നാണംകെട്ട റിപ്പോര്‍ട്ട്; എം.ആര്.അജിത്കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രം
Monday, September 23, 2024 10:58 AM IST
കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്ന് ലേഖനത്തിൽ പരിഹസിക്കുന്നു.
ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാല്പ്പഴുതിലൂടെയാണ് വിമര്‍ശനം. തൃശൂര്‍പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം.അജിത് കുമാര്‍. ആരും പൂരം കുലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ടെന്ന് ലേഖനത്തിൽ പറയുന്നു.
പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിത്. പുരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്.
കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. പുര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തമാണ്. എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെയാണ്.
പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് വീഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കലിൽ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്കാനാവുമോ.
നാണംകെട്ട റിപ്പോര്‍ട്ട് തയാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് , എങ്ങനെയുണ്ട് എന്റെ പുരം കലക്കല്‍ റിപ്പോര്‍ട്ടെന്ന് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നെന്നും ലേഖനം വിമർശിക്കുന്നു.