Thursday, September 15, 2022 3:14 AM IST
സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ചിട്ടുള്ള കർഷക ഉത്പാദകസംഘം (എഫ്പിഒ) നയരേഖ 2020 ലക്ഷ്യംവച്ചിരിക്കുന്നത് അമ്പത് പുതിയ കർഷക ഉത്പാദക കന്പനികൾ (എഫ്പിസി) ആരംഭിക്കുക എന്നതാണ്. നിലവിലുള്ള 50 എഫ്പിഒകളെ ശക്തീകരിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഈ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് കൃഷിവകുപ്പിന്റെ ഭാഗമായ സ്മോൾ ഫാർമർ അഗ്രി ബിസിനസ് കണ്സോർഷ്യം (എസ്എഫ്എസി) ആണ്.
പുതുക്കേണ്ട നയം
കേരള കൃഷിവകുപ്പ് കാർഷികോത്പാദന സംഘങ്ങളുടെ/കന്പനികളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര ഗവണ്മെന്റിന്റെ ആർകെവിവൈ സ്കീമിന്റെ ഭാഗമായാണ് എഫ്പിഒ നയരേഖ കേരളം തയാറാക്കിയത്. കേരള കൃഷിവകുപ്പ് 2020 മേയിൽ പുറപ്പെടുവിച്ച ഈ നയരേഖയുടെ കാലാവധി മൂന്ന് വർഷമായി നിജപ്പെടുത്തിയിരിക്കുന്നു. നയരേഖയുടെ കാലാവധി ദീർഘിപ്പിക്കൽ നടപടികൾ ഈ നിബന്ധനപ്രകാരം 2023ൽ പൂർത്തീകരിക്കേണ്ടതാണ്.
പുതുതായി ആരംഭിച്ചിരിക്കുന്ന കന്പനികൾക്ക് ഗവണ്മെന്റ് ലഭ്യമാക്കുന്ന പ്രോത്സാഹന നടപടികൾ, സബ്സിഡികൾ, പരിശീലനങ്ങൾ, ബാങ്ക് വായ്പകൾ, വിവരശേഖരണം, ബിസിനസ് പ്ലാൻ തയാറാക്കൽ മുതലായവയുടെ നടത്തിപ്പ് പൂർത്തിയാക്കാൻ എഫ്പിഒകൾക്ക് ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങളുടെ കാലാവധി മൂന്ന് വർഷത്തേക്കു പരിമിതപ്പെടുത്തിയത് ന്യായീകരിക്കേണ്ടതുണ്ട്. പുതിയ എഫ്പിഒകൾ ഫലപ്രദമായി പ്രവർത്തിച്ച് വിജയപദത്തിലെത്താൻ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് എങ്കിലും കാലാവധിയും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സാന്പത്തിക സഹായങ്ങളും തുടരേണ്ടതുണ്ട്.
സർവേകൾ അവ്യക്തം
വിവരശേഖരണത്തിനായി അഗ്രി ബിസിനസ് പ്രോമോട്ടിംഗ് ഏജൻസികൾ (എബിപിഎ/ സിബിബിഒ) തയാറാക്കിയിട്ടുള്ള ചോദ്യാവലികളുടെ നിലവാരവും പ്രായോഗികതയും മുൻകൂർ വിലയിരുത്തേണ്ടതുണ്ട്. ചോദ്യാവലിയിലൂടെ വിവരം ശേഖരിക്കുന്പോൾ നൽകേണ്ട നിർദേശങ്ങൾ-സൂചനകൾ നൽകാത്ത അവസ്ഥ, പല ചോദ്യങ്ങൾക്കായി നൽകിയിട്ടുള്ള ഉത്തര ഓഫ്ഷനുകൾ പലപ്പോഴും അവ്യക്തവും അപൂർണവുമാണ്. കൃഷിവകുപ്പിലെ പരിചയസന്പന്നരായ അഗ്രോണമിസ്റ്റുകൾ, സാന്പത്തിക സ്റ്റാറ്റിറിക്സ് പരിജ്ഞാനമുള്ള ഉദ്യോഗസ്ഥർ, കൃഷി ഒാഫീസർമാർ മുതലായവർ നിലവിലെ എബിപിഎ/സിബിബിഒകൾ നടത്തുന്ന പ്രാഥമിക സർവേ പ്രവർത്തനങ്ങളുടെ മേൽനോട്ടം നടത്തേണ്ടതുണ്ട്.
ഇളവുകൾ ദുർബലം
പ്രവർത്തന മൂലധന നിക്ഷേപത്തിന് നൽകുന്ന പലിശ ഇളവ്/സബ്സിഡി മൂന്നുശതമാനം നൽകാനുള്ള തീരുമാനം നല്ല തുടക്കംതന്നെ. പക്ഷേ ഇളവ് ആറുമാസക്കാലാവധിയായി പരിമിതപ്പെടുത്തിയത് ദുഷ്കരമാണ്. പലിശയിളവ് ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകിയാൽ മാത്രമേ ഫലപ്രദമാകൂ. കാരണം, കന്പനിയുടെ ആദ്യകാല ഉത്പാദനം കൊമേഴ്സ്യൽ തലത്തിലേക്ക് കടന്ന്, വിറ്റുവരവ് ലഭിച്ചുതുടങ്ങാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരും.
