ഇപ്പോഴത്തെ അന്വേഷണം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലാത്തത്: സതീശന്
Monday, August 26, 2024 12:34 PM IST
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ ആരോപണത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ അന്വേഷണം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഹേമാ കമ്മിറ്റിയെന്ന് ഒരു വാക്കുപോലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച വിവരം അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്ന് സതീശന് പ്രതികരിച്ചു.
സിനിമാ മേഖലയിലെ വനിതകളുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇറങ്ങിയ പത്രക്കുറിപ്പിൽ പറയുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഇരകള്‍ക്ക് നീതി കൊടുക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സാംസ്കാരിക മന്ത്രി സജി ചെറിയാന് അടിക്കടി നിലപാട് മാറ്റുകയാണ്. വേട്ടക്കാരെ സംരക്ഷിക്കാനും ഇരകളെ അപമാനിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. മന്ത്രി രാജിവയ്ക്കാന്‍ തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു.
സോളാര്‍ കേസിലെ കത്തില്‍ പേജുകളുടെ എണ്ണം ദിവസവും വര്‍ധിച്ചുവരികയായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ദിവസേന കുറഞ്ഞുവരികയാണ്. റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ തന്നെ കൃത്രിമം കാണിച്ചെന്നും സതീശന് വിമര്‍ശിച്ചു.