ബിജുവാണ് ഹീറോ
ബിജുവാണ്  ഹീറോ
നാടക രംഗത്തുനിന്നു മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തിയ ബിജു സോപാനം ഇന്നു ടെലിവിഷൻ രംഗത്തെ ശ്രദ്ധേയനായ നടനാണ്. സ്വതസിദ്ധമായ അഭിനയത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കുന്ന ബിജുവിന്‍റെ ജീവിതം മാറ്റിമറിച്ചതു വളരെ ഹിറ്റായി മാറിയ ഉപ്പും മുളകും സീരിയലാണ്. ഇതിൽ ബാലുവെന്ന കഥാപാത്രത്തെ വളരെ ഭംഗിയോടെയും മെയ്‌വഴക്കത്തോടെയും അവതരിപ്പിക്കുന്പോൾ, മലയാളികളുടെ സീരിയൽ സങ്കൽപത്തെ മാറ്റിമറിച്ചെത്തിയ ഉപ്പും മുളകും ബിജുവിന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്ന സിനിമാ മോഹം പൂവണിയുന്നതിൽ പ്രധാന പങ്കുവഹിച്ചു. സിനിമയും സീരിയലും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ബിജുവിനെ അഭിമുഖത്തിനായി സമീപിച്ചപ്പോൾ ഒരപേക്ഷ മാത്രമാണു മുന്നോട്ടുവച്ചത്. തന്‍റെ മകളുടെ പേര് നൽകുന്പോൾ മാറരുതേയെന്ന്. ആറാം ക്ലാസിൽ പഠിക്കുന്ന ഗൗരി ലക്ഷ്മിയെന്ന പൊന്നുവിന്‍റെ പേര് പലരും തെറ്റായാണു നൽകിയിട്ടുള്ളത്. അച്ചടിച്ചുവരുന്ന അച്ഛന്‍റെ അഭിമുഖങ്ങൾ കാത്തുസൂക്ഷിക്കുന്ന ഈ കൊച്ചുമിടുക്കി അതിൽ തന്‍റെ തെറ്റായ പേര് വെട്ടിത്തിരുത്തി മടുത്തു. ഇതിൽ മനംനൊന്ത് ഇനി മുതൽ മകളുടെ പേരെന്തെന്ന് ആരെങ്കിലും ചോദിച്ചാൽ പൊന്നുവെന്നു പറഞ്ഞാൽ മതിയെന്നാണ് അച്ഛന് നൽകിയിരിക്കുന്ന ഉപദേശം.
നാടകങ്ങളിൽനിന്നു ഹാസ്യ വേഷങ്ങളിലേക്ക് ചുവടുവച്ചും മിനിസ്ക്രീൻ പ്രേക്ഷകരെ കൈയിലെടുത്തും മുന്നേറുന്ന ബിജു സോപാനത്തിന്‍റെ ജീവിതത്തിലേക്ക്...

ഓണം കുടുംബത്തോടൊപ്പം

തിരുവനന്തപുരം നെട്ടയം സ്വദേശിയാണു ബിജു. തനി ‘തിരോന്തരം’ ഭാഷ സംസാരിക്കുന്ന ബിജുവിന്‍റെ കുടുംബം ഭാര്യ ലക്ഷ്മിയും മകൾ ഗൗരി ലക്ഷ്മിയും അടങ്ങുന്നതാണ്. കലാകാരനെ മനസിലാക്കുന്ന കുടുംബം കിട്ടിയതിൽ ഭാഗ്യവാനാണെന്നു വ്യക്തമാക്കിയ ബിജു തന്‍റെ തിരക്കുകൾമൂലം എല്ലാ കാര്യങ്ങളും ഭാര്യയെ ഏൽപിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകൾക്കിടെ വല്ലപ്പോഴും മാത്രമാണു കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം ലഭിക്കുക. ഇത്തവണ ഓണത്തിന് ഒരാഴ്ചയിലധികം അവധി ലഭിച്ചതിനാൽ വളരെ സന്തോഷവനാണ് ബിജു. കുടുംബസമേതം യാത്രയ്ക്കൊരുങ്ങിയെങ്കിലും അവസാനം വേണ്ടെന്നുവച്ചു. ഇതിനുവേണ്ടിവരുന്ന സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനായാണു യാത്രപോലും മാറ്റിവച്ചതെന്ന് അദ്ദേഹം പറയുന്നു.

