പോലീസിലെ അന്‍വര്‍ വിഭാഗത്തെ പൂട്ടും
Wednesday, September 25, 2024 8:10 PM IST
കോഴിക്കോട്: സിപിഎം കൈവിട്ടതോടെ ക്ഷീണത്തിലായ പി.വി. അന്‍വറിനെ പൂട്ടാന്‍ പോലീസിലെ ഒരു വിഭാഗം രംഗത്ത്. അന്‍വറിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ പോലീസിലെ രഹസ്യവിഭാഗം അന്വേഷണം തുടങ്ങിയെ ന്നാണ് റിപ്പോർട്ട്. തുടര്‍ദിവസങ്ങളിലും അന്‍വറിനെ നിരീക്ഷിക്കാനാണു തീരുമാനം.
ക്രമസമാധാന ചുമതലയില്‍ ഇപ്പോഴും തുടരുന്ന എഡിജിപി അജിത് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് അന്‍വറിനെതിരായ നീക്കത്തിനു പിന്നിലെന്നാണ് അറിയുന്നത്. എഡിജിപി ഇപ്പോഴും തല്‍സ്ഥാനത്തു ശക്തനായി തുടരുന്നതിനാല്‍ അന്‍വറിനു വിവരങ്ങള്‍ നല്കിയ പോലീസുകാരും ആശങ്കയിലാണ്.
പോലീസ് സേനയിലെ ഒരു വിഭാഗം അന്‍വറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും എഡിജിപിക്കെതിരായ തെളിവുകള്‍ ഉള്‍പ്പെടെ എംഎല്‍എക്കു ചോര്‍ത്തി നല്‍കുകയും ചെയ്തുവെന്നതിന്റെ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. പോലീസിൽ പ്രവർത്തിച്ച് പിന്നീട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗമായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ജൂൺ ഒൻപതിന് കൊണ്ടോട്ടിയിലെ ഒരു വീട്ടിൽവച്ച് ചോര്ത്തല്സംഘം ഒന്നിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സംഘത്തിലെ ചിലർ വാട്സാപ്പിലൂടെ സുപ്രധാന വിവരങ്ങൾ കൈമാറി. സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരും ഇതിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ എഡിജിപി അജിത് കുമാറിനെതിരേ അന്വേഷണ വിധേയമായി നടപടി വന്നാല്‍ അത് അന്‍വറിനു കൂടുതല്‍ ശക്തി പകരുമെന്നു കരുതുന്നവര്‍ സേനയില്‍ ഏറെയാണ്.
പുറത്തുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപിക്കെതിരേ നടപടിയുണ്ടാകുമെന്നായിരുന്നു ഒരു വിഭാഗം കരുതിയിരുന്നത്. എന്നാല്‍ അതുണ്ടാകാതായതോടെ കൂടുതല്‍ തെളിവുകള്‍ അന്‍വറിനു കൈമാറാന്‍ പലരും മടിക്കുന്ന അവസ്ഥയാണുള്ളത്.