പ്രതിസന്ധികൾ നിറഞ്ഞ ജീവിതം
അച്ഛന്റെ മരണത്തോടെ കുടുംബഭാരം ഏറ്റെടുത്ത പൊന്നമ്മയ്ക്ക് അഭിനയം തൊഴിലും ജീവിതമാർഗവുമായിരുന്നു. കുടുംബത്തിനുവേണ്ടിയായിരുന്നു പൊന്നമ്മയുടെ ജീവിതം. സിനിമാനിർമാതാവ് മണിസ്വാമിയെ പ്രണയിച്ച് വിവാഹം കഴിച്ച അവർക്ക് പക്ഷേ ഏറെനാൾ സന്തോഷകരമായ ദാന്പത്യജീവിതം നയിക്കാൻ കഴിഞ്ഞില്ല.
മകൾ ബിന്ദുവിന്റെ ജനനത്തിനുശേഷം അധികം താമസിയാതെ മണിസ്വാമിയും പൊന്നമ്മയും വേർപിരിഞ്ഞു. പിന്നെ ഏക മകൾക്കും സഹോദരങ്ങൾക്കുമായാണ് പൊന്നമ്മ ജീവിച്ചത്. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള ഓട്ടത്തിൽ മകളെ വേണ്ടവിധം പരിചരിക്കാനോ വളർത്താനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് പിൽക്കാലത്ത് അവർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മകളെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം മാറ്റി ഡോക്ടറാക്കി.
ഭർത്താവ് മണിസ്വാമിയുമായി പിരിഞ്ഞെങ്കിലും വർഷങ്ങൾക്കുശേഷം മണിസ്വാമി രോഗാതുരനായി മാറിയപ്പോൾ അദ്ദേഹത്തെ പൊന്നമ്മ തന്റെ വസതിയിലേക്ക് കൊണ്ടുവരികയും ശുശ്രൂഷിക്കുകയും ചെയ്തു. പൊന്നമ്മയുടെ വീട്ടിൽവച്ചു തന്നെയാണ് മണിസ്വാമി മരിച്ചതും.
ചെന്നൈയിൽ നിന്നും ആലുവായിലേക്ക്
മലയാളസിനിമ കേരളത്തിലേക്കു പറിച്ചുനട്ടപ്പോൾ ദീർഘകാലം ചെന്നൈവാസിയായിരുന്ന പൊന്നമ്മ കേരളത്തിലേക്ക് എത്തി. ആലുവാപ്പുഴയുടെ തീരത്ത് ഒരു വീട് അവരുടെ എക്കാലത്തേയും സ്വപ്നമായിരുന്നു.
അങ്ങനെ ആലുവയിൽ വീട് പണിത് സഹോദരനും കുടുംബത്തോടുമൊപ്പം താമസിച്ചു. ആലുവയിൽ വന്നതിനുശേഷമുള്ള തന്റെ ജീവിതം സുഖകരം, സ്വച്ഛന്ദം എന്നാണ് അവർ വിശേഷിപ്പിച്ചിരുന്നത്. 2021വരെ അവർ സിനിമകളിൽ അഭിനയിച്ചു.
പിന്നീട് വിശ്രമജീവിതത്തിലായിരുന്ന പൊന്നമ്മ അടുത്തിടെ കാൻസർ രോഗബാധിതയാകുന്നതുവരെ സിനിമാ ചടങ്ങുകളിൽ സജീവമായിരുന്നു.
ഞാൻ ഒറ്റപ്പെട്ടില്ല, സന്തോഷത്തോടെ ജീവിക്കുന്നു
ഞാൻ ഒറ്റപ്പെട്ടിട്ടില്ല, ഇവിടെ ത്തന്നെയുണ്ട്. ഇളയ സഹോദരനും കുടുംബത്തിനുമൊപ്പം സന്തോഷ ജീവിതം നയിക്കുന്നു- കവിയൂർ പൊന്നമ്മയുടേതായി അവസാനം വന്ന അഭിമുഖങ്ങളിൽ അവർ പറഞ്ഞതാണിത്. കവിയൂർപൊന്നമ്മ ജീവിത സായാഹ്നത്തിൽ തനിച്ചാണെന്നും ഏകാന്ത ജീവിതമാണ് നയിക്കുന്നതെന്നുമൊക്കെയുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് അവർ മറുപടി നല്കി.
എന്റെ മകൾ വിദേശത്ത് ഡോക്ടറാണ്. അവൾ ഇടയ്ക്ക് വരും. ഇളയസഹോദരനും കുടുംബവും എന്നെ പൊന്നുപോലെ നോക്കുന്നു. സോഷ്യൽ മീഡിയയിൽ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.