Thursday, September 9, 2021 10:39 PM IST
പാഠ്യപദ്ധതി പരിഷ്കരണത്തിനു സംസ്ഥാന സർക്കാർ തയാറെടുക്കുകയാണ്. അടുത്ത ജനുവരിക്കു മുമ്പ് കരട് പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. ആധുനിക ശാസ്ത്ര -സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നാണു മന്ത്രിയുടെ പ്രഖ്യാപനം.
മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ സംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കൽ തുടങ്ങി ലിംഗസമത്വവും ലിംഗാവബോധവും വരെയുള്ള കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.
പ്രളയവും കാലാവസ്ഥാ വ്യതിയാനങ്ങളും സാംക്രമിക രോഗപ്പകർച്ചയും പരിസ്ഥിതി തകർച്ചയും തുടങ്ങി സ്ത്രീ പീഡനങ്ങളും കൊലപാതകങ്ങളും വരെയുള്ള ഇക്കാലഘട്ടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും നേരിടേണ്ടതും വരുംതലമുറയിലൂടെയാണ് എന്ന കാഴ്ചപ്പാടിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ മേൽവിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ചേർക്കേണ്ടത് അനിവാര്യവുമാണ്.
ദേശീയനയത്തിന്റെ സ്വാധീനം
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഏറെ പ്രസക്തിയുണ്ട്. വിദ്യാഭ്യാസമെന്നത് കൺകറന്റ് ലിസ്റ്റിൽ പെട്ടതായതിനാൽ ദേശീയനയം പരിഗണിച്ചേ മതിയാകൂ.
ദേശീയ വിദ്യാഭ്യാസ നയത്തിനും കൊറോണയ്ക്കും മുമ്പുതന്നെ കേരളീയ വിദ്യാഭ്യാസ രംഗത്ത് ഏറെ ചർച്ചകൾക്കിടയാക്കിയാണ് ഖാദർ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നത്. ഇപ്പോൾ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ പറയുന്നതിനു സമാനമായി, ഹയർ സെക്കൻഡറിയെ സ്കൂളുമായി ലയിപ്പിക്കാൻ നിർദേശിച്ച ‘- 2 മുതൽ +2 വരെ ’ എന്ന ഖാദർ കമ്മറ്റിയുടെ നിർദേശങ്ങൾ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പിനും സമരത്തിനും കാരണമായിത്തീർന്നു.
കേന്ദ്ര നിയമം കൂടി വന്ന സ്ഥിതിക്ക് കേരളത്തിനു മാത്രമായി വേറിട്ടൊരു നിലനിൽപ്പ് സാധ്യമല്ലെന്നതാണ് യാഥാർഥ്യം.
ഉള്ളടക്കവും മൂല്യനിർണയവും
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ ഉള്ളടക്കം, അവതരണ രീതി തുടങ്ങിയവ. ഒരു ആശയം ഏറ്റവും ലളിതമായും വ്യക്തമായും കുട്ടികളുടെ പ്രായത്തിനും മാനസികാവസ്ഥയ്ക്കും ശേഷിക്കുമനുസരിച്ച് ഉൾക്കൊള്ളാൻ കഴിയുംവിധം ക്രമീകരിക്കണം.
ഓരോ പഠനാശയത്തിനുശേഷവും താനൊരു വിശ്വമാനവനാണെന്നും മനുഷ്യത്വത്തിനും സാഹോദര്യത്തിനും പ്രാമുഖ്യം നൽകുന്ന വ്യക്തിയാകണമെന്നുമുള്ള തിരിച്ചറിവാണ് കുട്ടിയിലുണ്ടാക്കേണ്ടത്.
അതിനൊപ്പം തൊഴിൽ പരിശീലിക്കുന്നതിനും കാർഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള മനോഭാവവും സംജാതമാകണം.
ഈയൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടു വേണം പുതിയ പാഠ്യപദ്ധതിയിൽ ദുരന്ത നിവാരണ പാഠങ്ങളും ലിംഗാവബോധവുമൊക്കെ കൂട്ടിച്ചേർക്കുമെന്ന പ്രസ്താവനയെ വിലയിരുത്താൻ.
വർഗീയതയ്ക്കും സാമൂഹിക തിന്മകൾക്കും എതിരേയുള്ള മൂല്യബോധം കുട്ടികളിലേക്ക് പകർന്നു നൽകുന്നതിൽ കഴിഞ്ഞ കുറച്ചു കാലമായുള്ള പാഠ്യപദ്ധതികൾ പിന്നാക്കം പോയിരുന്നോ എന്നതും ഗൗരവത്തിലെടുക്കണം.
