Thursday, September 15, 2022 3:12 AM IST
രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് സങ്കേതിക വൈഭവത്തിലൂടെ പന്ഥാവ് തെളിയിച്ച എൻജിനിയർമാരെ ഓർമിക്കാനാണ് ഈ ദിനം. ആധുനിക മൈസൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന എൻജിനിയർ മോക്ഷഗുണം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് ഇന്ത്യയിൽ ‘എൻജിനിയേഴ്സ് ഡേ’ആയി ആചരിക്കുന്നത്. രാജ്യത്തെ എൻജിനിയറിംഗ്് രംഗത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു എം. വിശ്വേശ്വരയ്യ. 1861 സെപ്റ്റംബർ 15ന് മൈസൂരിൽ ജനിച്ച വിശ്വേശ്വരയ്യ സിവിൽ എൻജിനിയറിംഗിൽ പ്രാഗത്ഭ്യം നേടിയ ശേഷം ഗവൺമെന്റിൽ വിവിധ തലങ്ങളിൽ എൻജിനിയറായി പ്രവർത്തിച്ചു. 24 വർഷത്തെ സർക്കാർ സേവനത്തിനുശേഷം രാഷ്ട്ര നിർമാണത്തിനായി തന്റെ ജോലി അദ്ദേഹം രാജിവച്ചു.
കോൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ എൻജിനിയേഴ്സ് ഡേ ആചരിക്കുന്നത്. ചക്രം മുതൽ ഡ്രോൺ വരെയുള്ള സങ്കേതിക വിപ്ലവങ്ങൾക്ക് എൻജിനിയർമാരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ചിക്കബല്ലാപൂരിനടുത്തുള്ള മുദ്ദെനഹള്ളിയിൽ ജനിച്ച എം. വിശ്വേശ്വരയ്യ 1912ൽ മൈസൂരിന്റെ ദിവാനായിരുന്നു. ഡാം നിർമാതാവ്, സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലയിൽ പ്രഗത്ഭനായ അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും പ്രായോഗിക ബുദ്ധിയുള്ള എൻജിനിയർ ആയിരുന്നു.
ഹൈദരാബാദ് നഗരത്തിനു രൂപംകൊടുത്ത വിശ്വേശ്വരയ്യ, മൂസി നദിയുടെ വെള്ളപ്പൊക്കത്തിൽനിന്നു നഗരത്തെ രക്ഷിക്കാൻ ഉസ്മാൻ സാഗർ, ഹിമായത്ത് സാഗർ എന്നീ രണ്ട് റിസർവോയറുകൾ പണികഴിപ്പിച്ചു. മൈസൂർ രാജാവായിരുന്ന കൃഷ്ണ രാജ വടിയാരുടെ സ്വപ്നപദ്ധതി, കാവേരി നദിക്കു കുറുകെയുള്ള കൃഷ്ണരാജ സാഗർ ഡാമിന്റെ ചീഫ് എൻജിനിയർ വിശ്വേശ്വരയ്യ ആയിരുന്നു. ഈ ഡാമിന്റെ മടിത്തട്ടിലാണ് മനോഹരമായ മൈസൂർ വൃന്ദാവൻ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്.
വർഗീസ് കുര്യൻ
ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണത്തിന് ഉടമയായ വർഗീസ് കുര്യൻ ഒരു മെക്കാനിക്കൽ എൻജിനിയർ ആയിരുന്നു. ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായിരുന്നു മലയാളിയായ വർഗീസ് കുര്യൻ. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാക്കി, അമുൽ എന്ന കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് കുര്യന്റെ കഠിനപ്രയത്നമാണ്. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി, വർഗീസ് കുര്യനെ അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം സാമൂഹിക സംരംഭകത്വവും കൂടിച്ചേർന്നതാണ് വർഗീസ് കുര്യനെ വ്യത്യസ്തനാക്കുന്നത്.
ഇ. ശ്രീധരൻ
ഇന്ത്യയുടെ മെട്രോമാനായ ഇ. ശ്രീധരൻ സിവിൽ എൻജിനിയറാണ്. ഇന്ത്യയുടെ മുഖച്ഛായതന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കൺ റെയിൽപ്പാതയുടെയും നിർമ്മാണത്തിലൂടെയാണ് ശ്രീധരൻ മെട്രോമാനായത്. പാമ്പൻ പാലത്തിന്റെ പുനർനിർമാണവും ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഇതിഹാസമായ കൊങ്കൺപാത നിർമാണവും ഇ. ശ്രീധരന്റെ മേൽനോട്ടത്തിലാണ് നിർവഹിച്ചത്.
