വീണ്ടും വിസ്മയിപ്പിച്ച് ഭൂമിക
വീണ്ടും വിസ്മയിപ്പിച്ച് ഭൂമിക
Thursday, December 15, 2016 6:20 AM IST
ഭ്രമരം, ബഡി എന്നീ രണ്ടു മലയാള ചിത്രങ്ങളിൽ മാത്രമാണ് ഭൂമിക ചൗള എന്ന നായികയെ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അന്യഭാഷാ ചിത്രങ്ങളിലൂടെ ഒന്നര പതിറ്റാണ്ടായി ഭൂമികയുടെ നാട്യ മികവ് പ്രേക്ഷകർ ആസ്വദിച്ചറിഞ്ഞതാണ്. ഭ്രമരത്തിലെ ജയയ്ക്കും ബഡിയിലെ പദ്മയ്ക്കുമൊപ്പം തമിഴ് ചിത്രം സില്ലനൊരു കാതലിലെ ഐശ്വര്യയും ബദ്രിയിലെ ജാനകിയും പ്രേക്ഷക മനസിൽ ഇടം പിടിച്ച ഭൂമികയുടെ കഥാപാത്രങ്ങളാണ്. ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായി നിൽക്കുന്ന ഭൂമികയെ പ്രേക്ഷകർ വീണ്ടും കാണുന്നത് ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ കഥ പറഞ്ഞെത്തിയ ധോണി: ദി അൺടോൾഡ് സ്റ്റോറി യിലൂടെയാണ്. ധോണിയുടെ സഹോദരി ജയന്തിയുടെ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നു ഈ പ്രതിഭ. ഭൂമിക ചൗള പറയുകയാണ്... തന്റെ തിരിച്ചു വരവിനെപ്പറ്റി...

സൂപ്പർഹിറ്റായ ധോണി: ദി അൺടോൾഡ് സ്റ്റോറിയിലൂടെ ബോളിവുഡിൽ സജീവമാവുകയാണല്ലൊ?
കാസ്റ്റിംഗ് ഡയറക്ടർ മുഖേനയാണ് ഞാൻ ധോണി:ദി അൺടോൾഡ് സ്റ്റോറിയിലെത്തുന്നത്. ബോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്ന് എന്റയും മനസിലുണ്ടായിരുന്നു. അപ്പോഴാണ് ധോണി: ദി അൺടോൾഡ് സ്റ്റോറിയിലേക്കു വിളിക്കുന്നത്. നീരജ് പാണ്ഡെ പോലൊരു മികച്ചസംവിധായകനൊപ്പം ഒരു ബ്രില്ല്യന്റ് സിനിമയിൽ വർക്കു ചെയ്യാൻ എപ്പോഴും സാധിച്ചെന്നു വരില്ല. പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇരുപതു വർഷത്തിനു ശേഷമെത്തുന്ന തലമുറ പോലും ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നതായി പറയും. ആ ഒരു തോന്നൽ ഉണ്ടായതു കൊണ്ടാണ് ഞാൻ ഈ സിനിമയിലേക്കെത്തിയത്.

ഹിറ്റ് മേക്കർ നീരജ് പാണ്ഡെയോടൊപ്പമുള്ള അനുഭവം?

അതിസമർത്ഥനായ ഒരു ഫിലിം മേക്കറാണ് അദ്ദേഹം. നീരജ് പാണ്ഡെയോടൊപ്പം ഒരു സിനിമയിൽ വർക്കു ചെയ്യണമെന്നു ഞാൻ ആഗ്രഹിച്ചിട്ടുള്ളതാണ്. അതു ഒരു സ്വപ്നം സാധ്യമായതുപോലെയാണ് എനിക്കു തോന്നിയത്.

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വളർന്നിട്ടും സൗത്തിന്ത്യൻ സിനിമകളിലൂടെയാണല്ലോ ഭൂമിക ബോളിവുഡിലെത്തുന്നത്?

സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിനു ശേഷം ബോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്നു തോന്നിയപ്പോഴാണ് ഞാൻ അവിടേക്കെത്തിയത്. സിനിമകൾ ഓരോന്നും സംഭവിക്കുകയാണ്. നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും ഓരോന്നിനും അതിന്റേതായ സമയമുണ്ട്. അതിലേക്കു നമ്മൾ എത്തുക മാത്രമാണ്.



