Monday, September 5, 2022 1:53 AM IST
തന്റെ ജീവചരിത്രമെഴുതാൻ തിടുക്കം കൂട്ടിയ മാൽക്കം മഗ്ഗറിഡ്ജിനെ തടഞ്ഞുകൊണ്ട് മദർ തെരേസ ഇപ്രകാരമെഴുതി “ക്രിസ്തുവിന്റെ ജീവചരിത്രം അവന്റെ ജീവിതകാലത്തൊരിക്കലും എഴുതപ്പെട്ടില്ല എങ്കിലും ലോകത്തെ വീണ്ടെടുത്തു രക്ഷിക്കുകയും പിതാവായ ദൈവത്തെ സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുകവഴി ഈ ഭൂമിയിലെ ഏറ്റവും ഉത്കൃഷ്ടമായ കാര്യം അവൻ പൂർത്തിയാക്കി’’. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ചത് സഭയാണ്, കരുണയുടെ ലിപി ഉപയോഗിച്ച്, ത്യാഗത്തിന്റെ നിറം ചാലിച്ച്. പുണ്യചരിതമായ ജീവിതംവഴി വിശുദ്ധ മദർ തെരേസ ഇന്നും ആ ജീവചരിത്രത്തിന് പൂർണത വരുത്തിക്കൊണ്ടിരിക്കുകയാണ്.
ക്രിസ്തുവിന്റെ ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന മഹാകാരുണ്യത്തിന് തന്റെ കൊച്ചുജീവിതംവഴി കെടാവിളക്കിന്റെ ചാരുതപകർന്ന മദർ തെരേസയെന്ന പുണ്യവതി സ്വർഗപ്രാപ്തയായിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു. 1910 ഓഗസ്റ്റ് 26ന് ആരംഭിച്ച് 1997 സെപ്റ്റംബർ അഞ്ചിന് പൂർത്തിയായ ദൈവകാരുണ്യത്തിന്റെ ആ മഹാഇതിഹാസം തന്റെ പുഞ്ചിരിയിൽ ചാലിച്ച കാരുണ്യപ്രവൃത്തികൾ വഴി ക്രിസ്തുവിന്റെ കരുണയ്ക്ക് സഭയോട് ചേർന്ന് തന്റേതായൊരു ഭാഷ്യം രചിച്ചു.
കുഷ്ഠരോഗികളെ പരിചരിക്കാൻ ഇറങ്ങിത്തിരിച്ച് ഒരു കുഷ്ഠരോഗിയായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഡാമിയൻ, നാസി തടങ്കൽപ്പാളയത്തിൽ മറ്റൊരാൾക്കുവേണ്ടി സ്വന്തം ജീവൻ വച്ചുനീട്ടിയ മാക്സിമില്യൻ കോൾബേ, ഇടറി നീങ്ങിയ യുവതയെ ചേർത്തുപിടിച്ച് നന്മകളിലേക്ക് അവരെ വഴിനടത്തിയ വിശുദ്ധ ഡോണ് ബോസ്കോ, തെരുവോരങ്ങളിലേക്ക് സമൂഹം വലിച്ചെറിഞ്ഞവർക്ക് സാഹോദര്യകൂട്ടായ്മകളൊരുക്കിയ വിശുദ്ധ ഫിലിപ്പ് നേരി, രോഗികൾക്കും അശരണർക്കും സ്നേഹത്തിന്റെ ഔഷധവും കാരുണ്യത്തിന്റെ കിടപ്പാടങ്ങളുമൊരുക്കിയ വിശുദ്ധ കമില്ലസ്, വിശുദ്ധ ജോസഫ് കൊത്തലെംഗോ... എന്നിങ്ങനെ എത്രയോ വിശുദ്ധർ ദൈവത്തിന്റെ കരുണയ്ക്ക് ലളിതമനോഹരമായ സാക്ഷ്യം നൽകി. ഇവർ തുടർന്നുപോന്ന ക്രിസ്ത്വാനുകരണമാണ് കാളീഘട്ടിലെ മാലിന്യക്കൂന്പാരങ്ങളിൽനിന്നു മനുഷ്യമക്കളെ വാരിയെടുത്ത്, നിർമൽ ഹൃദയിലെത്തിച്ച് അവരെ പുഞ്ചിരിയോടെ മിഴികളടയ്ക്കാൻ സഹായിച്ച് ജീവിച്ചിരുന്നപ്പോൾത്തന്നെ വിശുദ്ധയെന്നു ലോകം വിളിച്ച മദർ തെരേസയും നിർവഹിച്ചത്.