അസാധ്യമെന്ന തലക്കെട്ടിന് കീഴിൽ കടലാസിൽ ഒതുങ്ങിപ്പോയ പല പദ്ധതികളും സമചിത്തതയോടെ അദ്ദേഹം പൂർത്തിയാക്കി. തൂപ്പുജോലി കരാറിൽ പോലും ലക്ഷങ്ങളുടെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ, പല വൻകിട പദ്ധതികളും പൂർത്തിയാക്കിയ ഇ. ശ്രീധരന്റെ പേരിൽ ഒരാക്ഷേപവും ഉയർന്നിട്ടില്ല. പ്രഫഷണലിസവും സത്യസന്ധതയും അദ്ദേഹത്തിന്റെ കർമപഥത്തിൽ പൊൻതൂവലായി.
ഐഐടികൾ
ഇന്ത്യയിൽ ഏറ്റവും മികച്ച എൻജിനിയർമാരെ വാർത്തെടുക്കുന്ന ഇടമാണ് ഐഐടികൾ. നെഹ്റുവിന്റെ സ്വപ്നപദ്ധതിയായിരുന്ന ഐഐടികളിലും മറ്റും പഠിച്ച് ഇറങ്ങിയ ഇന്ത്യൻ എൻജിനിയർമാരാണ് ഇന്ന് ലോകത്തെ അൻപതിലധികം കമ്പനികളുടെ സിഇഒമാർ. ലോകത്തെ മികച്ച സ്റ്റാർട്ടപ്പുകൾ രൂപീകരിക്കുന്നതിന്റെ പിറകിലും ഇന്ത്യൻ എൻജിനിയർമാരെ കാണാൻ സാധിക്കും. ഒരു നല്ല ലോകം നിർമിക്കുന്നതിൽ ഇന്ത്യൻ എൻജിനിയർമാർക്ക് സാധിക്കുകതന്നെ ചെയ്യും.
‘എൻജിനിയേഴ്സ് ഡേ’ ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ ചുറ്റുപാടും നടക്കുന്ന പല കാര്യങ്ങളിലും കണ്ണോടിക്കാതിരിക്കാൻ വയ്യ. ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമായിട്ടും പ്രകൃതിദുരന്തങ്ങൾ നമ്മെ വേട്ടയാടുന്നു. നമ്മുടെ സംസ്ഥാനം അടുത്തകാലത്തായി നേരിടുന്ന ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, കടൽക്ഷോഭം തുടങ്ങിയവ സാങ്കേതികവിദ്യയുടെ മുന്നറിയിപ്പിന്റെ സഹായത്തോടെ ഒരു പരിധിവരെ ഒഴിവാക്കാവുന്നതല്ലേ. അവധാനതയോയുള്ള വിശകലനം അതിന് അത്യന്ത്യാപേക്ഷിതമാണ്.
സങ്കേതികതയിൽ ഉറച്ച, സാമൂഹ്യ പ്രതിബദ്ധതയുള്ള എൻജിനിയർമാരും, ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുള്ള രാഷ്ട്രീയ-ഭരണ നേതൃത്വവും ഉണ്ടാകുമ്പോൾ പഞ്ചവടിപ്പാലങ്ങളും നിലവാരമില്ലാത്ത നിർമിതികളും അന്യംനിൽക്കും. ഭാരത ചരിത്രത്തിൽ ഇതിനുദാഹരണങ്ങൾ അനവധിയാണ്. ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ നേതൃപാടവവും സതീഷ് ധവാൻ, എ.പി.ജെ. അബ്ദുൾ കലാം, സാം പിത്രോദ എന്നീ എൻജിനിയർമാരുടെ സാങ്കേതിക നൈപുണ്യവും സാമൂഹ്യ പ്രതിബദ്ധതയും കൂടിചേർന്നപ്പോൾ നമ്മുടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ അനവധിയാണ്. പ്രഫഷണലിസത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഇഴകിച്ചേർന്ന, സത്യസന്ധത കൈമുതലാക്കിയ എൻജിനിയർമാർ ആധുനിക സാങ്കേതിക വിപ്ലവത്തിലൂടെ രാഷ്ട്ര പുനർനിർമിതിക്കും സാമൂഹ്യമാറ്റത്തിനും നാന്ദി കുറിക്കട്ടെ.
റിജിൻ രാജൻ
(കാൺപുർ ഐഐടിയിൽ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)