എക്സ് എന്നാൽ രഹസ്യം
എക്സ് എന്നാൽ രഹസ്യം
ഏതാണ്ട് അഞ്ചു ലക്ഷം രൂപ വിലവരുന്ന കാമറ ഡ്രോണിൽ ഉറപ്പിച്ച് ആദ്യമായി ഫോട്ടോ എടുത്തതിൻറെ അനുഭവം ഒരു പത്ര ഫോട്ടോഗ്രാഫർ പങ്കുവച്ചിട്ടുണ്ട്. ആലുവാപ്പുഴയ്ക്കു മുകളിലൂടെ ഡ്രോൺ പറത്തിയാണ് പടമെടുക്കുന്നത്. അതു പണിമുടക്കിയാലോ, എന്തെങ്കിലും കൈയബദ്ധം പിണഞ്ഞാലോ അഞ്ചുലക്ഷം വെള്ളത്തിൽ. കുഴപ്പങ്ങളൊന്നുമില്ലാതെ തിരിച്ചെത്തിയാൽ അതുവരെ കാണാത്ത ഒരാംഗിളിൽ മികച്ചൊരു ചിത്രം. അദ്ദേഹത്തിൻറെ നെഞ്ചിടിപ്പ് കൂടിയും കുറഞ്ഞുമിരുന്നു, ഡ്രോൺ തിരിച്ചിറങ്ങുന്നതുവരെ.

കല്യാണത്തിനു പോയാൽപ്പോലും തലയ്ക്കു മുകളിലൂടെ ഡ്രോൺ പറക്കുന്ന കാലമാണിത്. അതിലുറപ്പിച്ച കാമറ മുകളിൽനിന്നു പകർത്തുന്ന ദൃശ്യങ്ങൾ നമുക്കധികം കണ്ടു പരിചയമില്ലാത്തതാണ്. കൂടുതൽ ഭംഗിയുള്ളതുമാണ്.

ആവശ്യത്തിനും അനാവശ്യത്തിനും പറക്കും കാമറകൾ എത്തിയതോടെ ചിലയിടങ്ങളിലെല്ലാം ഡ്രോണിനു നിരോധനം വന്നു. സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങൾക്കു മുകളിലൂടെ ഡ്രോൺ പറത്തിയാൽ അഴിയെണ്ണേണ്ടിവരും. കഴിഞ്ഞ തവണ തൃശൂർ പൂരത്തിൻറെ കുടമാറ്റ ദൃശ്യങ്ങൾ ഹെലികാം ഉപയോഗിച്ചു പകർത്തി ഫേസ്ബുക്കിലിട്ട യുവാക്കൾ പുലിവാലു പിടിച്ചിരുന്നു. അടുത്തയിടെ ശബരിമലയുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ പകർത്തിയതും വിവാദമായി.

ഏതാനും മീറ്ററുകൾ മാത്രം ഉയരത്തിൽ പറക്കുന്ന, ചെറിയ കാമറകൾ വഹിക്കുന്ന ഡ്രോണുകളുടെ ഗുണവും ദോഷവും കണ്ടല്ലോ. അതിൻറെ ആയിരമായിരം മടങ്ങു ശേഷിയുമായി ഒരു സ്പേസ് ഡ്രോൺ (ബഹിരാകാശ വിമാനം) സദാ ഭൂമിയെ നോക്കിക്കൊണ്ടിരുന്നാലോ അതവിടെ എന്തു ചെയ്യുന്നു, എന്താണതിൻറെ ലക്ഷ്യം, എന്തെങ്കിലും വിധത്തിലുള്ള ആയുധ പരീക്ഷണമാണോ... എന്നൊക്കെയുള് കാര്യങ്ങൾ അത്യന്തം രഹസ്യമായിരിക്കുകകൂടി ചെയ്താലോ അതാണ് അമേരിക്കയുടെ എക്സ്–37 ബി എന്ന സ്പേസ് ഡ്രോണിൻറെ ചുരുക്കം. ഈ പദ്ധതിയിൽ പെടുത്തി അമേരിക്ക അയച്ചിരിക്കുന്ന നാലാമത്തെ സ്പേസ് ഡ്രോൺ ആണ് ഇപ്പോൾ ബഹിരാകാശത്ത് കറങ്ങിത്തിരിയുന്നത്.