സീരിയൽ ഇഷ്ടമല്ല; സോപാനത്തിലുടെ വളർന്നു

അമ്മായിയമ്മയെ ഒഴിവാക്കാൻ ശ്രമിക്കുന്ന മരുമകൾ, മരുമകളെ തല്ലുന്ന അമ്മായിയമ്മ... ഇത്തരത്തിലുള്ള സീരിയൽ സങ്കൽപങ്ങളെ മാറ്റിമറിച്ച് തീർത്തും കുടുംബ സൗഹൃദമായ അന്തരീക്ഷമാണ് ഉപ്പും മുളകും പ്രേക്ഷകർക്കു നൽകുന്നത്. ടിവി കണ്ടു തുടങ്ങിയതു മുതൽ സീരിയൽ കാണുന്നതിൽ താത്പര്യമില്ലാത്ത ബിജു സീരിയലുകളിൽ അഭിനയിക്കാനും താത്പര്യം കാട്ടിയിരുന്നില്ല.

1995 ൽ കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകട്രൂപ്പിൽ ചേർന്ന ബിജുവിനു നാടകങ്ങളോടായിരുന്നു അഭിനിവേശം. സംസ്കൃത നാടകങ്ങളിലെ നായകനായി ആരംഭിച്ച കലാജീവിതം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഗുരുക്കൻമാരുടെ സ്ഥാനത്തുകാണുന്ന പലർക്കും പങ്കുള്ളതായി ബിജു പറയുന്നു.

കാവാലം സാറിന്‍റെയടുത്തു നിരവധി സിനിമാക്കാർ എത്തുമായിരുന്നു. അവിടെ നിന്നു വളർന്ന സൗഹൃദമാണു സിനിമയിലേക്കും സീരിയലിലേക്കും വഴിതുറന്നത്. ഇരുപതു വർഷത്തോളം കാവാലം സാറിനൊത്ത് നിൽക്കാൻ സാധിച്ചു. തന്നെ ഒരു മകന്‍റെ സ്ഥാനത്തു കണ്ടിരുന്ന അദ്ദേഹം ടാഗോറിന്‍റെ നാടകം രാജ, മലബാറിലെ പഞ്ചുരുളി തെയ്യം വരുന്ന കല്ലുരുക്കി, ഒറ്റമുലച്ചി തുടങ്ങിയ നാടകങ്ങളെല്ലാം പറഞ്ഞു തന്നതും ചെയ്തതും മങ്ങാത്ത ഓർമകളാണ്. "സരസ്വതിയെ ഉപാസിക്കുക, ലക്ഷ്മി താനെ വന്നോളും’ (കലയെ ഉപാസിക്കുക, പണം വരും) എന്നതായിരുന്നു സാറിന്‍റെ നയം. യാത്രകൾ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന സാറിനൊപ്പം ഒരുപാടു യാത്രകൾ ചെയ്യാൻ സാധിച്ചു. വായിക്കുന്ന പുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ ശിഷ്യർക്കും പറഞ്ഞുതരാൻ യാതൊരുമടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സംശയനിവാരണത്തിനായി പാതിരാത്രിയിൽപോലും സമീപിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മഹത്വമെന്നു ബിജു പറയുന്നു. ഇത്തരം ശിക്ഷണത്തിലൂടെ വളർന്ന ബിജു സീരിയലിലൂടെ മിനി സ്ക്രീനിലെത്തി നിലവിൽ ബിഗ് സ്ക്രീനിലും തിളങ്ങുകയാണ്. ബിജു അഭിനയിക്കുന്ന രണ്ടു സിനിമകളാണ് ഉടൻ പുറത്തുവരാനുള്ളത്.

പത്മചന്ദ്ര പ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ ഈ നഗരത്തിൽ, സംവിധായകൻ ജീൻ മർക്കോസിന്‍റെ കുട്ടന്പിള്ളയുടെ ശിവരാത്രികൾ എന്നിവ റിലീസിന് ഒരുങ്ങുകയാണ്. രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളാണു രണ്ടു സിനിമകളിലും കൈകാര്യം ചെയ്തിട്ടുള്ളതെന്നു ബിജു പറയുന്നു. തിയറ്ററുകളിൽ കുടുംബ പ്രേക്ഷകർ രണ്ടു സിനിമകളും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു താരം.

