എൺപതുകളിലെ ഹിറ്റ്മേക്കർ; സംവിധായകൻ എം. മോഹൻ അന്തരിച്ചു
Tuesday, August 27, 2024 11:36 AM IST
കൊച്ചി: പ്രശസ്ത സംവിധായകൻ എം. മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.30ടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല, ഇടവേള തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. 1978ൽ പുറത്തിറങ്ങിയ വാടകവീട് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി തുടക്കം കുറിച്ചത്.
2005ൽ പുറത്തിറങ്ങിയ ദി ക്യാമ്പസ് എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റേതാണ്.
20 ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രണയമായിരുന്നു മോഹന്റെ ഇഷ്ടപ്രമേയം. മികച്ച പാട്ടുകൾ മോഹൻ സിനിമകളുടെ മറ്റൊരു പ്രത്യേകതയായിരുന്നു.
താരസംഘടനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന് ഈ പേര് വന്നതും മോഹന്റെ ചിത്രമായ ഇടവേള എന്ന ചിത്രത്തിൽ അഭിനയിച്ചതിനാണ്.
പി. വേണുവിന്റെ സഹായി എന്ന നിലക്കാണ് മോഹൻ സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. പിന്നീട് ജോൺപോളുമായുള്ള സൗഹൃദം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനാക്കി.
പത്മരാജനോടൊത്ത് ഇടവേള, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. മലയാളസിനിമയിലെ സുവർണകാലഘട്ടമായ എൺപതുകളിലെ പ്രശസ്ത സംവിധായകനായിരുന്നു മോഹൻ.
മോഹൻ സംവിധാനം ചെയ്ത രണ്ടുപെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് അദ്ദേഹം വിവാഹം ചെയ്തത്. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.
മോഹൻ സംവിധാനം ചെയ്ത ചിത്രങ്ങൾ
വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), രചന (1983), ആലോലം (1982), പക്ഷേ (1994), മുഖം (1990), ഇസബല്ല (1988), ശ്രുതി (1987),തീർത്ഥം (1987),ഒരു കഥ ഒരു നുണക്കഥ (1986), മംഗളം നേരുന്നു (1984), അങ്ങനെ ഒരു അവധിക്കാലത്ത് (1999).