മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീ ബാലൻ കെ. നായർ
മേഘൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ട/ീ </ളീിേ>ബാലൻ കെ. നായർ
‘‘നല്ല കാശും പത്രാസുമൊക്കെയുള്ള വില്ലനായിരുന്നു അച്ഛൻ. കോട്ടും സ്യൂട്ടും കാറും ബംഗ്ലാവും, കഴിക്കാൻ സ്കോച്ച് വിസ്കിയുംവലിക്കാൻ വിലകൂടിയ സിഗററ്റും എല്ലാം തികഞ്ഞൊരു വില്ലൻ.എന്റെ കാലമായപ്പോഴേക്കും വില്ലന് ദാരിദ്ര്യമായി. കോട്ടും സ്യൂട്ടും പോയിട്ട് നല്ലൊരു ഷർട്ടുപോലുമുണ്ടാവില്ല. പഴകിയ ഷർട്ടും മുഷിഞ്ഞ ഒരു ലുങ്കിയുമാണ് എനിക്ക് മിക്കപ്പോഴും കിട്ടിയത്. വിലകൂടിയ സിഗരറ്റൊക്കെ എരിഞ്ഞുതീർന്നത് സ്വപ്നത്തിൽ മാത്രമാണ്. ചുണ്ടിൽ ഒരു ബീഡിക്കുറ്റി കിട്ടും.

കാറൊന്നും പറഞ്ഞിട്ടേയില്ല. വിലകൂടിയ സ്കോച്ചിനു പകരം ചാരായം കുടിച്ച് നായകനോട് ഏറ്റുമുട്ടി തോൽക്കുന്ന വില്ലൻ. ദാരിദ്ര്യം പിടിച്ച വില്ലൻ. ബ്ലാക്ക് ആൻഡ് വൈറ്റിലും കളർപടത്തിലും അച്ഛൻ സമ്പന്ന വില്ലൻ തന്നെ’’–പറഞ്ഞുതീർന്നതും ആ പാവം വില്ലൻ പൊട്ടിച്ചിരിച്ചു.

ബാലൻ കെ. നായർ എന്ന തറവാടി വില്ലന്റെ അതേ ശബ്ദഗാംഭീര്യം. കെട്ടിലും മട്ടിലും അസൽ വില്ലൻ തെളിഞ്ഞുനില്ക്കുന്ന ആണഴക് മേഘം പോലെ തെളിഞ്ഞു. അടുത്തിടെ നമ്മെ വല്ലാതെ പിടിച്ചുലച്ച ആ പാവം വില്ലൻ–മേഘനാഥൻ. ബാലൻ കെ. നായർ എന്ന പ്രതാപിയുടെ ഇടിവെട്ടുന്ന ശബ്ദവും മിന്നൽപ്പിണർ പോലുള്ള ഭാവവും ഒന്നിച്ചുതെളിഞ്ഞുകത്തി.

മേഘനാഥന്റെ ചിരിക്ക് ഒരു ഓർമപ്പെടുത്തലുണ്ട്. ജയനോടും പ്രേംനസീറിനോടും സുകുമാരനോടും സോമനോടുമൊക്കെ ഏറ്റുമുട്ടിയ സാക്ഷാൽ ബാലൻ കെ. നായരുടെ വിശ്വപ്രസിദ്ധമായ പൊട്ടിച്ചിരി. രൂപത്തിലും ഭാവത്തിലും ഇത്രയേറെ അച്ഛനെ കൊത്തിവച്ച മകൻ മലയാള സിനിമയിൽ വേറെയുണ്ടോ എന്ന് സംശയമാണ്.

അച്ഛനെയും മകനെയും വച്ച് സിനിമ ചെയ്ത ഒരു സംവിധായകൻ വർഷങ്ങൾക്കുമുമ്പ് ഒരു സിനിമയുടെ ഡബ്ബിംഗിനിടെ പറഞ്ഞതും അതാണ്. മേഘനാഥൻ ഡബ്ബു ചെയ്യുമ്പോൾ കൺസോളിലേക്ക് നോക്കാതെ കണ്ണടച്ചുനിന്ന് ആ ശബ്ദം മാത്രം കേട്ടു നോക്കു. നമ്മുടെ പഴയ ബാലൻചേട്ടൻ കൺസോളിനകത്തുനിന്ന് ഡബ്ബു ചെയ്യുകയാണെന്ന് തോന്നും.

