ചിരി തന്ന ജീവിതം
ചിരി തന്ന ജീവിതം
ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാർ. ചാനൽ ഷോകളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂടെയുമായിരുന്നു ശ്രീകുമാറിന്റെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു ബിഗ് സ്ക്രീനിലെ താരമായി. കലാഭവൻ മണിക്കുശേഷം ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ എസ്.പി. ശ്രീകുമാറിൻറെ വിശേഷങ്ങളിലേക്ക്.
ഇതൊക്കെ അറിഞ്ഞിട്ടാണോ

സ്കൂൾ കാലഘട്ടം മുതൽ കലാപരിപാടികളിൽ സജീവമാണ്. പഠിക്കുമ്പോൾ വളരെ കുറച്ചു സമയമായിരുന്നു ക്ലാസിൽ കയറിയിരുന്നത്. കൂടുതൽ സമയം എന്തെങ്കിലുമൊക്കെ പരിപാടികളുമായി കറങ്ങി നടക്കും. സ്കൂളിൽ കൊയർ പ്രാക്ടീസ് ഉണ്ടായിരുന്നു. അവിടെയായിരുന്നു ഞാൻ കൂടുതൽ സമയവും. കൊയർ പ്രാക്ടീസിനായി വിളക്കുന്പോൾ ആദ്യം ഇറങ്ങി ഓടുക ഞാനായിരുന്നു. ക്ലാസിൽ ഇരിക്കുന്ന സമയം കുറവായിരുന്നു. ഒന്നുകിൽ നാടകത്തിൻറെ പ്രാക്ടീസ് ആയിരിക്കും. ചിലപ്പോൾ പുറത്തുള്ള മറ്റെന്തെങ്കിലും പരിപാടികൾ ആയിരിക്കാം. എല്ലാം ഞാനായിരിക്കും ഏറ്റെടുക്കുക. പാട്ട്, ഡെസറ്റേഷൻ, നാടകം, മിമിക്രി അങ്ങനൊന്നുമില്ലാ, എല്ലാത്തിനും ഞാൻ പേരു കൊടുക്കും. അവസാനം ടീച്ചേഴ്സ് ചോദിക്കും നിനക്ക് ഇതൊക്കെ അറിയാമോ എന്ന്. അറിയാമെന്ന് പറഞ്ഞ് ഞാൻ പങ്കെടുക്കും. ഫസ്റ്റോ സെക്കൻഡോ എന്നുള്ളതല്ല, എന്തെങ്കിലും സമ്മാനം കിട്ടും. ഇതോടെവീട്ടുകാർക്കും മനസിലായി ഞാൻ പഠിക്കാൻ നല്ല താത്പര്യമുള്ള ആളാണെന്ന്.

പ്രതീക്ഷയൊന്നും ഇല്ലായിരുന്നു

സിനിമയിലേക്ക് എത്തുമെന്ന് വലിയ പ്രതീക്ഷയെന്നുമില്ലായിരുന്നു. നമ്മൾ ഇങ്ങനെ ഇരിക്കുമ്പോൾ ആരെങ്കിലും വന്ന് സിനിമയിലേക്ക് വിളിച്ചുകൊണ്ടുപോകുമെന്നായിരുന്നു പ്രതീക്ഷ. അതിനു കാരണവുമുണ്ട്. എനിക്ക് അപ്പോഴും സ്കൂളിലെ ഓർമ്മയാണ്. സ്കുളിൽ ഏതെങ്കിലും പരിപാടിക്കു പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ വന്നു പേരു നൽകണമെന്നു പറയുമായിരുന്നു. അപ്പോൾ പോയി പേരു നൽകുകയായിരുന്നു പതിവ്. അങ്ങനെ സിനിമയിലേക്കു വരാൻ പറഞ്ഞ് ആരെങ്കിലും വിളിക്കുമെന്നു കരുതി കുറെ നാൾ നോക്കിയിരുന്നു. പിന്നെ മനസിലായി നോക്കിയിരുന്നിട്ടു കാര്യമില്ല. അങ്ങനെയാണു ചാനൽ പ്രോഗ്രാമിലേക്ക് എത്തുന്നത്. രണ്ടു മൂന്നു ചാനൽ പ്രോഗ്രാമുകളിൽ പങ്കെടുത്തതിനു പിന്നാലെയാണു മറിമായം എന്ന സീരിയലിലേക്ക് എത്തുന്നത്.