പാവങ്ങളുടെ ഭവനങ്ങളിലേക്ക്
പാവപ്പെട്ടവരുടെ മാളങ്ങളിലേക്കു കടന്നു ചെല്ലാനുള്ള യേശുവിന്റെ നിരന്തരമായ പ്രചോദനത്തിന് ഉത്തരം നല്കാനാണ് സിസ്റ്റർ ആഗ്നസ് ലൊറേറ്റോ കോണ്വെന്റിന്റെ പടിയിറങ്ങിയത്. ക്രിസ്തു പ്രേരിപ്പിച്ചതുപോലെ പാവങ്ങളുടെ ഭവനങ്ങളിലേക്ക് അവൾ ക്രിസ്തുവാഹകയായി, പ്രകാശമായി കടന്നു ചെന്നു. ഒരു പുഞ്ചിരിയോടെ ദൈവഹിതം നിറവേറ്റുന്നതിലാണ് യഥാർഥ വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന് അവൾ തന്റെ സഹപ്രവർത്തകരോട് മന്ത്രിച്ചു. ഉത്സാഹത്തോടെ തന്നെ അനുഗമിച്ച യുവതികളെ അവൾ ഇപ്രകാരം ഉപദേശിച്ചു: “നിങ്ങളുടെ ശുശ്രൂഷകൾ മാത്രമല്ല നിങ്ങളുടെ ഹൃദയം കൂടി അവർക്ക് കൊടുക്കുക’’.
ദൈവകാരുണ്യത്തിന്റെ മാലാഖയായി നടന്ന മദർ തെരേസയെ നോക്കി വിശുദ്ധ ജോണ് പോൾ രണ്ടാമൻ പാപ്പാ പറഞ്ഞു: “മദർ തെരേസയുടെ പുഞ്ചിരിയിൽ, വാക്കുകളിൽ, പ്രവൃത്തിയിൽ ഈശോ വീണ്ടും തെരുവിലൂടെ നല്ല സമറായനായി നടന്നു നീങ്ങുന്ന കാഴ്ച കാണാനാകും.’’ എല്ലാം പൊതുവായി കരുതി പങ്കുവച്ച ആദിമസഭയുടെ അതേ വികാരമുൾക്കൊണ്ട് മദർ തന്റെ ഹൃദയവും ഭവനങ്ങളും എല്ലാവർക്കുമായി തുറന്നിട്ടു. ആവശ്യങ്ങൾക്കായി കൈനീട്ടി യാചിച്ച് അവൾ എല്ലാ വൻകരകളിലുമെത്തി. ലോകത്തിന്റെ അതിർത്തികൾ വരെ യേശുവിനു സാക്ഷ്യം നല്കിയ കാരുണ്യത്തിന്റെ ഈ കെടാവിളക്കിനെ ലളിതമായും ശക്തമായും ഈശോയുടെ കരുണ പ്രകടമാക്കിയ വളരെ കുറച്ചാളുകളിൽ ഒരാൾ എന്നാണ് ബില്ലി ഗ്രഹാം വിശേഷിപ്പിച്ചത്. കരുണാരാഹിത്യത്തിന്റെ, സ്നേഹനിരാസത്തിന്റെ അർബുദം ബാധിച്ച ലോകത്തിന് കാരുണ്യത്തിന്റെ ഔഷധക്കൂട്ടായിരുന്നു മദർ തെരേസ.
