ഷൂട്ടിംഗ് ലൊക്കേഷനിൽ ലൈംഗീകാതിക്രമം; ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി
Friday, August 30, 2024 7:07 AM IST
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് നടപടി.
തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.
നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.