Tuesday, September 20, 2022 11:01 PM IST
മയക്കുമരുന്ന് വിപണനവും ഉപഭോഗവും സംബന്ധിച്ച് അടുത്ത നാളുകളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ, നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാർഥ്യം വെളിപ്പെടുത്തുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോർട്ട് അനുസരിച്ച് എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം കേസുകൾ ചാർജ് ചെയ്യപ്പെട്ട് ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നത് 27,072 പേരാണ്. ജനസംഖ്യയുടെ കാര്യത്തിൽ പതിമൂന്നാം സ്ഥാനമുള്ള കേരളം ലഹരിസംബന്ധമായ കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ആറാം സ്ഥാനത്താണ്. ഈ വർഷം ഓഗസ്റ്റ് 29 വരെ 16,128 ലഹരിക്കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. മുൻവർഷത്തേക്കാൾ മൂന്നിരട്ടിയോളം കേസുകളുടെ വർധന ലഹരി ഉപയോഗം കനത്ത തോതിൽ സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നത് വെളിവാക്കുന്നുണ്ട്. 2020ൽ മാത്രം ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ കേരളത്തിൽ പിടിയിലായ നാലായിരത്തോളം പേരിൽ 917 പേർ 21 വയസിൽ താഴെയുള്ളവരാണ്. ഇത് ലഹരി ഉപയോഗിക്കുന്നവരിലും വിപണനം ചെയ്യുന്നവരിലും കുട്ടികളുടെയും യുവതീയുവാക്കളുടെയും എണ്ണം കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതിനു തെളിവാണ്.
ഈ പശ്ചാത്തലത്തിലാണ് കുട്ടികളും യുവതലമുറയും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിലെ വലിയൊരു വിഭാഗത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന സാമൂഹ്യതിന്മയെക്കുറിച്ച് നാം കൂടുതൽ ഗൗരവമായി ചിന്തിക്കുന്നത്. ലഹരിയുടെ അടിമത്തം ഏതാനും വ്യക്തികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മറിച്ച് കുടുംബങ്ങളെ സവിശേഷമായും പൊതുസമൂഹത്തെ മുഴുവനായും അതീവദോഷകരമായി ബാധിക്കുന്നതാണ്. ഈ ഗുരുതരമായ സാമൂഹ്യവിപത്തിനെ നേരിടാൻ, ശരിയായ അപഗ്രഥനത്തിലധിഷ്ഠിതമായ ഒരു പൊതു അവബോധം രൂപപ്പെടേണ്ടതുണ്ട്. അത്തരമൊരു ലക്ഷ്യത്തോടുകൂടി ഈ സാമൂഹ്യവിപത്തിന്റെ ഭീകരതയെ മനസിലാക്കാനും ഇതിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ കർമപദ്ധതികൾ ആവിഷ്കരിക്കാനും നാം ഒന്നടങ്കം മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ലഹരിമരുന്നുകളുടെ വ്യാപനം
മയക്കുമരുന്നിന്റെ വലിയ വിപണിയായി നമ്മുടെ സമൂഹം മാറുകയാണ്. നമ്മുടെ തുറമുഖങ്ങളിൽനിന്നും വിമാനത്താവളങ്ങളിൽനിന്നും പിടിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളും നഗര, ഗ്രാമ വ്യത്യാസമില്ലാതെ രജിസ്റ്റർ ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും സംബന്ധിച്ച നിരവധി കേസുകളും ഇതു വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ മയക്കുമരുന്നിന്റെ ആധുനികരൂപമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇത്തരം ലഹരിമരുന്നുകൾ എത്തിച്ചേരുകയും കുട്ടികളും യുവജനങ്ങളും ഇവയ്ക്ക് അടിമപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്. ചെറുപ്രായത്തിലുള്ള സ്കൂൾ വിദ്യാർഥികളെപ്പോലും മയക്കുമരുന്നിന് അടിമകളാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മാഫിയകൾ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് സമീപകാല സംഭവങ്ങളിൽനിന്ന് നാം മനസിലാക്കേണ്ടത്. മാത്രവുമല്ല, മയക്കുമരുന്നു വിൽപ്പനയ്ക്കും പ്രചാരണത്തിനും കുട്ടികളെ ഉപകരണങ്ങളാക്കുന്ന രീതിയും കേരളത്തിലുണ്ട്.
ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർധനയ്ക്കൊപ്പം ലൈംഗിക ചൂഷണം, ആക്രമണം, മോഷണം, കൊലപാതകം, ആത്മഹത്യ പോലെയുള്ള അനുബന്ധ കുറ്റകൃത്യങ്ങളും പെരുകുന്നു എന്നതും ഒരു വസ്തുതയാണ്. ലഹരിക്കടിമപ്പെട്ട് ഉന്മേഷവും കായികശേഷിയും നഷ്ടപ്പെടുന്ന കുട്ടികളും യുവജനങ്ങളും നമ്മുടെ നാടിന്റെ ദയനീയചിത്രം വെളിവാക്കുന്നു. തുച്ഛമായ വരുമാനം പോലും ലഹരിദായക പദാർഥങ്ങൾക്കായി ചെലവഴിക്കപ്പെടുന്നതിലൂടെ നിരവധി കുടുംബങ്ങൾ അസമാധാനത്തിന്റെയും പട്ടിണിയുടെയും പിടിയിലമരുന്നു. ലഹരിയിലുള്ള അടിമത്തം ആത്യന്തികമായി വ്യക്തികളുടെ സന്പൂർണ നാശത്തിലേക്കും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും തകർച്ചയിലേക്കുമാണ് നയിക്കുന്നതെന്നതാണ് വാസ്തവം.
പ്രായോഗിക സമീപനങ്ങൾ
നമ്മുടെ സാംസ്കാരിക സാമൂഹിക ഔന്നത്യത്തെയും ക്രമസമാധാനത്തെയും യുവതലമുറയുടെ കാര്യപ്രാപ്തിയെയും ഭാവിയെയുമെല്ലാം ഒരുപോലെ ദോഷകരമായി ബാധിക്കുന്ന ഒരു സാമൂഹികതിന്മ എന്ന നിലയിൽ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതിരോധം തീർത്തുകൊണ്ട് എല്ലാവരും സമൂഹത്തിന്റെ സംരക്ഷണത്തിനായി അണിനിരക്കണം. സർക്കാർ സംവിധാനങ്ങളും സാമൂഹിക, സാമുദായിക നേതൃത്വങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ, ഈ വലിയ ലക്ഷ്യം നേടിയെടുക്കാൻ നമുക്കു കഴിയുകയുള്ളൂ. വിവിധ തലങ്ങളിൽ ഈ പ്രതിസന്ധിയെ നാം നേരിടേണ്ടതുണ്ട്.
കുടുംബതലം
കുടുംബങ്ങളിലാണ് ലഹരി ഉപയോഗവും അടിമത്തവും സംബന്ധിച്ച സാധ്യതകൾ അടിസ്ഥാനപരമായി പ്രതിരോധിക്കപ്പെടേണ്ടത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള പരസ്പരബന്ധവും തുറവിയും എല്ലായ്പോഴും ഊഷ്മളമായി നിലനിറുത്താനും ഉത്തമ കുടുംബാന്തരീക്ഷം പുലർത്താനും സ്നേഹത്തിൽ അനുദിനം വളരാനും നമ്മുടെ കുടുംബങ്ങൾക്കു കഴിയണം. മക്കളുടെയും ജീവിതപങ്കാളികളുടെയും ധനാഗമ, വിനിയോഗ രീതികളെക്കുറിച്ചു മനസിലാക്കുകയും അസ്വാഭാവികമായ രീതികൾ കാണപ്പെടുന്നപക്ഷം സവിശേഷ ശ്രദ്ധ ചെലുത്തുകയും വേണം.
