കൈകോർത്ത്; ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ
Tuesday, February 18, 2025 3:26 PM IST
ന്യൂഡൽഹി: ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ. ഖത്തർ അമീർ ഷേഖ് തമീം ബിൻ ഹമാദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്.
ഇതു സംബന്ധിച്ച കരാറിൽ ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. ധനമന്ത്രി നിർമല സീതാരാമനാണ് ഈ കരാറിൽ ഒപ്പുവച്ചത്.
ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചർച്ചയായെന്നാണ് സൂചന. മുൻ നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കിയതിന് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.
രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷേഖ് തമീം ബിൻ ഹമദ് അൽ താനി രാത്രി എട്ടരയ്ക്ക് മടങ്ങും.