Wednesday, September 14, 2022 1:41 AM IST
സ്കൂൾ പാഠ്യപദ്ധതിയിലെ ഓരോ പാഠഭാഗവും തെരഞ്ഞെടുക്കുമ്പോൾ അത ുപഠിക്കുന്ന കുട്ടിക്ക് ഇന്നല്ലെങ്കിൽ നാളെ എന്തു പ്രയോജനമുണ്ടാകും എന്നതുകൂടി കണക്കിലെടുക്കണം. കാരണം ക്ലാസ് മുറിയിലിരിക്കുന്ന ഓരോ കുട്ടിയും വ്യത്യസ്ത മനോഭാവമുള്ള, ചിന്താശേഷിയുള്ള, വിഭിന്നമായ അഭിരുചികളുള്ള, വിവിധ സാഹചര്യങ്ങളിൽനിന്നു വരുന്നവരാണ്. ആ വ്യത്യസ്തത നാം മനസിലാക്കണം.
ഒരു വ്യക്തിയെ സമൂഹത്തിനും രാഷ്ട്രത്തിനും ഉപയോഗപ്പെടുന്ന തരത്തിൽ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസംകൊണ്ടുദ്ദേശിക്കുന്നത്. അതിനായി പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള അറിവുകൾ പകർന്നുനൽകുകയാണ് പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം. സ്വന്തം വീട്ടിൽ, പൊതുയിടങ്ങളിൽ വിദ്യാലയങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന സാമൂഹ്യബോധം അവരിലുണ്ടാകണം.
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും പാരിസ്ഥിതി അവബോധവും ജീവിതക്രമവും നിസ്വാർഥ മനോഭാവവും സഹജീവിസ്നേഹവും ഉത്തരവാദിത്വബോധവുമൊക്ക വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എൻസിസി, എസ്പിസി, ജെആർസി, ലിറ്റിൽ കൈറ്റ്സ്, നേച്ചർ ക്ലബ്, ഒആർസി തുടങ്ങിയ യൂണിറ്റുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഒരു നിശ്ചിത ശതമാനം കുട്ടികളിൽ ഒതുങ്ങിപ്പോകുകയാണു പതിവ്.
എന്നാൽ, യുപി ക്ലാസുമുതൽ എല്ലാ കുട്ടികളും ഏതെങ്കിലുമൊക്കെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന തരത്തിൽ അത് പാഠ്യപദ്ധതിയുമായി കൂട്ടിച്ചേർക്കണം. ഒപ്പം, ചെറു പ്രായത്തിൽത്തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായി ജീവിതവിജയം നേടിയ വ്യക്തികളുടെ അനുഭവക്കുറിപ്പുകൾ ഉൾപ്പെടുത്താം. ഇത്തരം കഥകൾ കുഞ്ഞു മനസിൽ പതിയാതിരിക്കില്ല.
ശുചിത്വവും ആരോഗ്യചിന്തകളും
തീരെ ചെറിയ ക്ലാസുകൾ മുതൽ കുട്ടികൾ പഠിക്കേണ്ട, അനുവർത്തിക്കേണ്ട ശീലങ്ങളാണ് ശുചിത്വവും ആരോഗ്യ അറിവുകളും. അതു വീട്ടിൽത്തന്നെ തുടങ്ങേണ്ടതും എന്നാൽ, പാഠപുസ്തകത്തിൽ അതിന്റെ ശാസ്ത്രീയമായ അറിവുകളും നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തേണ്ടതുമാണ്. ചെറുപ്പകാലത്ത് കുട്ടികൾ ശീലിക്കുന്ന ദിനചര്യകൾ ഭാവിയിൽ അവരുടെ വ്യക്തിത്വ രൂപീകരണത്തിലും ആരോഗ്യകാര്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്.
നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യവും കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ ബഹുഭൂരിപക്ഷം കുട്ടികളും ഈ കാലഘട്ടത്തിൽ തങ്ങളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അജ്ഞരും അലസരുമാണ്. പുതിയ ഭക്ഷ്യസംസ്കാരം നമ്മുടെ പുതിയ തലമുറയെ നിത്യരോഗികളാക്കി മാറ്റിക്കൊണ്ടിക്കുകയാണ്. ഫാസ്റ്റ് ഫുഡ് ഏറ്റവും വലിയ ഇഷ്ടഭക്ഷണമായി കരുതുന്നവരാണ് 90 ശതമാനം കുട്ടികളും. നല്ല ഭക്ഷണം തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മറിച്ചുള്ളതിന്റെ പ്രത്യാഘാതവും കുട്ടികൾ അറിഞ്ഞിരിക്കണം. അതിനായി വിദഗ്ധരുടെ വിവരണങ്ങൾ ചെറിയ ക്ലാസിലെ പാഠപുസ്തകങ്ങളിൽത്തന്നെ ഉൾപ്പെടുത്താൻ കഴിയണം.
ലഹരിയുടെ ഉപയോഗം
നമ്മുടെ കുട്ടികളെ പല വിധത്തിലും സ്വാധീനിക്കാൻ ലഹരിമാഫിയ വല വീശിക്കഴിഞ്ഞു. അതിനെ തടയുവാൻ നമ്മുടെ എക്സൈസ് വകുപ്പും പൊതുസമൂഹവും കിണഞ്ഞു പരിശ്രമിച്ചിട്ടും വ്യാപനം കൂടിവരുന്നതല്ലാതെ കുറയുന്നില്ല. കേരളത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്വമാണ്.
അതിനു മുന്നോടിയായി ഇതിന്റെ ദൂഷ്യവശങ്ങൾ വരച്ചുകാട്ടി പുതുതലമുറയെ രക്ഷിക്കണം. അതിനായി യുപി ക്ലാസുകളിലെങ്കിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം തിക്തഫലങ്ങൾ അനുഭവിച്ച, അതിൽനിന്നു മുക്തരായ വ്യക്തികളുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താം.
ഗതാഗതബോധം
ഇപ്പോൾ കേരളത്തിലെ കുട്ടികളിൽ അറുപതു ശതമാനവും 18 വയസ് പൂർത്തിയാക്കുന്നതിനു മുമ്പ് ടൂവീലറോ ഫോർവീലറോ ഉപയോഗിച്ചുകൊണ്ട് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ ഭൂരിഭാഗത്തിന്റെയും യാത്ര രക്ഷിതാക്കളറിയാതെയാ ണ്. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
പൊതുനിരത്തിൽ ഇറങ്ങിയാൽ എങ്ങനെ യാത്ര ചെയ്യണമെന്നും എങ്ങനെ വാഹനം ഓടിക്കണമെന്നും മറിച്ചായാൽ എന്തെല്ലാം ഭവിഷത്തുകൾ അനുഭവിക്കേണ്ടിവരുമെന്നും ചെറിയ ക്ലാസിൽത്തന്നെ കുട്ടികളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. അതിനായി ഗതാഗത നിയമങ്ങൾ പ്രൈമറി ക്ലാസ് മുതൽത്തന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. നിരത്തുകളിൽ യാത്രചെയ്യുന്ന ഓരോ വ്യക്തിയുടെയും ജീവന് തന്റെ ജീവനു തുല്യമായ വിലയുണ്ടെന്നും തന്നെപ്പോലെ മറ്റുള്ളവർക്കും ഒരു ജീവിതം ഉണ്ടെന്നുമുള്ള ബോധം ഇവരിൽ ചെറുപ്രായത്തിൽത്തന്നെ ഉണ്ടാക്കിയെടുക്കണം.
