തൊടിയിലേക്കിറങ്ങാം, ഒരുപിടി നാടന്‍ പച്ചക്കറി പറിക്കാം
തൊടിയിലേക്കിറങ്ങാം, ഒരുപിടി നാടന്‍ പച്ചക്കറി പറിക്കാം
Wednesday, November 2, 2022 4:38 PM IST
പണ്ടുകാലത്ത് അന്നന്നേയ്ക്കുള്ള കറിക്കൂട്ടുകള്‍ തൊടിയിലിറങ്ങി സമാഹരിക്കുന്ന പതിവുണ്ടായിരുന്നു. അതിനായി വീടിനു ചുറ്റുവട്ടത്തും കൃഷിയിടങ്ങളിലുമൊക്കെ ധാരാളം നാടന്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്തിയിരുന്നു. കാലക്രമേണ സംഭവിച്ച നഗരവത്കരണവും വേഗതയാര്‍ന്ന ജീവിതശൈലിയും നമ്മെ പച്ചക്കറി കിറ്റുകളില്‍ എത്തിച്ചു.

എന്നാല്‍, രോഗങ്ങളുടെ തള്ളിക്കയറ്റം നമ്മെ വീണ്ടും പഴമയിലേക്കു മടങ്ങാന്‍ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷി ക്കായി അല്പം സ്ഥലം മാറ്റിവച്ചാല്‍ വിഷരഹിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാമെന്ന ചിന്ത വ്യാപകമായുണ്ട്.

പച്ചക്കറി വിളകള്‍ അടുക്കളത്തോട്ടത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതില്ല. ഉദ്യാനങ്ങളില്‍ പൂച്ചെടികള്‍ക്കൊപ്പം അവയ്ക്കു സ്ഥാനം നല്‍കാം. വീട്ടമ്മമാര്‍ക്ക് ചെറിയ ആദായവും ലഭിക്കും. ഫുഡ് സ്‌പേസിങ് അലങ്കാര പച്ചക്കറിത്തോട്ടം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.

നാടന്‍ പച്ചക്കറികള്‍ രുചികരവും പോഷകസമൃദ്ധവുമാണ്. അവയ്ക്ക് വലിയ പരിചരണവും ആവശ്യമില്ല. കീടരോഗ ബാധകളും കുറവാണ്. മിക്ക നാടന്‍ പച്ചക്കറികളും ഗ്രോ ബാഗുകളില്‍ വളര്‍ത്തുകയും ചെയ്യാം. അങ്ങനെയുള്ള ചില നാടന്‍ പച്ചക്കറികളിതാ.

ചതുരപ്പയര്‍

ചിറകു പോലെയുള്ള തൊങ്ങലുകള്‍ കൊണ്ടു മനോഹരമായ കായ്കളുള്ള പയറുവര്‍ഗമാണ് ചതുരപ്പയര്‍ അഥവാ ണശിഴലറ ആലമി. മാംസ്യം അഥവാ പ്രോട്ടീന്‍ അധികമുള്ളതുകൊണ്ട് ഇവ ഇറച്ചിപ്പയര്‍ എന്നും അറിയപ്പെടുന്നു. കായ്കള്‍ മാത്രമല്ല തളിരിലകളും പൂവും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടുന്നതാണ് അഭികാമ്യം.

പടര്‍ന്നു കയറാന്‍ സൗകര്യം ചെയ്തു കൊടുക്കണം. ഒരു മീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്ത് അതില്‍ 50 രാ അകലത്തില്‍ വിത്തുകള്‍ പാകണം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ വിളവെടുക്കാം.

കാര്‍ഷിക സര്‍വകലാശാല പുറത്തി റക്കിയ രണ്ട് ഇനങ്ങളാണ് രേവതിയും നിത്യയും. ഇതില്‍ നിത്യ പേരുപോലെ തന്നെ വര്‍ഷം മുഴുവന്‍ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാം.

വാളമര

കായ്കള്‍ക്ക് വാളിന്‍റെ രൂപമുള്ള നാടന്‍ പച്ചക്കറിയാണിത് . വാളരി, വാളന്‍ പയര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നാരു കള്‍ ധാരാളമടങ്ങിയ പോഷക സമൃ ദ്ധമായ ഇവ മൂപ്പെത്തുന്നതിനു മുമ്പ് ശേഖരിച്ച് ഉപയോഗിക്കണം.

