യുഡിഎഫ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, ഇ.പി. ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്കുവേണ്ടി: സതീശൻ
Saturday, August 31, 2024 11:37 AM IST
തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. യുഡിഎഫ് ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞെന്ന് സതീശന് പ്രതികരിച്ചു.
ജാവദേക്കർ പോയ വഴിക്ക് തന്റെ വീട്ടില്‍ കയറിയതാണെന്നാണ് ഇ.പി. അന്ന് പറഞ്ഞത്. പ്രകാശ് ജാവദേക്കറെ ഇ.പി കണ്ടതില്‍ എന്താണ് കുഴപ്പമെന്നും താനും അദ്ദേഹത്തെ നിരവധി തവണ കണ്ടിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഇപിയെ സംരക്ഷിച്ച സിപിഎമ്മിന് ഇപ്പോള്‍ എന്തുപറ്റിയെന്നും സതീശൻ ചോദിച്ചു.
കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന് തങ്ങൾ ആരോപിച്ചിരുന്നു. അന്ന് സിപിഎമ്മും മുഖ്യമന്ത്രിയും ഇത് നിഷേധിച്ചു. എന്നാല്‍ പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഇ.പി ത്യാഗപൂര്‍ണമായി ഒഴിഞ്ഞതല്ലല്ലോയെന്നും സതീശന് ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി ജാവദേക്കറെ കണ്ടത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും സതീശൻ ആരോപിച്ചു.