സിനിമ ജീവിതത്തിനിടയിൽ ഒരു വ്യക്‌തി എന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

ഓരോ ദിവസവും നമ്മൾ വളരുകയാണ്. അതു ശാരീരിക വളർച്ചയേക്കാൾ മാനസികമായാണ് സംഭവിക്കുന്നത്. ജീവിതത്തെ തിരിച്ചറിയാനും മനസിലാക്കുവാനുമുള്ളതാണ് ആ വളർച്ച. പത്തു വർഷം മുമ്പുള്ള ഭൂമികയും ഇപ്പോഴുള്ള ഭൂമികയും വ്യത്യസ്തരാണ്. എന്റെ വിവാഹ ജീവിതം പോലും എനിക്കു ശരി എന്നു തോന്നിയിട്ടുള്ള തീരുമാനമായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളെ ബാലൻസ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ എനിക്കു സാധിച്ചിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിലങ്ങനെയാണ്. ഒരേ വിഷയത്തിൽ ഇപ്പോൾ മനസിലാക്കുന്നതായിരുന്നില്ല ഒരു പത്തു വർഷം മുന്നിലെത്തെ ജീവിതം പഠിപ്പിക്കുന്നത്.

ഒമ്പതു വർഷത്തിനു ശേഷമാണ് ഒരു ഹിന്ദി സിനിമയിലെത്തുന്നത്. വലിയൊരു ഇടവേളയായി എന്നു തോന്നിയിരുന്നോ?

സിനിമ അഭിനയത്തിൽ നിന്നും ഒരിക്കലും ഞാൻ മാറി നിന്നിട്ടില്ല. ബോളിവുഡിൽ നിന്നു മാറി നിൽക്കുമ്പോഴും മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഞാൻ സജീവമായിരുന്നു. ഗാന്ധി മൈ ഫാദറായിരുന്നു ഞാൻ അവസാനം ചെയ്ത ബോളിവുഡ് ചിത്രം. കഴിഞ്ഞ വർഷമാണ് ധോണി: ദി അൺടോൾഡ് സ്റ്റോറിയിലേക്ക് എത്തുന്നത്. ഓരോ ചിത്രവും സംഭവിക്കുന്നതാണ്. മുമ്പ് രണ്ട് ദേശീയ പുരസ്കാരം നേടിയ ഒരു ചിത്രം മാധവനൊപ്പം ഞാൻ കമ്മിറ്റു ചെയ്തിരുന്ന ചിത്രമാണ്. പക്ഷെ, ആ ചിത്രത്തിൽ മൂന്നു മുതിർന്ന കുട്ടികളുടെ അമ്മ വേഷത്തിൽ എന്നെ കാണാൻ മണിരത്നം സാറിന് ആത്മ വിശ്വാസം തോന്നിയില്ല. അങ്ങനെയാണ് ആ ചിത്രം നഷ്ടമായത്. അതുപോലെ ഒമ്പതു പുരസ്കാരങ്ങൾ നേടിയ മറ്റൊരു ചിത്രം, ഞാൻ ഡേറ്റു നൽകിയെങ്കിലും പ്രീപ്രൊഡക്ഷൻ ജോലികൾ താമസിച്ചതിനാൽ ആ സിനിമയിൽ നിന്നും എനിക്കു പിൻമാറേണ്ടി വന്നിട്ടുണ്ട്. ആ ചിത്രം തുടങ്ങിയ സമയത്തിനുള്ളിൽ ഞാൻ മറ്റു നാലു തെലുങ്കു സിനിമകൾ പൂർത്തിയാക്കിയിരുന്നു. അപ്പോഴേക്കും എന്റെ കല്യാണവും കഴിഞ്ഞു. ഒരു സിനിമ നമ്മൾ ചെയ്യുമ്പോൾ അതിലേക്ക് 100 ശതമാനവും ഇറങ്ങിച്ചെല്ലാനാകണം. അല്ലാത്ത പക്ഷം അതു ചെയ്യില്ല. എന്റെ ഓരോ ചിത്രവും അങ്ങനെയാണ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ഭ്രമരവും ബഡ്ഡിയുമൊക്കെ അങ്ങനെ ചെയ്ത ചിത്രങ്ങളാണ്. അതുകൊണ്ടു തന്നെ ഇടവേള മനസിൽ തോന്നിയിട്ടില്ല എന്നതാണ് സത്യം.