ഏതൊരു പാഠ്യപദ്ധതിയുടെ വിജയത്തിനു പിന്നിലും അധ്യാപകരുടെ സമർപ്പണം കൂടിയേ തീരൂ. അധ്യാപകരെ വിശ്വാസത്തിലെടുത്തും പ്രവർത്തന സ്വതന്ത്ര്യം നൽകിയുമുള്ള സമീപനമാണു വേണ്ടത്. തന്റെ മുന്നിലിരിക്കുന്ന കുട്ടിയെ അറിവിന്റെ ലോകത്തേക്കു നയിക്കണമെന്ന ആഗ്രഹത്തോടു കൂടിത്തന്നെയാണ് ഓരോ അധ്യാപകനും ക്ലാസ് മുറികളിലെത്തുന്നത്. അങ്ങനെയുള്ള അധ്യാപകരെ മാധ്യമ വിചാരണയിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.
അതുപോലെ തന്നെ പ്രധാനപ്പെട്ടതാണു മൂല്യനിർണയം.
പാഠ്യപദ്ധതി വളരെ മികച്ചതായാലും അധ്യാപകർ എത്ര നന്നായി പാഠഭാഗങ്ങൾ വിനിമയം ചെയ്താലും മൂല്യനിർണയം വസ്തുനിഷ്ഠവും സത്യസന്ധവുമായില്ലെങ്കിൽ പ്രയോജനമില്ല. മൂല്യനിർണയ ഉപാധികളും സങ്കേതങ്ങളും കാലാനുസൃതമായി മെച്ചപ്പെടുത്തണം. നല്ല മാതൃകകൾ പഴയതായാലും ഉൾക്കൊള്ളാൻ മടിക്കരുത്. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകണം. അനർഹർ മുഖ്യ സ്ഥാനങ്ങൾ കൈയടക്കുന്നതും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതും ഒഴിവാക്കപ്പെടണം.
ഓൺലൈൻ സാധ്യതകൾ
അപ്രതീക്ഷിതമായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഇപ്പോഴും തുടരുന്നുവെങ്കിലും നിലവിലെ പാഠ്യപദ്ധതി ഒട്ടും ഓൺലൈൻ പഠനത്തിന് ഇണങ്ങിയതല്ല. തീർച്ചയായും പാഠ്യപദ്ധതി പരിഷ്ക്കരണ സമിതിയുടെ മുമ്പിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നതാണ് ഈ പ്രശ്നം.
കൊറോണ എത്ര നാൾ നമ്മോടൊപ്പമുണ്ടാകും? ഇത്തരം മഹാമാരികൾ ഇനിയും വന്നുകൂടേ? തന്നെയുമല്ല മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ സാധ്യതകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് അവസരമൊരുക്കേണ്ടതല്ലേ. ഇത്തരം വിഷയങ്ങളും മുന്നിൽക്കണ്ടാകണം പുതിയ പാഠ്യപദ്ധതി.
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഫോണും നെറ്റുമൊക്കെ കുട്ടിക്ക് തുടർന്നും സ്കൂളിലും വീട്ടിലുമൊക്കെ ഉപയോഗിക്കാമെന്ന തിരിച്ചറിവിലേക്കാണ് നാം പോകുന്നതെങ്കിൽ അതൊരു വിപ്ലവകരമായ മാറ്റത്തിനു കാരണമാകും. പഠനം, പഠിപ്പിക്കൽ, മുന്നൊരുക്കം, വിലയിരുത്തൽ മുതലായ ബോധന സമ്പ്രദായവുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഗുണപരമായ മാറ്റം കൊണ്ടുവരാനാകും.
ഉദാഹരണമായി ഹൈസ്കൂൾ ക്ലാസുകളിൽ ഫിസിക്സിൽ വൈദ്യുത ജനറേറ്ററുകളെക്കുറിച്ചോ ആണവ നിലയത്തെക്കുറിച്ചോ പഠിപ്പിക്കുമ്പോൾ അവ്യക്തമായ ആശയമാണ് പലപ്പോഴും കുട്ടികളുടെ മനസിൽ എത്തുന്നത്.
നേരിട്ട് ഒരു പവർ ഹൗസ് സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കാനുള്ള സാധ്യതയും പരിമിതം. എന്നാൽ, ഫോണും നെറ്റും കൈവശമുള്ള കുട്ടിക്ക് പാഠപുസ്തകത്തിൽ നൽകുന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ട് സൈറ്റിൽ പ്രവേശിക്കുന്നതിനും പാഠപുസ്തകത്തിന്റെ തുടർച്ചയായി ക്രമീകരിച്ചിരിക്കുന്ന ഉള്ളടക്കത്തിന്റെ വീഡിയോ, ഗ്രാഫിക്കൽ റപ്രസന്റേഷൻ,ഘട്ടങ്ങൾ, ഘടകങ്ങൾ, ന്യൂനതകൾ, പരിഹാരങ്ങൾ, ബദൽ മാർഗങ്ങൾ തുടങ്ങി ഗഹനമായ ആശയങ്ങൾ ലളിതവത്കരിച്ച് മനസിലാക്കാനാകും.