എപ്പിസോഡുകളിലേറെയും ചുറ്റുപാട് കണ്ടതും കേട്ടതും


ഉപ്പും മുളകും സീരിയലിലെ പല എപ്പിസോഡുകളും കഥാപാത്രങ്ങൾതന്നെ കണ്ടതും കേട്ടതുമായ സംഭവങ്ങളോ അവരുടെ ജീവിതത്തിൽ നടന്നതോ ആയ കാര്യങ്ങളാണെന്നു ബിജു പറയുന്നു. ചുറ്റുപാടിൽ താൻ കണ്ടതായ കാര്യങ്ങൾ 180 ഓളം എപ്പിസോഡുകൾക്കു വഴിതുറന്നു. സീരിയലിൽ തന്‍റെ മകളായ ശിവാനിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവവും പ്രേക്ഷകർക്കു മുന്നിലെത്തി. ഷൂട്ടിംഗിനു പോകുന്പോഴും യാത്രയ്ക്കിടെയും സ്പർശിക്കുന്നതായ കാര്യങ്ങളാണു സീരിയലിലൂടെ പുറത്തുവരുന്നത്. മറ്റു സീരിയലുകളിലേതുപോലെ മുൻകൂട്ടി തയാറാക്കുന്ന സ്ക്രിപ്റ്റ് ഉപ്പും മുളകും എന്ന സീരിയലിലില്ല. ഇതിനർഥം സ്ക്രിപ്റ്റ് ഇല്ലെന്നല്ല. വീട്ടിൽ നമ്മൾ എങ്ങനെയോ അതാണ് ഉപ്പും മുളകും സൈറ്റ്.

തത്സമയ സംസാരമാണു ഷൂട്ട് ചെയ്യുന്നത്. ഇങ്ങനെ അഭിനയിക്കണമെന്നോ ഇതുപോലെ ചെയ്യണമെന്നോ പിന്നണിപ്രവർത്തകരാരും പറയാറില്ല. തന്‍റെ കഥാപാത്രത്തിനു പുറമെ ഇളയ മക്കളായി അഭിനയിച്ചു തകർക്കുന്ന ശിവാനി, അൽസാബിത്ത് ഉൾപ്പെടെയുള്ളവരും ലൈവ് അഭിനയമാണു കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉപ്പും മുളകിന്‍റെയും തുടക്കത്തിൽ മാസത്തിൽ 20 മുതൽ 22 വരെ ദിവസം ഷൂട്ടിംഗ് നടന്നിരുന്നു. ദിവസം എട്ടു സീനുകളാണ് എടുത്തിരുന്നത്. താരങ്ങളുടെ തിരക്ക് വർധിച്ചതോടെ സീനുകളുടെ എണ്ണം വർധിപ്പിച്ചു. ദിവസം എട്ടു സീനുകളെന്നതു 10 സീനുകളാക്കി വർധിപ്പിച്ചു. ദിവസേന ഷൂട്ട് ചെയ്യുന്ന സീനുകളുടെ എണ്ണം വർധിപ്പിച്ചതോടെ ഒരു മാസത്തിലെ ഷൂട്ടിംഗ് 16 ദിവസത്തേക്കു ചുരുക്കാൻ സാധിച്ചു. മറ്റു ദിവസങ്ങൾ കുടുംബത്തിനോടൊപ്പമാകും ചെലവഴിക്കുകയെന്നു ധരിച്ചാൽ തെറ്റി. ഉദ്ഘാടന മാമാങ്കങ്ങൾക്കും സിനിമാ അഭിനയത്തിനുമാണ് ബാക്കിയുള്ള ദിവസങ്ങൾ നീക്കിവയ്ക്കുന്നത്. താൻ മാത്രമല്ല സിരീയലിലെ മറ്റു കഥാപാത്രങ്ങളുടെ അവസ്ഥയും ഇതുതന്നെയാണെന്നു പറഞ്ഞ ബിജു കുട്ടിത്താരങ്ങളുടെ തിരക്ക് പറഞ്ഞറിയിക്കുന്നതിലും മേലെയാണെന്നും വ്യക്തമാക്കുന്നു.