ഇതുവരെയുള്ള സിനിമ ജീവിതത്തിൽ ബോളിവുഡും സൗത്ത് ഇന്ത്യൻ ചിത്രങ്ങളും തുലനം ചെയ്തു പോകാൻ സാധിച്ചിട്ടുണ്ട്. ഏതിനാണ് മുൻഗണന?

എല്ലാ സിനിമ മേഖലയും എനിക്കു കംഫർട്ടബിളാണ്. എന്റേതായ വിശാലത കിട്ടുന്ന സിനിമകളെ ഭാഷയ്ക്കതീതമായി ഞാൻ ആസ്വദിക്കാൻ ശ്രമിക്കുന്നുണ്ട്. സിനിമകളെ തെരഞ്ഞടുക്കുമ്പോൾ അതാണ് ശ്രദ്ധിക്കാറുള്ളത്. പിന്നെ എന്റെ മാത്യഭാഷയിലുള്ള സിനിമയാണ് ബോളിവുഡ്. അതു മനസിനോട് കൂടുതൽ ചേർന്നിരിക്കാറുണ്ട്.



ജീവചരിത്രപരമായ സിനിമകൾ ഇപ്പോൾ നിരവധി എത്തുന്നത് ശ്രദ്ധിച്ചിരുന്നോ?

ഓരോ ചിത്രങ്ങളും മികച്ച സിനിമയായിട്ടാണ് ഒരുക്കുന്നത്. ബാഗ് മിൽക്ക ബാഗ്, മേരി കോം ചിത്രങ്ങളൊക്കെ എനിക്കും ഏറെ ഇഷ്ടപ്പെട്ടതാണ്. ഇന്നത്തെ തലമുറ ഒരു വ്യക്‌തിയെ അറിയാൻ ശ്രമിക്കുന്നത് ഗൂഗിളിൽ മാത്രമാണ്. അപ്പോൾ നമുക്കിടയിൽ നിന്നും വന്ന മഹത് വ്യക്‌തികളെ പറ്റി അറിയാൻ ഇത്തരം ചിത്രങ്ങൾ കാരണമാകുന്നത് നല്ലകാര്യമാണ്.

നായിക എന്ന ലേബലിനപ്പുറം സിനിമയിൽ ചെറിയ വേഷത്തിൽ എത്താനും ധൈര്യപ്പെടുമോ?

ഓരോ സിനിമയിലും എന്റെ കഥാപാത്രത്തിന്റെ ദൈർഘ്യം എനിക്കു ഒരു പ്രശ്നമുള്ളതല്ല. മറ്റുള്ളവരുടെ മനസിൽ എനിക്കു സ്‌ഥാപിച്ചു വച്ചിരിക്കുന്ന അതിരുകൾക്കപ്പുറം പോകാൻ ഇഷ്ടപ്പെടുന്ന വ്യക്‌തിയാണ് ഞാൻ. അതുകൊണ്ടു തന്നെ അത്തരം നിയന്ത്രണങ്ങൾക്കും അപ്പുറം കടന്ന് മറ്റുള്ളവരെ അമ്പരപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതിന് ഒരു കഥാപാത്രത്തിന്റെ ദൈർഘ്യമല്ല കാരണമാകുന്നത്. ഒരു ചെറിയ വേഷം കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് കാര്യം. ഒരു മികച്ച സംവിധായകന്റെ, ഒരു മികച്ച ടീമിനൊപ്പം ഒരു നല്ല സിനിമ ചെയ്യാൻ സാധിക്കുന്നു എന്നതിനാണ് അവിടെ പ്രാധാന്യം.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നത്?

ഒരു കഥ പറയുമ്പോൾ അത് എത്രത്തോളം പ്രേക്ഷകരിൽ മതിപ്പുണ്ടാക്കാൻ ശ്രമിക്കും എന്നത് ചിന്തിക്കാറുണ്ട്. പ്രേക്ഷകർ സിനിമ കാണാൻ ഇരിക്കുമ്പോൾ അവരുടെ ചിന്ത കഥയിൽ നിന്നും വഴിമാറാൻ പാടില്ല. അങ്ങനെ സിനിമ ഒരുക്കുന്നത് പ്രശംസനീയമായ കാര്യമാണ്. പ്രേക്ഷകന്റെ കണ്ണ് ആ സൃഷ്ടിയിലേക്കു പതിക്കുമ്പോൾ അവരെ പിടിച്ചിരുത്തുന്നതായിരിക്കണം സിനിമ. അത്തരം സിനിമയോടൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കാറുള്ളത്.

സ്റ്റാഫ് പ്രതിനിധി