Wednesday, September 15, 2021 1:55 AM IST
കൃത്യം ഒരു വർഷം മുമ്പ്, മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ ജിഡിപി വളർച്ച കുത്തനെ ഇടിഞ്ഞപ്പോൾ V ആകൃതിയിലുള്ള ആസന്നമായ ഒരു തിരിച്ചു വരവ് ഞങ്ങൾ പ്രവചിച്ചിരുന്നു. പ്രവചനത്തെ സംശയ ദൃഷ്ടിയോടെയാണ് ആ സമയത്ത് മിക്കവരും വീക്ഷിച്ചത്.
ഒരു മുൻ ധനമന്ത്രി ഇപ്രകാരമെഴുതി, "ജലത്തിന്റെ കണിക പോലുമില്ലാത്ത തരിശായ മരുഭൂമിയിൽ, ധനമന്ത്രിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ഹരിത മുകുളങ്ങൾ കാണുന്നു!". "2019 ജൂൺ 30 വരെയുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്ന് കഴിഞ്ഞ 12 മാസത്തിനുള്ളിൽ തുടച്ചുനീക്കപ്പെട്ടു" എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിൽ സൂക്ഷ്മമായ ധാരണയുടെ അഭാവം പ്രകടമായിരുന്നു.
ഒരു ടാങ്കിലെ ജലനിരപ്പ് കണക്കാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ജിഡിപി എന്നത് മൊത്തം മൂല്യം കണക്കാക്കുന്നതിനുള്ള ഒരു അളവുകോലല്ല മറിച്ച്, ഒരു നിശ്ചിത കാലയളവിൽ ഒഴുകുന്ന ജലത്തിന്റെ അളവ് എന്നതുപോലെ, ഒരു നിശ്ചിത കാലയളവിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ ഒഴുക്കിനെയാണ് സൂചിപ്പിക്കുന്നത്. ജിഡിപിയെ ഒരു സ്റ്റോക്ക് ആയി കണക്കാക്കിയാൽ മാത്രമേ ഒരാൾക്ക് ഒരു നിശ്ചിത ശതമാനം സ്റ്റോക്ക് കുറഞ്ഞു എന്ന് പറയാൻ കഴിയൂ.
സൗകര്യപ്രദമായ ആഖ്യാനങ്ങളുടെയും പ്രേക്ഷക പ്രശംസയ്ക്ക് വേണ്ടിയുള്ള നിരന്തര ശ്രമങ്ങളുടെയും കലയാണ് രാഷ്ട്രീയം എന്ന വസ്തുത പരിഗണിക്കുമ്പോൾ സമ്പദ്വ്യവസ്ഥയുടെ സൂക്ഷ്മവശങ്ങൾ മനസ്സിലാക്കാൻ വേണ്ട കഠിനാധ്വാനം ഇത്തരക്കാരിൽ നിന്നു പ്രതീക്ഷിക്കുക വയ്യ.
വസ്തുതകൾ
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 24.4% ഇടിഞ്ഞതിന് ശേഷം, തുടർന്നുള്ള പാദങ്ങളിൽ സമ്പദ്വ്യവസ്ഥ - 7.5%, 0.4%, 1.6%, 20.1% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ഈ അക്കങ്ങൾ വിന്യസിക്കുമ്പോൾ "V' ആകൃതിയിലുള്ള ഗ്രാഫ് കാണാവുന്നതാണ്. സമ്പദ് വ്യവസ്ഥയുടെ K ആകൃതിയിലുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സ്ഥൂല സമ്പദ്വ്യവസ്ഥയിലല്ല (Macro-Economy), മേഖലാ വിന്യാസങ്ങളിലാണ് (Sectoral Patterns). ഒരു കൈയിലെ അഞ്ച് വിരലുകൾ പോലെ, മേഖലാ വിന്യാസങ്ങൾ ഒരിക്കലും സമാനമായിരിക്കില്ല.
