Saturday, September 4, 2021 2:07 AM IST
നരേന്ദ്ര മോദിയുടെ ജൈത്രയാത്ര തടയാനാകുമോ? ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുന്നില്‍ ഇപ്പോള്‍ ഒരൊറ്റ അജന്‍ഡയാണുള്ളത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയും ബിജെപിയും വീണ്ടും അധികാരത്തിലെത്തുന്നതു തടയുക. ഇക്കാര്യത്തില്‍ യോജിപ്പുണ്ടെങ്കിലും പ്രതിപക്ഷത്തിനു കരുത്തുറ്റ നേതൃത്വമോ ഐക്യമോ സംയുക്ത അജന്‍ഡയോ തന്ത്രങ്ങളോ ഇനിയുമില്ല. പോരാത്തതിനു വേണ്ടതിലേറെ ഭിന്നതകള്‍ ഉള്ളിലുണ്ട്.
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ 2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണു നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. ഡിസംബറില്‍ ഗുജറാത്തിലും ഒക്്ടോബറില്‍ ഹിമാചല്‍ പ്രദേശിലും നിയമസഭകളുടെ കാലാവധി കഴിയും. കോവിഡ് മൂന്നാം തരംഗം വഷളായില്ലെങ്കില്‍ ഏഴു സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കുമെന്നാണു പ്രതീക്ഷ.
യുപി ഭാവി നിര്‍ണയിക്കും
2024ല്‍ ഡല്‍ഹി പിടിക്കണമെങ്കില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതു തടയുകയാണു പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത്. യുപിയില്‍ മാത്രമല്ല 2022ല്‍ തെരഞ്ഞെടുപ്പു നടക്കാനുള്ള മറ്റു സംസ്ഥാനങ്ങളിലും ബിജെപിയെ താഴെയിറക്കി അധികാരം പിടിക്കാന്‍ പ്രതിപക്ഷത്തു യോജിപ്പോ യോജിച്ച തന്ത്രങ്ങളോ ഇല്ല.
പ്രധാന സംസ്ഥാനമായ യുപിയില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാതെ ഡല്‍ഹിയില്‍ മോദിയെ അധികാരഭ്രഷ്ടനാക്കാന്‍ പ്രതിപക്ഷത്തിനു കഴിയില്ല. ഇതേവരെയുള്ള സ്ഥിതിയില്‍ യുപിയില്‍ പ്രധാന പാര്‍ട്ടികളെല്ലാം പലവഴിക്കാണ്. ബിജെപിക്കു തന്നെ വീണ്ടും അധികാരം സമ്മാനിക്കാനാണു സാധ്യത. ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞേക്കും. രണ്ടാം സ്ഥാനത്തെത്തുമെങ്കിലും സമാജ്വാദി പാര്‍ട്ടിക്കു ഭരണം തിരികെ പിടിക്കുക പ്രയാസമാകും. ബിഎസ്പിയെ എഴുതിത്തള്ളാനാകില്ല. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായതാണു മിച്ചം.
കോണ്‍ഗ്രസിനു ഭരണം പിടിക്കാവുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കുള്ളിലെ തമ്മിലടികളും പാരവയ്പുകളും തലവേദനയാണ്. ഏതെങ്കിലും സംസ്ഥാനത്തു ഭരണം പിടിക്കുമെന്ന് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനാകില്ല. ഹിമാചലിലും പഞ്ചാബിലും സ്ഥിതി അനുകൂലമെങ്കിലും ഉറപ്പില്ല. ഗുജറാത്തില്‍ ബിജെപി തുടര്‍ഭരണം നേടിയില്ലെങ്കിലാകും അതിശയം.
പ്രധാന മോഹവുമായി പലരും
മോദിയെ വെല്ലാന്‍ പകരം ആരെന്ന പ്രധാന ചോദ്യത്തിനു പോലും ഉത്തരമില്ല. പ്രതിപക്ഷ ഐക്യത്തിനു പല തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നിലുമൊരു തീര്‍ച്ചയില്ല. സോണിയാ ഗാന്ധിയും രാഹുലും കോണ്‍ഗ്രസും തന്നെയാകും നിര്‍ണായകം. പക്ഷേ, ബിജെപിയെ തറപറ്റിച്ചു പശ്ചിമ ബംഗാളില്‍ വന്‍വിജയം ആവര്‍ത്തിച്ച മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും സ്വന്തം നിലയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
എന്‍സിപി നേതാവ് ശരത് പവാര്‍, ബിഎസ്പി നേതാവ് മായാവതി, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ. ചന്ദ്രശേഖര റാവു എന്നിവര്‍ മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വരെയുള്ളവരും പ്രധാനമന്ത്രി കസേരയിലും കേന്ദ്രമന്ത്രിക്കസേരയിലും മോഹങ്ങളുമായി കരുക്കള്‍ നീക്കുന്നുണ്ട്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിപക്ഷ ഏകോപനത്തിനായി കഷ്ടപ്പെടുന്നുണ്ട്.