ഇതു രണ്ടു തരത്തിലുണ്ട്. പടരുന്ന ഇനവും കുറ്റിച്ചെടി ഇനവും. പടരുന്ന ഇനത്തിന് വെളുത്ത പൂക്കളും ചുവന്ന വിത്തുകളുമാണുള്ളത്. അത് നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നല്ല കായ് ഫലം നല്‍കും. കുറ്റി വാളരിയില്‍ വയലറ്റ് നിറത്തിലുള്ള പൂക്കളും വെള്ള നിറത്തിലുള്ള വിത്തുകളും കാണുന്നു. ഏതു സമയത്തും കൃഷി ചെയ്യാം. ഏകദേശം രണ്ടടി ഉയരത്തില്‍ വളരും.

തലപ്പൂ നുള്ളികൊടുക്കുകയും ചെയ്യാം. 60 സെ.മീ. വ്യാസവും ആഴവും ഉള്ള കുഴി യെടുത്ത് അതില്‍ ചാണകവും ചാരവുമൊക്കെ ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 2-3 തൈകള്‍ നടാം. പടരുന്ന ഇനങ്ങള്‍ക്ക് വള്ളി വീശു മ്പോള്‍ പന്തലിട്ടു കൊടുക്കണം. വലിയ പരിചരണം ആവശ്യമില്ല. സാധാരണ ജൈവവളങ്ങള്‍ ഇട്ടാല്‍ മതി. ഒന്നര മാസം കൊണ്ട് പൂവിടും. വലിയ കീട രോഗ ബാധകള്‍ ഉണ്ടാകാറില്ല.

നിത്യവഴുതന

ഗ്രാമ്പൂവിന്റെ ആകൃതിയില്‍ ഉണ്ടാകുന്ന നീളന്‍ പൂ ഞെട്ടുകള്‍ പച്ചക്കറി യായി ഉപയോഗിക്കുന്ന വിളയാണ് നിത്യവഴുതന. വേലിപ്പടര്‍പ്പിലും ചെറു മരങ്ങളി ലുമൊക്കെ പടര്‍ത്തി വളര്‍ ത്താം. നിത്യവും കായ്കള്‍ പറിക്കാന്‍ കഴിയുന്നത് കൊണ്ടാണു നിത്യവഴുതന എന്നു വിളിക്കുന്നത്. ഒരിക്കല്‍ നട്ടാല്‍ ഇവയുടെ വിത്തുകള്‍ വീണ്ടും തനിയെ മുളച്ചു വളരും.

നടാനായി 50 സെ.മീ. വ്യാസവും 30-45 സെ.മീ. താഴ്ച യുമുള്ള കുഴി എടുക്കണം. കുഴിയൊ ന്നിന് അഞ്ചു കിലോ ജൈവവളം ചേര്‍ത്ത ശേഷം രണ്ടോ മൂന്നോ വിത്തു പാകണം. മുളച്ചു 10 ദിവസത്തിനകം വള്ളി വീശി തുടങ്ങും. പടരാനായി പന്തലിട്ടു കൊടുക്കണം. 45 ദിവസ ത്തിനകം വിളവെടുപ്പ് നടത്താം.

മധുര ചീര

പച്ചക്കറിയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷകമൂല്യം അടങ്ങിയ ഇല വര്‍ഗ വിളയാണു മധുര ചീര. വേലിച്ചീര, ബ്ലോക്ക് ചീര എന്നീ പേരുകളിലും അറിയപ്പെടുന്നു. രണ്ടു മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരു മെങ്കിലും ഒരു മീറ്റര്‍ ഉയരത്തില്‍ വെട്ടി നിര്‍ത്തി അരമതിലിലായോ വേലി ആയോ നടപ്പാതകള്‍ക്ക് അതിരു കളായോ ഉദ്യാനത്തില്‍ വളര്‍ത്താവുന്നതാണ്.

എല്ലാ തരം മണ്ണിലും കൃഷി ചെയ്യാം. ചാലുകള്‍ കീറി ഒരു സെന്റിന് 80 കിലോ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് മൂടിയശേഷം ഇളം മൂപ്പെത്തിയ തണ്ടുകള്‍ ഒരടി ആഴ ത്തിലും 10 മുതല്‍ 15 സെ.മീ. വരെ അകലത്തിലും നടാം. വരള്‍ച്ചയെ പ്രതിരോധിക്കുന്ന കഴിവും ഇവയ് ക്കുണ്ട്. നട്ട് നാലാം മാസം വിളവെ ടുക്കാം.