2019-20 കാലയളവിലെ സാമ്പത്തിക സർവേ വ്യക്തമായി ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ, 2014-ന് മുമ്പ് ബാങ്കുകൾ നൽകിയ ചങ്ങാത്തവായ്പകളും (Crony lending) തെറ്റായ ബാങ്കിങ് നിര്വ്വഹണത്തിൽ നിന്നും ഉത്ഭവിച്ച സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളുമാണ് മഹാമാരിക്ക് തൊട്ടു മുമ്പുള്ള മാന്ദ്യത്തിന് കാരണം.
അർഹതയില്ലാത്തവർക്ക് ബാങ്കുകൾ നൽകുന്ന നിരന്തര പിന്തുണയും വാരിക്കോരി നൽകുന്ന വായ്പകളും സമ്പദ് വ്യവസ്ഥയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയും അതുവഴി ദീർഘകാല പ്രശ്നങ്ങൾ സൃഷ്ഠിക്കുകയും ചെയ്യുന്നു.
നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി നടപ്പാക്കലും ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ കാലഘട്ടത്തിൽ നടന്ന ഗവേഷണങ്ങൾ ഈ നടപടികൾ ജിഡിപി വളർച്ചയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ അടിത്തറ
മഹാമാരിയുടെ കാലത്തുള്ള സാമ്പത്തിക നിയന്ത്രണങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ മാത്രമേ ത്രൈമാസ വളർച്ചാ പാറ്റേണുകൾ പ്രതിഫലിപ്പിക്കുന്നുള്ളൂ. യഥാർത്ഥത്തിൽ ശക്തമായ അടിത്തറയെത്തന്നെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ വളർച്ചയിലെ ഇടിവ് ദേശീയ ലോക്ക്ഡൗണിനെ തുടർന്നുണ്ടായതാണ്. നാലാം പാദം വരെയുള്ള തിരിച്ചുവരവാകട്ടെ ലഘൂകരിച്ച നിയന്ത്രണങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ അതായത് മെയ്, ജൂൺ മാസങ്ങളിൽ ഉണ്ടായ വിനാശകരമായ രണ്ടാം തരംഗത്തെ തുടർന്ന് മിക്ക സംസ്ഥാനങ്ങളിലും മാളുകളും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചു.
ഗൂഗിളിന്റെ ചില്ലറ വ്യാപാര ദൈനംദിന സൂചിക സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജൂലൈ പകുതി വരെ, മാർച്ച് 31-ലെ നിലവാരത്തിൽ നിന്ന് കുറവായിരുന്നു. ചില്ലറ വ്യാപാര ദൈനംദിന പ്രവർത്തനം മാർച്ച് 31-ലെ നിലവാരത്തിൽ നിന്ന് 70% വരെ കുറഞ്ഞു. ഉപഭോഗത്തിലും വിതരണത്തിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ വർഷത്തെ ഏറ്റവും താഴ്ന്ന നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോഗം 20% വർദ്ധിച്ചു. ജൂലൈ പകുതി മുതൽ, നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഉന്നത ആവൃത്തി സൂചകങ്ങളിൽ ഗണ്യമായ വീണ്ടെടുക്കൽ സാധ്യമാക്കി.
ശക്തമായ വളർച്ചയിലേക്ക്
വിപ്ലവകരമായ പരിഷ്കാരങ്ങളുടെ അകമ്പടിയോടെ സമ്പദ്വ്യവസ്ഥ ഇപ്പോൾ ശക്തമായ വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. വ്യവസായ മേഖല ചെലവുകൾ വെട്ടിക്കുറച്ചും കടം നികത്തിയും നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നു. ബാങ്കിംഗ് മേഖല ലാഭകരമാവുകയും, ചില്ലറ വ്യാപാര, ചെറുകിട-ഇടത്തരം വ്യവസായ മേഖലകളിലെ കിട്ടാക്കടങ്ങൾ പരിഹരിക്കാൻ ശേഷി കൈവരിക്കുകയും ചെയ്തു. പ്രതീക്ഷിക്കുന്ന കിട്ടാക്കടങ്ങളുടെ 88% ഉം പൊതുമേഖലാ ബാങ്കുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂലധന പര്യാപ്തത അനുപാതം സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ബാങ്കുകൾ വിപണികളിൽ നിന്ന് മൂലധനം സ്വരൂപിച്ചതാണ് ഇതിന് കാരണം. വ്യാവസായിക നിക്ഷേപത്തിന് വായ്പ നൽകാൻ ബാങ്കിംഗ് മേഖല ഇതോടെ സജ്ജമായി.