ഡല്‍ഹിയില്‍ വലിയ നോട്ടമില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്, ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ ബിജു പട്നായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി, അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, തുടങ്ങിയവര്‍ മുതല്‍ കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ വരെയുള്ളവരെല്ലാം പലതരം റോളുകളിലുണ്ടാകും.
അലക്കൊഴിയാതെ കോണ്‍ഗ്രസ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരേ രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാന തുരുപ്പു ചീട്ട്. പക്ഷേ, മോദിയും എന്‍ഡിഎയും വന്‍വിജയം ആവര്‍ത്തിച്ചതോടെ രാഹുലും കോണ്‍ഗ്രസും പ്രതിപക്ഷവും കൂടുതല്‍ ദുര്‍ബലമായി. റഫാല്‍ യുദ്ധവിമാന ഇടപാട് അടക്കം കാവല്ക്കാരന് കള്ളനാണ് (ചൗക്കിധാര്‍ ചോര്‍ ഹെ) എന്ന രാഹുലിന്റെ മുദ്രാവാക്യം പൂര്‍ണമായി ഏറ്റെടുക്കാന്‍ പോലും പ്രതിപക്ഷവും കോണ്‍ഗ്രസിലെതന്നെ പ്രമുഖരും തയാറായില്ല.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാജിവച്ചു. പക്ഷേ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസിനു മുഴുസമയ പ്രസിഡന്റ് ഉണ്ടായില്ല. രാഹുല്‍ തിരികെ ചുമതല ഏറ്റെടുത്തതുമില്ല. എങ്കിലും രാഹുല്‍ തന്നെയാണ് കോണ്‍ഗ്രസിലെ സമ്പൂര്‍ണ അധികാരി. ഉത്തരവാദിത്വവും പദവിയുമില്ലാത്ത രാജാവ്. ലോകത്തു മറ്റൊരു പാര്‍ട്ടിക്കും ഈ ഗതികേടുണ്ടാകില്ല.
കോണ്‍ഗ്രസിനു മുഴുസമയ, സജീവ നേതാവ് വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ട് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ 23 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു കത്തെഴുതിയിട്ടു വര്‍ഷം ഒന്നു കഴിഞ്ഞു. ഒരു തീരുമാനവും നടപടിയും ഇപ്പോഴുമില്ല. ഇതിനിടെ, കത്തിലെ ഒപ്പുകാരനായ ജിതിന് പ്രസാദ പാര്‍ട്ടി വിട്ടു. േജ്യാതിരാദിത്യ സിന്ധ്യ മുതല്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിത ദേവ് വരെ പലരും കൂടുവിട്ടു. എന്നിട്ടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറക്കത്തിലാണ്. കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരായ വിമത നീക്കം പരിഹരിക്കാന്‍ പോലുമാകുന്നില്ല. തോറ്റു തുന്നം പാടിയ കേരളത്തില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി ഉളുപ്പും നാണവുമില്ലാതെ തുടരുകയാണ്.
കോണ്‍ഗ്രസിന്റെ തളര്‍ച്ചയും നേതൃപ്രതിസന്ധിയും ആകും മോദിയെ താഴെയിറക്കാനുള്ള പ്രതിപക്ഷ മോഹങ്ങള്‍ക്കു വിനയാവുക. 2024ലെ തെരഞ്ഞെടുപ്പിനു തന്ത്രം മെനയാനായി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ എടുക്കുന്ന കാര്യത്തില്‍ പോലും തീരുമാനം നീളുകയാണ്. ഇടതുപക്ഷത്തും പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളിലും പ്രശ്നങ്ങളും പ്രതിസന്ധികളും പലതാണ്.
പാളയത്തില്‍തന്നെ പട
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ബിജെപിക്കും മോദിക്കും ജയം ബാലികേറാമലയാകും. പക്ഷേ, സമ്പൂര്‍ണ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല. ദേശീയ തലത്തില്‍ ഒരൊറ്റ മുന്നണി ഉണ്ടാകില്ല. ഓരോ സംസ്ഥാനങ്ങളിലെയും താത്പര്യങ്ങള്‍ നോക്കി ഓരോ പാര്‍ട്ടികളും തന്ത്രങ്ങള്‍ മെനയും. മോദിയെ താഴെയിറക്കാനും പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനും പോലും യോജിപ്പില്ല.
