പൊതുദര്‍ശനത്തിനിടെ റെഡ് വോളണ്ടിയര്‍മാര്‍ മര്‍ദിച്ചു; പരാതി നല്കി ആശ ലോറൻസ്
Wednesday, September 25, 2024 1:27 PM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദിച്ചെന്നു കാണിച്ച് മകള്‍ ആശ ലോറന്‍സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വോളണ്ടിയര്‍മാരാണ് മര്‍ദിച്ചത്. തനിക്ക് പരിക്കേറ്റെന്നും സി.എന്‍. മോഹനനും ലോറന്‍സിന്റെ മകന് എം.എല്‍. സജീവനും സഹോദരീഭര്‍ത്താവ് ബോബനും മര്‍ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറിയെന്നും ഉടന്‍ കേസെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇളയ മകള്‍ ആശ ലോറന്‍സ് തടസവുമായി നിന്നതോടെയാണു തർക്കം ഉടലെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെക്കുറിച്ച് പിതാവ് പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നുമായിരുന്നു മകളുടെ ആവശ്യം.
മൃതദേഹം വിട്ടുനല്‍കാന്‍ കൂട്ടാക്കാതിരുന്നതോടെ ആശയെയും മകന് മിലനെയും പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി. ഈ സമയം വനിതാ പ്രവര്‍ത്തകരടക്കം ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു.
തന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ക്കു നേരേ ഒരുഘട്ടത്തില്‍ ആശ കയര്‍ക്കുകയുമുണ്ടായി. വീണ്ടും മൃതദേഹത്തിനരികില്‍നിന്നു പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആശ നിലത്തു വീണു.
തർക്കം തുടരുന്ന സാഹചര്യത്തിൽ കോടതി ഇടപെട്ട് മൃതദേഹം തത്കാലം കളമശേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റുകയാണുണ്ടായത്. റെഡ് വോളണ്ടിയർമാർ എത്തിയാണു മൃതദേഹം പൊതുദര്‍ശന പന്തലില്‍നിന്നു പുറത്തെത്തിച്ച് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.
ഇതിനിടെ, എം.എം. ലോറന്‍സിന്റെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അദേഹത്തിന്റെ മക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ ഇന്ന് ഹിയറിംഗ് നടക്കും. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥാണ് മൂന്നുമക്കളെയും ഹിയറിംഗിന് വിളിച്ചിരിക്കുന്നത്.