പൊതുദര്‍ശനത്തിനിടെ മര്‍ദിച്ചെന്ന പരാതി: ആശാ ലോറന്‍സിന്റെ മൊഴി രേഖപ്പെടുത്തി
Thursday, September 26, 2024 12:31 PM IST
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദിച്ചെന്ന് കാണിച്ച് മകള്‍ ആശ ലോറന്‍സ് നല്കിയ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിനുശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുക.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് ഇമെയിലായി ലഭിച്ച പരാതി തുടര്‍ നടപടികള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറുകയായിരുന്നു.
വനിതകള്‍ അടങ്ങിയ റെഡ് വാളണ്ടിയര്‍മാര്‍ മര്‍ദിച്ചെന്നും തന്റെ സഹോദരനായ എം.എല്‍. സജീവനും സഹോദരി ഭര്‍ത്താവ് ബോബന്, സിപിഎം ജില്ലാ സെക്രട്ടറി തുടങ്ങിയവര്‍ മര്‍ദനത്തിന് കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇളയ മകള്‍ ആശ ലോറന്‍സ് തടസവുമായി നിന്നതോടെയാണു തർക്കം ഉടലെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെക്കുറിച്ച് പിതാവ് പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നുമായിരുന്നു മകളുടെ ആവശ്യം.
മൃതദേഹം വിട്ടുനല്‍കാന്‍ കൂട്ടാക്കാതിരുന്നതോടെ ആശയെയും മകന് മിലനെയും പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി. ഈ സമയം വനിതാ പ്രവര്‍ത്തകരടക്കം ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.
തന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്കു നേരേ ഒരുഘട്ടത്തില്‍ ആശ കയര്‍ക്കുകയുമുണ്ടായി. വീണ്ടും മൃതദേഹത്തിനരികില്‍നിന്നു പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആശ നിലത്തു വീണു.
തർക്കം തുടരുന്ന സാഹചര്യത്തിൽ കോടതി ഇടപെട്ട് മൃതദേഹം തത്കാലം കളമശേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റുകയാണുണ്ടായത്. റെഡ് വോളണ്ടിയർമാർ എത്തിയാണു മൃതദേഹം പൊതുദര്‍ശന പന്തലില്‍നിന്നു പുറത്തെത്തിച്ച് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.