Tuesday, May 14, 2024 12:15 AM IST
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ-02 / ഡോ. ജോ
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത്രമായി അവതരിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങൾ വികാസ് പീഡിയ പോർട്ടലിലുണ്ട്. ഇവയുടെ ലക്ഷ്യങ്ങൾ, ഗുണഭോക്താക്കൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സേവനങ്ങൾ എന്നിവയും അറിയാം. എന്നാൽ, ഇവയുടെ നടത്തിപ്പ്, സമയബന്ധിത പുരോഗതി എന്നിവയെക്കുറിച്ച് ഒരു വിവരങ്ങളും തയാറാക്കിപ്പെടുന്നില്ല.
ഓരോ കാർഷിക യോജനയുടെയും നേട്ടവും കോട്ടവും സുതാര്യമായി പ്രസിദ്ധപ്പെടുത്തണം. നടത്തിപ്പ് പരാജയങ്ങൾ, ലക്ഷ്യം നേടാനുള്ള മാർഗങ്ങൾ എന്നിവയും വ്യക്തമാക്കപ്പെടേണ്ടതാണ്. ഭാഗിക നടത്തിപ്പ് കണക്കുകൾ, ഭരണ ഗാരന്റികളായി അവതരിപ്പിക്കുന്ന വികല സമീപനം അനുചിതമാണ്. കൃഷിയെയും കർഷകനെയും സഹായിക്കാൻ വിവിധങ്ങളായ പ്രധാൻമന്ത്രി യോജനകൾ നിലവിൽ പ്രാബല്യത്തിലുണ്ട്. യോജനകൾ നിരവധിയുണ്ടെങ്കിലും ശരിയായ വിലയിരുത്തലും നടത്തിപ്പുമില്ലാതെ പലതും പരാജയമടയുകയാണ് പതിവ്. നിരന്തര ബോധവത്കരണം, മേൽനോട്ടം, പുനരേകീകരണം എന്നിവയുടെ അഭാവം വിവിധ യോജനകളുടെ സ്വീകാര്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനു പുതിയ സമഗ്ര ഗാരന്റികൾ കടന്നുവരണം. ഭാഗിക ഗാരന്റി പ്രഖ്യാപിക്കൽ-വാചകമേളകൾ ഒഴിവാക്കാം 2047 വരെ.
മൂന്ന് പിഎം യോജനകൾ
കർഷകർക്കു പെൻഷൻ, സാന്പത്തിക സഹായം, ഇൻഷ്വറൻസ് പരിരക്ഷ എന്നീ സേവനങ്ങൾ ലഭ്യമാക്കുന്ന മൂന്നു പ്രധാനപ്പെട്ട യോജനകൾ വളരെ പ്രത്യേകതയുള്ളവയാണ്. (1) പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന: ഇതിൻ പ്രകാരം മാനദണ്ഡങ്ങൾക്കു വിധേയമായി നിശ്ചയിച്ച തുക പ്രിമീയം അടയ്ക്കുന്നവർക്ക് 60 വയസ് തികയുന്ന മുറയ്ക്കു പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കുന്നു. (2) പിഎം കിസാൻ സമ്മാൻ നിധി: ഇതിൽ അംഗത്വമെടുക്കുന്നവർക്കു മൂന്നു തുല്യഗഡുക്കളായി 2,000 രൂപ വീതം പ്രതിവർഷം 6,000 വരുമാനം ലഭ്യമാകുന്നു. (3) പിഎം ഫസൽ ബീമാ യോജന: ഇതുപ്രകാരം കൃഷിനാശമുണ്ടാകുന്പോൾ പരമാവധി രണ്ടു ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നു.
ഈ മൂന്നു സുപ്രധാന കാർഷിക യോജനകളുടെ നടത്തിപ്പിന് ഇലക്ട്രോണിക് മാധ്യമമുന്നേറ്റ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവ മൂന്നും രാജ്യത്തെ എത്ര ശതമാനം കർഷകർക്കു പ്രയോജനപ്രദമായി, പങ്കാളിത്തം നൂറു ശതമാനം അർഹതപ്പെട്ട കർഷകർക്കു സമയബന്ധിതമായി എത്ര വർഷത്തിനകം ഏർപ്പാടാക്കും എന്നീ വിവരങ്ങൾ ലഭ്യമല്ല. ഈ യോജനകളിൽ അംഗത്വം ലഭിക്കാൻ വേണ്ട മാർഗനിർദേശം നിർബാധം ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ബോധവത്കരണത്തിന്റെ അഭാവവുമുണ്ട്. ഉദാ: ആധാർ കാർഡ് നന്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഭൂമിയുടെ ഉടമസ്ഥത, ഏർപ്പെട്ടിട്ടുളള കൃഷിയുടെ വിശദാംശങ്ങൾ എന്നിവ കൃത്യമായി ലഭ്യമല്ലാത്തതു തിരിച്ചടിയാണ്. യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തി പരിപൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ സർക്കാർ പുതിയ പ്രായോഗിക ഉറപ്പുകൾ പ്രസിദ്ധികരിക്കണം.