പ്രതിരോധ മിശ്രണം, നാസയുടെ പാക്കേജ്

ബഹിരാകാശത്ത് ഒട്ടനവധിയായുള്ള നിഗൂഢതകൾ വെളിവാക്കാൻ പരീക്ഷണങ്ങൾ നടത്തുക– 1999ൽ ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ പദ്ധതിക്കു തുടക്കമിടുന്പോൾ അതായിരുന്നു നാസയുടെ ലക്ഷ്യം. ആളില്ലാ ബഹിരാകാശ വിമാനം അയയ്ക്കുക, പഠനങ്ങൾ നടത്തി തിരിച്ചെത്തിക്കുക എന്നതായിരുന്നു ആശയം. അഞ്ചു വർഷഹത്തിനുശേഷം നാസ ഈ പദ്ധതി അമേരിക്കൻ പ്രതിരോധ വകുപ്പിനു കൈമാറി. സാങ്കേതിക സഹായം തുടർന്നും നൽകുന്നത് നാസയാണ്. ബോയിംഗ് കന്പനിയാണ് എക്സ്–37 ബി നിർമിച്ചത്. ഡിഫൻസ് അണ്ടർ സെക്രട്ടറി, എയർഫോഴ്സ് സെക്രട്ടറി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എയർഫോഴ്സ് റാപിഡ് കേപ്പബിലിറ്റീസ് ഓഫീസാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
ഈ പദ്ധതിയിൽപ്പെട്ട മൂന്നു സ്പേസ് ഡ്രോണുകൾ ദൗത്യം പൂർത്തിയാക്കി. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിക്കുകയും തിരിച്ച് വിമാനത്തെപ്പോലെ ലാൻഡ് ചെയ്യിക്കുകയുമാണ് രീതി. കാഴ്ചയിൽ നാസയുടെ സ്പേസ് ഷട്ടിലിനെപ്പോലെ തോന്നുമെങ്കിലും ഇവയ്ക്ക് മനുഷ്യനെ വഹിക്കാനുള്ള വലിപ്പമില്ല.

നാലാമത്തേതാണ് ഇപ്പോൾ ബഹിരാകാശത്തുള്ളത്. 2015 മേയ് 20–നായിരുന്നു ഇതിൻറെ വിക്ഷേപണം. 2017 ജനുവരി പത്തിന് ഇത് ഭ്രമണപഥത്തിൽ 600 ദിവസങ്ങൾ പൂർത്തിയാക്കി. എന്നുവരെ പ്രവർത്തനം തുടരുമെന്ന് ഇതുവരെ വാർത്തകളൊന്നുമില്ല. മൂന്നാമത്തെ സ്പേസ് ഡ്രോൺ 675 ദിവസമാണ് ബഹിരാകാശത്തുണ്ടായിരുന്നത്.


സ്പേസ് ഡ്രോണിൻറെ രൂപരേഖയെക്കുറിച്ച് മുന്പു കണ്ടല്ലോ. എന്നാൽ അതിനകത്ത് ഒരു രഹസ്യ അറയുണ്ട്. വലിയൊരു കണ്ടെയ്നറിനോളമുണ്ട് അത്. അതിനെക്കുറിച്ച് ഒരക്ഷരം അമേരിക്ക മിണ്ടിയിട്ടില്ല. എക്സ്പെരിമെൻറ് ബേ എന്നുമാത്രമാണ് അതേക്കുറിച്ച് ആകെക്കൂടി വിശദീകരിച്ചിട്ടുള്ളത്.
സ്പേസ് റിസർച്ചിനുള്ള പുതിയ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാസയും അമേരിക്കൻ വ്യോമസേനയും പരോക്ഷമായി സൂചിപ്പിക്കുന്പോഴും ലോകം അത് കണ്ണടച്ചു വിശ്വസിക്കുന്നില്ല.

ഐഎസ്എസിനും മേലേ!

