ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
Thursday, April 25, 2024 7:22 AM IST
ഹാര്‍ദ: ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് ഇന്ത്യ മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം വിമർശിച്ചു.
എസ്സി, എസ്ടി, ഒബിസി വിഭാഗത്തിനെ കോണ്‍ഗ്രസ് വെറുക്കുന്നു. അതിനാല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഈ വിഭാഗക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തും. പ്രധാനമന്ത്രി സ്ഥാനം ലേലം ചെയ്യുന്ന തിരക്കിലാണ് പ്രതിപക്ഷ സഖ്യം. ദിവാസ്വപ്നം കാണുന്ന ഈ നേതാക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്നം പരിഹരിക്കാനാണ് ഇത്തരമൊരു നീക്കം. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഇത്തരം ക്രമീകരണത്തെ ലോകം പരിഹസിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Thursday, April 25, 2024 7:12 AM IST
വാഷിംഗ്ടൺ ഡിസി: യെമൻ തീരത്ത് യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും വെടിവച്ചിട്ടു.
യുഎസ് പതാകയുള്ള ഷിപ്പിംഗ് കപ്പലായ എംവി യോർക്ക്ടൗണിനെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടത്തിയതെന്നും സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
യെമനിലെ ചെങ്കടൽ തീരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.
കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെത്തുടർന്ന്, യുഎസും ബ്രിട്ടീഷ് സേനയും ഹൂതികൾക്കെതിരെ വ്യാപക പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ നിയമനം നേടി; സ്വപ്നാ സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും
Thursday, April 25, 2024 7:02 AM IST
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി നേടിയ കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് പോലീസ് സ്വപ്നയ്ക്കെതിരേ കേസെടുത്തിരുന്നു.
ഈ കേസിലാണ് സ്വപ്ന കോടതിയിൽ ഹാജരാകുന്നത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്.
അതേസമയം സ്പേസ് പാർക്കിൽനിന്ന് സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കത്ത് നൽകിയിരുന്നു. എന്നാൽ ഈ പണം തിരികെ ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Thursday, April 25, 2024 7:14 AM IST
ചണ്ഡീഗഡ്: ഹരിയാനയിൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്റെ അടിത്തറ മാന്തുന്നതിനിടെയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്.
അതേസമയം, സ്ഥലമുടമ വിവരം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ഇതിനെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ജെസിബി ഡ്രൈവർക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഡ്രൈവർ ബിലാസ്പൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു.
ഇവിടെ നിന്നും കണ്ടെടുത്തവയിൽ വിഷ്ണുവിന്റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും സംയുക്ത വിഗ്രഹം എന്നിവ ഉൾപ്പെടുന്നു.
പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ, ഡോ. കുഷ് ധേബർ എന്നിവർക്ക് ബിലാസ്പൂർ പോലീസ് വിഗ്രഹങ്ങൾ കൈമാറി. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നതിനാൽ വിഗ്രഹങ്ങൾ പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു ഗ്രാമവാസികളുടെ ആവശ്യം. എന്നാൽ ഇവരുടെ ആവശ്യം പുരാവസ്തു വകുപ്പ് അധികൃതർ നിരസിച്ചു.
ഈ വിഗ്രഹങ്ങൾ സർക്കാരിന്റെ സ്വത്താണ്, ആർക്കും ഇതിൽ വ്യക്തിപരമായ അവകാശങ്ങൾ ഉണ്ടാകില്ല. ഇവ ഞങ്ങളുടെ ലബോറട്ടറിയിൽ പഠിച്ച ശേഷം പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിക്കും. പ്രാഥമിക പരിശോധനയിൽ ഈ വിഗ്രഹങ്ങൾക്ക് 400 വർഷത്തോളം പഴക്കമുണ്ടെന്ന് തോന്നുന്നു. ഇത് കണ്ടെത്തിയ സ്ഥലത്ത് ഇനിയും ഖനനം നടത്തുമെന്ന് പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Thursday, April 25, 2024 6:24 AM IST
മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി. ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ല. ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
Thursday, April 25, 2024 6:23 AM IST
കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്.
നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി.
ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
Thursday, April 25, 2024 6:20 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി സർക്കാർ സഹായമായി അനുവദിച്ചു. ഈ മാസാദ്യം 20 കോടി രുപ നൽകിയിരുന്നു.
ഏപ്രിലിൽ മാത്രം 50 കോടി രൂപയാണ് നൽകിയത്. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടങ്ങാതിരിക്കാൻ കൂടിയാണ് സർക്കാർ കെഎസ്ആർടിസിക്ക് സഹായം നൽകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Thursday, April 25, 2024 6:17 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയത്.
വ്യാഴാഴ്ച കൊട്ടിക്കലാശം കഴിഞ്ഞ് വൈകിട്ട് ആറ് മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ നിരോധനാജ്ഞ.
പത്തനംതിട്ടയിൽ ഇന്ന് വൈകിട്ട് ആറ് മുതലാണ് നിരോധനാജ്ഞ. ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കളക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
Thursday, April 25, 2024 4:15 AM IST
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്മുട്ടി വനമേഖലയില്‍ മനുഷ്യന്റെ അസ്തികളും തലയോട്ടിയും കണ്ടെത്തി.
ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയില്‍ അസ്തികള്‍ കണ്ടത്.
ഇവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സംഭവസ്ഥലത്തിനു സമീപത്തായി പുരുഷന്റേതെന്നുകരുതുന്ന ഷര്‍ട്ടും അടി വസ്ത്രാവശിഷ്ടങ്ങളും ഏലസ്സ് പോലുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ സമീപത്തുനിന്ന് കെട്ടിയിട്ട നിലയില്‍ ദ്രവിച്ചു തുടങ്ങിയ തുണിയും കണ്ടെത്തി. തൂങ്ങിമരിച്ചതാകാം എന്ന സംശയവുമുണ്ടാകുന്നുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
Thursday, April 25, 2024 6:53 AM IST
ന്യൂഡൽഹി: നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സർവേകളും പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്. ഭാരതത്തെ സകല മേഖലകളിലും ഒന്നാമതെത്തിക്കാൻ പോകുന്ന തെരഞ്ഞെടുപ്പുമാണിത്.
ലോകത്ത് കമ്യൂണിസം അസ്തമിച്ചു. കോൺഗ്രസും ഇല്ലാതാകാൻ പോകുന്നു. വരാൻ പോകുന്നത് ബിജെപിയുടെ നാളുകളാണ്.
കേരളത്തിലെ ജനങ്ങളെ അക്രമത്തിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് ആണിത്. ഇന്ത്യ സഖ്യം കാപട്യത്തിന്റെ കൂട്ടാളികളാണ്. ഒരുമിച്ച് നിന്ന് ഇവർ ജനങ്ങളെ കബളിപ്പിക്കുന്നു
പിഎഫ്ഐയെ കോൺഗ്രസും കമ്യൂണിസ്റ്റും പിന്തുണച്ചു. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പിഎഫ്ഐയെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും പിന്തുണച്ചത്. പിഎഫ്ഐയെ കേരളത്തിൽ വേരുറപ്പിക്കാൻ അനുവദിക്കില്ല.
ഭീകര സംഘടനകളെ വച്ചു പൊറുപ്പിക്കില്ല. ഭീകരവാദത്തിൽ നിന്ന് മോദി രാജ്യത്തെ സുരക്ഷിതമാക്കിയതായും അമിത് ഷാ പറഞ്ഞു.
സുരക്ഷയും വികസനവും ഉറപ്പാക്കാൻ മോദിക്ക് മാത്രമേ കഴിയൂ. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് കമ്യൂണിസ്റ്റ് കൊള്ളയാണ്. ഇഡി, വിഷയത്തിൽ അന്വേഷണം നടത്തുകയാണ്. നിക്ഷേപകരുടെ മുഴുവൻ പണവും മോദി സർക്കാർ തിരിച്ചുകൊടുക്കും. കുറ്റക്കാരെ ശിക്ഷിക്കും.
കരിമണൽ ഖനനം ചെയ്ത് കയറ്റി അയച്ച് അഴിമതി നടത്തുകയാണ് സിപിഎം. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് നിന്നാണ് കൊള്ള നടത്തുന്നത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും പേരിൽ വരെ അഴിമതി ആരോപണം ഉണ്ടായതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
Thursday, April 25, 2024 2:27 AM IST
തൃശൂര്‍: വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്. രഹിത (56) ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.
ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ച സംഭവത്തിലാണ് നടപടി. മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ആത്മഹത്യയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിത ചികിത്സയിലിരിക്കെയാണ് മരിച്ചത്. പലരുടെയും ബ്ലാക്ക് മെയിലിംഗിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ആത്മഹത്യാ കുറിപ്പിൽ പലരുടെ പേരുകളും ഇവർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി നിരസിച്ചു. പിന്നീട് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
Thursday, April 25, 2024 1:42 AM IST
കൽപറ്റ: മാനന്തവാടിയിലും വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി. മാനന്തവാടി കെല്ലൂരിലാണ് സംഭവം. ബിജെപിയാണ് കിറ്റുകൾ തയാറാക്കിയതെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്.
കെല്ലൂരിലെ സൂപ്പർമാർക്കറ്റിനുള്ളിൽ കിറ്റുകൾ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് മറ്റ് മുന്നണി പ്രവർത്തകർ തടിച്ചു കൂടി പ്രതിഷേധിച്ചു.
