പൂരം കലക്കൽ: എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കെ.മുരളീധരന്
Sunday, September 22, 2024 9:19 AM IST
തൃശൂര്‍: തൃശൂർപൂരം അലങ്കോലപ്പെടുത്തിയതിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
ഇപ്പോള്‍ നല്കിയ റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വാശിയില്ലെന്നും മുരളീധരന് ചോദിച്ചു.
തൃശൂർപൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. പൂരം കലക്കിയതിനു പിന്നിൽ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് എഡിജിപി എം.ആര്.അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നുത്.
ബോധപൂര്‍വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ല. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്നം സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
തൃശൂര്‍പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഉത്തരവിട്ടത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.