പണപ്പെരുപ്പം നിയന്ത്രണവിധേയം
ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഇരട്ട അക്ക പണപ്പെരുപ്പം വളരെ വേഗം നിയന്ത്രണ വിധേയമായിട്ടുണ്ട്. ഇപ്പോൾ ശരാശരി 6.1% ആണ് പണപ്പെരുപ്പം.
വരുമാന-അധിഷ്ഠിത ചെലവ് കാരണം, ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, സമാന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ധനകമ്മി ഗണ്യമായി വർധിച്ചിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ഗണ്യമായ തകർച്ചയ്ക്ക് നേർവിപരീതമായി, വിതരണ മേഖലയിലെ നടപടികൾ മറ്റ് രാജ്യങ്ങളുമായി സുഖകരമായ അന്താരാഷ്ട്ര ഇടപാടുകൾ സാധ്യമാക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ പിന്തുടർന്ന് കഴിഞ്ഞ വർഷം 10 ബില്യൺ ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് ഒഴുകിയപ്പോൾ, 36 ബില്യൺ ഡോളറിൽ അധികം തിരികെ ലഭിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 8 ബില്യൺ ഡോളറിലെത്തിയിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഏകദേശം 10 മടങ്ങ് വർദ്ധിച്ച് 80 ബില്യൺ ഡോളറിലെത്തി. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കറൻസിയുടെ മൂല്യത്തിൽ 60 ശതമാനത്തോളം കുറവ് വന്നു. അത് ഇപ്പോൾ സ്ഥിരത കൈവരിച്ചിട്ടുണ്ട്.
2014-ൽ തകർച്ചയിലായിരുന്ന നവസംരംഭകത്വ അന്തരീക്ഷം (Startup ecosystem) ഈ ബൃഹത് സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളെ ഇപ്പോൾ പിന്തുണയ്ക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന യൂണികോണുകളുടെ എണ്ണത്തിൽ മാത്രമല്ല രാജ്യം നേട്ടം കൈവരിച്ചിരിക്കുന്നത്.
ഓഗസ്റ്റിലെ പ്രാഥമിക ഓഹരി വില്പന (IPO) 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. യൂണികോണുകളുടെ വളർച്ച അവയുടെ നൂതന ആശയങ്ങളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്. പരമ്പരാഗത മൂലധനമോ ബന്ധങ്ങളോ അല്ല അവയുടെ വിജയത്തിന്റെ ആധാരം. ഗുണാത്മകതയെ അടിസ്ഥാനമാക്കിയുള്ള ഈ മുന്നേറ്റം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതകരമായ സൂചനയാണ്.
ചുരുക്കത്തിൽ, നൂറ്റാണ്ടിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ഈ സന്ദിഗ്ധഘട്ടത്തിൽ, ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ അവ്യവസ്ഥയും അതിജീവിക്കാൻ വേണ്ട അത്യന്തം ഗുണപ്രദമായ സാമ്പത്തിക നയം ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും വ്യതിരിക്തമായ കാഴ്ചപ്പാടും സൂക്ഷ്മമായ വിവേകവും തെളിമയാർന്ന ചിന്തയും ഇന്ത്യയെ പ്രാപ്തമാക്കി.
ഡോ. കെ. വി. സുബ്രഹ്മണ്യൻ
(കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് )