കിറ്റുകൾ കടയ്ക്കുള്ളിലായതിനാൽ തുടർ നടപടികളെക്കുറച്ച് വ്യക്തതയില്ല. നേരത്തെ സുൽത്താൻ ബത്തേരിയിൽ ഹോൾസെയിൽ കടയുടെ മുന്നിൽ നിന്ന് ലോറിയിൽ കയറ്റിയ1500 ഓളം കിറ്റുകൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Thursday, April 25, 2024 1:19 AM IST
സന: മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു.
മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു. 12 വർഷങ്ങൾക്കുശേഷം നിമിഷപ്രിയയെ ജയിലിലെത്തി കണ്ടെശേഷമാണ് പ്രേമകുമാരിയുടെ പ്രതികരണം.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Thursday, April 25, 2024 12:42 AM IST
ന്യൂഡൽഹി: നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ കരാല ഏരിയയിലെ ഫ്ലൈ ഓവറിലാണ് കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
രാസലഹരിയുമായി യുവാവ് പിടിയിൽ
Thursday, April 25, 2024 12:20 AM IST
ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കായംകുളത്ത് ചേരാവള്ളി എൽപി സ്കൂള്‍ ജംഗ്ഷന് സമീപമാണ് സംഭവം. പുളിമൂട്ടിൽ കിഴക്കേതിൽ അൻവർ ഷാ (30) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽനിന്ന് 30 ഗ്രാം എംഡിഎംഎ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടി.
ഇയാൾ മാസങ്ങളായി ബംഗളൂരുവിൽനിന്നും എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
Wednesday, April 24, 2024 11:52 PM IST
പുതുനഗരം: രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ലെന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഴുവന്‍ ന്യൂനപക്ഷത്തെയും സംരക്ഷിക്കുമെന്നു പറയുന്നവര്‍ രാജ്യത്ത് ആകെ 19 സീറ്റിലാണ് മത്സരിക്കുന്നത്.
അതില്‍ പതിനഞ്ചും കേരളത്തിലുമാണ്. ഇതിലൊക്കെ തോല്‍ക്കുകയും ചെയ്യും. കേരളത്തിനു പുറത്ത് മൂന്നോ നാലോ മത്സരിക്കുന്ന ഇടതുമുന്നണിക്ക് എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവുകയെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ആലത്തൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുനഗരത്തു നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ ഒരു സിപിഎം സ്ഥാനാര്‍ഥി ജയിക്കണമെങ്കില്‍ കോണ്‍ഗ്രസും ലീഗും സഹായിക്കേണ്ട അവസ്ഥയാണ്. ബംഗാളിലായാലും കോണ്‍ഗ്രസ് പിന്തുണയ്ക്കണം. കോണ്‍ഗ്രസിന്റെ വടിയുണ്ടെങ്കിലേ ഇടതിനു കൊടികെട്ടാന്‍ സാധിക്കൂ എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Wednesday, April 24, 2024 11:42 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. നാല് റണ്‍സിനായിരുന്നു ഡൽഹിയുടെ ജയം. സ്കോർ: ഡൽഹി 224-4 (20), ഗുജറാത്ത് 220-8 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ തുടക്കം സുഖകരമല്ലായിരുന്നു. 44 റണ്‍സ് എടുക്കുന്നതിനിടെ ഡൽഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. പവർപ്ലേയിൽ മൂന്ന് ഓവറിൽ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലയാളി പേസർ സന്ദീപ് വാര്യറിന്റെ ബൗളിംഗായിരുന്നു ഡൽഹിയെ കുഴപ്പത്തിലാക്കിയത്.
എന്നാൽ, നാലാം വിക്കറ്റിൽ റിക്കാർഡ് കൂട്ടുകെട്ടുമായി അക്സർ പട്ടേലും ക്യാപ്റ്റൻ ഋഷഭ് പന്തും ക്രീസിൽ ഒന്നിച്ചു. പട്ടേൽ 43 പന്തിൽ 66ഉം പന്ത് 43 പന്തിൽ 88ഉം റണ്‍സ് നേടി. എട്ട് സിക്സും അഞ്ച് ഫോറും പറത്തിയ പന്ത് പുറത്താകാതെനിന്നു.
ഏഴ് പന്തിൽ 26 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും പന്തിനൊപ്പം പുറത്താകാതെനിന്നു. അഞ്ചാം വിക്കറ്റിൽ ഇവർ 18 പന്തിൽ 67 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഋഷഭ് പന്തും അക്സർ പട്ടേലും 68 പന്തിൽ നേടിയ 113 റണ്‍സ്. പൃഥ്വി ഷാ (11), ജേക്ക് ഫ്രേസർ മക്ഗുർക്ക് (23), ഷായ് ഹോപ്പ് (5) എന്നിവരെയാണ് സന്ദീപ് വാര്യർ പുറത്താക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ (6) നഷ്ടമായി. പിന്നീട് വൃദ്ധിമാൻ സാഹയും (39) സായി സുദർശനും (65) ചേർന്ന് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
ഡേവിഡ് മില്ലർ 23 പന്തിൽ 55 റണ്‍സെടുത്തു. റാഷിദ് ഖാൻ പുറത്താകാതെ 11 പന്തിൽ 21 റണ്‍സ് നേടിയേങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
Wednesday, April 24, 2024 11:21 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാൻ കഴിയുന്നത്. ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്നത് യുഡിഎഫിന്റെ ഗ്യാരന്റിയാണ്.
ദേശീയതലത്തിൽ രാഹുൽ ഗാന്ധിക്കും ഇന്ത്യാ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്.
ആദ്യപാദ സെമിയിൽ മുംബൈ സിറ്റിയ്ക്കു ജയം
Wednesday, April 24, 2024 11:10 PM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമിയിൽ മുംബൈ സിറ്റി എഫ്സി 3-2ന് എഫ്സി ഗോവയെ തോൽപ്പിച്ചു.
ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ നേടിയായിരുന്നു മുംബൈയുടെ ജയം. മാത്രമല്ല, മുംബൈ നേടിയ മൂന്ന് ഗോളും 90-ാം മിനിറ്റുകളിലായിരുന്നു.
ലാലിൻസ്വാല ഛാങ്തെ (90’, 90+6’) ഇരട്ട ഗോൾ നേടിയപ്പോൾ വിക്രം പ്രതാപ് സിംഗിന്റെ (90+1’) വകയായിരുന്നു ഒരു ഗോൾ.
ബോറിസ് സിംഗ് (16’), ബ്രണ്ടൻ ഫെർണാണ്ടസ് (56’) എന്നിവർ ഗോവയ്ക്ക് 2-0ന്റെ ലീഡ് നൽകിയിരുന്നു.
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
Wednesday, April 24, 2024 10:54 PM IST
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിലെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി (52) ആണ് മരിച്ചത്. പ്രമാടം അമ്മൂമ്മ തോടിനു സമീപം ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
കോന്നിയിലെ കലാശക്കൊട്ടിൽ പങ്കെടുത്ത ശേഷം ജീപ്പിൽ മടങ്ങുകയായിരുന്നു റെജി. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
Wednesday, April 24, 2024 10:36 PM IST
ലക്നോ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിൽ വമ്പൻ ട്വിസ്റ്റ്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു.
എസ്പിയുടെ ശക്തികേന്ദ്രമായ കനൗജിലാകും അഖിലേഷ് യാദവ് മത്സരിക്കുക. കനൗജില്‍ സ്ഥാനാർഥിയായി തേജ് പ്രതാപ് യാദവിനെ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചശേഷമാണ് അപ്രതീക്ഷിതമായ മാറ്റം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കും. കനൗജില്‍ 2019 ല്‍ 12,000 വോട്ടിന് ബിജെപി വിജയിച്ചിരിക്കെയാണ് മണ്ഡലം പിടിക്കാൻ അഖിലേഷ് തന്നെ ഇറങ്ങുന്നത്.
നീയറിഞ്ഞോ...ഇനി ഇഷ്ടം പോലെ കുടിക്കാമല്ലോ; സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന
Wednesday, April 24, 2024 10:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ വിലയിരുത്തിയിരുന്നു.
കൂടാതെ ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ഇതോടെയാണ് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്.
ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിനു ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്.
സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും.
നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശിപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം.
ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യ ഉത്പന്നങ്ങൾക്കും പ്രോത്സാഹനം നൽകും.
കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.
നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.
കണ്ണൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി
Wednesday, April 24, 2024 10:06 PM IST
കണ്ണൂർ: മട്ടന്നൂര്‍ കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. നെൽപാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
കണ്ണൂൽ നിന്നും ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ ഏപ്രിൽ ആറിന് പാനൂർ മൂളിയത്തോടിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷം രാഷ്ട്രീയ സംഘർഷ മേഖലകളിൽ പോലീസ് റെയ്ഡ് ശക്തമാക്കി വരികയാണ്.
തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ബിനോയ് വിശ്വം
Wednesday, April 24, 2024 9:56 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതിന്റെ മുഖ്യഎതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരത്തെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്നും ബിനോയ് പറഞ്ഞു.
ഒന്നാം സ്ഥാനത്ത് എൽഡിഎഫ് വരും. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രണ്ടാംസ്ഥാനത്ത് വരും. പ്രതാപം നഷ്ടപ്പെട്ട യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാർഥ്യമാണ് പന്ന്യൻ പറഞ്ഞത്.
ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Wednesday, April 24, 2024 9:07 PM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജീവിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇരുവരും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിക്കപ്പെട്ട രാജ്യത്തിന്റെ ഫാക്ടറികളെ അംബാനിക്കും അധാനിക്കും വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗാന്ധി കുടുംബത്തെ വിമർശിക്കുന്നതിന് പകരം രാജ്യത്തുനിന്നും തട്ടിയെടുത്ത പണം തിരിച്ചുനൽകണമെന്നും അദ്ദേഹം പറഞ്ഞു.
