അന്തിമ തീരുമാനം വരുംവരെ ലോറൻസിന്റെ മൃതദേഹം കൈമാറരുത്: മകളുടെ ഹർജിയിൽ ഹൈക്കോടതി
Monday, September 23, 2024 3:48 PM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം തത്കാലം മെഡിക്കൽ കോളജിന് കൈമാറരുതെന്ന് ഹൈക്കോടതി.
ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. ഹർജിയിൽ വിധി വരുന്നതു വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി.
ലോറൻസിന്റെ മൃതദേഹം ആശുപത്രിക്ക് കൈമാറാൻ പിതാവ് പറഞ്ഞിരുന്നില്ലെന്നാണ് മകൾ ആശ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വാർത്തയിലൂടെയാണ് അച്ഛന്റെ മൃതദേഹം കളമശേരി ആശുപത്രിക്ക് കൈമാറുന്ന വിവരം അറിയുന്നത്. മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തനിക്ക് താത്പര്യമില്ലെന്നും അതുകൊണ്ട് തന്നെ ഇതിൽ കോടതി ഇടപെടണമെന്നുമാണ് മകൾ പറയുന്നത്.
ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ എത്തിച്ച ശേഷം, വൈകുന്നേരം നാലുവരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും.