എംഎസ്സി ഡെയ്ല വിഴിഞ്ഞത്തേക്ക്;13,988 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പൽ
Tuesday, August 27, 2024 8:41 AM IST
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ എംഎസ്സിയുടെ ഡെയ്ല എന്ന കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്നു. ഈ മാസം 30 ന് ആണ് മദര്‍ഷിപ്പ് തുറമുഖ ബര്‍ത്തില്‍ നങ്കൂരമിടുക.
13,988 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുള്ള വമ്പന്‍ കണ്ടെയ്നര്‍ കപ്പലാണ് ഡെയ്ല. ആഫ്രിക്കയില്‍ നിന്ന് മുംബൈ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്.
കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് ഇതുവരെ ഇവിടെ എത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍. 2,500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിഴിഞ്ഞത്ത് ഇറക്കിയത്.
ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ ചരക്ക് നീക്കല്‍ ശേഷി ശക്തിപ്പെടുത്താനായി കണ്ടെയ്നറുകളുമായി കൂറ്റന്‍ മദര്‍ഷിപ്പുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്.
വിഴിഞ്ഞത്ത് ആദ്യഘട്ട കമ്മീഷന് പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തന്നെ അടുത്ത ഘട്ടവും തുടങ്ങും. അദാനി പൂര്‍ണമായും പണം മുടക്കുന്ന രണ്ടാംഘട്ടം 2028ല്‍ തീര്‍ക്കും. നാല് വര്‍ഷം കൊണ്ട് 9,600 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് എത്തുന്നത്.