മോദി പറയുന്നു ഗാന്ധി കുടുംബം രാജ്യത്തെ കൊള്ളയടിച്ചൂവെന്ന്. നിങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച പ്രധാനമന്ത്രി. മോദി പറയുന്നു അദ്ദേഹം ഒരുപാട് വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന്. എന്താണ് താങ്കൾ ചെയ്തതെന്നും ഖാർഗെ ചോദിച്ചു.
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
Wednesday, April 24, 2024 8:53 PM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി. എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് ഇഡി സുപ്രീംകോടതിയിൽ മറുപടി നൽകി.
അറസ്റ്റ് ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്താം. ചോദ്യം ചെയ്യലിനായി നൽകിയ ഒൻപത് സമൻസുകൾ കേജരിവാൾ അവഗണിച്ചു. അറസ്റ്റിനെതിരായ കേജരിവാളിന്റെ ഹർജി തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
Wednesday, April 24, 2024 8:38 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.
കേരള പോലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏർപ്പെടുത്തിയിട്ടുള്ളത്.
എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പോലീസ് വിന്യാസത്തിന്റെ നോഡൽ ഓഫീസർ. പോലീസ് ഇൻസ്പെക്ടർ ജനറൽ (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസി. സംസ്ഥാന പോലീസ് നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.
ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്.
183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ്ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പോലീസ് ബറ്റാലിയൻ അംഗങ്ങൾ, 24327 എസ്പിഒമാർ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്.
കൂടാതെ 62 കമ്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) സുരക്ഷയൊരുക്കുന്നുണ്ട്. ഇതിൽ 15 കമ്പനി മാർച്ച് മൂന്നിനും 21 നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്നാട്ടിലെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഏപ്രിൽ 20 ന് എത്തിയിരുന്നു.
പ്രശ്ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫിൽ നിന്നുള്ള 4464 പേരെയും തമിഴ്നാട്ടിൽ നിന്നും 1500 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പ് തടസപ്പെടാതിരിക്കാൻ ഒരു ദ്രുതകർമ്മസേനയെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താൻ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
Wednesday, April 24, 2024 8:25 PM IST
തിരുവനന്തപുരം: വോട്ടെടുപ്പിന് ഒറ്റ ദിവസം മാത്രം ശേഷിക്കേ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്റെ വിലയിരുത്തൽ.
ഇലക്ഷൻ പ്രചാരണത്തിന്റെ തുടക്കത്തിൽ മണ്ഡലത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു.
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Wednesday, April 24, 2024 8:22 PM IST
കൊച്ചി: സംവിധായകന് ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ "ബിഹാര്‍ റോബിന്‍ഹുഡ്' എന്ന മുഹമ്മദ് ഇര്ഫാന് (35) മോഷണം നടത്തുന്നതിനായി എത്തിയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ മഹാരാഷ്ട്ര സ്വദേശിയില്‍ നിന്ന് വാങ്ങിയത്. ചോദ്യം ചെയ്യലിനിടെയാണ് മുഹമ്മദ് ഇര്ഫാന് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
മുഹമ്മദ് ഇര്‍ഫാന്റെ സഹോദരി ഭര്‍ത്താവിനൊപ്പമാണ് മുംബൈ സ്വദേശി ജോലി ചെയ്തിരുന്നത്. ഈ പരിചയത്തിന്റെ പേരില്‍ രണ്ടു ലക്ഷം രൂപ കൊടുത്താണ് കാര്‍ സ്വന്തമാക്കിയതെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ആര്‍സി ബുക്കില്‍നിന്ന് വാഹന ഉടമയുടെ പേര് ഇതുവരെ മാറ്റിയിരുന്നില്ല.
ഭാര്യ കേരളത്തിലേക്ക്
മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ ഇന്ന് കൊച്ചിയിലെത്തുമെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പോലീസിനെ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് ഗുല്‍ഷന്‍ എത്തുന്നത്. ബിഹാര്‍ സീതാമര്‍ഹിയിലെ ജില്ലാ പരിഷത്ത് പ്രസിഡന്റാണ് ഗുല്‍ഷന്‍. ജില്ലാപരിഷത്ത് പ്രസിഡന്റെന്ന് ബോര്‍ഡ് വച്ച കാറിലായിരുന്നു പ്രതി മോഷണത്തിനായി എത്തിയത്.
മുഹമ്മദ് ഇര്ഫാന് അറസ്റ്റിലായ വിവരം പോലീസ് ഇവരെ അറിയിച്ചിരുന്നു. അതേസമയം അഭിഭാഷകനായ ആളൂരിന്റെ ഓഫീസില്‍ നിന്നെന്നു പറഞ്ഞ് രണ്ടു പേര് മുഹമ്മദ് ഇര്‍ഫാനു വേണ്ടി സൗത്ത് പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തിയിരുന്നു. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ ഗുല്‍ഷന്‍ വക്കീലിനെ ഏര്‍പ്പാടാക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
സ്വര്‍ണം കല്യാണാവശ്യത്തിനായി ലോക്കറില്‍നിന്ന് എടുത്തത്
അടുത്തിടെ നടന്ന കല്യാണാവശ്യത്തിനായി എടുത്ത സ്വര്‍ണമാണ് സംവിധായകന് ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 25 ലക്ഷം രൂപയുടെ വജ്ര നെക്ലേസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങി 74 സാധനങ്ങളാണ് ജോഷിയുടെ വീട്ടില്‍നിന്ന് കവര്‍ന്നത്.
പ്രതിയുടെ കാറില്‍ നിന്ന് വീണ്ടെടുത്ത 1.20 കോടി മൂല്യമുള്ള ആഭരണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇന്നോ നാളെയോ അപ്രൈസറുടെ പരിശോധന പൂര്‍ത്തിയാക്കി കോടതി ഇവ സ്വീകരിച്ച് തൊണ്ടി നമ്പര്‍ നല്‍കും. ക്ലെയിം അപ്പീല്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം ആഭരണങ്ങള്‍ ജോഷിക്ക് തിരികെ ലഭിക്കും.
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
Wednesday, April 24, 2024 8:05 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുള്ള ജനവിധിയാണ് കേരളം ഏപ്രിൽ 26ന് രേഖപ്പെടുത്തുകയെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു.
വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസാണ്. ആ പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തിൽ കണ്ടത്.
സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് നിർദേശിച്ചവർ നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് പത്രിക തള്ളിപ്പോയി എന്നാണ് ആദ്യം വാർത്തവന്നത്.
ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസിന് എത്രമാത്രം ആത്മാർത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ് കേരളം ഏപ്രിൽ 26ന് രേഖപ്പെടുത്തുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
Wednesday, April 24, 2024 7:40 PM IST
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി.ആര്. മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു.
പ്രശ്നരപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്കു പരിക്കേറ്റത്. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
Wednesday, April 24, 2024 7:09 PM IST
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്.
പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഇന്ന് തന്നെ ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
Wednesday, April 24, 2024 7:08 PM IST
നവാസ് മേത്തർ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ. ഇതുവരെ അഞ്ച് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ പ്രവാസി വോട്ടർമാർ നാട്ടിൽ എത്തിക്കഴിഞ്ഞു. യുഎഇയിലെ ദുബായി, അബുദാബി, അജ്മാൻ, റാസൽഖൈമ, ഷാർജ എന്നീ എമിറേറ്റ്സുകളിൽനിന്നും ഖത്തർ, സൗദ്യ അറേബ്യ എന്നീ നാടുകളിൽ നിന്നുമാണ് പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി കൂടുതലായി എത്തിയത്.
യുഡിഎഫ്-എഡിഎഫ് മുന്നണികളുടെ സാംസ്കാരിക-സന്നദ്ധ സംഘടനകളാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഉടൻ തന്നെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ഇരുമുന്നണികളും ആരംഭിച്ചിരുന്നു.
സ്വന്തമായ നിലയിൽ നേരത്തെത്തന്നെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും ഏറെയാണ്. ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരുന്നതിനായി ലീവ് ലഭ്യമാക്കാൻ പോലും ഇരു മുന്നണികളിലെയും നേതാക്കൾ ഇടപെട്ടിരുന്നു.
വടകര മണ്ഡലത്തിൽ മാത്രം 20,000 പ്രവാസികൾ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൂപ്പർ മാർക്കറ്റുകളിലും മറ്റും ചെറിയ ശന്പളത്തിന് ജോലി ചെയ്യുന്ന പ്രവാസി വോട്ടർമാർക്ക് വിവിധ സന്നദ്ധ സംഘടനകളാണ് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് നൽകുന്നത്.
യുഎഇയിലെ മഴവെള്ളക്കെടുതികൾക്കിടയിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് വരാൻ വെമ്പൽ കൊള്ളുന്ന പ്രവാസികളെ അത്ഭുതത്തോടെയാണ് അറബികൾ ഉൾപ്പെടെയുള്ളവർ കാണുന്നതെന്നു പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റ്സിലുമായി ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുണ്ട്.
പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പൗരന്മാർ താമസിക്കുന്ന രാജ്യത്തെ എംബസികളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള പൗരന്മാർക്ക് ഈ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ഇപ്പോൾ പ്രവാസികളായി അറബ് രാജ്യങ്ങളിൽ ഉള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടിലേക്ക് എത്തുന്നുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാർ നാട്ടിലേക്ക് എത്തുന്നത്. മുംബൈ ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിൽനിന്നും വോട്ടർമാരെ നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
Wednesday, April 24, 2024 7:17 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറ നീണ്ടുനിന്ന ലോക്സഭ തെരഞ്ഞുടപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ഇന്ന് വൈകുന്നേരം ആറോടെയാണ് പരസ്യപ്രചരണം കൊട്ടിക്കലാശിച്ചത്. ഇനി നിശബ്ദ പ്രചരണങ്ങളുടെ സമയമാണ്.