ശരിയാണ് കൺസോളിനകത്തേക്ക് മേഘനാഥൻ കയറുമ്പോൾ ഒപ്പം ബാലൻ കെ. നായരും ചെല്ലുന്നുണ്ട്. നായകനെ തരിമ്പും പേടിയില്ലാത്ത വില്ലന്റെ രൂപഭാവങ്ങളിലേക്ക് മേഘനാഥൻ മാറുമ്പോൾ ആ കഥാപാത്രത്തിന്റെ ശബ്ദഗാംഭീര്യത്തിനു വേണ്ട എല്ലാ നീട്ടിക്കുറുക്കലുകളും ശബ്ദഭാവ വ്യതിയാനങ്ങളും ബാലൻ കെ. നായർ പകരുന്നുണ്ട്.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016മൗഴ06ൂമ2.ഷുഴ മഹശഴി=ഹലളേ>

ബാലൻ കെ. നായരുടെ വില്ലൻ പാരമ്പര്യം അതേപടി നിലനിർത്തുകയായിരുന്നു മേഘനാഥൻ. വില്ലൻ വേഷത്തിൽനിന്നും കാരക്ടർ റോളിലേക്ക് കളംമാറ്റി ചവിട്ടി അച്ഛൻ വാങ്ങിയ അതേ കൈയടി ഇതാ മകനും നേടിയിരിക്കുന്നു. ഓപ്പോളിൽ അച്ഛൻ തെളിയിച്ച അഭിനയത്തിന്റെ പത്തരമാറ്റ് ആക്ഷൻ ഹീറോ ബിജുവിലൂടെ മേഘനും ഉരച്ചെടുത്തു കഴിഞ്ഞു.

സിനിമ കണ്ട ശേഷം സംവിധായകൻ മേജർ രവി മേഘനാഥനെ വിളിച്ച് അഭിനന്ദിച്ചു. ചെറിയൊരു സീനേ ഉണ്ടായിരുന്നുള്ളു എന്ന് മേഘനാഥന്റെ വാക്കുകൾക്ക് മേജറുടെ മറുവാക്കുകൾ ഇങ്ങിനെ–
നൂറു സീനുകളിൽവന്ന് നിറഞ്ഞുനിന്നിട്ടും മനസിൽ പതിയാതെ പോകുന്നതിനേക്കാൾ ഇതുപോലെ ഒരൊറ്റ സീനിൽ മാത്രം വന്ന് പിടിച്ചുലച്ച് മനസിൽ പതിയുന്നതാണ്.’ മനസുനിറച്ച നിരവധി വിളികളും ആശംസകളുമാണ് തന്നെ ഇതുവരേയും തേടിയെത്തിയതെന്ന് പറയുമ്പോൾ മേഘനാഥനിൽ സന്തോഷം ഇരച്ചെത്തുകയാണ്.

ഹൃദയത്തിൽതൊട്ട്...

മലയാളത്തിലെ നല്ല എണ്ണം പറഞ്ഞ വില്ലൻമാരെല്ലാം കോമഡിയിലേക്കു കൂടുമാറിയപ്പോൾ കൂടുവിട്ടു കൂടുമാറാതെ തന്റെ വില്ലത്തരങ്ങളും കൊണ്ട് കഴിച്ചുകൂട്ടിയ നടനാണ് മേഘനാഥൻ. മേഘനാഥൻ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. ഇടയ്ക്കിടെ ചില നല്ല വില്ലത്തരങ്ങളുമായി വന്ന് അഭിനയിച്ച് മടങ്ങുന്ന വില്ലൻ.

