ഒപ്പം കൂടുന്ന അന്ധനായകർ
ഒപ്പം കൂടുന്ന അന്ധനായകർ
സിനിമ– കേൾക്കാൻ ഇമ്പമുള്ള വാക്ക്, കാണുമ്പോൾ ആസ്വാദ്യകരവും. കണ്ണിമവെട്ടാതെ കണ്ടിറങ്ങുമ്പോൾ കണ്ണിലുടക്കിയവയെ മനസിനോട് ചേർത്ത് പടിയിറങ്ങാം. കണ്ണുണ്ടായിട്ടും കണ്ണില്ലാത്തവനെ പോലെ നമുക്ക് മുന്നിൽ ആടിത്തീർത്ത വേഷങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഒരു വാക്കുപോലും ചോദിക്കാതെ മനസിലേക്ക് ഓടി കയറിയ വേഷങ്ങൾ വിരളമാണ്.

ഈ ഓണത്തിന് അന്ധനായി എത്തി നമ്മോടൊപ്പം കൂടിയ മോഹൻലാൽ തന്നെയാണ് അന്ധനായകരെ കുറിച്ചുള്ള ഓർമപ്പെടുത്തലിലേക്ക് വലിച്ചിട്ടത്.സ്വന്തം കണ്ണ് അടച്ചു പിടിച്ചുകൊണ്ട് അന്ധരായവരുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ നായകരിലൂടെ ഒന്നു കടന്നു പോകാം. അവർ പകർന്നു തന്ന കാഴ്ചകളെ ഒന്നും കൂടി പ്രകാശിപ്പിച്ചുകൊണ്ട്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണി അന്ധഗായകനായി വേഷമിട്ടപ്പോൾ അന്നുവരെ നിലനിന്നിരുന്ന നായക സങ്കല്പങ്ങളെ പൊളിച്ചെഴുതുക കൂടിയായിരുന്നു. 1969ൽ നടൻ സത്യൻ കടൽപ്പാലത്തിൽ ചെയ്ത അന്ധനായകന്റെ വേഷം മറന്നു കൊണ്ടല്ല, എങ്കിലും അന്ധനായകർ എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് അതിനേക്കാൾ വേഗത്തിൽ പാഞ്ഞടുക്കുക ഒരുപാട് സ്നേഹം നല്കി നമ്മേ വിട്ടുപോയ കലാഭവൻ മണി ചെയ്ത രാമു എന്ന കഥാപാത്രമായിരിക്കും. നടന മികവ് കണ്ടറിഞ്ഞ് സംവിധായകൻ വിനയൻ നല്കിയ കഥാപാത്രം അത്ര കണ്ട് ആഴത്തിൽ പ്രേക്ഷക മനസുകളിലേക്ക് ഇറങ്ങി ചെന്നു. അന്ധനായിട്ടുള്ള ഒരാളുടെ നടത്തവും നോട്ടവും ബുദ്ധിമുട്ടുകളും മണിയുടെ മുഖത്ത് മിന്നി മറഞ്ഞപ്പോൾ 1999–ൽ ഇറങ്ങിയ ചിത്രങ്ങളുടെ പട്ടികയിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ഗ്രാഫ് മറ്റേത് ചിത്രത്തേക്കാളും ഉയർന്നു തന്നെ നിന്നു. ആ വർഷത്തെ മികച്ച നടനുള്ള സംസ്‌ഥാന സർക്കാരിന്റെ പുരസ്കാരം ഒരുനേർത്ത വ്യത്യാസത്തിൽ മണിയെ വിട്ടകന്നപ്പോൾ മണിയോടൊപ്പം പ്രേക്ഷകരും വിഷമിച്ചത് രാമു അവരുടെ ഹൃദയങ്ങളിൽ സ്‌ഥാനം പിടിച്ചതുകൊണ്ടു തന്നെയാണ്. എന്നാൽ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറിക്കും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിക്കും മണിയുടെ പ്രകടനത്തെ കണ്ടില്ലായെന്ന് നടിക്കാൻ കഴിയാത്തതു കൊണ്ട് തന്നെയാണ് രാമു എന്ന കഥാപാത്രത്തെ തേടി അതേ വർഷം സ്പെഷൽ ജൂറി അവാർഡ് എത്തിയത്.