വെള്ളിയാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിനിറങ്ങി. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി കൊട്ടിക്കലാശത്തിനെത്തിയില്ല.
കൊടിതോരണങ്ങളും ബലൂണുകളും ചെണ്ടമേളങ്ങളും കൊണ്ട് കൊട്ടിക്കലാശം ആവേശത്തിലാക്കി ഓരോ മുന്നണികളും. ക്രെയിൻ എത്തിച്ചായിരുന്നു എൻഡിഎയുടെ കലാശകൊട്ട്. കാസർഗോഡ് എം.എൽ. അശ്വനിയും കൊല്ലത്ത് ജി. കൃഷ്ണകുമാറും ആറ്റിങ്ങൾ വി. മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർഥികൾ ക്രെയിനിലേറിയാണ് കൊട്ടിക്കലാശം ആവേശത്തിലാക്കിയത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും ക്രെയിനിലേറി ആവേശം വാനോളം ഉയർത്തി. അതേസമയം മലപ്പുറത്തും ഇടുക്കിയിലും നേരിയ സംഘർഷം ഉണ്ടായി.
ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്ആർടിസി അപകടങ്ങൾ കുറഞ്ഞു
Wednesday, April 24, 2024 6:35 PM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടാണോ ഡ്യൂട്ടിക്കെത്തുന്നതെന്നറിയാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതോടെ അപകടനിരക്ക് കുറഞ്ഞതായി അധികൃതർ. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 25 ശതമാനം കുറവുണ്ടായി എന്നാണ് വിലയിരുത്തൽ.
ഈ മാസം നാല് മുതലാണ് യൂണിറ്റുകളിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് തുടങ്ങിയത്. വനിതകൾ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡ്യൂട്ടി അനുവദിക്കുകയുള്ളു.
വിജിലൻസ് നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങൾ ഇപ്പോൾ വളരെ കുറവാണ്. ആദ്യ ദിവസങ്ങളിൽ 22 പോസീറ്റീവ് (മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ)കേസുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും തുടരുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.
പരിശോധന ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞതിനു പുറമേ യാത്രക്കാർക്ക് സുരക്ഷിതത്വവും മാന്യമായ പെരുമാറ്റവും ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
Wednesday, April 24, 2024 6:30 PM IST
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരും. സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം നേടും. നരേന്ദ്ര മോദിക്ക് വർഗീയഭ്രാന്താണ്. മോദി പച്ചയായ വർഗീയത പറയുകയാണ്. സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല.
ബിജെപിയെ ശക്തമായി എതിർക്കുകയും നേരിടുകയും ചെയ്യുന്നത് എൽഡിഎഫാണെന്നും എം. വി. ഗോവിന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
Wednesday, April 24, 2024 5:45 PM IST
മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഗഡ്കരി കുഴഞ്ഞുവീണത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി കുഴഞ്ഞുവീണത്.
സ്റ്റേജിലുണ്ടായ പ്രവർത്തകർ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
Wednesday, April 24, 2024 5:32 PM IST
കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) പരിക്കേറ്റത്.
ഉഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാഗത്തായിരുന്നു അപകടം.
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
Wednesday, April 24, 2024 5:09 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരാനിരിക്കെ ആവേശക്കടലാക്കി മുന്നണികളുടെ കൊട്ടിക്കലാശം. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പ്രവർത്തകരും 20 മണ്ഡലങ്ങളിലെയും നഗരങ്ങൾ കീഴടക്കിയിരിക്കുകയാണ്.
പ്രവർത്തകർ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. കൊടിതോരണങ്ങളും ബലൂണുകളും കൂറ്റൻ ഫ്ലക്സ് ബോർഡുകളും ചെണ്ടമേളങ്ങളും കൊണ്ട് കൊട്ടിക്കലാശം ആവേശത്തിലാക്കിയിരിക്കുകയാണ് ഓരോ മുന്നണികളും. അതേസമയം വയനാട്ടിയിൽ യുഡിഎഫ് പാതകകൾ ഉപയോഗിക്കാതെയാണ് കൊട്ടികലാശത്തിനും എത്തിയിരിക്കുന്നത്.
മലപ്പുറത്തും ഇടുക്കിയിലും നേരിയ സംഘർഷം ഉണ്ടായി. ആയിരക്കണക്കിന് പോലീസുകാരെയാണ് ഓരോ മണ്ഡലത്തിലും സുരക്ഷയ്ക്കായി ചുമലതപ്പെടുത്തിയിരിക്കുന്നത്.
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
Wednesday, April 24, 2024 4:26 PM IST
കോഴിക്കോട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരേ വീണ്ടും അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എംഎൽഎ. ‘രാഷ്ട്രീയ പാൽക്കുപ്പി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അധിക്ഷേപിച്ചത്.
ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക് രാഹുലിന്റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അൻവർ പോസ്റ്റിൽ കുറിച്ചു.
പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഈ നാട്ടിലെ ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്. താമസിക്കുന്ന വീട്ടിൽനിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘപരിവാർ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ കർഷകസമരം മുന്നേറുമ്പോൾ, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായയ്ക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചെത്തി വയനാട്ടിൽ വന്ന് ട്രാക്ടർ റാലി നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ. "രാഷ്ട്രീയ പാൽക്കുപ്പി" പോസ്റ്റില്‍ പറയുന്നു.
പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് അൻവർ പറഞ്ഞിരുന്നു. രാഹുലിനെതിരായ അൻവറിന്റെ ഈ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും അങ്ങനെ തിരിച്ചുകിട്ടാതിരിക്കാൻ തക്ക നേതാവല്ല രാഹുൽ എന്നും പിണറായി പരിഹസിച്ചിരുന്നു.
അൻവറിനെതിരേ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
ബിജെപിയിൽ ചേരാനെത്തിയ സിപിഎം നേതാവ് ആര്? തൃശൂരിൽ ചർച്ച കൊഴുക്കുന്നു
Wednesday, April 24, 2024 4:24 PM IST
തൃശൂർ: ബിജെപിയിൽ ചേരാൻ തൃശൂരിലെത്തിയ സിപിഎം നേതാവ് ആരാണെന്നുള്ള ചർച്ച സജീവമാകുന്നു. കഴിഞ്ഞദിവസം ആലപ്പുഴയിൽ മത്സരിക്കുന്ന തൃശൂർ സ്വദേശിനിയായ ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സിപിഎമ്മിലെ ഒരു മുതിർന്ന നേതാവ് ബിജെപിയിൽ ചേരാൻ തൃശൂർ രാമനിലയത്തിൽ തന്റെ മുറിയിൽ വന്നു ചർച്ച നടത്തിയെന്ന് പറഞ്ഞത്.
ദല്ലാൾ നന്ദകുമാർ മുഖേനെയാണ് ഇത് നടത്തിയതെന്നും ആരാണെന്ന കാര്യം നന്ദകുമാർ പറഞ്ഞില്ലെങ്കിൽ മൂന്നുദിവസം കഴിഞ്ഞ് താൻ പേര് വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു.
ഈ നേതാവിനെ ബിജെപിയിൽ ചേർക്കാൻ കോടികൾ കേന്ദ്ര നേതാക്കളോട് നന്ദകുമാർ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യാത്ര നടത്തുന്നതിനിടയിലാണ് ഈ ചർച്ചകൾ നടന്നതത്രേ.
സിപിഎം ജാഥ നടത്തുന്പോൾ ഒരു പ്രമുഖ നേതാവ് വിട്ടുനിന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. ഇദ്ദേഹം ഈ സമയത്തുതന്നെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയതും ചർച്ചയായിരുന്നു. പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് ഇത്തരത്തിൽ ബിജെപിയിൽ ചേരാൻ തയാകുമോയെന്നതാണ് പാർട്ടി പ്രവർത്തകരും മറ്റുള്ളവരും ചോദിക്കുന്നത്.
പാർട്ടിയുമായി ചില അസ്വാരസ്യങ്ങൾ ഉള്ളതിനാലാണ് അന്ന് ഈ നേതാവ് ജാഥയിൽനിന്ന് വിട്ടു നിന്നത്. പിന്നീട് ജാഥയിൽ പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമുള്ള നേതാവ് ചർച്ച നടത്തിയതിനെ തുടർന്നാണ് ബിജെപിയിലേക്കുള്ള പ്രവേശനം വേണ്ടെന്നു വച്ചതെന്നും പറയുന്നുണ്ട്.
സംഭവം ശരിയാണോയെന്നറിയാൻ ശോഭ സുരേന്ദ്രൻ പറയുന്ന ദിവസത്തെ രാമനിലയത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
പക്ഷേ, ഇത്തരം ദൃശ്യങ്ങൾ ആരു ചോദിച്ചാലും കൊടുക്കരുതെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന കർശന നിർദേശം. അതിനാൽ തെളിവുകൾ ഇപ്പോൾ തന്നെ നശിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു.
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Wednesday, April 24, 2024 4:04 PM IST
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇലക്ഷൻ സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ വ്യാഴാഴ്ച സർവീസ് നടത്തും.
06549 നമ്പർ ട്രെയിൻ ഉച്ചകഴിഞ്ഞ് 3.50ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. 26ന് രാവിലെ ഏഴിന് കൊച്ചുവേളിയിൽ എത്തും.