ഇത്രയും ദുർവഹമായ ജോലി എങ്ങനെ പുഞ്ചിരിയോടെ ചെയ്യാൻ സാധിക്കുന്നു എന്ന് ആശ്ചര്യപ്പെട്ടവരോട് അവൾ പറഞ്ഞു: “താൻ ശുശ്രൂഷിക്കുന്നവർക്കെല്ലാം ഒരു മുഖമാണെന്ന് - ക്രിസ്തുവിന്റെ മുഖമാണെന്ന്. താൻ വച്ചുകെട്ടുന്ന എല്ലാ മുറിവുകളും അവന്റെ തിരുമുറിവുകളാണെന്ന്.” തന്റെ ഓരോ ദിനത്തിന്റെയും ആരംഭത്തിൽ അവൾ ബലിപീഠത്തിൽ, ദിവ്യബലിയിൽ ഈശോയെ കണ്ടു. പിന്നീട് പാതയോരങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നവരിലും. ദിവ്യകാരുണ്യമില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അവൾ നിരന്തരം തന്റെ സന്ദർശകരെ ഓർമിപ്പിച്ചു.
കോടീശ്വരൻമാർ വാഗ്ദാനം ചെയ്ത സ്ഥിരനിക്ഷേപങ്ങളെ അവഗണിച്ച് അന്നന്നത്തെ അപ്പത്തിനായി കൈനീട്ടി ദൈവപരിപാലനയിൽ അഗാധമായി ആശ്രയിച്ചു. സന്പന്നതയിൽ ആറാടുകയാണെന്നു ധരിച്ച രാജ്യങ്ങളോടും വ്യവസ്ഥിതികളോടും അവർ കാണാതെ പോകുന്ന ആത്മീയ ദാരിദ്ര്യത്തെക്കുറിച്ച്, പരിഗണനക്കുറവിനെക്കുറിച്ച്, മൂല്യശോഷണത്തെക്കുറിച്ച് അവൾ നിരന്തരം ഓർമിപ്പിച്ചു. കാലാതിവർത്തിയായി സഭ തുടരുന്ന പ്രവാചകദൗത്യത്തിന്റെ മുന്നണിപ്പോരാളിയായി അവൾ നിലകൊണ്ടു.
മദറിന്റെ ലക്ഷ്യം
നൂറ്റാണ്ടുകളിലൂടെ ദൈവകരുണയെ പ്രഘോഷിച്ച സഭ നേരിട്ട അതേ ആരോപണങ്ങളെ അവൾക്കും നേരിടേണ്ടി വന്നു - മതപരിവർത്തനമാണ് മദറിന്റെ ലക്ഷ്യം! സുവിശേഷവെളിച്ചവുമായി കടന്നു ചെന്ന എല്ലാ ഇടങ്ങളിലും സഭ ആദ്യം നിർമിച്ചത് ആതുരാലയങ്ങളും വിദ്യാലയങ്ങളുമായിരുന്നു. മതപരിവർത്തനമല്ല ജീവിത പരിവർത്തനമാണ്, പുഞ്ചിരി പകരലാണ് തന്റെ ദൗത്യമെന്ന് നിരന്തരം മദർ ആവർത്തിച്ചു. ഹൈന്ദവർ നല്ല ഹൈന്ദവരായി പുഞ്ചിരിയോടെ കണ്ണടയ്ക്കുന്ന ശുശ്രൂഷയെ അവൾ സുവിശേഷപ്രഘോഷണമായി കണ്ടു.
തന്റെ മുമ്പിൽ വരുന്ന ഓരോ അഗതിയും ആകാശപ്പറവയും ക്രിസ്തുവിന്റെ തിരുമുഖം പേറുന്നവരായിരുന്നു അവൾക്ക്. കുരിശിൽ കിടന്നുകൊണ്ടു പറുദീസ പങ്കുവച്ച ക്രൂശിതന്റെ വിരൂപഭംഗി പാടം പോലെ വിണ്ടുകീറിയ മുഖത്ത് അവൾ സദാ പ്രതിഫലിപ്പിച്ചു. പുഞ്ചിരിയെ, കരുണയെ പ്രേഷിത വൃത്തിയാക്കിയ അവൾ സഭയെപ്പോലെ ഒരേ സമയം മാതാവും ഗുരുനാഥനുമായി, വിശ്വമാതൃത്വത്തിനുടമയായി. ഭാരതരത്നവും നൊബേൽ പുരസ്കാരവുമെല്ലാം ജീവിതവഴിത്താരകളിൽ അവളെ തേടിയെത്തിയെങ്കിലും അതെല്ലാം തന്റെ മക്കൾക്കായി മാത്രം അവൾ സ്വീകരിച്ചു. തന്നെക്കുറിച്ച് എഴുതപ്പെട്ട കുറിപ്പുകളെ, പുസ്തകങ്ങളെ ശ്രദ്ധാപൂർവം അവഗണിച്ച് തന്റെ വലതുകരം ചെയ്തത് ഇടതുകരങ്ങൾ അറിയാതിരിക്കാൻ നിഷ്ഠ പുലർത്തി.