ലൈംഗിക വിദ്യാഭ്യാസം
സംസ്ഥാനത്തു കൂടിവരുന്ന ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹൈക്കോടതിതന്നെ അഭിപ്രായപ്പെട്ടത് ലൈംഗികാതിക്രമം തടയാനുള്ള കർമപദ്ധതി സിലബസിൽ ഉൾപ്പെടുത്തണമെന്നാണ്. ഓരോ പ്രായത്തിലും ലൈംഗികതയെക്കുറിച്ച് അവർ ആർജിക്കേണ്ട അറിവനുസരിച്ചു വേണം ഇതു നടപ്പാക്കാൻ. അടുത്തകാലത്ത് പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്കു കൂടുതലായും വിധേയരാകുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. ലൈംഗികത പ്രകൃതിയുടെ നിലനിൽപ്പിന്റെ അഭിഭാജ്യഘടകമാണെന്നും എല്ലാ ജീവജാലങ്ങളും അതു നിറവേറ്റുന്നുണ്ടെന്നും കുഞ്ഞുപ്രായത്തിൽത്തന്നെ അവരെ ബോധ്യപ്പെടുത്താൻ കഴിയണം. അതിലൂടെ പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ വീഴാതിരിക്കാനും എതിർലിംഗത്തിലുള്ളവരെ ബഹുമാനിക്കാനും കുട്ടികൾ ശീലിക്കും. കാരണം, ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ എല്ലാ അറിവുകളും സാംശീകരിക്കുന്ന കൂട്ടത്തിലാണ്.
സാമ്പത്തിക അച്ചടക്കം
കുട്ടികൾ ആവശ്യപ്പെടുന്നതിലുമപ്പുറം വാരിക്കോരി കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും. ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണു പഠിച്ചത്, എന്റെ കുട്ടി അങ്ങനെ ആകരുത് എന്നത് തികച്ചും തെറ്റായ ധാരണയാണ്. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തുന്ന കുട്ടികളാണ് ഭാവിയിൽ പല ബുദ്ധിമുട്ടുകളും രക്ഷിതാക്കൾക്കു തിരിച്ചുനൽകുന്നത്.
ഓരോ കുട്ടിയും ചെറുപ്രായത്തിൽത്തന്നെ തന്റെ കുടുംബത്തിലെ ആകെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞുതന്നെയാണ് കുട്ടികൾ വളരേണ്ടത്. അതിനായി കുടുംബബജറ്റുകൾ ചെറുപ്പത്തിലേ കുട്ടികളെക്കൊണ്ടു തയാറാക്കാം. പണത്തിന്റെ മൂല്യവും പ്രാധാന്യവും മനസിലാക്കാൻ ഇതു കുട്ടിയെ സഹായിക്കും. സാമ്പത്തിക ഭദ്രതയും സാമ്പത്തിക അച്ചടക്കവും കുട്ടികൾ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഭാഗങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം. അത് അറിവും ആരോഗ്യവും പോലെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണായക ഘടകമാണ്.
പിറന്ന നാടിന്റെ ചരിത്രമറിയട്ടെ
സ്വന്തം പഞ്ചായത്ത് ഏതെന്നുപോലും അറിയാത്ത കുട്ടികളുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. ആദ്യം കുട്ടികൾക്ക് അവരവരുടെ പ്രാദേശികചരിത്രം പഠിക്കാൻ സൗകര്യമൊരുക്കിക്കൊടുക്കണം. സ്വന്തം ജില്ലയിൽ എത്ര താലൂക്കുകൾ ഉണ്ടെന്നും എത്ര പഞ്ചായത്തുകൾ ഉണ്ടെന്നും സ്വന്തം പഞ്ചായത്തിൽ എത്ര വാർഡുകൾ ഉണ്ടെന്നുമുള്ള അടിസ്ഥാനവിവരമെങ്കിലും പത്താംക്ലാസ് കഴിഞ്ഞു വരുന്ന ഒരു കുട്ടിക്കുണ്ടായിരിക്കണം. പിന്നീടു മതി ലോകചരിത്രം പഠിക്കുന്നത്.