അറിയാതെ ഒന്നു ചിരിച്ചതാണേ

മറിമായത്തിൻറെ സെറ്റിൽ അറിയാതെ ഒന്നു ചിരിച്ചതാണ് എന്റെ ജീവിതത്തിലെ ടേണിംഗ് പോയിൻറായി മാറിയത്. ഷൂട്ടിനിടയിൽ ഞാൻ അറിയാതെ ഒന്നു ചിരിച്ചു. എന്റെ ചിരികണ്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും ചരിച്ചു. ഇത് കണ്ട മറിമായത്തിൻറെ ഡയറക്ടർ ഈ ചിരിതന്നെ തുടർന്നാൽ മതിയെന്നു പറഞ്ഞു. പിന്നീടു മറിമായത്തിലെ ലോലിതൻ എന്ന എൻറെ കഥാപാത്രത്തിൻറെ ട്രേഡ്മർക്കായി ആ ചിരി മാറി. പക്ഷേ അതുകൊണ്ട് ഒരു കുഴപ്പം പറ്റി. ഒരു ആക്ടർ എന്ന നിലയിൽ ചിരിയിൽ മാത്രമായി എന്നെ ഒതുക്കുന്ന ഒരു അവസ്‌ഥയിലേക്കു കാര്യങ്ങൾ എത്തി. അതിൽ നിന്ന് ഒരു മാറ്റം ഉണ്ടായത് എബിസിഡിയിലെ ലിയോഡ് ഫെർണാണ്ടസ് എന്ന ഫ്രീക്കൻറെ വേഷം ചെയ്തപ്പോഴാണ്.

ഫ്രീക്കനാകാൻ ഇത്തിരി പാടുപെട്ടു

എബിസിഡിയുടെ ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് എന്നെ വിളിക്കുന്നത്. ലൊക്കേഷനിലേക്ക് ചെല്ലാൻ പറഞ്ഞു. ചെന്നപ്പോൾ ഷൂട്ടിംഗിന് നാളെ എത്തണമെന്നും പറഞ്ഞു. പക്ഷേ മറിമായത്തിൻറെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു അത്. അപ്പോൾ ഞാൻ മാർട്ടിൻ ചേട്ടനോട് ( മാർട്ടിൻ പ്രക്കാട്ട്) പറഞ്ഞു, എനിക്ക് മറിമായത്തിൻറെ ഷൂട്ടുണ്ട് അതുകൊണ്ട് എത്താൻ പറ്റില്ലെന്ന്. അപ്പോൾ മാർട്ടിൻ ചേട്ടൻ പറഞ്ഞു രണ്ടു മണിക്കൂറത്തെ കാര്യമേയുള്ളൂ നീ നാളെ വരില്ലെങ്കിൽ നിന്നെ ഇവിടെ കെട്ടിയിടുമെന്ന്. അങ്ങനെ പിറ്റേന്ന് മറിമായത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മുങ്ങിയാണ് ആദ്യ ദിവസം എബിസിഡിയുടെ ലൊക്കേഷനിൽ എത്തുന്നത്. ചിത്രത്തിലെ ലിയോഡ് ഫെർണാണ്ടസ് എന്ന ഫ്രീക്കൻറെ വേഷം ചെയ്യാൻ സെറ്റിലുണ്ടായിരുന്നവരൊക്കെ കുറെ സഹായിച്ചു. ആദ്യമായിട്ടാണ് ഞാൻ കൊച്ചി സ്ലാംഗിൽ സംസാരിക്കുന്നത്. അതുകൊണ്ട് മട്ടാഞ്ചേരിയിലൊക്കെ ഒന്ന് കറങ്ങി ഫ്രീക്കൻ പിള്ളാരുമൊക്കെയായിട്ട് ഒന്നു സംസാരിച്ചു. അങ്ങനെയാണ് ആ കാരക്ടർ ചെയ്തത്.