സ്‌ഥിരമായി ഒരു ടൈപ്പ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒട്ടും താത്പര്യമില്ലാത്തതുകൊണ്ട് സിനിമകളുടെ എണ്ണം അമ്പതിലേറെ മാത്രം. അതൊരു വലിയ കുറവായി തോന്നുന്നില്ലെന്ന് മേഘനാഥൻ പറയുന്നു. കാമ്പില്ലാത്ത വില്ലൻ വേഷങ്ങൾ ചെയ്തുകൂട്ടിയിട്ട് എന്തുകാര്യം?

ഒപ്പമുണ്ടായിരുന്ന വില്ലന്മാരെപ്പോലെ കോമഡി ചെയ്യാൻ വലിയ താത്പര്യം മേഘനാഥനില്ല. ഹൃദയസ്പർശിയായ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്‌ടം. അൽപ്പം സെന്റിമെന്റ്സൊക്കെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ നന്നായി അഭിനയിക്കാമെന്നാണ് വിശ്വാസം–കേരള സംഗീതനാടക അക്കാദമിയുടെ ആർട്ടിസ്റ്റ് കോട്ടേജിനു മുന്നിലെ പടിക്കെട്ടിലിരുന്ന് മേഘനാഥൻ മനസുതുറന്നു.

ബിജുവിൽ അഭിനയിക്കാൻ എബ്രിഡ് ഷൈൻ വിളിച്ച് കഥ പറഞ്ഞപ്പോൾ ആദ്യം ഉന്നയിച്ചത് എന്തു ധൈര്യത്തിലാണ് എന്നെ ഈ കഥാപാത്രം ഏൽപ്പിക്കുന്നതെന്ന ചോദ്യമാണ്. നല്ല പോലെ ആലോചിച്ചിട്ടാണെന്നും വീട്ടിൽ കഥാപാത്രത്തെക്കുറിച്ച് ചർച്ചചെയ്തപ്പോൾ മേഘനാഥൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാൽ നന്നാകുമെന്ന് ഭാര്യയാണ് ആദ്യം പറഞ്ഞതെന്നുമായിരുന്നു എബ്രിഡ് ഷൈന്റെ മറുപടി. അങ്ങനെയാണ് ബിജുവിലെ ഗൃഹനാഥന്റെ വേഷം ലഭിക്കുന്നത്. ബിജു റിലീസായ സമയത്തായിരുന്നു നടൻ വിജയരാഘവന്റെ മകന്റെ വിവാഹം. റിസപ്ഷന് മലയാളത്തിലെ മിക്ക താരങ്ങളുമുണ്ട്. മേഘനാഥൻ എത്തിയതോടെ എല്ലാവരും ചുറ്റിലുമെത്തി ആശംസകളാൽ പൊതിഞ്ഞു. സന്തോഷം കൊണ്ട് കണ്ണും മനസും നിറഞ്ഞെന്ന് മേഘനാഥൻ പറയുന്നു.

വില്ലത്തരം മാറ്റാൻ മോഹം...


വീട്ടുകാരുമൊത്ത് ഒരു മാളിലെ മൾട്ടിപ്ലെക്സിലാണ് ആക്ഷൻ ഹിറോ ബിജു കാണാൻ പോയത്. പ്രേക്ഷക പ്രതികരണം മൾട്ടിപ്ലെക്സ് തിയറ്ററിലെ പോലെ തന്നെ തണുത്തുറഞ്ഞിരുന്നു. പിന്നെ സാധാരണ തിയറ്ററിൽ പോയി പടം കണ്ടു. കുടുംബാംഗങ്ങളെ എല്ലാം കൂട്ടിയാണ് പോയത്. അമ്മയും അനിയനും സീൻ കണ്ട് കരഞ്ഞു. സ്ത്രീകളേക്കാൾ കൂടുതൽ ആണുങ്ങൾക്കാണ് ആ സീൻ ഫീൽ ചെയ്തത്. അവരാണ് കൂടുതൽ കരഞ്ഞതും സങ്കടപ്പെട്ടതുമെന്ന് മേഘനാഥൻ പറയുന്നു. ബിജുവിനു ശേഷം ഗൗരവമുള്ള കഥാപാത്രങ്ങൾ തേടി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും വില്ലൻ വേഷം തന്നെ തേടിയെത്തുന്നതിലുള്ള വിഷമം മേഘനാഥൻ ഒളിപ്പിക്കുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്. അത് ചെയ്യാൻ സാധിക്കുമെന്നും ഉറപ്പുണ്ട്. സംവിധായകരും എഴുത്തുകാരുമാണ് അത് തരേണ്ടത്. വില്ലൻകഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്നതിന് പരിമിതികളുണ്ട്. എങ്കിൽപോലും അതിനും ശ്രമിക്കാറുണ്ട്. എന്നാലും നല്ല അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നു. ഭരതനും എം.ടിയും ഹരിഹരനുമൊക്കെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ മേഘനാഥന്റെ വാക്കുകളിൽ വില്ലത്തരം വിട്ടൊഴിയാൻ വല്ലാത്ത മോഹം.