ഒരു പുതിയ എഫ്പിഒയ്ക്ക് ലഭിക്കുന്ന പലിശ സബ്സിഡി ഒരു വർഷത്തേക്കു പരമാവധി ഒരു ലക്ഷമായി ലിമിറ്റ് ചെയ്തിരിക്കുന്നതും പ്രായോഗികമായ സമീപനമല്ല. കാരണം ചെറിയ തോതിൽ പ്രവർത്തനം ആരംഭിക്കുവാൻ മിനിമം ഒരു കോടി വരെ വർക്കിംഗ് കാപ്പിറ്റലായി ചെലവിടേണ്ടിവരും. അപ്പോൾ ഒരു വർഷത്തേക്ക് മൂന്നു ശതമാനം പലിശനിരക്കിന് ആനുപാതികമായി പരമാവധി മൂന്ന് ലക്ഷം രൂപ എങ്കിലുമായി പലിശ സബ്സിഡി പുതുക്കി നിശ്ചയിക്കണം.
മുന്നൊരുക്കം അപൂർണം
എബിപിഎ/സിബിബിഒകളുടെ ഉത്തരവാദിത്വങ്ങൾ, ഇക്വിറ്റി ഗ്രാൻഡ്, ക്രെഡിറ്റ് ഗാരന്റി മുതലായ സേവനങ്ങൾ ലഭ്യമാക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കുകയും വിശദമായി പ്രാദേശികഭാഷയിൽ എഴുതി തയാറാക്കുകയും ചെയ്യേണ്ടതുണ്ട്. മികച്ച മാതൃകാ ഷെൽഫോഫ് പ്രോജക്ടുകൾ കാർഷകർക്ക് ലഭ്യമല്ല. വെബ്സൈറ്റ് അടിസ്ഥാനത്തിൽ കാർഷിക സ്ഥിതിവിവര കണക്കുകൾ എഫ്പിഒകൾക്ക് ലഭ്യമാക്കണം. നിലവിലെ സ്ഥിതിഗതി തുടർന്നാൽ ഈ പുതിയ കാർഷികനയം എഫ്പിഒകളുടെ അകാലമൃത്യുവിന് ഇടയാക്കും. മികച്ച പരിശീലനം നൽകുന്നതിനുവേണ്ടിയുള്ള മൊഡ്യൂളുകൾ തയാറാക്കി ലഭ്യമാക്കേണ്ടതുണ്ട്.
നടത്തിപ്പ് ഫലപ്രദമാകണം
കേരള കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 പുതിയ കർഷകോത്പാദക സംഘങ്ങൾ (എഫ്പിഒ) ആരംഭിക്കുക, പഴയ അൻപത് എഫ്പിഒകളെ ശക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പുനരവലോകനം അർഹിക്കുന്നു. ഒരു കർഷക കന്പനിയിൽ ചേരുവാൻ താത്പര്യമുള്ള 10-12 കർഷകരെ സംഘടിപ്പിച്ച് കാർഷികസൗഹൃദ ഗ്രൂപ്പുകൾ (എഫ്ഐജി) രൂപീകരിക്കണം. സാന്പത്തിക സഹായം ലഭ്യമാകുവാൻ എസ്എഫ്എസിയുടെ നിർദേശങ്ങൾക്കനുസരിച്ച് മിനിമം 250 അംഗങ്ങൾ ഉണ്ടാകണം ഒരു എഫ്പിഒയിൽ. എന്നാൽ, നബാർഡിന് 300 ആകുന്നു.
ക്രോപ്പ് സ്പെക്ട്രം
എസ്എഫ്എസിയുടെ നിർദേശങ്ങൾക്കനുസരിച്ച് ക്രോപ്പ് സ്പെക്ട്രം അടിസ്ഥാനത്തിൽ ആകണം പുതിയ എഫ്പിഒകൾ ആരംഭിക്കാൻ. ഇപ്രകാരമുള്ള എഫ്പിഒ രൂപീകരണം പ്രാദേശിക തലത്തിൽ/തദ്ദേശ ഭരണതലങ്ങളിൽ ക്രോപ്പ് സ്പെക്ട്രം അനുസരിച്ച് നടപ്പിലാക്കുക എന്നത് വളരെ ദുഷ്കരം തന്നെ. 250 വരെ കർഷകരെ കണ്ടെത്തി 2000 രൂപയുടെ ഷെയർ എടുപ്പിച്ചിട്ടാകണം പ്രാഥമിക വിവരശേഖരണം, ബിസിനസ് പ്ലാനുകൾ തയാറാക്കൽ മുതലായവ ആരംഭിക്കുവാൻ. മൂന്നു വർഷത്തിനകം 500-1000 അംഗങ്ങളാവേണ്ടതും ആകുന്നു. പക്ഷേ ഇപ്രകാരം ക്രോപ്പ് സ്പെക്ട്രം അടിസ്ഥാനത്തിൽ എഫ്പിഒകളുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ വേണ്ടത്ര ശാസ്ത്രീയ വിവരങ്ങൾ നിലവിൽ കർഷകർക്ക് ലഭ്യമല്ല.