ഇപ്പോ ചെയ്ത് മാത്രം മതി

എബിസിഡി റിലീസായി രണ്ടുമാസത്തെ ഇടവേളയിലാണ് സംവിധായകൻ ജിത്തു ജോസഫ് വിളിക്കുന്നത്. ഒരു കാരക്ടർ ഉണ്ട് നാളെ നമുക്ക് ഷൂട്ടില്ലാതെ ഒന്നു ചെയ്തു നോക്കാം എന്നു പറഞ്ഞു. കാരക്ടർ ചെയ്തു കണ്ടപ്പോൾ പുള്ളി പറഞ്ഞു, എന്താണോ ഇപ്പോൾ ചെയ്തത് അതു ചെയ്താൽ മതി, കൂടുതലും കുറവുമൊന്നും വേണ്ട. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് വിജയരാഘവനാണ് ഞാൻ ഈ സിനിമയിലേക്ക് എത്താൻ കാരണം എന്ന് അറിഞ്ഞത്. പടം ഇറങ്ങി 2 വർഷത്തോളം കഴിഞ്ഞ ശേഷമാണ് കുട്ടേട്ടനെ (വിജയരാഘവൻ) നേരിട്ട് കണ്ടത്. പടം ഇറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നു. പേടിച്ചാണ് വിളിച്ചത്. പക്ഷേ അദ്ദേഹം മകനോട് സംസാരിക്കുന്നതുപോലെയാണ് എന്നോട് സംസാരിച്ചത്. ആ അടുപ്പം ഇപ്പോഴും ഉണ്ട്. ഇപ്പോഴും വിളിക്കാറുണ്ട്.

എല്ലാം പറഞ്ഞുതന്നതു മമ്മൂക്ക

മറിമായം ചെയ്യുന്നതിനിടയിൽ ഒന്നു രണ്ടു ചിത്രങ്ങൾ വന്നു. ഹരം, അയാൾ ഞാനല്ല തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്തു. ഇതിനിടയിലാണ് ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലേക്കുള്ള വിളി വന്നത്. മമ്മൂക്കയുള്ള ചിത്രമാണ്, ഒരു വേഷം ഉണ്ടെന്ന് പറഞ്ഞതല്ലാതെ ഒരു മുഴുനീള വേഷം ഉണ്ടെന്ന് സംവിധായകൻ കമൽ സാർ പറഞ്ഞിരുന്നില്ല. സെറ്റിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. കമൽ സാറിനെപ്പോലെയുള്ള വലിയ സംവിധായകനൊപ്പവും മമ്മൂക്കയോടൊപ്പവുമൊക്കെ അഭിനയിക്കാൻ പറ്റി. മമ്മൂക്കയുമായി വലിയ അടുപ്പമില്ലെങ്കിലും പരിചയം മാത്രമുള്ള കാലമായിരുന്നു അത്. പക്ഷേ എന്നെ കണ്ടതും അദ്ദേഹം ചിരിച്ച് സംസാരിച്ചു. ഒരു അകൽച്ചയും കാണിച്ചില്ല. എല്ലാ കാര്യവും വിശദമായി പറഞ്ഞുതരും, പഴയ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കും പുതിയ ടെക്നോളജിയെക്കുറിച്ച് സംസാരിക്കും. ഒരു എൻസൈക്ലോപീഡിയ ആണ് അദ്ദേഹം.

മെമ്മറീസ് ഒരു രക്ഷപപ്പടുത്തൽ

ജീത്തു ജോസഫിൻറെ മെമ്മറീസ് എന്ന ചിത്രം എന്നെ രക്ഷപപ്പടുത്തുകയായിരുന്നു ചെയ്തത്. കോമഡി, അല്ലെങ്കിൽ ചിരി മാത്രമായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്ന എന്നെ രക്ഷിച്ച ചിത്രമാണത്. ചിരിയിൽ മാത്രം ഒതുക്കപ്പെടേണ്ടിയിരുന്ന എന്നെ മാറ്റിയത് അദ്ദേഹത്തിൻറെ സിനിമയായിരുന്നു. അല്ലെങ്കിൽ ഞാൻ ഒതുക്കപ്പെട്ടുപോയേനെ. എനിക്ക് അങ്ങനെയൊരു കാരക്ടർ തരുന്നതിനുള്ള ധൈര്യം അതുവരെ ആരും കാണിച്ചിരുന്നില്ല. വലിയൊരു ഭാഗ്യമാണ് ആ സിനിമ തന്നത്.

സജിൻ ബാബു സംവിധാനം ചെയ്ത് ശ്രീനിവാസൻ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന അയാൾ ശശി എന്ന ചിത്രത്തിലാണ് ശ്രീകുമാർ ഇപ്പോൾ അഭിനയിക്കുന്നത്. ശ്രീനിവാസൻ ചെയ്യുന്ന കഥാപാത്ത്രിൻറെ അടുത്ത സുഹൃത്തും സഹായിയുമായി നടക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശ്രീകുമാർ അവതരിപ്പിക്കുന്നത്.

സ്വന്തം ലേഖകൻ