പിഎം ആശാ യോജന
കാർഷിക ഉത്പന്നങ്ങൾക്കു ലാഭകരമായ വില ലഭിക്കാനായി ഈ യോജന 2018ൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് ഉപയോജനങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
(1) പ്രൈസ് സപ്പോർട്ട് സ്കീം (പിഎസ്എസ്):
ഇതിലൂടെ പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവ കേന്ദ്ര നോഡൽ ഏജൻസികളായ നാഫെഡ്, എഫ്സിഐ, സംസ്ഥാന ഗവണ്മെന്റുകൾ എന്നിവയുടെ പങ്കാളിത്തത്തിലൂടെ സംഭരിക്കുന്നു. വിതരണം, മൂല്യവർധന എന്നിവ ഏർപ്പാടാക്കുന്നു. (2) പ്രൈസ് ഡഫിഷൻസി പേയ്മെന്റ് സ്കീം (പിഡിപിഎസ്.): മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുളള എല്ലാ എണ്ണക്കുരുക്കളും ഇതിൽ ഉൾപ്പെടുന്നു. മാർക്കറ്റിലെ ശരാശരി വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം നിയമാനുസൃതം പങ്കളികളായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നു.
(3) പൈലറ്റ് സ്വകാര്യ ശേഖരണ സംഭരണ സ്കീം:
നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ഏജൻസികൾ സർക്കാർ നല്കുന്ന സൂചനകൾ അനുസരിച്ചു നിശ്ചിത വിളകളുടെ ശേഖരണത്തിലേർപ്പെടുന്നു. പ്രഖ്യാപിത താങ്ങുവിലയുടെ 15 ശതമാനം സർവീസ് ചാർജായി ഏജൻസികൾക്കു ലഭിക്കും.
മേൽ യോജനകളുടെ നടത്തിപ്പ് പുരോഗതി, ഭാവി പ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങൾ, നടത്തിപ്പ്, ആവശ്യകത എന്നിവയുടെ സ്ഥിതിവിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഇതു തികഞ്ഞ പോരായ്മയാണ്. ഈ ഏജൻസികളുടെ പ്രവർത്തനം ഫലപ്രദമായിരുന്നുവോ എന്നു വിശകലനം ലഭ്യമല്ല. നിഷ്പക്ഷ വിശകലനം, പുനരേകീകരണം എന്നിവ ഏർപ്പാടാക്കാതെ യോജനകൾ തുടരുന്നത് ആശാവഹമല്ല.
ഗരീബ് കല്യാണ് അന്ന യോജന
കോവിഡ് 19 മഹാമാരിയുടെ ആഘാതത്തിൽ തകർന്ന സാധാരണക്കാർക്കു സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുവാൻ തുടങ്ങിയ സുപ്രധാന യോജനയാണിത്. ഏകദേശം 81.4 കോടി ഗുണഭോക്താക്കൾക്കു പ്രയോജനപ്പെട്ടു. വലിയ സാന്പത്തിക ബാധ്യത വിളിച്ചുവരുത്തിയ ഈ യോജന 2024 ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തേക്കു നടപ്പാക്കാൻ മോദി ഗവണ്മെന്റ് തീരുമാനമെടുത്തിട്ടുണ്ട്. ഇതു കർഷകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാണ്, 2047ൽ ഈ യോജന ഇല്ലാതാവട്ടെ!
ദേശീയ ഭക്ഷ്യസുരക്ഷ നിയമം 2024
പ്രശസ്ത സാന്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ യുപിഎ സർക്കാർ 2013 സെപ്റ്റംബർ12ന് ഭക്ഷ്യസുരക്ഷാനിയമം, രാജ്യത്തെ ഏകദേശം മുന്നിൽ രണ്ടു ഭാഗം ജനങ്ങൾക്കും സബ്സിഡി നിരക്കിൽ, ഭക്ഷ്യധാന്യം ലഭ്യമാക്കൽ ഏർപ്പാടാക്കി. നിയമാനുസൃതം, ഭക്ഷ്യധാന്യ ലഭ്യത, മിനിമം തൂക്കം, ഗുണമേന്മ എന്നിവ ഏർപ്പാടാക്കണമെന്നു വലിയ വെല്ലുവിളിയായി കടന്നുവന്നിരിക്കുന്നു. ഇപ്രകാരം ഭക്ഷ്യ ലഭ്യത / സുരക്ഷ ഏർപ്പാടാക്കുന്നതിനൊപ്പം പോഷകാഹാരക്കുറവ്, വർധിത നടത്തിപ്പ് ചെലവ്, വിലവർധന എന്നിവ മറികടക്കാൻ, കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്നവരോ ഗർഭിണികളോ ആയ സ്ത്രീകൾക്ക്, പ്രത്യേക പോഷകാഹാര സംരക്ഷണം ഏർപ്പാടാക്കേണ്ടിവരുന്നു. 2047ൽ പോഷകാഹാര ദാരിദ്ര്യം ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമാകുമോ?