പാലക്കാട് ജംഗ്ഷൻ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
Wednesday, April 24, 2024 4:01 PM IST
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനമണിക്കൂറിലേക്കു കടന്നു. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് 26ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിനുള്ള സമയം വൈകുന്നേരം ആറോടെ അവസാനിക്കും.
വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശാനുസരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിശ്ചയിച്ച് നൽകിയിട്ടുള്ള സ്ഥലങ്ങളിലാണ് കൊട്ടിക്കലാശം നടത്തുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളും അണികളും മേൽക്കൈ നേടാനായി കൊട്ടിക്കലാശത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടെ ബലൂണ്‍ ആകാശത്തേക്ക് പറത്തിയുള്ള പ്രചാരണങ്ങളുമുണ്ടാകും.
വേനൽചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പുചൂടാണ് വിവിധ മണ്ഡലങ്ങളിൽ കാണുന്നത്. കൊട്ടിക്കലാശത്തിനു കർശന ഉപാധികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ വ്യക്തിപരമായി തേജോവധം ചെയ്യാനോ വിദ്വേഷപ്രചരണം നടത്താനോ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. മുൻകുട്ടി തീരുമാനിച്ച് രാഷ്്ട്രീയ പാർട്ടികൾക്ക് അനുവദിച്ചിട്ടുള്ള ജംഗ്ഷനുകളിലാണ് കൊട്ടിക്കലാശം നടത്തുന്നത്.
ഗതാഗത തടസം സൃഷ്ടിക്കാതെയും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കാത്ത വിധത്തിലുമായിരിക്കണം കൊട്ടിക്കലാശത്തിന് വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് അധികൃതർ നിർദേശം കൊടുത്തിട്ടുണ്ട്. ഈ മാസം 26ന് ആണ് കേരളം വിധിയെഴുതുന്നത്.
കൊടുംചൂടിൽ തെല്ലാശ്വാസം; ഇന്നും നാളെയും ഇടിയോടുകൂടി മഴയെത്തും
Wednesday, April 24, 2024 3:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ തെല്ലാശ്വാസമായി മഴമുന്നറിയിപ്പ്. ഇന്നും വ്യാഴാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
Wednesday, April 24, 2024 3:24 PM IST
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. പേപ്പര്‍ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകള്‍ തേടുകയാണു ചെയ്തതെന്നും കോടതി വ്യക്തമാക്കി.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയിരുന്നു. പോളിംഗിനു ശേഷം വോട്ടിംഗ് യന്ത്രവും കണ്ട്രോള് യൂണിറ്റും വിവിപാറ്റും മുദ്രവയ്ക്കും.
വോട്ടിംഗ് മെഷീനിന്റെ ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട്. മൈക്രോ കണ്ട്രോള് പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണ്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്നും ഭരണഘടനാ സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പരാമര്‍ശിച്ചു. കേസില്‍ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം വിശദീകരിക്കാൻ ഇന്ന് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. വിവിപാറ്റിന്റെ പ്രവർത്തനം, സോഫറ്റ്വെയർ തുടങ്ങി സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
മൈക്രോ കൺട്രോളർ കൺട്രോളിംഗ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്? മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര? വോട്ടിംഗ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ? ഇലക്ടോണിക് വോട്ടിംഗ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നിവയാണ് കോടതി വ്യക്തത തേടിയ വിഷയങ്ങൾ. അതേസമയം, ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് ആണ് ഹർജി നല്‍കിയത്. മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. നിലവിൽ, ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Wednesday, April 24, 2024 3:09 PM IST
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്താണുറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ത്രികോണ മത്സരം തൃശൂരിൽ മാത്രമാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വേനൽമഴയിലും കൊടുംചൂട് തന്നെ; പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ മുന്നറിയിപ്പ്
Wednesday, April 24, 2024 2:47 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും വേനൽമഴ പ്രവചിക്കുമ്പോഴും താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്നുമുതൽ ഞായറാഴ്ച വരെ 11 ജില്ലകളിൽ താപനില ഉയരുമെന്നും വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ ചില പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച വരെ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത്.
കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. സാധാരണയെക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഞായറാഴ്ച വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
• പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
• ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
• ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
• കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
• മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
• ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
• യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
• നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
• അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
• കുട്ടികളുടെ കാര്യത്തില്‍ വേണം ജാഗ്രത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
• പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
• കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലെ സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
"ഇത്തവണ റോബർട്ട് വാദ്ര': അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ
Wednesday, April 24, 2024 4:18 PM IST
ലക്നോ: അമേഠിയിൽ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഗൗരിഗഞ്ചിലെ കോൺഗ്രസിന്റെ പ്രാദേശിക പാർട്ടി ഓഫീസിന് മുന്നിലാണ് "ഇത്തവണ സീറ്റ് റോബർട്ട് വാദ്രക്ക് കൊടുക്കണം' എന്ന് എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മേയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മേയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാർഥി. എന്നാൽ, കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തേ, മണ്ഡലത്തിൽ മത്സരിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച് വാദ്ര രംഗത്തെത്തിയിരുന്നു. ജനം തന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വാദ്ര അഭിപ്രായപ്പെട്ടിരുന്നു.
തൊട്ടുപിന്നാലെ, വാദ്രയെ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് ചില പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഒരുകാലത്ത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്ന അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപിച്ചതോടെയാണ് മണ്ഡലം കോൺഗ്രസ് കൈവിട്ടത്.
മൈക്രോസ്കോപ്പിലൂടെ നോക്കണോ എന്ന് കോടതി; നിരുപാധികം മാപ്പ് പറഞ്ഞ് വീണ്ടും പതഞ്ജലിയുടെ പരസ്യം
Wednesday, April 24, 2024 1:19 PM IST
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിലക്ഷ്യക്കേസില്‍ ഖേദം പ്രകടിപ്പിച്ച് പത്രങ്ങളില്‍ വീണ്ടും പരസ്യം നല്കി പതഞ്ജലി ആയുർവേദ. പതഞ്ജലി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം ഇത്തവണ കൂടുതൽ വലിപ്പത്തിലാണ് നൽകിയിരിക്കുന്നത്.
പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലുമാണ് മാപ്പ് അപേക്ഷ. "നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു, തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയതിൽ മാപ്പുചോദിക്കുന്നു, ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല'- എന്നാണ് പരസ്യത്തിൽ പറയുന്നത്.
പതഞ്ജലി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്കുന്ന വലുപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്കാമെങ്കില് എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ചുകൂടാ എന്ന് സുപ്രീം കോടതി ആരാഞ്ഞു.
പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിനും കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കിയത്. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം.
"അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെക്കുറിച്ച്': അൻവറിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്
Wednesday, April 24, 2024 12:51 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശത്തിൽ പി.വി. അന്‍വർ എംഎൽഎയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞതെന്നും ജൈവപരമായി കാണേണ്ടെന്നുമാണ് ഗോവിന്ദൻ പ്രതികരിച്ചത്. രാഷ്ട്രീയ പാരമ്പര്യമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഇത്തവണ പുതുചരിത്രം രചിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകും.
കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
"എന്റെ അമ്മയുടെ താലി രാജ്യത്തിനുവേണ്ടി ബലിനല്കിയതാണ്': മോദിക്ക് മറുപടിയുമായി പ്രിയങ്ക
Wednesday, April 24, 2024 12:30 PM IST
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ പാർട്ടി 55 വർഷമായി രാജ്യം ഭരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു.
"കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നു മോദി പറയുന്നു, കോൺഗ്രസ് സർക്കാർ 55 വർഷം അധികാരത്തിലുണ്ടായിരുന്നു. ആരെങ്കിലും നിങ്ങളുടെ താലി തട്ടിയെടുത്തോ? ബംഗളൂരുവിൽ ഒരു റാലിയിൽ പ്രസംഗിക്കവേ പ്രിയങ്ക ഗാന്ധി ചോദിച്ചു.
യുദ്ധകാലത്ത് ഇന്ദിരാഗാന്ധി തന്റെ സ്വർണം രാജ്യത്തിന് നൽകി. എന്റെ അമ്മയുടെ മംഗളസൂത്രം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്. സ്ത്രീകളുടെ പോരാട്ടം ബിജെപിക്കാർക്കു മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം- പ്രിയങ്ക വികാരഭരിതയായി പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Wednesday, April 24, 2024 12:09 PM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരാകില്ല. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാന്‍ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണുമാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വര്‍ഗീസിന് ഇഡി നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് ഹാജരാകാനായി വീണ്ടും നോട്ടീസ് നല്‍കിയത്.
ഇത് ആറാം തവണയാണ് വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് നേരത്തെ ഇഡിയെ അറിയിച്ചത്. ഇത് തള്ളിയാണ് ഇഡി പുതിയ നോട്ടീസ് നല്‍കിയത്.
സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികള്‍ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബെനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
Wednesday, April 24, 2024 11:56 AM IST
ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവർത്തനം, സോഫറ്റ്വെയർ തുടങ്ങി സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം നൽകി. എല്ലാ കാര്യങ്ങളും ആഴത്തിൽ പരിശോധിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കോടതി പറഞ്ഞു. അതേസമയം, ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൈക്രോ കൺട്രോളർ കൺട്രോളിംഗ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്? മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര? വോട്ടിംഗ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ? ഇലക്ടോണിക് വോട്ടിംഗ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നിവയാണ് കോടതി വ്യക്തത തേടിയ വിഷയങ്ങൾ.
ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദമായ വിധി ഉണ്ടാകുമെന്ന സൂചനയും കോടതി നല്കി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയ ഹർജി ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. നിലവിൽ, ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Wednesday, April 24, 2024 11:28 AM IST
പത്തനംതിട്ട: റാന്നിയിൽ കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നല്കിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് പ്രതി ആകാശ് ചിന്നമ്മയെ കുത്തിയതെന്ന് പോലീസ് അറിയിച്ചു.
