പിഎസ്സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: കോഴ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
Monday, July 8, 2024 11:31 AM IST
തിരുവനന്തപുരം: പിഎസ്സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പിഎസ്സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണ്. പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തില്‍ വഴിവിട്ട രീതികളുണ്ടാകാറില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കോഴിക്കോട് സിപിഐഎമ്മിലെ പിഎസ്സി കോഴ ആരോപണവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് എംഎംഎൽഎ എൻ. ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പിഎസ്സി അംഗമായി നിയമിക്കാനായി കോഴിക്കോട്ടെ ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന് ഷംസുദ്ദീന് ചോദിച്ചു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
നാട്ടില്‍ പല തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായും ഉണ്ടാകും. ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതെന്നാണ് ആരോപണം. പിഎസ്സി അംഗത്വത്തിനായി 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 22 ലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍ നിയമനം കിട്ടാതായതോടെയാണ് പാര്‍ട്ടിയില്‍ പരാതിപ്പെടുന്നത്.
കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചുണ്ട്. ഇയാളെ സിപിഎം, സിഐടിയു പദവികളില്‍ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.