സുഭിക്ഷം - ദുർലഭം
ഭക്ഷ്യക്കമ്മിയുടെ വലിയ പ്രതിസന്ധികളെ ഇന്ത്യ ക്രമേണ തരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. പിഎൽ 480 യുടെ മുറിപ്പെട്ട ഓർമപ്പാടുകളെ മറികടക്കാൻ ഹരിതവിപ്ലവത്തിലൂടെ കഴിഞ്ഞു. നിലവിലെ ഭക്ഷ്യ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥകൾ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് കേന്ദ്രീകൃത വളർച്ചയ്ക്ക് അറുതിയേർപ്പെടുത്തി ഇതര സംസ്ഥാനങ്ങളും (തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്) കടന്നുവന്നിരിക്കുന്നു. രാജ്യം ഭക്ഷ്യ സ്വയംപര്യാപ്ത സുരക്ഷയിലെന്ന് അഭിമാനത്തോടെ സർക്കാർ പ്രഖ്യാപിക്കുന്നു. എന്നാൽ, ഭക്ഷ്യ ലഭ്യത, വിതരണം, എന്നിവയിലെ ഏറ്റക്കുറച്ചിലുകൾ, അസന്തുലിതാവസ്ഥകൾ ശക്തമായി നിലകൊളളുന്നു. പ്രതിവർഷ/പ്രതിശീർഷ ഭക്ഷ്യലഭ്യത, പോഷകാഹാരക്കുറവ് എന്നിവയുടെ കണക്കുകൾ നിർബാധം ലഭ്യമാക്കാത്തതു തികച്ചും അഭിലഷണീയമല്ല. എല്ലാറ്റിനുമുപരി പോഷകാഹാരത്തിന്റെ ഉത്പാദന, ലഭ്യതകളുടെ കാര്യത്തിൽ രൂക്ഷമായി നിലനിൽക്കുന്ന അസന്തുലിതാവസ്ഥകൾ, ഏറ്റക്കുറച്ചിലുകൾ, വളരെ താഴ്ന്ന നിലവാരം എന്നിവ വലിയ വെല്ലുവിളികളായി തുടരുന്നു. ഈ രംഗത്തു പുതിയ സർക്കാർ ഗാരന്റികൾ കടന്നുവരട്ടെ, 2047ൽ വികസിത ഭാരത നെറ്റിപ്പട്ടം ചാർത്താൻ. സാധാരണക്കാരന്റെ ഭക്ഷണപ്പൊതി ത്വരിതമാറ്റങ്ങൾക്കു വിധേയമാകുന്നത് പുതിയ വെല്ലുവിളികൾ ഉയർത്തിയിരിക്കുന്നു.
കാർഷിക ഇന്ത്യ 2047ൽ
നിലവിൽ 144 കോടി ജനങ്ങൾക്കു ഭക്ഷ്യ സ്വയംപര്യാപ്തതയും പോക്ഷകാഹാര സുരക്ഷയും ഗാരന്റി നൽകാൻ കാർഷികമേഖലയ്ക്കാവുന്നില്ല. കൃഷി അനുബന്ധ സന്പദ്ഘടനയെ പിന്നിലാക്കി വ്യവസായ - സേവനവത്കരണ മുന്നേറ്റം നടത്തുന്ന വികസന സമീപനം ഗ്രാമീണ മേഖലയെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, വിലക്കയറ്റം എന്നീ പ്രതിസന്ധികളുടെ ദൂഷിതവലയത്തിൽ തളച്ചിരിക്കുന്നു. കാർഷിക ഉത്പാദനക്ഷമത, പ്രത്യുത്പാദനപരമായ തൊഴിലുകൾ, മികച്ച മൂല്യവർധനകളിലൂടെ സ്ഥായിയായ വരുമാനവർധന എന്നിവ ഉറപ്പാക്കണം.
വിലക്കയറ്റം, കടക്കെണി, വർധിത കൃഷിച്ചെലവുകൾ, കാലാവസ്ഥാ മാറ്റം, പ്രകൃതിക്ഷോഭം എന്നിവകളെ കർഷകർ പ്രതിരോധിക്കേണ്ടതുണ്ട്. ബഹുഭൂരിപക്ഷം സാധാരണ ജനങ്ങളുടെ ഉപജീവന - അതിജീവന പടയോട്ടങ്ങൾ ഭക്ഷ്യ സ്വയം പര്യാപ്തത, പോഷകാഹാര സുരക്ഷ എന്നിവ നേടുന്നതിൽ പ്രതികൂലമായിട്ടുളള ത്രിതല ദൂഷിതവലയങ്ങൾ ദാരിദ്ര്യം, അസമത്വം, സാമൂഹ്യ വിഭാഗീയതകൾ എന്നിവകളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്, 2047ൽ വികസിത ഭാരത കിരീടം ചൂടാൻ.
(അവസാനിച്ചു)