മോഹൻലാലും ശ്രീനിവാസനും മണിക്കു മുമ്പു തന്നെ അന്ധ വേഷങ്ങളിലെത്തിയിട്ടുണ്ട്. മുഴുനീള അന്ധവേഷമല്ലെങ്കിലും 1992–ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ സിനിമയിൽ മോഹൻലാൽ അന്ധ കഥാപാത്രമായി എത്തുന്നുണ്ട്. ഇന്നും മിനിസ്ക്രീനിൽ ഈ ചിത്രം എത്തുമ്പോൾ അതിന് സ്വീകാര്യത കിട്ടുന്നത് മോഹൻലാലിന്റെ ഈ സിനിമയിലെ പ്രകടന മികവ് കൊണ്ടു തന്നെയാണ്. അന്ധനായപ്പോൾ ആയോധന കല അഭ്യസിക്കുന്നതും തന്റെ ദൗത്യത്തിലേക്ക് കാഴ്ചയില്ലെങ്കിലും കേൾവിയെ കൂട്ട് പിടിച്ച് നടത്തുന്ന അസാധ്യ പ്രകടനവും പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ച ഒന്നായിരുന്നു. സാധാരണ മനുഷ്യനായി ജീവിക്കുന്നതിനിടെ അന്ധനാകേണ്ടി വരുന്ന ഒരാളുടെ മാനറിസങ്ങളെ നന്നായി തന്നെ മോഹൻലാൽ കാമറയ്ക്ക് മുന്നിൽ പ്രതിഫലിപ്പിച്ചത് കൊണ്ടു തന്നെയാണ് യോദ്ധയിലെ തൈപ്പറമ്പിൽ അശോകനെ ഇന്നും മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്.

1994–ൽ വാരഫലം എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ശ്രീനിവാസൻ അതിൽ ജന്മനാ അന്ധനായ ഒരു കഥാപാത്രമായാണ് എത്തിയത്. കോമഡിക്കൊപ്പം അന്ധനായ ഒരാളുടെ ജീവിതം എങ്ങനെയൊക്കെ മാറി മറിയുമെന്ന് ചിത്രത്തിൽ തെളിഞ്ഞു നിന്നപ്പോൾ ആ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ ശ്രീനിവാസന് കഴിഞ്ഞു. ഇന്നും ആ ചിത്രം മിനിസ്ക്രീനിൽ തെളിയുമ്പോൾ ശ്രീനിവാസന്റെ രസികത്തരങ്ങൾ ഒരുവട്ടം കൂടി കാണാൻ കണ്ണുപായുന്നത് ആ വേഷം അത്രമേൽ ഓരോരുത്തരിലും സ്വാധീനം ചെലുത്തിയത് കൊണ്ടാണ്.

2010–ൽ വീണ്ടും ഒരു അന്ധ കഥാപാത്രം ശ്രീനിവാസനെ തേടിയെത്തിയപ്പോൾ അത് കൈവിട്ട് കളയാതെ സ്വീകരിച്ചത് മുമ്പ് ചെയ്ത വേഷത്തിന്റെ സ്വീകാര്യത ഓർത്തു തന്നെയായിരിക്കണം. ആത്മകഥ എന്ന ചിത്രത്തിൽ അന്ധരായവരുടെ ജീവിതത്തിലെ നന്മയുടെ അംശങ്ങൾ കൊച്ചുബേബി(ശ്രീനിവാസൻ) മേരി(ഷർബാണി മുഖർജി)എന്നിവരിലൂടെ സംവിധായകൻ പ്രേംലാൽ ഒപ്പിയെടുത്തപ്പോൾ അത് പ്രേക്ഷകർക്ക് നല്കിയത് പുതുമയുള്ള അനുഭവമായിരുന്നു. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ആത്മകഥ ഒട്ടനവധി പുരസ്കാരങ്ങളും നേടി. അന്ധരായവരുടെ ജീവിത രീതികളെ സശ്രദ്ധം ശ്രീനിവാസനെന്ന നടൻ സ്ക്രീനിൽ പകർന്നാടിയപ്പോൾ തെളിഞ്ഞത് കാഴ്ച നഷ്‌ടപ്പെട്ടവരുടെ ജീവിതത്തിന്റെ നേർകാഴ്ചകളായിരുന്നു.


രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997–ൽ പുറത്തിറങ്ങിയ ഗുരുവിൽ സുരേഷ് ഗോപിയും മോഹൻലാലും ശ്രീനിവാസനും ഉൾപ്പടെ നിരവധി താരങ്ങൾ അന്ധരായി വേഷമിട്ടിട്ടുണ്ട്. ഒരു രാജ്യത്തെ ജനതയുടെ അന്ധവിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന കഥ പറഞ്ഞപ്പോൾ അവരുടെ കാഴ്ച പോകുന്നതിന്റെ കാരണം തേടിയുള്ള യാത്രയും പിന്നീട് എല്ലാവർക്കും കാഴ്ച കിട്ടുന്നതുമായ കാഴ്ച വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.

