Thursday, September 2, 2021 11:40 PM IST
ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഹോം പേജ് ചിത്രത്തിലുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരേ വലിയ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഉണ്ടാവുന്നത്. “ആസാദീ കേ അമൃത് മഹോത്സവ് ’’ എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കിയ ഹോം പേജ് ചിത്രമാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത് . മഹാത്മാഗാന്ധി, ബി.ആര്. അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി എട്ടു നേതാക്കള്‍ ഉള്‍പ്പെട്ട ഹോം പേജില്‍ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്. സംഘപരിവാര്‍ നേതാവ് വി.ഡി. സവര്‍ക്കറും എട്ട് നേതാക്കളില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് എന്ന ആരോപണത്തിനു ശക്തി പകരുന്നുണ്ട് .
ജവഹർലാൽ നെഹ്റു എന്ന പേരിലൂടെ ആവേശത്തോടെ പലവട്ടം കടന്നു പോകാതെ സ്വതന്ത്ര ഭാരതത്തെ കുറിച്ചുള്ള ഒരു പഠനവും പൂർത്തിയാവില്ല എന്നിരിക്കെയാണ് ബോധപൂർവമായ ഈ തമസ്കരണം. സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലായ്മയിൽനിന്ന് ഇന്നു കാണുന്ന ഇന്ത്യയെ കെട്ടിപ്പടുത്ത നേതാക്കളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനീയൻ നെഹ്റുവാണ്. ഇന്ത്യയെന്നാൽ ഒരു കൂട്ടം ആശയങ്ങളുടെ സംയോജനമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന ഈ മഹത്തായ ദർശനത്തിൽ ആണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും “ഇന്ത്യയെ കണ്ടെത്തൽ” എന്ന കൃതിയിലൂടെ നിർവചിച്ചത് നെഹ്റുവാണ്. പലവിധ വൈവിധ്യങ്ങളുള്ള ഇന്ത്യയെപ്പോലൊരു വലിയ രാഷ്ട്രത്തിന് കഴിഞ്ഞ ഏഴര പതിറ്റാണ്ട് ഒന്നിച്ചു നിൽക്കാൻ വേണ്ട ആശയദൃഢത പകർന്നു നൽകിയതിൽ ജവഹർലാലിനോളം പങ്കുള്ള മറ്റാരും ഇല്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ മഹത്തായ ഭരണഘടനയുടെ അടിസ്ഥാന ആശയശിലകളായ ഗാന്ധിയൻ സർവോദയം, വ്യക്തിസ്വാതന്ത്ര്യം, മാനവികത, ജനാധിപത്യം, മതേതരത്വം എന്നിവയുടെയെല്ലാം അടിത്തറ തയാറാക്കിയത് നെഹ്റുവാണ്. തന്റെ ജീവിത കാലത്ത് ഇതിനോടൊക്കെ കറപുരളാതെ നീതി പുലർത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഈ പ്രധാന ആശയങ്ങളെ നെഹ്റു ഏറെ പരിപാവനമായാണ് സൂക്ഷിച്ചുപോന്നതെന്ന് ആ ജീവിതരേഖയിലൂടെ കടന്നുപോയാൽ മനസിലാകും.
നെഹ്റു ഉയർത്തിപ്പിടിച്ച ഈ ആശയങ്ങളെ പരിപൂർണമായി തകർത്താൽ മാത്രമേ ഇന്ത്യയിൽ തങ്ങൾക്കു നിലനിൽപ്പുള്ളൂ എന്ന സത്യം സംഘപരിവാറിനു നന്നായി അറിയാം. അതുകൊണ്ടാണ് നെഹ്റുവിന്റെ ഓർമകൾ പേറുന്ന എല്ലാത്തിനെയും തകർക്കാൻ എല്ലാക്കാലത്തും സംഘപരിവാർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.
നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ചിന്തകൾ, മതേതര കാഴ്ചപ്പാടുകൾ, പഞ്ചവൽസര പദ്ധതികൾ, എന്തിനേറെ നെഹ്റു എന്ന പേരു പോലും സംഘ പരിവാറിനെ തുടർച്ചയായി അസ്വസ്ഥതപ്പെടുത്തുന്നതിന് എന്താണു കാരണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഇന്ത്യക്ക് കടകവിരുദ്ധമായിരുന്നു നെഹ്റു ഇന്ത്യയെക്കുറിച്ചു പുലർത്തിയിരുന്ന വിശാലവീക്ഷണം എന്നതുതന്നെ. “മുസ്ലിം പാക്കിസ്ഥാന് ബദൽ ഹിന്ദു ഇന്ത്യ” എന്ന ആക്രോശം ഭരണഘടനാ നിർമാണസഭയ്ക്ക് അകത്തും പുറത്തും ഉയർന്നപ്പോൾ അതിനെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതിരോധിച്ചത് നെഹ്റുവിന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ കരുത്തിലായിരുന്നു. നെഹ്റുവിന്റെ മുമ്പിൽ എക്കാലവും മുട്ടുമടക്കേണ്ടിവരുന്ന ഈ അപകർഷതാബോധമാണ് സംഘപരിവാറിനെ ഇന്നും വേട്ടയാടുന്നത്.
