർഷകർക്ക് നഷ്ടങ്ങളുടെ കച്ചവടം മാത്രമാണ് നാളികേരത്തിന്റെ നാട്ടിൽ.