കാന്താരി മുളക്

ഔഷധങ്ങളുടെ കലവറയാണു കാന്താരി മുളക്. രോഗ പ്രതിരോധ ശേഷി ഏറെയുണ്ട്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്നു. ഹൃദയാ രോഗ്യം സംരക്ഷിക്കുന്നു. നല്ല പരി ചരണമുണ്ടെങ്കില്‍ 1 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ 6-8 ശാഖകളോടെ ചെടികള്‍ വളരും. തണലുള്ള സ്ഥല ങ്ങളിലും നന്നായി വളരും.


വിത്ത് തടത്തിലോ ചട്ടിയിലോ പാകി മുളപ്പിച്ച് 3-5 ദിവസം പ്രായ മാകുമ്പോള്‍ പറിച്ചു നടാം. പറിച്ച് നട്ട് ഒന്നര മാസമാകുമ്പോള്‍ പൂവിട്ടു തുടങ്ങും. 10-15 ദിവസം ഇടവിട്ട് വിളവെടുക്കാം. വെള്ളായണി കാര്‍ഷിക കോളജ് പുറത്തിറക്കിയ എരിവ് കുറഞ്ഞ വെള്ള കാന്താരി ഇനമാണ് വെള്ളായണി സമൃദ്ധി.

കൊത്തമര

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളയാണ് കൊത്തമര. എല്ലാ ഇല കളിലും പൂക്കുലകള്‍ ഉണ്ടാകും. മെയ്, ജൂണ്‍ മാസത്തില്‍ വിത്ത് പാകാം. 60 രാ അകലത്തില്‍ എടുത്ത ചാലുകളില്‍ 30 രാ അകലത്തില്‍ വിത്ത് പാകണം.

വിത്ത് മുളച്ച് 40-45 ദിവസങ്ങള്‍ ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങും. താങ്ങ് കൊടുക്കേണ്ടി വരും. പൂക്കള്‍ വിരിഞ്ഞ് 10-12 ദിവസത്തിനകം വിളവെടുക്കാം. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള ഇനമാണ് ഗഅഡ ടൗൃൗരവശ. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം.

ചുരയ്ക്ക

ഒരു കാലത്ത് കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പച്ചക്കറി വിളയാണ് ചുരയ്ക്ക. ഇത് പല വലിപ്പത്തിലും രൂപത്തിലുമുണ്ട്. വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം. ഇവയുടെ മൂപ്പെത്താത്ത കായ്കളാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. 50 രാ വ്യാസവും 30-45 രാ താഴ്ചയുമുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തില്‍ എടുത്ത് 4-5 വിത്ത് വീതം 2രാ ആഴത്തില്‍ പാകണം. മൂന്നിലയാകുമ്പോള്‍ രണ്ടോ മൂന്നോ തൈകള്‍ മാത്രമേ നിലനിര്‍ത്താവൂ.

ഇതു തറയില്‍ പടര്‍ത്തുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം. അടിവളത്തിനു പുറമെ 3 കിലോ ജൈവവളം വള്ളി വീശുമ്പോഴും പൂവിടുമ്പോഴും നല്‍കണം. വളമിടു ന്നതോടൊപ്പം കളപറിക്കലും നട ത്തണം.

അഗത്തിചീര

ഇത് ഒരു ബഹുവര്‍ഷിണിയാണ്. വെളുപ്പും ചുവപ്പും നിറങ്ങളില്‍ പൂക്കളുള്ള ഇനങ്ങള്‍ ഉണ്ട്. മൂക്കാത്ത ഇലകളും പൂക്കളും ഭക്ഷ്യയോഗ്യം. കാല്‍സ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം എ ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം. 30 രാ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് ഉണക്കി ജൈവ വളം ചേര്‍ത്ത് വിത്തോ, കമ്പോ നടാം. നട്ട് നാലഞ്ച് മാസം കഴിയു മ്പോള്‍ ഇലകള്‍ പറിച്ചു തുടങ്ങാം.