സംഘടനാതലം
മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികളിലൂടെ നാം കടന്നുപോകുന്പോൾ, നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും അതിനെതിരായ പോരാട്ടത്തിൽ അണിനിരത്താൻ നാം പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കെസിവൈഎം, കെസിഎസ്എൽ, ചെറുപുഷ്പ മിഷൻലീഗ്, യുവദീപ്തി, ജീസസ് യൂത്ത് തുടങ്ങി കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ പ്രവർത്തിക്കുന്ന സംഘടനകളെല്ലാം ഈ ലക്ഷ്യം മുൻനിറുത്തി സംഘടനാ തലത്തിൽ ലഹരിവിരുദ്ധ സമിതികൾ രൂപീകരിക്കുകയും പ്രവർത്തനപദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യണം. സംഘടനകളിൽ അംഗങ്ങളായവർക്കുവേണ്ടി മാത്രമല്ല, പൊതുവേ എല്ലാ യുവജനങ്ങളെയും മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളായിരിക്കണം യുവജനസംഘടനകൾ വിഭാവനം ചെയ്യേണ്ടത്. സംഘടനകളുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരായ കാന്പെയ്നുകൾ നടത്തുകയും ഫലപ്രദമായ രീതിയിൽ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുകയും വേണം.
സമപ്രായക്കാർക്കിടയിൽ സാഹോദര്യവും സൗഹാർദവും വളർത്തിയെടുക്കാനും അപരനെക്കുറിച്ചുള്ള കരുതലിൽ യുവജനങ്ങളെ പ്രചോദിപ്പിക്കാനും ഇത്തരം പ്രവർത്തനങ്ങൾ വഴി സാധിക്കണം. ലൈംഗിക ചൂഷണങ്ങൾക്കായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രവണത വർധിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്. അത്തരം ഭീഷണികളെ പ്രത്യേകമായി നിരീക്ഷിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സംഘടനകളുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കണം. കത്തോലിക്കാ കോണ്ഗ്രസ്, ലാറ്റിൻ കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് അസോസിയേഷൻ, മാതൃസംഘം, പിതൃവേദി തുടങ്ങി മറ്റു സഭാ സംഘടനകളും ഈ ലക്ഷ്യം അതർഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും കുടുംബങ്ങളും പൊതുസ്ഥലങ്ങളും മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഊർജിതമായി പ്രവർത്തനതലങ്ങളിലേക്ക് ഇറങ്ങുകയും വേണം. പ്രാദേശികമായ മറ്റ് സംഘടനകളും ഔദ്യോഗിക സംവിധാനങ്ങളുമായി യോജിച്ചു പ്രവർത്തിച്ചുകൊണ്ട് ലക്ഷ്യപ്രാപ്തിക്കായി പരിശ്രമിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വിദ്യാലയങ്ങളും സ്ഥാപനങ്ങളും അതിന്റെ പരിസരപ്രദേശങ്ങളും പൂർണമായും ലഹരിവിമുക്തമാണെന്ന് ഉറപ്പുവരുത്താൻ നമുക്കു സാധിക്കണം. നമ്മുടെ മാനേജ്മെന്റുകൾക്കു കീഴിലുള്ള സ്കൂളുകളിലും കോളജുകളിലും പ്രവർത്തനസജ്ജരായ അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സമിതികൾ രൂപീകരിക്കുകയും ലഹരിവിമുക്തിക്കായി ഉണർന്നു പ്രവർത്തിക്കുകയും വേണം. വിദ്യാലയങ്ങളിലും പരിസരപ്രദേശങ്ങളിലും ലഹരിപദാർഥങ്ങളുടെ വിപണന, ഉപയോഗ സാധ്യതകളുള്ള മേഖലകളെയും, കാന്പസിലേക്ക് കടന്നുവരുന്ന അപരിചിതരെയും നിരീക്ഷണവിധേയമാക്കണം. മാത്രമല്ല, മയക്കുമരുന്നിന് അടിമകളായിട്ടുള്ള വിദ്യാർഥികളെ കണ്ടെത്തി തിരികെക്കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ കലാലയങ്ങളിൽ ക്രമീകരിക്കുകയും വേണം.