ഡല്‍ഹിയില്‍ നടന്ന വിരുന്നു സത്കാരങ്ങളും യോഗങ്ങളും മാത്രം മതിയാകും പ്രതിപക്ഷ പാര്‍ട്ടികളിലെ ആശയക്കുഴപ്പവും തമ്മിലടികളും മസിലാക്കാന്‍. പാര്‍ലമെന്റ് സമ്മേളന കാലത്ത് രാഹുല്‍ ഗാന്ധി വിളിച്ച പ്രഭാത ഭക്ഷണ യോഗത്തില്‍ നിരവധി പാര്‍ട്ടികളുടെ നേതാക്കളെത്തി. പിന്നീട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തി പ്രതിപക്ഷ ഐക്യത്തിനായി യോഗവും കൂടിക്കാഴ്ചകളും നടത്തി. പിന്നാലെയായിരുന്നു കോണ്‍ഗ്രസിലെ ജി-23 ഗ്രൂപ്പിലെ പ്രമുഖനായ കപില്‍ സിബലിന്റെ വസതിയിലെ അത്താഴവിരുന്നു യോഗം. ഒടുവിലായിരുന്നു സോണിയാ ഗാന്ധിയുടെ വക പ്രതിപക്ഷ നേതാക്കളുടെ യോഗം.
സ്വന്തം നേട്ടത്തിനായി പ്രതിപക്ഷ ഐക്യത്തിനു പരോക്ഷമായെങ്കിലും തുരങ്കം വയ്ക്കാന്‍ പിന്നാമ്പുറത്തു പല പ്രമുഖരും കരുനീക്കുന്നു. മായാവതിയെ മാത്രം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ബിജെപിയെ പരസ്യമായി എതിര്‍ക്കുന്ന പല നേതാക്കളും അവരുമായി രഹസ്യ ധാരണയുണ്ടാക്കുന്നതു രാഷ്ട്രീയഭാരതം പലവുരു കണ്ടു. അതാണു മോദിയുടെ സന്തോഷം.
ജനങ്ങള്‍ ചോദ്യം ചെയ്യണം
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളേക്കാളേറെ കോട്ടങ്ങളും വീഴ്ചകളും വാഗ്ദാന ലംഘനങ്ങളും വര്‍ഗീയ കളികളും ദളിത്, പിന്നാക്ക, ന്യൂനപക്ഷ പീഡനങ്ങളും രാജ്യത്തു വിഷയങ്ങളാണ്. കര്‍ഷക സമരവും പെട്രോള്‍, ഡീസല്‍, പാചകവാതക, അവശ്യസാധന വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക മേഖലയിലെ തകര്‍ച്ചയും ചെറുകിട ഇടത്തരം വ്യാപാര-വ്യവസായ, കയറ്റുമതി തളര്‍ച്ചയും മുതലുള്ളവ കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരം ശക്തമാക്കിയിട്ടുമുണ്ട്. കാര്‍ഷിക, ബിസിനസ്, തൊഴില്‍ മേഖലകളിലെ പ്രതിസന്ധി മാത്രം മതിയാകും സാധാരണക്കാരുടെയും തൊഴിലാളികളുടെയും വേദന മനസിലാക്കാന്‍.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വന്‍തോതിലുള്ള ഓഹരിവില്പനയും ആറു ലക്ഷം കോടിയുടെ പൊതുസ്വത്ത് സ്വകാര്യമേഖലയ്ക്കു കൈമാറുന്നതും കോര്‍പേറ്റ് ഭീമന്മാരെ വഴിവിട്ടു സഹായിക്കുന്നതും ഉള്‍പ്പെടെയുള്ളവയിലും രാജ്യത്തെ സാധാരണക്കാര്‍ക്കു പ്രതിഷേധമുണ്ട്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകളും വാക്സിന് വിലയിലും വിതരണത്തിലും സംഭവിച്ച വഞ്ചനകളും സ്വകാര്യ വാക്സിന് നിര്മാതാക്കള്ക്കനുകൂലമായ നടപടികളും ജനങ്ങള്‍ ചോദ്യം ചെയ്യും.
പെഗാസസ് ചാര സോഫ്റ്റ്വേര്‍ പോലുള്ള വിഷയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സുതാര്യതയില്ലായ്മയും അടക്കം സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു വിഷയങ്ങളുടെ ഘോഷയാത്രയുണ്ട്. പക്ഷേ യോജിപ്പും തന്ത്രങ്ങളും നേതാവും ഇല്ലാതെ തീര്‍ത്തും ദുര്‍ബലമാണു രാജ്യത്തെ പ്രതിപക്ഷം. ശക്തമായ പ്രതിപക്ഷമാണു ജനാധിപത്യത്തിന്റെ കരുത്തും തിരുത്തല്‍ ശക്തിയും. ജനാധിപത്യവും ഭരണഘടനയും നിലനിര്‍ത്താനും സ്വയം നിലനില്ക്കാനുമെങ്കിലും പ്രതിപക്ഷം ഉണരുമോയെന്നതാണു ജനതയുടെ ചോദ്യം.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