പൂരം കലക്കൽ: വീണ്ടും വിമർശനവുമായി സിപിഐ മുഖപത്രം
Tuesday, September 24, 2024 12:08 PM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിമർശനം തുടർന്ന് സിപിഐ. സിപിഐ മുഖപത്രത്തിൽ ‘ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ച അന്വേഷണ റിപ്പോർട്ട്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് എഡിജിപി അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
പൂരംകലക്കൽ സംബന്ധിച്ച റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്നും സംഭവദിവസം തൃശൂരിലുണ്ടായിട്ടും എഡിജിപി ഇടപെട്ടില്ലെന്നും മുഖപ്രസംഗം പറയുന്നു.
സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണെന്നും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
തൃശൂര്‍ പൂരം പോലെ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവത്തിന്റെ ക്രമസമാധാന ചുമതല ജൂണിയറായിരുന്ന ഉദ്യോഗസ്ഥന് മാത്രമായിരുന്നുവെന്ന് കരുതാനാവില്ല. പൂരത്തലേന്ന് ക്രമസമാധാന സുരക്ഷാവിഷയങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എഡിജിപി, ഡിഐജി, കമ്മീഷണർ, എസിപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയിലും മുന്‍ മധ്യമേഖലാ ഐജി എന്ന നിലയിലുമുള്ള അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും അജിത്കുമാര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാക്കുന്നത്.
പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തില്‍ തന്നെയുള്ള പോലീസ് അക്കാദമയില്‍ തന്നെയുണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
പൂരം അലങ്കോലപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥലത്തെത്താന്‍ ശ്രമിച്ച റവന്യൂമന്ത്രിയടക്കം ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും സംഘ്പരിവാര്‍ നേതാക്കളും സേവാഭാരതിയുടെ ആംബുലന്‍സിലും മറ്റുമായി രംഗത്തെത്തി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നത് സംഭവം ആസൂത്രിത ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.