പ്രേക്ഷക പ്രതികരണം വലുത്; "മുടിയൻ’ ഉടൻ തിരികെവരും

പ്രേക്ഷകരുടെ പ്രതികരണമാണു ഏതൊരു നടന്‍റെയും വിജയമെന്നു കരുതുന്ന ബിജു അവരുടെ ഭാഗത്തുനിന്ന് ഇതുവരെ മോശമായ അഭിപ്രായം നേരിടേണ്ടിവന്നിട്ടില്ലെന്നു വ്യക്തമാക്കുന്നു. തങ്ങളുടെ കുടുംബത്തിലെ അംഗത്തെപ്പോലെ കരുതുന്ന പ്രേക്ഷക പ്രതികരണം അത്ഭുതാവഹമാണ്. ഒരുദാഹരണം ഇങ്ങനെ: ഒരിക്കൽ വഴിയിലൂടെ നടന്നുപോകുന്പോൾ ഒരാൾ ഓടിവന്നു കൈയിൽ പിടിച്ചു. കണ്ടിട്ടും എന്തേ മിണ്ടാതെ പോകുന്നുവെന്ന ചോദ്യത്തിന് മറുപടിയായി ചേട്ടനെ തനിക്കു മുൻപരിചയമില്ലല്ലോ എന്ന മറുപടി നൽകി. എന്നിട്ടും രക്ഷയുണ്ടായില്ല. സ്ഥിരം പ്രേക്ഷകനായ താൻ എല്ലാ എപ്പിസോഡുകളും കാണാറുണ്ടെന്നും പരിചയപ്പെട്ടിട്ട് മുന്നോട്ട് പോയാൽ മതിയെന്നും ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തെയും സമീപത്തുണ്ടായിരുന്ന മറ്റുള്ളവരെയും പരിചയപ്പെട്ടശേഷമാണു മുന്നോട്ടുള്ള യാത്ര സാധ്യമായതെന്നും ഈ സംഭവം പ്രേക്ഷകർ നമ്മുടെ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നതിനു തെളിവാണെന്നും ബിജു പറയുന്നു.

വളരെ കുറച്ചുപേർ മാത്രം ഉൾക്കൊള്ളുന്നതാണു ഉപ്പും മുളകും ടീം. അണിയറ പ്രവർത്തകരായും അഭിനേതാക്കളുമായി വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളു. സീരിയലിലെ കൂട്ട് അഭിനേതാക്കൾക്കിടയിലുമുണ്ട്. അഭിപ്രായം പറയാനും വലുപ്പച്ചെറുപ്പമൊന്നും നോക്കാതെ അത് ഉൾക്കൊള്ളാനുള്ള മനസും എല്ലാവരും കാണിക്കുന്നു. സീരിയലിൽ എന്‍റെ മക്കളായി അഭിനയിക്കുന്ന നാലു കുട്ടികളും വളരെ കഴിവുള്ളവരാണ്. ഇവർ ഇതിനകം സിനിമയിൽ മുഖംകാണിച്ചുകഴിഞ്ഞു. മുതിർന്ന താരങ്ങളേക്കാൾ തിരക്കുള്ളവരും മികച്ച അഭിനേതാക്കളുമായ ഇവർ പഠനകാര്യങ്ങളിലും മുന്നിലാണ്. ഡാൻസിനെ ഏറെ ഇഷ്ടപ്പെടുന്ന "മുടിയനായ പുത്രനെ’ അതരിപ്പിക്കുന്ന ഋഷി എസ്. കുമാർ ഡാൻസ് പരിപാടികളുമായി ടൂറിലായതിനാലാണ് അവസാനമിറങ്ങിയ ചില എപ്പിസോഡുകളിൽ കാണാത്തതെന്നും ഉടൻ തിരികെയെത്തുമെന്നും ബിജു പറയുന്നു.

അനിയൻ അതുതന്നെ; അനിയന്‍റെ മകളായി ഗൗരിയും

കുടുംബ സ്വത്താണോ ഉപ്പും മുളകും എന്ന് ചോദിച്ചാൽ ചെറുപുഞ്ചിരിയാകും ബിജുവിന്‍റെ മറുപടി. മകളായ ഗൗരിയും ബിജുവിന്‍റെ അനിയനും സീരിയലിൽ അഭിനയിക്കുന്നുവെന്നതു അധികം ആർക്കുമറിയാത്ത കാര്യമാണ്. സീരിയലിൽ ബാലുവിന്‍റെ അനിയനായി തകർത്തഭിനയിക്കുന്ന സുരേന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ബിജുവിന്‍റെ സ്വന്തം അനിയനാണ്. സുരേന്ദ്രന്‍റെ മകളായി പ്രേക്ഷകർക്കു മുന്നിലെത്തിയ പെണ്‍കുട്ടിയാണു ബിജുവിന്‍റെ സ്വന്തം കുട്ടിക്കുറുന്പി ഗൗരി ലക്ഷ്മി. മൂന്ന് എപ്പിസോഡുകളിൽമാത്രമാണു ഗൗരി മുഖം കാണിച്ചിട്ടുള്ളൂ. അവസരം ലഭിക്കാത്തതിനാലല്ല തുടർന്ന് അഭിനയിക്കാത്തത്, വിദ്യാഭ്യാസത്തിനു തടസമാകുന്നതിനാൽ സീരിയലിൽനിന്നു ഗൗരി പിന്തിരിയുകയായിരുന്നു.

റോബിൻ ജോർജ്