തൊഴിലധിഷ്ഠിതമാകണം
പുതിയ പാഠ്യപദ്ധതിക്ക് രൂപം കൊടുക്കുമ്പോൾ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട മേഖലയാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. ഒരു ക്ലാസിലെ എല്ലാ കുട്ടികളും പഠനത്തിൽ മികച്ച നിലവാരം പുലർത്തണമെന്നില്ല. എന്നാൽ മറ്റു പല മേഖലകളിലും അവർ താത്പര്യമുള്ളവരായിരിക്കും. അതു കണ്ടെത്തി പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്താണ് ഒരധ്യാപകന്റെ അല്ലെങ്കിൽ രക്ഷിതാവിന്റെ മിടുക്ക്. അതാണു പ്രയാസവും.
സോഷ്യൽ മീഡിയയുടെ വരവോടെ വിവിധ മേഖലകളിൽ വ്യാപൃതരായിട്ടുള്ള നിരവധി കുട്ടികൾ നമ്മുടെ ചുറ്റിലുമുണ്ട്. വിവിധ നിർമാണപ്രവൃത്തികൾ, കണ്ടുപിടിത്തങ്ങൾ, സംഗീതത്തിലും ചിത്രകലയിലും അലങ്കാര വൃക്ഷങ്ങളിലും ചെടികളിലും ആകൃഷ്ടരായവർ, മറ്റു കലാരംഗങ്ങളിൽ തിളങ്ങുന്നവർ, കൂടാതെ അലങ്കാരമത്സ്യങ്ങൾ വളർത്തുന്നവർ, അതിൽനിന്നൊക്കെ വരുമാനം കണ്ടെത്തുന്നവർ, കുട്ടി വ്ലോഗർമാരായും അവതാരകരുമൊക്കെയായി തിളങ്ങുന്നവർ... അക്കൂട്ടരെ അവരവരുടെ താത്പര്യം അനുസരിച്ചുള്ള മേഖലകളിൽ വഴിതിരിച്ചു വിടുന്നതായിരിക്കണം വിദ്യാഭ്യാസം.
കൃഷിയും കാർഷിക സംസ്കാരവും
നമ്മുടെ മിക്ക കുട്ടികൾക്കും അറിയില്ല മൂന്നു നേരം കഴിക്കുന്ന അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്ന്. ഭാവിയിൽ നമ്മുടെ രാജ്യത്ത് കൃഷി ചെയ്യുന്നവരും വേണമല്ലോ. അന്യംനിന്നുപോകുന്ന കാർഷിക സംസ്കാരം നമ്മുടെ കുട്ടികളിൽ തിരിച്ചു കൊണ്ടുവരണം.
കൃഷിയുടെ പ്രാധാന്യവും അതിലൂടെയുള്ള ഭക്ഷണത്തിന്റെ ശുദ്ധിയും കുട്ടികൾ പഠിക്കട്ടെ. ആഴ്ചയിൽ ഒരു പീരീഡ് കൃഷി പാഠത്തിനായി മാറ്റിവയ്ക്കാം. വിവിധ കാർഷിക വിളകളെക്കുറിച്ചും കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനവും കൃഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൃഷിപാഠത്തിൽ ഉൾപ്പെടുത്താം. പഠനത്തിന്റെയും പരീക്ഷകളുടെയും മാനസിക സംഘർഷത്തിൽനിന്ന് അവർ മുക്തരാകുന്നതോടൊപ്പം നമ്മുടെ നാട്ടിൽ ഭാവിയിലെ മികച്ച കർഷകരും ഉണ്ടാകട്ടെ.
എൽ. സുഗതൻ
(ലേഖകൻ സംസ്ഥാന അധ്യാപക, സംസ്ഥാന വനമിത്ര അവാർഡ് ജേതാവും ബാലാവകാശ
പ്രവർത്തകനുമാണ് )