ഈ നിരയിലേക്ക് പിന്നീട് വന്നത് ഫഹദ് ഫാസിലായിരുന്നു. സംവിധായകൻ ശ്യാമ പ്രസാദിന്റെ ആർട്ടിസ്റ്റിൽ കാൻവാസുകളിൽ കരവിരുത് തീർക്കുന്ന മൈക്കിൾ ആയി ഫഹദ് എത്തിയപ്പോൾ കാഴ്ചയുള്ളപ്പോഴുള്ള മൈക്കിളിന്റെ വരകളും കാഴ്ച നഷ്‌ടപ്പെടുമ്പോൾ ഉണ്ടാകുന്ന മൈക്കിളിന്റെ വരകളും കാഴ്ചക്കാർക്ക് പുതിയ നിറങ്ങൾ സമ്മാനിച്ചു. കാഴ്ച ഉള്ളവനിൽ നിന്നും കാഴ്ച ഇല്ലാത്തവനിലേക്കുള്ള പോക്ക് ഒരു ചിത്രകാരന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മൈക്കിൾ കാട്ടിത്തന്നപ്പോൾ 2013–ലെ മികച്ച നടനുള്ള സംസ്‌ഥാന ചലച്ചിത്ര അവാർഡ് ഫഹദിനെ തേടിയെത്തി. ഫഹദിന്റെ സിനിമാ ജീവിതത്തിലെ കാമ്പുള്ള കഥാപാത്രമായി മൈക്കിൾ മാറിയപ്പോൾ അത് സിനിമാ പ്രേമികൾക്ക് എന്നും ഓർത്തിരിക്കാൻ ഇഷ്‌ടപ്പെടുന്ന കഥാപാത്രവുമായി.



2014 –ൽ ജയസൂര്യയെ നായകനാക്കി ബോബൻ സാമുവൽ ഒരുക്കിയ ഹാപ്പിജേർണിയാണ് അന്ധനായകരായി എത്തിയവരുടെ നിരയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം. ആരോൺ എന്ന അന്ധക്രിക്കറ്ററുടെ വേഷവുമായി എത്തിയ ഹാപ്പി ജേർണി അന്ധർക്കിടയിലെ മുന്നേറ്റത്തിന്റെ കഥപറഞ്ഞ ചിത്രമായിരുന്നു. ജയസൂര്യ ഇതിൽ അന്ധരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കുന്നതിനായി പരിശ്രമിക്കുന്ന ഒരാളായാണ് വേഷമിട്ടത്. മറ്റ് ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നതും ചിത്രത്തിന്റെ പ്രമേയത്തിലെ പുതുമ തന്നെയാണ്. ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര ചലനം ഉണ്ടാക്കിയില്ലെങ്കിലും ഇത്തരത്തിൽ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഒരുപാട് പേർക്ക് ഒരു പോസിറ്റീവ് എനർജി നല്കാൻ ആരോണിലൂടെ ജയസൂര്യയ്ക്ക് കഴിഞ്ഞു.

ഈ വർഷം ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന ചിത്രമാണ് ഓണം റിലീസായി തിയറ്ററിൽ സ്‌ഥാനം പിടിച്ച മോഹൻലാൽ ചിത്രം ഒപ്പം. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ജയരാമനെന്ന അന്ധ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന് പിന്നിലെ കാരണക്കാരനെ തേടിയുള്ള ജയരാമന്റെ യാത്രയാണ് ഒപ്പത്തെ വേറിട്ട് നിർത്തുന്നത്. മുഴുനീള അന്ധനായുള്ള വേഷം മികവോടെ ചെയ്തപ്പോൾ ഈ ഓണം ഒപ്പത്തിനൊപ്പം കൂടാമെന്ന് പ്രേക്ഷകർ തീരുമാനിച്ചു. ലാലിലെ നടനെ തിരിച്ചറിയുന്ന സംവിധായകനാണ് പ്രിയദർശനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. അന്ധനായകരായി വേഷമിട്ടവരുടെ പട്ടികയിലേക്ക് മോഹൻലാലിന്റെ ജയരാമൻ കൂടി വരുന്നതോടെ ഇതിലും വെല്ലുവിളി നിറഞ്ഞ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടിയിരിക്കുകയാണ്.

വെല്ലുവിളികളെ നേരിടാൻ ഒരുങ്ങുമ്പോൾ തന്നെ വിജയം അവർക്കൊപ്പം കൂടെ കൂടുമെന്നതിന് ഒരുപിടി ഉദാഹരണങ്ങൾ വെള്ളിത്തിരയിലെ ഈ കഥാപാത്രങ്ങൾ അത്രയും നമ്മുക്ക് കാട്ടിത്തന്നത്.

മികച്ച തിരക്കഥകളുണ്ടായാൽ ഇനിയും ഇതിലും മികവാർന്ന കഥാപാത്രങ്ങൾ നമ്മളെ തേടിയെത്തും. പ്രതീക്ഷിക്കാം രാമുവിനേക്കാളും ജയരാമനേക്കാളും മികച്ച പ്രകടനങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നു തന്നെ.

- –വി. ശ്രീകാന്ത്