ബഹിരാകാശത്തെ പഠനങ്ങൾക്കായി ഒട്ടേറെ രാജ്യങ്ങൾ ചേർന്നു രൂപംകൊടുത്ത രാജ്യാന്തര ബഹിരാകാശ നിലയം (ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ) ഭൂമിയിൽനിന്ന് 350 മുതൽ 400 വരെ കിലോമീറ്റർ ഉയരത്തിലാണ് ഭ്രമണം ചെയ്യുന്നത്. എക്സ്–37 ബി 177 മുതൽ 800 വരെ കിലോമീറ്റർ ഉയരത്തിലും. ഐഎസ്എസിൽനിന്നുള്ള വിവരങ്ങളെല്ലാം ലോകത്തിനു ലഭിക്കും. എക്സ്–37 ബിയിലേക്കുമാത്രം ആരെയും അമേരിക്ക അടുപ്പിക്കില്ല. ഒരു വിവരവും ചോരുകയുമില്ല. ബഹിരാകാശ പര്യവേക്ഷണരംഗത്ത് അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈനയ്ക്കുപോലും അറിയില്ല അതിനുള്ളിലെ രഹസ്യം എന്തെന്ന്!

അഭ്യൂഹം മാനംമുട്ടെ

സംഗതി ടോപ്പ് സീക്രട്ടായി തുടരവേ എക്സ്–37 ബിയെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പല കാലങ്ങളിലായി ഉയർന്നിട്ടുണ്ട്. ലോകമാകമാനം രഹസ്യനിരീക്ഷണം നടത്തുക എന്നത് അമേരിക്കയുടെ ദിനചര്യയാകയാൽ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ഈ ഡ്രോൺ എന്നാണ് പ്രധാന അഭ്യൂഹം.

രണ്ടാമത്തെ സംശയവും പ്രചാരണവും അല്പം പേടിപ്പെടുത്തുന്നതാണ്. ബഹിരാകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ബോംബുകളെക്കുറിച്ചാണ് എക്സ്–37 ബിയിലെ പരീക്ഷണങ്ങൾ എന്നതാണത്. എന്നാൽ ശാസ്ത്രലോകം ഈ വാദത്തെ മുഖവിലയ്ക്കെടുത്തിട്ടില്ല.

ബഹിരാകാശത്തുള്ള മറ്റു കൃത്രിമ ഉപഗ്രഹങ്ങൾക്കു പണികൊടുക്കലാണ് ഇതിൻറെ മുഖ്യ ലക്ഷ്യമെന്നുള്ള വാദവും ശക്‌തമാണ്. എന്നാൽ അവയ്ക്കു നേർക്കുള്ള എന്തു പണിയും കൃത്യമായി രേഖപ്പെടുത്തുമെന്നിരിക്കേ അതിനുള്ള സാധ്യതയും കുറവാണ്. അതേസമയം വിവിധ രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു സ്പൈ സാറ്റലൈറ്റാണ് എക്സ്–37 ബി എന്ന അഭ്യൂഹത്തിനാണ് കൂടുതൽ പ്രസക്‌തി. ആ സാറ്റലൈറ്റുകളുടെ അതേ ഭ്രമണപഥത്തിലാണ് അമേരിക്ക ഇതിനെ മേയാൻ വിട്ടിരിക്കുന്നതും. എന്തായാലും അമേരിക്കയ്ക്കു വേണ്ടുന്ന ദൗത്യം പൂർത്തിയാക്കി ആയിരിക്കും എക്സ്–37 ബി നിലംതൊടുക എന്നുറപ്പ്.

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻററിലായിരിക്കും ഇതിൻറെ ലാൻഡിംഗ് എന്നാണ് കരുതപ്പെടുന്നത്.

എക്സ്–37 ബിയുടെ പുറമേക്കുള്ള വിവരങ്ങൾ ഇങ്ങനെയാണ്:

നീളം: 29 അടി 3 ഇഞ്ച്
ചിറകളവ്: 14 അടി 11 ഇഞ്ച്
പൊക്കം: 9 അടി 6 ഇഞ്ച്
ഭാരം: 4990 കിലോഗ്രാം
വൈദ്യുതി: സോളാർ, ലിഥിയം– അയൺ ബാറ്ററി
ഭ്രമണപഥ വേഗം: 28,044 കിലോമീറ്റർ/ മണിക്കൂറിൽ
ഭ്രമണ സമയം: 270 ദിവസം

വി.ആർ. ഹരിപ്രസാദ്