അപ്രായോഗികത
എഫ്പിഒകൾ ഏറ്റെടുക്കുന്ന ക്രോപ്പ്/പ്രോഡക്ട്/മിക്സ് മൂല്യവർധന പ്രവർത്തനങ്ങളിൽ അംഗങ്ങളായ എല്ലാ കർഷകരുടെയും പങ്കാളിത്തം പ്രായോഗികമായി ഉറപ്പാക്കുക സാധ്യമല്ല. മേൽപ്രകാരം കന്പനിയുടെ ഉത്പാദന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കാത്ത കർഷകർ നിരാശരായി അംഗത്വം പിൻവലിക്കാൻ ശ്രമിക്കും. അതുകൊണ്ട് പുതിയ എഫ്പിഒ രൂപീകരിക്കാൻ കർഷകരുടെ മിനിമം അംഗത്വം നൂറായി പരിമിതപ്പെടുത്തേണ്ടതുണ്ട്. മൂന്നുവർഷത്തെ വിജയകരമായ പ്രവർത്തനത്തിനു ശേഷം അംഗത്വപരിധി വർധിപ്പിക്കാൻ തീരുമാനമെടുക്കാനുള്ള അധികാരം നിലവിലുള്ള അംഗങ്ങളുടെ ജനറൽ ബോഡിക്ക് വിടേണ്ടതാണ്. നേരേമറിച്ച് മൂന്നുവർഷത്തിനകം നിർബന്ധമായും 500-1000 വരെ ആക്കണമെന്നുള്ള നിബന്ധന ഒരു വലിയ വെല്ലുവിളിയായി അവശേഷിക്കും.
സാധ്യതകൾ
നിലവിൽ വിജയകരമായിട്ടുള്ള സാധ്യതകൾ കണ്ടെത്തി നടപ്പിലാക്കുന്നതിന് കർഷകരുടെ അറിവും കൃഷ രീതികളും കോർത്തിണക്കിയാവണം എബിപിഎ/സിബിബിഒകൾ വിവരശേഖരണം ബിസിനസ്, മാർക്കറ്റിംഗ് പ്ലാനുകളും സാധ്യതകളും ലഭ്യമാക്കേണ്ടത്. നടത്തിപ്പ് ഏജൻസികളായ എസ്എഫ്എസിയും നബാർഡും നൽകിയിരിക്കുന്ന പല നിർദേശങ്ങളും പരസ്പര വ്യത്യസ്തത നിലനിർത്തുന്നത് പ്രായോഗികതലത്തിൽ ഏകീകരണം ഇല്ലാതാക്കുന്നു. തുടക്കത്തിൽ നൂറ് കർഷകർക്ക് ഒരു എഫ്പിഒ ആയി പ്രവർത്തനം ആരംഭിക്കാൻ സാധിക്കണം.
സാന്പത്തികസഹായം നൽകുന്നത് സമയബന്ധിതമായ പ്രവർത്തനപുരോഗതി വിലയിരുത്തി ഏകീകൃതാടിസ്ഥാനത്തിലാക്കണം. എഫ്പിഒകൾക്ക് ലഭ്യമാകുന്ന സാന്പത്തിക സഹായങ്ങളും ഇളവുകളും പരമാവധി അഞ്ച് വർഷത്തേക്ക് എങ്കിലും തുടരേണ്ടതുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തനപുരോഗതി നേടുന്നതോടെ ക്രമേണ ആനുകൂല്യങ്ങൾ നിർത്തലാക്കാവുന്നതാണ്. എഫ്പിഒകൾ ഫണ്ട് ദുർവിനിയോഗം നടത്തിയാൽ ശക്ഷണനടപടികൾ സ്വീകരിക്കേണ്ടതും റവന്യു റിക്കവറി നടപടികൾ സ്വീകരിക്കേണ്ടതുമാകുന്നു. കണ്സൾട്ടന്റുകളെ ഉത്തരവാദിത്വങ്ങൾ പൂർണമായും ഏൽപ്പിച്ചുകൊടുക്കാതെ കൃഷിവകുപ്പിലെ പഞ്ചായത്ത്, ബ്ലോക്കുതല ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കേണ്ടതുണ്ട്. ചെറിയതോതിൽ ആരംഭിച്ച് ക്രമേണ വളർന്ന് വലിയ പ്രസ്ഥാനമായി മാറുകയാണ് കർഷകർക്കും കൃഷിക്കും നല്ലത്.
ഡോ. ജോസഫ് ഏബ്രഹാം
(ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്)യിലെ സോഷ്യൽ സയന്റിസ്റ്റാണ് ലേഖകൻ.)