ഒരു പക്ഷേ തകർക്കാൻ ശ്രമിക്കുംതോറും കൂടുതൽ ശക്തമായി ഓർമിക്കപ്പെടുന്ന രാഷ്ട്രീയ പ്രതീകം നെഹ്റു മാത്രമായിരിക്കും. കാരണം രാജ്യത്തിന്റെ സമസ്ത മേഖലകളിലും നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ രൂപീകരണത്തിലും വിദേശ നയതന്ത്ര രംഗത്തും വിദ്യാഭ്യാസ നയങ്ങളിലും കാർഷിക, വ്യവസായ, ബഹിരാകാശ, ശാസ്ത്ര സാങ്കേതിക രംഗത്തും, നയങ്ങളിലുമെല്ലാം നെഹ്റുവിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളുടെ പ്രതിഫലനങ്ങൾ ഇന്നും കാണാം. എത്രമാത്രം പൊളിച്ചെഴുതാൻ ശ്രമിച്ചാലും വേരറ്റുപോകാൻ വിസമ്മതിക്കുംവിധം സുദൃഢമാണ് ഈ കൈയൊപ്പുകൾ. കാരണം ആധുനിക ഭാരതത്തെ പടുത്തുയർത്തിയിരിക്കുന്നത് ഈ ശിലകളിലാണ്. സ്വതന്ത്ര ഭാരതത്തിൽ സംഭവിച്ചതെല്ലാം ഇതിന്റെ തുടർച്ച മാത്രമാണ്.
സംഘപരിവാരങ്ങളെ ഏറ്റവും അസ്വസ്ഥമാക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലും വളർച്ചയിലുമുള്ള നെഹ്റുവിന്റെ സംഭാവനകളെയാണ്. അതുകൊണ്ടു മാത്രമാണ് നെഹ്റുവിനെ അവര്‍ ഭയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ വികാസ പരിണാമങ്ങളില്‍ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ നടത്തിയ, ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ലോകത്തിലെ ജനാധിപത്യ സമൂഹങ്ങളിലും പ്രസക്തനായ നെഹ്റുവിനെ ചരിത്രത്തില്‍നിന്നു തുടച്ചുനീക്കാന്‍ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങള്‍ അവർക്കുതന്നെ തിരിച്ചടിയാകും. മാത്രമല്ല നെഹ്റുവിന്റെ പ്രസക്തിയെ ഊട്ടി ഉറപ്പിക്കുന്നതുമാകും. ഇതിന് മികച്ച ഉദാഹരണമായിരുന്നു 2019 സെപ്റ്റംബര്‍ 22ന് ‘ഹൗഡി മോദി’ പരിപാടിയില്‍ മോദിയെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കൻ പാര്‍ലമെന്റിലെ സീനിയര്‍ നേതാവായ സ്റ്റെനി ഹോയര്‍ പറഞ്ഞ വാക്കുകള്‍. “ഇന്ത്യയെപ്പോലെ തന്നെ അമേരിക്കയും ഗാന്ധിയന്‍ ആശയങ്ങളിലും നെഹ്റുവിന്റെ ദര്‍ശനങ്ങളിലും ഊന്നി ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും ബഹുസ്വരതയെയും മാനിക്കുന്ന മതേതര-ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ഭാവിയെ കെട്ടിപ്പടുക്കുന്നതില്‍ അഭിമാനിക്കുന്നവരാണ്’’.
ഹോയറിന്റെ ഈ പ്രസ്താവന ഹൗഡി മോദിയെ ‘ഹൗഡി ഗാന്ധി’യും ‘ഹൗഡി നെഹ്റു’വുമാക്കി മാറ്റി എന്നാണ് അന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നെഹ്റുവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ, ബഹുമതികൾ, സ്മാരകങ്ങൾ, പാഠപുസ്തകങ്ങള്‍, കലാലയങ്ങള്‍, എന്നുവേണ്ട എവിടെയും നെഹ്റുവിനെ തമസ്ക്കരിക്കാനുള്ള ബോധപൂർവമായ അജൻഡകളും തിരക്കഥകളും അരങ്ങേറുമ്പോഴാണ് അന്തർദേശീയ തലത്തിലെ ഈ വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ജനാധിപത്യപരവും മതേതരവും ശാസ്ത്രോന്മുഖവുമായ മുന്നേറ്റങ്ങള്‍ക്ക് നെഹ്റുവിന്റെ ദര്‍ശനങ്ങള്‍ എല്ലാക്കാലവും ഇന്ത്യക്ക് ആവശ്യമുണ്ട്. അതിനാൽത്തന്നെ ഓരോ വിവാദത്തിലൂടെയും അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ പ്രബലമാകുമ്പോഴും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നെഹ്റുചിന്തകൾ കൂടുതൽ ദീപ്തമാവുകയാണ് .
പ്രഫ റോണി കെ. ബേബി