ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു; മുകേഷ് അടക്കമുള്ളവർക്കെതിരേ ആരോപണവുമായി നടി
Monday, August 26, 2024 10:18 AM IST
കൊച്ചി: മലയാളത്തിലെ നാലു നടൻമാരിൽ നിന്നും ദുരനുഭവമുണ്ടായെന്ന ആരോപണവുമായി നടി മിനു മുനീര്‍. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് താരം ആരോപണം ഉന്നയിച്ചത്. ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആരോപണം ഉയർത്തിയത്.
അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു.
തനിക്ക് അടുത്ത് ഫ്ലാറ്റുണ്ടെന്നും അങ്ങോട്ട് വരാൻ പറയുകയും ചെയ്തുവെന്നാണ് ആരോപണം. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിംഗ്. റസ്റ്റ് റൂമിൽ പോയിട്ടുവന്നപ്പോൾ ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു.
മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു പറയുന്നു.
മണിയന്‍പിള്ള രാജു മോശമായി പെരുമാറിയെന്നും ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ ഉപേക്ഷിക്കേണ്ടി വന്നുവെന്നും സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായെന്നും മിനു പറയുന്നു.