മദ്യനയത്തിലൂടെ ഡൽഹി സർക്കാരിന് 2,002.68 കോടിയുടെ നഷ്ടം; സിഎജി റിപ്പോർട്ട് സഭയിൽ
Tuesday, February 25, 2025 6:26 PM IST
ന്യൂഡൽഹി: മദ്യനയം ഉൾപ്പെടെ അരവിന്ദ് കേജരിവാളിന്റെ കാലത്ത് മറച്ചുവച്ച 14 സിഎജി റിപ്പോർട്ടുകൾ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്തു വച്ചു. മദ്യനയം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
മദ്യശാലകൾ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാൽ ഇപ്പോൾ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. ലൈസൻസ് ഫീസ് ഇനത്തിൽ എക്സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി.
ലൈസൻസ് നൽകുന്ന പ്രക്രിയയിൽ നിയമ ലംഘനങ്ങൾ നടന്നു. നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങൾ നിർദേശിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശകൾ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ലൈസൻസികൾക്ക് ക്രമരഹിതമായ ഇളവുകൾ നൽകിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. സോണൽ ലൈസൻസികളിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് കൃത്യമായി ശേഖരിക്കാത്തത് 27 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നിലധികം ലൈസൻസുകൾ നൽകുന്നത് നിരോധിക്കുന്ന 2010 ലെ ഡൽഹി എക്സൈസ് നിയമങ്ങളിലെ ചട്ടം 35 ശരിയായ രീതിയിൽ നടപ്പിലാക്കാൻ കേജരിവാള്‍ സർക്കാരിന് കഴിഞ്ഞില്ല. എക്സൈസ് നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച ആവശ്യകതകൾ പരിശോധിക്കാതെ ലെസൻസുകൾ നൽകിയെന്നതടക്കം ഗുരുതര ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.