മാറുന്ന വില്ലനിസം...

’വില്ലന്മാരെ പോലും ഇപ്പോൾ മറ്റു ഭാഷകളിൽനിന്ന് ഇറക്കുമതി ചെയ്യുകയല്ലേ. അവിടത്തെ മാർക്കറ്റുകൂടി കണ്ടുകൊണ്ടാണിത്. നിർമാതാക്കളേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. മുടക്കുന്ന പണം തിരിച്ചുകിട്ടാനല്ലേ അവരും ആഗ്രഹിക്കൂ. സിനിമയിൽ വില്ലന്മാരില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇമേജ് നോക്കാതെ ഹീറോ തന്നെ വില്ലനാകുകയാണ്. പണ്ടൊക്കെ പ്രധാന വില്ലനും അയാൾക്ക് അഞ്ചാറ് അസിസ്റ്റന്റുമാരുമൊക്കെ സ്ക്രീനിൽ നിറഞ്ഞിരുന്നു. ഇന്ന് അങ്ങനെയൊന്നുമില്ല. മലയാളത്തിലെ മാറിയ വില്ലനിസം ഇതൊക്കെയാണ്.

വില്ലൻ കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ എളുപ്പല്ല. ചില സംവിധായകർ നമ്മുടെ നിർദേശങ്ങൾ കേൾക്കാറുണ്ട്. തച്ചിലേടത്ത് ചുണ്ടൻ എന്ന സിനിമയിൽ മമ്മുക്കയുടെ നിർദേശപ്രകാരമാണ് വില്ലൻ വേഷത്തിന് വ്യത്യസ്തമായ ഹെയർ സ്റ്റൈൽ പരീക്ഷിച്ചതെന്നും മേഘനാഥൻ പറയുന്നു.
വില്ലനെ അടുത്തറിയുമ്പോൾ...

നേരിൽ കാണുമ്പോൾ ഒരു പാവം നാട്ടിൻപുറത്തുകാരനാണ് മേഘനാഥനെന്ന് ബോധ്യപ്പെടും. പേടി തോന്നിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിന്ന് വിട്ടൊഴിയുന്നില്ലെങ്കിൽ പെട്ടെന്ന് അടുക്കാൻ പേടി തോന്നും. പക്ഷേ എല്ലാവരോടും മടിയില്ലാതെ ചിരിക്കാനും അടുക്കാനും സംസാരിക്കാനും ഇഷ്‌ടമുള്ള മേഘനാഥൻ നാട്ടിൻപുറത്തിന്റെ എല്ലാ നിഷ്കളങ്കതയുമുള്ള ഒരു പാവം വില്ലനാണ്. സ്ക്രീനിൽ നിറഞ്ഞുനിന്ന് വില്ലത്തരവും വഷളത്തരവും കാണിക്കുന്നത് ഈ സാധു മനുഷ്യനാണോ എന്നുപോലും സംശയം തോന്നും.