അമരപ്പയര്‍

മാംസ്യം, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ നാടന്‍ പയര്‍വര്‍ഗമാണ് അമരപ്പയര്‍. ഇവ ആവരണവിളയായും കൃഷി ചെയ്യുന്നു. കായയുടെ നിറ ത്തിലും ആകൃതിയിലും വൈവി ധ്യമുള്ള നിരവധി ഇനങ്ങള്‍ ലഭ്യ മാണ്. പടരുന്ന ഇനങ്ങളും പടരാത്ത ഇനങ്ങളുമുണ്ട്. ഹിമ, ഗ്രേസ്, എന്നിവ കാര്‍ഷിക സര്‍വകലാശാലയുടെ വള്ളി അമര പയറിനങ്ങളാണ്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 60രാ വ്യാസവും ആഴവും ഉള്ള കുഴിയെടുത്ത് അതില്‍ ജൈവവളം ചേര്‍ത്ത് കുഴി നിറച്ച് ഓരോ കുഴിയിലും 4-5 വിത്തുകള്‍ വീതം പാകാം. വള്ളി വീശി തുടങ്ങുമ്പോള്‍ പന്തലിട്ടു കൊടു ക്കണം. കളയെടുപ്പും മണ്ണ് ചേര്‍ത്ത് കൊടുക്കലും ഒരു മാസത്തെ ഇടവേള കളില്‍ രണ്ടോ മൂന്നോ തവണ ചെയ്യണം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ വളിവെടുക്കാം.

കോവല്‍

കേരളത്തിന്റെ കാലാവസ്ഥയ്ക്കു പറ്റിയ ഇനമാണ് വെള്ളരിവര്‍ഗ വിളയായ കോവല്‍. ഔഷധ ഗുണവും ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതു മാണ്. കമ്പുകള്‍ നട്ടാണ് വളര്‍ത്തുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ സുലഭ എന്ന ഇനം മികച്ചതാണ്.

നടാനായി 50 സെ.മീ. വ്യാസവും 30- 45 സെ.മീ. താഴ്ചയുമുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തില്‍ എടുക്കുക. കുഴിയൊ ന്നിന് 5 കിലോ ജൈവവളം ചേര്‍ക്കുക. ഇതില്‍ 30 സെ.മീ. നീളമുള്ള തണ്ടുകള്‍ നടാം. വള്ളി വീശി തുടങ്ങുമ്പോള്‍ പന്തലിടണം. നട്ടു രണ്ടു മാസം കഴിയുന്നതോടെ കായ്കളുണ്ടായിത്തുടങ്ങും. മൂന്നു വര്‍ഷ ത്തോളം നല്ല വിളവ് ലഭിക്കും.

വീട്ടുവളപ്പിലെ നാടന്‍ പച്ചക്കറി കള്‍ക്ക് ജൈവവളങ്ങള്‍ മതിയാകും. മണ്ണിര കമ്പോസ്റ്റ്, ചകിരി ചോര്‍ കമ്പോസ്റ്റ്, െ്രെടക്കോഡെര്‍മയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി വിവിധതരം പിണ്ണാക്കുകള്‍ എന്നിവയെല്ലാം ഉപയോ ഗിക്കാം. പല ജൈവ വളങ്ങള്‍ ചേര്‍ത്ത ജൈവവളക്കൂട്ട് 10 ദിവസത്തില്‍ ഒരു കൈപിടി എന്ന കണക്കില്‍ നല്‍കുന്നത് നല്ലതാണ്.

ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചാണകപ്പാല്‍ ഒഴിച്ചു കൊടുക്കണം. വളര്‍ച്ചാ ത്വരകങ്ങളായ പഞ്ചഗവ്യം, ദശഗവ്യം, മത്തി ശര്‍ക്കര മിശ്രിതം എന്നിവയും ചെടികള്‍ക്കു കരുത്ത് പകരും. വിത്തിടുന്നതിന് 15 ദിവസം മുമ്പു സെന്റിന് 12 കിലോ കുമ്മായം ചേര്‍ത്തു കൊടുക്കണം. ഗ്രോ ബാഗിലെ കൃഷിക്ക് ഒരു പിടി കുമ്മായം ചേര്‍ത്ത് മണ്ണ് പരുവ പ്പെടുത്തണം.
ഫോണ്‍: 9497640985

ആര്‍. രാഖി
അസി. പ്രഫസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), കാര്‍ഷിക ഗവേഷണ കേന്ദ്രം, വെള്ളായണി