ഇവർ ജീവിതം മെനയുകയാണ്; നിശബ്ദരായി
ഇവർ ജീവിതം മെനയുകയാണ്;  നിശബ്ദരായി
Monday, July 24, 2017 5:02 AM IST
തയ്യൽ മെഷീനുകളുടെ നിലയ്ക്കാത്ത താളമല്ലാതെ ഈ തയ്യൽക്കടയിൽ സംസാരം കേൾക്കാനാവില്ല. നിരയായിട്ടിരിക്കുന്ന തയ്യൽ മെഷീനുകൾക്കു പിന്നിൽ പതിനെട്ടു വനിതകൾ തയ്യലിെൻറ സൂക്ഷ്മതയിലും ജാഗ്രതയിലുമാണ്. പല പ്രായക്കാരായ ഈ വനിതകളെല്ലാം ആശയവിനിമയം നടത്തുന്നത് ആംഗ്യത്തിലൂടെ മാത്രം.

ഡികോസ് തയ്യൽക്കടയിലേക്ക്

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ ഡികോസ് തയ്യൽക്കടയിലാണ് മൂകരും ബധിരരുമായ വനിതകൾ തുന്നൽകലയിൽ വിസ്മയം തീർക്കുന്നത്. സംസാരശേഷിയും കേൾവിയുമില്ലാത്ത ഈ വനിതകൾക്ക് തയ്യലാണ് ജീവിതം. ഇവർ ജീവിതത്തിെൻറ ഉൗടും പാവും മെനയുന്നത് യന്ത്രത്തിലും വിരലുകളിലുമാണെന്നു പറയാം. അന്ന, അച്ചാ, ലൈല, സെൽവി, ജയമോൾ, രമാദേവി, ഉഷ, മിനി, ബിജി, ഇന്ദു, വിദ്യ തുടങ്ങിയവരുടെ കരവിരുതിൽ ഉടയാടകൾ തുന്നിവാങ്ങാൻ സ്വദേശത്തും വിദേശത്തും നിന്നായി ഏറെപ്പേരാണ് ദിവസവും എത്തുന്നത്. നടിമാരായ ഉർവശിയും മീരാ ജാസ്മിനുമൊക്കെ ഇവിടെ തുണി തുന്നാൻ എത്തുന്നവരിൽപ്പെടും. നാിലേക്കു മാത്രമല്ല കേരളത്തിനു പുറത്തേക്കും ഇവർ വസ്ത്രം തുന്നി കൊറിയറിൽ അയയ്ക്കുന്നു.

തുണി അളവെടുത്ത് കട്ട് ചെയ്ത് നൽകുന്നത് അന്നായും അച്ചായും ലൈലയുമാണ്. ചുരിദാറും ബ്ലൗസുമൊക്കെ ഏത് ഫാഷനിൽ തുന്നാനും അലങ്കാരപ്പണികൾ ചെയ്യാനും ഇവിടത്തെ വനിതകൾ പരിചിതരാണ്. മുപ്പതുവർഷം മുൻപ് കേരള സ്റ്റേറ്റ് ഡഫ് അസോസിയേഷൻ കുികൾക്കും സ്ത്രീകൾക്കും വേണ്ടി തുടങ്ങിയതാണ് ഈ തയ്യൽക്കട. നാലു മെഷീനുകളും നാലു ജീവനക്കാരുമായിരുന്നു തുടക്കത്തിൽ. എന്നാൽ തിരക്ക് കൂടിയപ്പോൾ സ്ത്രീകൾക്കുവേണ്ടി മാത്രമാക്കി.


വളരെ ഏകാഗ്രതയോടെ ജോലി ചെയ്യുന്ന ഇവർ ഏറെ സംതൃപ്തരാണെന്ന് ഇവരുടെ ശബ്ദവും സഹായിയും ഡികോസിെൻറ മാനേജരുമായ ബിന്ദു തന്പി പറഞ്ഞു. എന്നും ജോലിയും കൃത്യമായി വരുമാനവും കിട്ടുന്നവരാണ് ഈ വനിതകൾ. പരിമിതികളെ അതിജീവിച്ച് മെച്ചപ്പെട്ട ജീവിതം നയിക്കാൻ എല്ലാവർക്കുമാകുന്നു.

ആദ്യമൊക്കെ സംസാരിക്കാനറിയാതെ കുറച്ച് വലഞ്ഞെങ്കിലും ആംഗ്യഭാഷ വശമായതോടെ ബിന്ദുവും ഇവരിലൊരാളായി മാറി. തുണി തയ്പ്പിക്കാൻ എത്തുന്നവരോട് സംസാരിക്കാൻ വേണ്ടിയാണ് മാനേജർ പോസ്റ്റ്. എന്നാൽ ബിന്ദുവില്ലാത്ത സമയത്ത് കൊണ്ടുവരുന്ന തുണികളൊക്കെ ഇവർ വാങ്ങിവയ്ക്കും. ഒപ്പം വരുന്നവരുടെ ഫോണ്‍ നന്പറും. ബിന്ദു എത്തിയതിനുശേഷം ഫോണിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് പതിവ്.

ജീവനക്കാർക്ക് നൽകുന്ന മാസശന്പളത്തിൽ നിന്ന് പത്തുശതമാനവും സ്ഥാപനത്തിെൻറ വിഹിതവും ചേർത്ത് ഇവർക്ക് ഇപിഎഫ് നൽകുന്നുണ്ട്. കൂടാതെ ഇൻസെൻറീവും വർഷത്തിൽ ഒരു തവണ ബോണസും വിനോദയാത്രയും ഉണ്ട്. ശന്പളത്തിനു പുറമേ മാസം യാത്രാബത്തയായി 300രൂപയും ലഭിക്കുന്നുണ്ട്. കൂടാതെ നിശ്ചിത എണ്ണത്തിൽ കൂടുതൽ തയ്ക്കുന്ന വർക്ക് പ്രത്യേക തുകയും നൽകും. രാവിലെ 9.30 മുതൽ അഞ്ചുമണി വരെയാണ് ഡികോസിെൻറ പ്രവർത്തനസമയം. കൈത്തുന്നലിൽ വിദഗ്ധരായ മൂന്നുപേർകൂടി ഇവിടെയുണ്ട്. ഈ ചെറിയ മുറിയിൽ പുഞ്ചിരി കൈമുതലാക്കി മുന്നേറുന്ന വനിതകൾ പ്രതിസന്ധികളിൽ തളരുന്നവർക്ക് പാഠപുസ്തകമാണ്.

റെജി ജോസഫ്