മേഘനാഥന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു നായകനും ഈ സംശയമുണ്ടായിരുന്നു. മേഘനാഥനെ കണ്ടപ്പോൾ ഈ പയ്യൻ വില്ലനാകാൻ മതിയോ എന്ന് സംശയിച്ചെങ്കിലും സ്ക്രീനിൽ തന്റെ നേരേ നെഞ്ചുവിരിച്ച് തലയുയർത്തി നിന്ന മേഘനാഥനെ കണ്ടപ്പോൾ ആ നായകനു പോലും അത്ഭുതമായിരുന്നു. വല്ലാത്തൊരു സ്ക്രീൻ പ്രസൻസാണ് മേഘനാഥന്. ദാരിദ്ര്യം പിടിച്ച വില്ലനാണെങ്കിൽ പോലും പ്രേക്ഷകനിലേക്ക് ആ വില്ലനിസം പകരാൻ ഈ നടന് വല്ലാത്തൊരു കഴിവുണ്ട്. ബാലൻ കെ. നായരെ സ്ക്രീനിൽ കാണുമ്പോൾ പേടിച്ചിരുന്ന സ്ത്രീകളുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. മകനെ കാണുമ്പോഴും അങ്ങനെ തന്നെ.

ഭർത്താവ് വില്ലനിൽ വില്ലൻ. മകനാണെങ്കിൽ അതിലേറെ വില്ലൻ. എങ്ങനെ സഹിക്കുന്നു അമ്മ എന്നൊരു കുസൃതിച്ചോദ്യം ചോദിച്ചപ്പോൾ ഇതൊക്കെ അഭിനയമാണെന്ന് അമ്മയ്ക്കറിയാലോ എന്ന് മേഘനാഥന്റെ സിംപിൾ മറുപടി.

മണ്ണിൽ ചവിട്ടുന്ന സാധാരണക്കാരൻ...

ബാലൻ കെ. നായരുടെ മക്കളിൽ കൃഷിയോട് ഏറെ താത്പര്യം മകൻ മേഘനാഥനാണ്. സിനിമയിൽനിന്നുള്ള ആദ്യ സമ്പാദ്യത്തിൽനിന്നും സ്വന്തമാക്കിയ വാഹനം ട്രാക്്ടർ ആയതും അതിനാലാണ്. അതിപ്പോഴും ഷൊർണൂരിലുണ്ട്. പാടത്ത് ട്രാക്്ടറും കൊണ്ട് പൂട്ടാനിറങ്ങുന്ന മേഘനാഥൻ ഷൊർണൂർ വാടാനംകുറിശിക്കാർക്ക് പുതുമയല്ലാത്ത കാഴ്ചയാണ്. ഇപ്പോൾ കൃഷി അത്ര ലാഭകരമല്ലെന്നും പത്തിറക്കി എട്ടു കിട്ടുന്ന പണി പറ്റില്ലെന്നും മേഘനാഥൻ പറയുമ്പോൾ വാക്കുകളിൽ പാലക്കാടൻ കർഷകന്റെ വീര്യവും വിഷമവും ഒരുപോലെ നിഴലിച്ചു.

വെയിലും മഴയും കൊള്ളാൻ ഇവിടെയുള്ളോർക്ക് പറ്റില്ല. മറ്റു ജോലിക്കുള്ള അവസരങ്ങൾ ധാരാളംണ്ടല്ലോ. ചെളിയിലിറങ്ങാൻ ആളെകിട്ടാതായി. അഞ്ചക്ക ശമ്പളമില്ലാത്ത പണിക്ക് ആളില്ലാതായി. ഇവിടെ എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും നമ്മൾ എല്ലാം തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നു–ഇടയ്ക്കെപ്പോഴോ മേഘനാഥന്റെ വാക്കുകളിൽ ഒരു തനി പാലക്കാട്ടുകാരൻ കടന്നുവന്നു.

മലയാള സിനിമയിലേക്ക് തൊടുത്തുവിട്ട ജ്വലിക്കുന്ന അസ്ത്രമാണ് മേഘനാഥൻ. ചമയങ്ങൾക്കപ്പുറമുള്ള ഭാവഗാംഭീര്യത്തോടെ, പഞ്ചാഗ്നിമധ്യേ നെഞ്ചുവിരിച്ച്്, അഭിനയത്തിന്റെ ചെങ്കോലേന്തി മേഘനാഥൻ അഭിനയമികവിന്റെ ഓരോ പുഴയും കടന്ന് പ്രയാണം തുടരുകയാണ്.

<യ> –ഋഷി