ക്ലാസ് റൂമിൽനിന്നു കിട്ടില്ലാത്ത എത്രയോ അറിവുകളും അനുഭവങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായി പങ്കുവയ്ക്കാൻ ഫോണും നെറ്റും സഹായിക്കും. ഒരു ലാബിൽ പോലും അഴിച്ചു കാണാൻ സാധ്യതയില്ലാത്ത ഒരു മെഷിനും അനുബന്ധ ഘടകങ്ങളും എങ്ങനെ യോജിപ്പിക്കുന്നു എന്നും ഒരു വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുന്ന വിധവുമൊക്കെ വീഡിയോ രൂപത്തിൽ നിസാരമായി കുട്ടികളിലേക്കെത്തിക്കാൻ സാധിക്കും.
മൊബൈൽ ഫോണും നെറ്റും കുട്ടിയുടെ പഠന ഉപകരണങ്ങളുടെ ഭാഗമാക്കുകയാണെങ്കിൽ ദൈനംദിന ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഒരുപാട് സമയം ലാഭിക്കാനാകും.
അപകടം
ഇന്റർനെറ്റ് അധിഷ്ഠിത പാഠ്യപദ്ധതിക്ക് എത്രമാത്രം സാധ്യതകളുണ്ടെങ്കിലും കോവിഡിനു ശേഷമുള്ള സ്കൂൾ ദിനങ്ങളിൽ ഫോൺ ഒഴിവാക്കിയുള്ള രീതിക്കായിരിക്കും പ്രോത്സാഹനം ലഭിക്കുക. കാരണം, ഫോണും നെറ്റും ഒട്ടും വിദ്യാർഥി സൗഹൃദമല്ലെന്നതുതന്നെ! മാത്രമല്ല അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളും ഏറെയാണ്. പക്വമായി കൈകാര്യം ചെയ്യാനുള്ള ശേഷി കുട്ടികൾ നേടുന്നതു വരെ കുട്ടികളെ നിയന്ത്രിച്ചേ മതിയാകൂ.
* നെറ്റ്, ഫോൺ ഉപയോഗിച്ച് കുട്ടികൾ എല്ലാ സമയത്തും നല്ലതു മാത്രമേ പ്രവർത്തിക്കു എന്നു കരുതാനാവില്ല.
* പഠനത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ പോലും സാധിച്ചെന്നു വരില്ല. ഉദാഹരണമായി ഒരു പട്ടിക പോലും കുട്ടിക്ക് കാണാതെ പഠിക്കേണ്ടതായി വരില്ല, എല്ലാം ഫോണിലുണ്ടല്ലോ ?
* കുട്ടിയുടെ ഏകാഗ്രതയത്രയും ഫോണിലേക്കു മാത്രമാകും. വിനോദ യാത്രകൾ പോകുമ്പോൾ പോലും ഫോൺ കൈവശമുണ്ടെങ്കിൽ കുട്ടികൾ ബാഹ്യ കാഴ്ചകൾ കാണാതെ ഫോണിൽ കുത്തിക്കുറിക്കുന്നതും സ്വയം ഉൾവലിയുന്നതുമാണ് കാണാൻ സാധിക്കുക.
* സ്വകാര്യത തീരെയില്ലാതാകും.
* ഫോണും നെറ്റും കൈവശമുള്ള കുട്ടികളെ വഴിതെറ്റിക്കാനും വശീകരിക്കാനും ബാഹ്യ ശക്തികൾക്ക് എളുപ്പം സാധിക്കും.
* ശരി തെറ്റുകൾ ആപേക്ഷികമായി വ്യാഖ്യാനിക്കുകയും സ്വന്തം ശരികൾക്കു വേണ്ടി ആരോടു വേണമെങ്കിലും പോരടിക്കുകയും ചെയ്യും.
* മുതിർന്ന ക്ലാസുകളിൽ ഫോണും നെറ്റും അനുവദിച്ചാൽ അധ്യാപകരുമായി ഏറ്റുമുട്ടൽ - ആശയപരമായും ഉള്ളടക്ക സംബന്ധമായും - സാധ്യത വർധിക്കും.
* ഡിജിറ്റൽ വേർതിരിവുണ്ടാകും. സ്മാർട്ട് ഫോണില്ലായ്മ, കണക്ടിവിറ്റിയുടെ ലഭ്യതക്കുറവ് തുടങ്ങിയ കുറവുകൾ പരിഹരിക്കണം. ഒപ്പം സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക ശേഷിയും കുറഞ്ഞ രക്ഷിതാക്കളുടെ മക്കൾ പിന്നാക്കം പോകുന്ന സാഹചര്യവും പരിഹരിക്കേണ്ടിയിരിക്കുന്നു.
വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും പുതിയ പാഠ്യപദ്ധതിയിൽ ആധുനിക വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ഉചിതം.
ഷിനു ആനത്താരയ്ക്കൽ