മൃതദേഹം ഡിഎൻഎ പരിശോധന നടത്തി അർജുന്റേതെന്ന് ഉറപ്പാക്കും; ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
Wednesday, September 25, 2024 6:52 PM IST
ബംഗളൂരു: ഗംഗാവാലി പുഴയിൽനിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധന നടത്തി അർജുന്റേതെന്ന് സ്ഥിരീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഡിഎൻഎ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനൽകാൻ കാർവാർ ജില്ലാ ഭരണകൂടം നേരത്തെ നീക്കം നടത്തിയിരുന്നു.
അതേസമയം ലോറിയുടെ കാബിനിൽനിന്ന് കണ്ടെത്തിയ മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്.