ജീവിക്കുന്ന വിശുദ്ധ
യേശുവിനോട് നടത്തിയിരുന്ന നിരന്തര സംഭാഷണമാണ് തന്റെ ഊർജസ്രോതസ് എന്നു പറഞ്ഞ മദർ “ദരിദ്രർ എന്നും നിങ്ങളോടൊപ്പമുണ്ടായിരിക്കും” എന്ന ക്രിസ്തു വചനത്തെ തന്റെ സഹപ്രവർത്തകരെ നിരന്തരം ഓർമിപ്പിച്ചു.
കരുണയുടെ പര്യായങ്ങളായി മദർ സ്ഥാപിച്ച ഏഴു സന്യാസസമൂഹങ്ങളും രചിച്ച ഏഴു പുസ്തകങ്ങളും ഏഴു വൻകരകളെപ്പോലെ ദൈവകരുണയെ ചക്രവാളങ്ങളോളം വിസ്തൃതമാക്കുന്നത് നമുക്ക് കാണാം. മനുഷ്യസാന്നിധ്യമുള്ള എല്ലാ വൻകരകളിലും മിഷനറീസ് ഓഫ് ചാരിറ്റി വ്യാപിച്ചിട്ടും ഇന്ത്യയോട് മദർ പക്ഷപാതപരമായ ഒരു സ്നേഹം പുലർത്തി.
1997 സെപ്റ്റംബർ അഞ്ചിന് ‘ജീവിക്കുന്ന ‘വിശുദ്ധ’ ഭൂമിയിൽ താൻ ചെയ്തുപോന്ന എല്ലാ അത്ഭുതങ്ങളുമവസാനിപ്പിച്ച് തന്റെ ദിവ്യഗുരുവിന്റെ സന്നിധിയിലേക്കു യാത്രയായി. അന്നു മുതൽ അവൾ തന്റെ മാധ്യസ്ഥ്യം വഴി അത്ഭുതങ്ങളെ ഭൂമിയിലേക്ക് വർഷിച്ചുകൊണ്ടേയിരിക്കുന്നു. ഒരു നിയോഗം പോലെ അൽബേനിയയിൽ നിന്നും ഭാരതമണ്ണിലെത്തിയ ഈ ദൈവകാരുണ്യത്തിന്റെ മാലാഖയോട് ഭാരതം നന്ദി പ്രകാശിപ്പിച്ചത് മഹാത്മജിയുടെ പൂജ്യദേഹം വഹിച്ച അതേ സൈനിക വാഹനത്തിൽ (പീരങ്കിത്തട്ടിൽ) മദറിന്റെയും ഭൗതികദേഹം വഹിച്ചുകൊണ്ടും പൂർണരാജ്യ ബഹുമതി നല്കിക്കൊണ്ടുമാണ്.
ദൈവകരുണയെ സ്വജീവിതംകൊണ്ട് ഒൻപതു പതിറ്റാണ്ടോളം അടയാളപ്പെടുത്തി സ്വർഗീയഭവനത്തിലേക്കു യാത്രയായ വി. മദർ തെരേസ തന്റെ കബറിടത്തിൽ ഒരു ബൈബിൾ വചനം നമുക്കായി, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആഹാരത്തിന്റെയും പേരിൽ നിരന്തരം കലഹിച്ചു കഴിയുന്ന, നിരന്തരം അകന്നുകൊണ്ടിരിക്കുന്നവർക്കായി കുറിച്ചു വച്ചിട്ടുണ്ട്: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.’’
ഫാ.തോമസ് കരിന്തോളിൽ