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി. സ്കൂട്ടറിൽ പോകവേയാണ് ആകാശ് വഴിയരികിൽ ചിന്നമ്മയെ കണ്ടത്. പിന്നാലെ റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയ ശേഷം വീട്ടിൽ കയറി കുത്തിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്ത പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് അറസ്റ്റിലായത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു.
കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ചിന്നമ്മയുടെ മൊഴി.
ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്കിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. സിറിഞ്ച് കത്തിച്ചുകളയാൻ ആകാശ് നിര്‍ദേശിച്ചെങ്കിലും ചിന്നമ്മ അത് നശിപ്പിച്ചിരുന്നില്ല. ഇത് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി.
വീട്ടിൽ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് കൂടി ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
വീഴ്ചയിൽനിന്ന് തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000 കടന്നു
Wednesday, April 24, 2024 11:02 AM IST
കൊച്ചി: മൂന്ന് ദിവസത്തെ ക്ഷീണത്തിനു ശേഷം പുത്തനുണർവോടെ തിരിച്ചുകയറി സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 53,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 53,280 രൂപയിലും ഗ്രാമിന് 6,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5,570 രൂപയിലെത്തി. 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 392 രൂപ കൂടി 58,120 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49 രൂപ വർധിച്ച് 7,265 രൂപയായും വർധിച്ചു.
റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില മൂന്നുദിവസമായി താഴേക്കുപോയിരുന്നു. മൂന്നുദിവസത്തിനിടെ 1,600 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു. 24 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 2400 രൂപയാണ്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേട്ടത്തിലാണ് ബുധനാഴ്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 3.30 ഡോളർ (0.14%) വർധിച്ച് 2327.01 ഡോളർ എന്നതാണ് നിരക്ക്.
പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താൽക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. എന്നാൽ ഇതിന് ശേഷം സ്വർണം ഇപ്പോൾ തിരിച്ചു കയറുന്ന കാഴ്ചയാണുള്ളത്. വരുംദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിക്കുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
വേനൽമഴയിലും ശമനമില്ലാതെ കൊടുംചൂട്; 10 ജില്ലകളിൽ താപനില മുന്നറിയിപ്പ്
Wednesday, April 24, 2024 9:59 AM IST
തിരുവനന്തപുരം: വേനൽമഴയ്ക്കിടയിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും തിങ്കളാഴ്ചയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി.
അതേസമയം, സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യ-തെക്കൻ ജില്ലകളിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
• പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
• ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
• ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
• കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
• മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
• ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
• യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
• നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
• അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
• കുട്ടികളുടെ കാര്യത്തില്‍ വേണം ജാഗ്രത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
• പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
• കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലെ സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
"സച്ചിന്..സച്ചിന്...'; ആമുഖം ആവശ്യമില്ലാത്ത ആ മനുഷ്യന് ഇന്ന് 51!
Wednesday, April 24, 2024 10:03 AM IST
കോട്ടയം: ക്രിക്കറ്റ് എത്രയേറെ പ്രചുരപ്രചാരം നേടിയാലും ഒട്ടനവധി താരങ്ങള്‍ കാലാകാലങ്ങളില്‍ വാഴ്ത്തപ്പെട്ടാലും സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ഒറ്റപ്പേരോളം ഓളം തീര്‍ക്കാന്‍ ഒന്നിനും ആകില്ല എന്നതാണ് വാസ്തവം. രണ്ടര ദശാബ്ദം ഒരു ബാറ്റുകൊണ്ട് കോടാനുകോടി ഹൃദയങ്ങളെ കീഴടക്കിയ ആ ഇതിഹാസത്തിന് ഇന്ന് 51 വയസ് തികയുന്നു. എന്നാല്‍ സച്ചിനിപ്പോഴും ആരാധകരില്‍ ചെറുപ്പമായി തുടരുന്നു എന്നതാണ് സത്യം.
1973 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ ആയിരുന്നു സച്ചിന്റെ ജനനം. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാക്കിസ്ഥാന് എതിരെയായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതേ വര്‍ഷം ഡിസംബര്‍ 18ന് അദ്ദേഹം ഏകദിനത്തിലും അരങ്ങേറി. അതൊരു ചരിത്രത്തിന്റെ തുടക്കമാണെന്ന് അന്നാരും നിനച്ചിരിക്കില്ല.
എന്നാല്‍ പിന്നീട് ആ പേര് ഒരു ജനതയുടെ തന്നെ വികാരമായി വളര്‍ന്നു. സാക്ഷാല്‍ സര് ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹം ക്രിക്കറ്റില്‍ കാട്ടാത്ത വിസ്മയങ്ങളില്ല. എത്രയെത്ര റിക്കാര്‍ഡുകള്‍ അദ്ദേഹം കുറിച്ചും തിരുത്തിയും നമ്മളെ ആവേശഭരിതരാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 34,357 റണ്‍സ് അദ്ദേഹം നേടി. 200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും സച്ചിന് കളിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ 100 സെഞ്ചുറി നേടിയ താരമാണ് അദ്ദേഹം. ടെസ്റ്റില്‍ 51, ഏകദിനത്തില്‍ 49. 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി.
2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 2012 ഡിസംബര്‍ 23ന് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം 2013 നവംബര്‍ 17ന് ടെസ്റ്റും മതിയാക്കി. ഇന്ത്യന്‍ ജനത ഒന്നാകെ സങ്കടത്തിലായ ദിവസമായിരുന്നു അത്. കാരണം സച്ചിന് ഇല്ലാത്ത ക്രീസിനെ കുറിച്ച് സാധാരണക്കാര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും ലോറസ് പുരസ്കാരവുമടക്കം നേടിയിട്ടുള്ള ഈ മഹാ പ്രതിഭ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞിട്ട് 11 വര്‍ഷം തികയുന്നു. എങ്കിലും ലെജന്‍ഡ്സ് ക്രിക്കറ്റ് മത്സരങ്ങളിലും മറ്റുമായി അതേ രംഗത്ത് തുടരുകയാണ്.
ജീവിക്കുന്ന ഇതിഹാസമായ സച്ചിന് രമേഷ് തെണ്ടുല്‍ക്കര്‍ക്ക് ജന്മദിനാശംസകള്...
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകള്‍; തലപ്പുഴയിൽ എത്തിയത് നാലംഗം സംഘം
Wednesday, April 24, 2024 8:48 AM IST
കൽപറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്. തലപ്പുഴ കമ്പമലയിൽ രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തിയതായി നാട്ടുകാർ അറിയിച്ചു. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. ഏകദേശം 20 മിനിറ്റ് പ്രദേശത്ത് തുടർന്ന സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ശേഷമാണ് മടങ്ങിയത്.
നാലു പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. രണ്ടുപേരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും ഇവർ മുദ്രാവാക്യം മുഴക്കിയതായും നാട്ടുകാർ പറയുന്നു.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.
മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു.
കരുവന്നൂർ കള്ളപ്പണ കേസ്; എം.എം. വർഗീസ് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകാൻ നിർദേശം
Wednesday, April 24, 2024 7:51 AM IST
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ഇഡിക്കു മുന്നിൽ ചോദ്യംചെയ്യലിനു ഹാജരാകണം.
ഇത് ആറാം തവണയാണ് എം.എം. വർഗീസിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുന്നത്. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ കഴിയില്ലെന്നും എം.എം. വർഗീസ് ഇഡിക്ക് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എപ്പോൾ വേണമെങ്കിലും വരാമെന്നും മറുപടിയിൽ പറയുന്നു.
പ്രമുഖ നേതാവിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചിട്ടില്ല: ദല്ലാൾ നന്ദകുമാർ
Wednesday, April 24, 2024 8:27 AM IST
തിരുവനന്തപുരം: സപിഎമ്മിന്റെ കണ്ണൂരിലെ പ്രമുഖ നേതാവിനെ ബിജെപിയിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ. രാമനിലയത്തിൽവച്ച് ശോഭാ സുരേന്ദ്രൻ ഒരു നേതാവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.
കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ നന്ദകുമാര്‍ ലക്ഷ്യമിട്ടു. ഇതിനാണ് തന്നെ വന്ന് കണ്ടതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. പിണറായിയുടെ തലപ്പൊക്കമുള്ള നേതാവിനെയാണ് ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ രാമനിലയത്തിലെത്തി ഈ നേതാവ് തന്നെ കണ്ടു. പിന്നീട് ഡല്‍ഹിയിലും വന്നു.
ഇതിന് പ്രതിഫലമായി കോടികളാണ് നന്ദകുമാർ ആവശ്യപ്പെട്ടത്. കാല് തല്ലിയൊടിക്കുമെന്ന് പിണറായിയുടെ ലോബി പറഞ്ഞതുകൊണ്ടാണ് നേതാവിനെ ബിജെപിയില്‍ എത്തിക്കാനുള്ള ഉദ്യമത്തില്‍നിന്ന് നന്ദകുമാര്‍ പിന്മാറിയത്. ഈ നേതാവിന്റെ പേര് നന്ദകുമാര്‍ പുറത്തുവിട്ടാല്‍ താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ശോഭ പറഞ്ഞു.
നന്ദകുമാറിന്റെ കൈയില്‍നിന്ന് പത്ത് ലക്ഷം വാങ്ങി. തന്റെ എട്ട് സെന്റ് സ്ഥലം വിറ്റതിന്റെ വിലയായി അക്കൗണ്ടിലാണ് പണം വാങ്ങിയത്.
ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി പല തവണ പിന്നീട് നന്ദകുമാറിനെ ബന്ധപ്പെട്ടിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. നന്ദകുമാര്‍ നാണം കെട്ടവനും നെറികെട്ടവനുമാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
Wednesday, April 24, 2024 6:59 AM IST
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദേശം ലഭിച്ചതായാണ് വിവരം.
11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷയിളവ് നേടാനാണ് എംബസി വഴിയുള്ള ശ്രമം. ഇയാളുടെ കുടുംബം ആനുവദിച്ചാൽ മാത്രമാണ് ഇനി നിമിഷപ്രിയയ്ക്ക് വധശിക്ഷയിൽനിന്നു മോചനം ലഭിക്കൂ.
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Wednesday, April 24, 2024 6:32 AM IST
തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സാധിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തർക്കത്തിനിടയാക്കിയത്.
രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയാറാണ്. എന്നാൽ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സഹായിക്കുന്ന ജീവനക്കാരുടെ നിലപാട്.
ഡോക്ടര്‍മാരുടെ നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്.
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
Wednesday, April 24, 2024 7:08 AM IST
കൊച്ചി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ഇന്നു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തും.
രാവിലെ 8.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സന്ദർശനം. കേരളത്തിൽ വിവിധ സഭാനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
Wednesday, April 24, 2024 7:09 AM IST
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ലക്ഷക്കണക്കിന് രൂപയാണ് ബിജെപിയും യുഡിഎഫും സംഭരിച്ചിരിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
പരാജയമുറപ്പിച്ച സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്. പ്രകോപനം സൃഷ്ടിച്ച് അക്രമത്തിനുള്ള ഗൂഢാലോചനയും നടത്തുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു.
ശക്തമായ വർഗീയപ്രചരണങ്ങളും ഇനിയുള്ള ദിവസങ്ങളിൽ ഉയർന്നുവന്നേക്കും. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇതിനെ ഉറച്ച മതനിരപേക്ഷ നിലപാടിൽ നിന്നുകൊണ്ട്പ്രതിരോധിക്കാൻ സാധിക്കണമെന്നും സിപിഎം വ്യക്തമാക്കി.
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Wednesday, April 24, 2024 7:22 AM IST
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി കൊട്ടിഘോഷിച്ചുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു വൈകുന്നേരം കൊട്ടിക്കലാശം. ഇന്നു വൈകുന്നേരം ആറു വരെയാണ് പരസ്യപ്രചാരണം. തുടർന്ന് നിശബ്ദ പ്രചാരണത്തിന്റെ ഒന്നര ദിനം.
ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാണ് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പെങ്കിലും കേരളത്തിലെ മൂന്നു മുന്നണികളെയും സംബന്ധിച്ചു സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകകൂടിയാകാം ഇത്. ഇതിനാൽ ഏറെ കരുതിയും ആക്രമണസ്വഭാവത്തോടെയുള്ളതുമായ പ്രചാരണത്തിനാണ് അവസാന ദിനത്തിലും സാധ്യത.
രാഷ്ട്രീയത്തിലെ ട്വിസ്റ്റ് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലും സംഭവിക്കാമെന്നാണു മുന്നണി നേതാക്കൾ പറയുന്നത്. ഇതിനാൽ കരുതലിനുള്ള പ്രതിരോധവും രാഷ്ട്രീയ ആക്രമണത്തിനുള്ള കത്തിയുടെ മൂർച്ചകൂട്ടലും മൂന്നു ഭാഗത്തും നടക്കുന്നു.
പരമാവധി വോട്ട് പെട്ടിയിലാക്കാൻ എവിടെയും എപ്പോഴും എന്തു വിവാദവും പൊട്ടിപ്പുറപ്പെടാനുള്ള മുന്നൊരുക്കം. മുൻ നാളുകളേക്കാൾ കരുതലിലാണ് അവസാന ദിനങ്ങളിൽ മുന്നണി നേതാക്കൾ.
അവസാന മണിക്കൂറുകളിൽ പരാമവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള ഓട്ടത്തിലാണു സ്ഥാനാർഥികൾ. ഇന്നു രാവിലെ തുടങ്ങുന്ന ഓട്ടം മണ്ഡലത്തിന്റെ പ്രധാന മുക്കും മൂലയും കയറിയിറങ്ങി വൈകുന്നേരത്തോടെ പ്രധാന പട്ടണത്തിലെത്തും. ഇവിടെയാകും സമാപനം.
ഒരേ പട്ടണത്തിലാണു പല പ്രമുഖ സ്ഥാനാർഥികളുടെയും പ്രചാരണത്തിന്റെ പരിസമാപ്തിയെങ്കിലും, മൂന്നു മുന്നണി സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്. ഈ പരിധിക്കുള്ളിൽ നിന്നാകണം പ്രചാരണം ഉച്ചസ്ഥായിയിലെത്താൻ.
റോഡ് ഷോയും ബൈക്ക് റാലിയുമൊക്കെയായി ഇന്നുച്ചയ്ക്കു ശേഷം പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടും. വൈകുന്നേരം ആറിനു ശേഷം കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ പോളിംഗ് ബൂത്തിലേക്കു ജനം ഒഴുകുന്പോൾ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടുകൾ.
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Wednesday, April 24, 2024 4:34 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുക. നേരത്തേ കേസുമായി ബന്ധപ്പെട്ട വാദത്തിൽ വിവി പാറ്റിന്റെ പ്രവർത്തനം തെരത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു.
എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികത കമ്മീഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. വോട്ടിംഗ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
Wednesday, April 24, 2024 7:09 AM IST
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പില്‍ നല്ല പ്രചാരണമാണ്.
കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എല്‍ഡിഎഫ് ഇപ്പോള്‍ ആയുധം ആക്കുന്നു. വര്‍ഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്റെ ലക്ഷണമാണതെന്നും അദേഹം പറഞ്ഞു.
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
Wednesday, April 24, 2024 1:17 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ "അബു ഹംസ' എന്ന രഹസ്യനാമമുള്ള വിദേശ ഭീകരന് പങ്കുണ്ടെന്ന് പോലീസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.
താനമാണ്ടി പ്രദേശത്തെ കുണ്ട ടോപ്പ് വില്ലേജിൽ മുഹമ്മദ് റസാഖ് (40) എന്നയാളാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഇയാളുടെ സഹോദരൻ മുഹമ്മദ് താഹിർ ചൗധരി ടെറിട്ടോറിയൽ ആർമിയിൽ സൈനികനാണ്.
വീട്ടുവളപ്പിലേക്ക് ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള രണ്ട് ഭീകരർ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിന്നും മുഹമ്മദ് താഹിർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മുഹമ്മദ് റസാഖിന്റെ സംസ്കാരം നടത്തി.
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Wednesday, April 24, 2024 7:09 AM IST
തിരുവനന്തപുരം: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്.
കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
Wednesday, April 24, 2024 1:00 AM IST
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
ആനപ്പാറപ്പൊയിൽ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിൽപ്പനക്ക് വച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് അഞ്ചോടെ മൃതദേഹം ആദ്യം കണ്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Wednesday, April 24, 2024 12:57 AM IST
തിരുവനന്തപുരം: പി.വി. അന്‍വറിന്റെ രാഹുലിനെതിരായ തരംതാണ പ്രസ്താവനയെ ന്യായീകരിച്ച പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി. അന്‍വറിന്റെ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സിപിഎം നേൃത്വം തരം താണിരിക്കുന്നു. സിപിഎം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബിജെപിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ്.
പിണറായി വിജയനും സിപിഎം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മ്ളേച്ഛമായ തരത്തില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയാണ്.
മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണണറായിക്കും സിപിഎമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Wednesday, April 24, 2024 12:33 AM IST
ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു.
ലെബനന്റെ തെക്ക് ഭാഗത്ത് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പും ഇസ്രായേലും പതിവായി വെടിയുതിർക്കുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്ന് പ്രാദേശിക രക്ഷാപ്രവർത്തകരും ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു.
50നോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീയും 12 വയസു ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവം ലെബനൻ നാഷണൽ ന്യൂസ് ഏജൻസിയും (എൻഎൻഎ) സ്ഥിരീകരിച്ചു.
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
Wednesday, April 24, 2024 12:14 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര മേഖലയിൽ 19 കാരനായ കോഫി ഷോപ്പ് ഉടമയെ രണ്ട് പേർ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഭജൻപുര നിവാസിയായ കരൺ ഝാ, യമുന വിഹാറിൽ വൈകുന്നേരം 4.30 ഓടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഝായുടെ നെഞ്ചിലും തുടയിലും കൈപ്പത്തിയിലും കാലിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.
ഝായും സുഹൃത്ത് മാധവ് ഗോയലും (20) സ്കൂട്ടിയിൽ വരുമ്പോൾ രണ്ട് പേർ ആക്രമിക്കുകയായിരുന്നു. ഗോയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ട് അക്രമികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അവരെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
Tuesday, April 23, 2024 11:59 PM IST
ചെന്നൈ: രണ്ട് സെഞ്ചുറി പിറന്ന സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനു ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് ലക്നോ കീഴടക്കി. ഋതുരാജ് ഗെയ്ക്വാദ് (60 പന്തിൽ 108 നോട്ടൗട്ട് ) ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടിയും മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട് ) ലക്നോയ്ക്കു വേണ്ടിയും സെഞ്ചുറി നേടി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 210/4 (20). ലക്നോ സൂപ്പർ ജയ്ന്റ്സ് 213/4 (19.3).
ഇതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിൽ പിറന്ന സെഞ്ചുറികളുടെ എണ്ണം ഒമ്പത് ആയി. 63 പന്തിൽ ആറ് സിക്സും 13 ഫോറും അടക്കമാണ് സ്റ്റോയിൻസ് ലക്നോയെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ചത്.
ക്വിന്റൺ ഡി കോക്ക് (0), കെ.എൽ. രാഹുൽ (16), ദേവ്ദത്ത് പടിക്കൽ (13), നിക്കോളാസ് പുരാൻ (34) എന്നിവരുടെ വിക്കറ്റാണ് ലക്നോയ്ക്ക് ചേസിംഗിനിടെ നഷ്ടപ്പെട്ടത്. ദീപക് ഹൂഡ (ആറ് പന്തിൽ 17 നോട്ടൗട്ട് ) സ്റ്റോയിൻസിന് ഒപ്പം പുറത്താകാതെ നിന്നു.
ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി മാറ്റ് ഹെൻറി ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ തീരുമാനം ശരിവച്ചു.
ഡാരെൽ മിച്ചലും (10 പന്തിൽ 11) ഋതുരാജ് ഗെയ്ക്വാദും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സ് നീണ്ടു. യാഷ് താക്കൂറിന്റെ പന്തിൽ ദീപക് ഹൂഡയ്ക്കു ക്യാച്ച് നൽകി ഡാരെൽ മിച്ചൽ പുറത്ത്. രവീന്ദ്ര ജഡേജയ്ക്ക് (19 പന്തിൽ 16) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
അഞ്ചാം നന്പറായി ക്രീസിലെത്തിയ ശിവം ദുബെ മികച്ച ഫോമിലായിരുന്നു. നേരിട്ട 22-ാം പന്തിൽ ദുബെ അർധസെഞ്ചുറിയിലെത്തി. 27 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 66 റണ്‍സ് നേടിയ ദുബെ റണ്ണൗട്ടായി. 46 പന്തിൽ 104 റണ്‍സിന്റെ കൂട്ടുകെട്ട് അതോടെ അവസാനിച്ചു.
60 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കമായിരുന്നു ഗെയ്ക്വാദ് 108 റണ്‍സുമായി പുറത്താകാതെ നിന്നത്.
മോദിയുടെ വിവാദ പരാമർശം; ടി.എന്‍. പ്രതാപന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
Tuesday, April 23, 2024 11:26 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് മോദി പറഞ്ഞതിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
കഴിഞ്ഞദിവസം രാജസ്ഥാനിലെ ജലോറിലും ബന്‍സ്വാഡയിലും മോദി നടത്തിയ പ്രസംഗം വിവാദമായിരുന്നു. നരേന്ദ്രമോദി നടത്തിയ പ്രസംഗം നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതാപന് കമ്മീഷനെ സമീപിച്ചത്.
മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രതിനിധ്യ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ പറയുന്നു.
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
Tuesday, April 23, 2024 10:34 PM IST
പത്തനംതിട്ട: കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് എടുത്ത സംഭവത്തില്‍ പ്രതി പിടിയിൽ.
റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്ത പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക.
കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ചിന്നമ്മയുടെ മൊഴി.
ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്കിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
കെ.കെ.ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകി
Tuesday, April 23, 2024 10:02 PM IST
കോഴിക്കോട്: വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ കെ.കെ.ശൈലജയും എം.വി.ഗോവിന്ദനും തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകി.
ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
എതിര് സ്ഥാനാര്‍ഥിക്കെതിരെയുള്ള വ്യാജ പ്രചാരണം തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫിയുടെ പരാതി.
കെ.കെ. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന കേസിൽ അഞ്ചോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
Tuesday, April 23, 2024 9:34 PM IST
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും സനയിലെത്തി. നാളെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.
നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു.
നിമിഷ പ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം.
കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളും ഉടൻ നടത്തും.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും.
ഷാഫി മാപ്പ് പറയണം; കെ.കെ.ശൈലജ നോട്ടീസ് അയച്ചു
Tuesday, April 23, 2024 9:08 PM IST
കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങൾ ഷാഫി പറന്പിലിന്റെ അറിവോടെയാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ വക്കീൽ നോട്ടീസ് അയച്ചു.
യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പിന്‍വലിച്ച് ഷാഫി മാപ്പു പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
സൈബര്‍ ആക്രണ കേസിലെ 16 കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രചരിക്കുന്നവ പിൻവലിക്കാൻ തയാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചിഹ്നങ്ങൾ മാറിമറിഞ്ഞെങ്കിലും മാറ്റമില്ലാതെ സിപിഐയുടെ അരിവാളും ധാന്യക്കതിരും
Tuesday, April 23, 2024 8:47 PM IST
നിശാന്ത് ഘോഷ്
കണ്ണൂർ: രാജ്യത്തെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വരെ ചിഹ്നം മാറാത്ത ഏക പാർട്ടിയെന്ന ഖ്യാതി സിപിഐക്ക് സ്വന്തം. 1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഏഴു പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് നേരിട്ട ചിഹ്നമാണ് സിപിഐയുടെ അരിവാളും ധാന്യക്കതിരും.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്നു അരിവാളും നെൽക്കതിരും 1964ൽ കൽക്കത്ത തീസിസിനെ തുടർന്ന് സിപിഐയിൽ നിന്ന് ഭിന്നിച്ച് ഒരു വിഭാഗം സിപിഎം രൂപീകരിച്ചുവെങ്കിലും അരിവാളും നെൽക്കതിരും സിപിഐക്ക് തന്നെ ലഭിച്ചു.
പൊതുവെ അരിവാളും ധാന്യക്കതിരുമെന്നാണ് ചിഹ്നത്തെ വിളിക്കാറെങ്കിലും ഉത്തരേന്ത്യയിൽ പ്രാദേശികമായി അരിവാളും ഗോതന്പും അരിവാളും ചോളവും എന്നു പറയാറുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ അരിവാളും നെൽക്കതിരെന്നുമാണ് പറയാറ്.
കാലത്തിനൊപ്പം ചില പാർട്ടികളുടെ ചിഹ്നങ്ങളും മാറി. പലപ്പോഴും പാർട്ടികളിലെ പിളർപ്പ്, പാർട്ടികളുടെ ദേശീയാംഗീകാരം നഷ്ടപ്പെട്ടതിലൂടെ ഒരു പാർട്ടിയുടെ ചിഹ്നം മറ്റൊരു പാർട്ടിക്ക് കിട്ടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. നെഹ്റുവിന്റെ കാലത്ത് നുകമേന്തിയ കാളയായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.
1969ൽ പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദിരാ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ്-ആറിന് കാളയും കിടാവും ചിഹ്നമായി ലഭിച്ചു. 1978ൽ ഇന്ദിരാ ഗാന്ധി കോൺഗ്രസ്-ഐ രൂപീകരിച്ചപ്പോൾ പശുവും കിടാവും ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ഇന്ദിര കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു.
1952ലെ പ്രഥമ തെരഞ്ഞെടുപ്പിൽ ഫോർവേർഡ് ബ്ലോക്കിലെ ഒരു വിഭാഗത്തിന്റെ ചിഹ്നമായ കൈപ്പത്തിയാണ് കോൺഗ്രസ്-ഐക്ക് ലഭിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ ഫോർവേർഡ് ബ്ലോക്കിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു അവർക്ക് കൈപ്പത്തി നഷ്ടമായത്. ഭരണഘടനാ ശില്പി ഡോ. ബി.ആർ.അബേദ്കർ രൂപം നൽകിയ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനായിരുന്നു ആദ്യം ആന ചിഹ്നമായി ലഭിച്ചത്.
തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ തുടർന്ന് ഇവർക്ക് ആന നഷ്ടപ്പെടുകയും പിന്നീട് ബിഎസ്പിക്ക് ലഭിക്കുകയും ചെയ്തു. എണ്ണവിളക്കുമായാണ് ജനസംഘം ആദ്യം തെരഞ്ഞെടുപ്പ് നേരിട്ടത്. ജനസംഘം ഭാരതീയ ജനതാ പാർട്ടിയായി മാറിയപ്പോൾ ചിഹ്നം താമരയായി.
സോഷ്യലിസ്റ്റ് കൂട്ടായ്മയിൽ രൂപപ്പെട്ട ജനതാ പാർട്ടിയുടേത് കലപ്പയേന്തിയ കർഷകനായിരുന്നു ചിഹ്നം. ജനതാ പാർട്ടി പലതായി പിരിഞ്ഞപ്പോൾ കലപ്പയേന്തിയ കർഷകനും വിസ്മൃതിയിലായി. പലതായി പിരിയപ്പെട്ട പഴയ ജനത പാർട്ടികളിലെ വിഭാഗങ്ങൾ പിന്നീട് ചക്രം, റാന്തൽ, കറ്റയേന്തിയ വനിത എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ സ്വീകരിക്കുകയായിരുന്നു.
കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച ശരത് പവാർ ടൈംപീസായിരുന്നു ചിഹ്നമായി സ്വീകരിച്ചത്. പാർട്ടിയിലെ പിളർപ്പോടെ ടൈംപീസ് അജിത് പവാറ് സ്വന്തമാക്കി. എൻസിപി ചിഹ്നമായി കാഹളം മുഴക്കുന്ന കർഷകനെ ചിഹ്നമാക്കി. കോൺഗ്രസ്-എസിന്റെ ചർക്ക, അഖിലേന്ത്യാ ലീഗിന്റെ തോണി ഉൾപ്പെടെയുള്ളവയും കാലത്തിന്റെ കുതിപ്പിൽ അപ്രത്യക്ഷമായ ചിഹ്നങ്ങളിൽ ചിലതാണ്.