ജാഗ്രത വേണം
ജാഗ്രത, മദ്യവിരുദ്ധസമിതികളുടെ പ്രവർത്തനങ്ങൾ ഇടവകതലത്തിലും മേഖലാ-രൂപതാ തലങ്ങളിലും കാര്യക്ഷമമാക്കുകയും മയക്കുമരുന്ന് വ്യാപനത്തെ പ്രതിരോധിക്കാനും നിയന്ത്രണവിധേയമാക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും വേണം. ഈ ഗുരുതരമായ സാമൂഹിക വിപത്തിനെ ഫലപ്രദമായി നേരിടണമെങ്കിൽ വിവിധ തലങ്ങളിലുള്ള അപഗ്രഥനങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണ്. മദ്യവിരുദ്ധ, ജാഗ്രതാ സമിതികൾക്ക് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിക്കണം.
മതാധ്യാപകർക്ക് ഇക്കാര്യത്തിൽ വളരെയേറെ പ്രവർത്തിക്കാനുണ്ട്. തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികളെ അടുത്തറിയുകയും അവരെ പ്രബുദ്ധരാക്കുകയും ചെയ്യാൻ കഴിയുന്നത് അവർക്കാണ്. ഇപ്പോഴത്തെ ലഹരിസാധ്യതകൾക്കും അനുബന്ധ വിഷയങ്ങൾക്കും കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് മുതിർന്ന വേദപാഠ ക്ലാസുകളിലെ കുട്ടികളുമായി സംവദിക്കാനും അവരെ അടുത്തു മനസിലാക്കി ആവശ്യമെങ്കിൽ തിരുത്താനും മതാധ്യാപകർ സന്നദ്ധരാകണം.
ലഹരിയുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ സമഗ്രമായ രീതിയിൽ സാമൂഹ്യപ്രതിബദ്ധതയോടെ നടപ്പിലാക്കാൻ നമ്മുടെ സഹകരണം ആവശ്യമാണ്. വരുമാനത്തിനായി കൂടുതൽ മദ്യശാലകൾ തുറക്കുന്നതും ഐടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുന്നതും പോലെയുള്ള പ്രവർത്തനങ്ങളിൽനിന്നു സർക്കാർ പിന്തിരിയേണ്ടതാണ്. കക്ഷിമതഭേദമെന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി ലഹരിവിമുക്ത സമൂഹത്തിനുവേണ്ടി ഊർജിതമായ ഇടപെടലുകൾ നടത്താൻ ശ്രമിക്കണം. ലഹരിവിമുക്ത കേന്ദ്രങ്ങൾ കൂടുതലായി സ്ഥാപിച്ചും സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ചും ഇത്തരം ശ്രമങ്ങളിൽ ഏർപ്പെടുന്നവരെ പിന്തുണച്ചും ക്രിയാത്മകമായ പ്രവർത്തനപദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിനും ഭരണസംവിധാനങ്ങൾക്കും മാതൃകയാകുവാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു കഴിയണം. നമ്മുടെ സമൂഹത്തിന്റെ നിലനില്പിനും നന്മയ്ക്കുംവേണ്ടി ലഹരിയുടെ സംസ്കാരത്തെ പ്രതിരോധിക്കാനും ജീവന്റെ സംസ്കാരത്തെ വളർത്താനുമുള്ള വലിയ ഉത്തരവാദിത്വം കൂട്ടായ്മയിൽ ഫലപ്രദമായി നിർവഹിക്കാൻ നമുക്കു സാധിക്കട്ടെ.