എടപ്പാളിലെ സിഐടിയു ആക്രമണം; അഞ്ച് പേരേക്കൂടി പ്രതിചേര്‍ത്തു
Saturday, July 6, 2024 9:09 AM IST
മലപ്പുറം: എടപ്പാളില്‍ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയ തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെക്കൂടി പ്രതിചേര്‍ത്തു. ഇതോടെ കേസിൽ പ്രതിചേർത്തവരുടെ എണ്ണം പത്തായി.
കൈകൊണ്ടും ഫൈബര്കൊണ്ടും ട്യൂബ് ലൈറ്റുകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. അന്യായമായി സംഘം ചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അസഭ്യം പറയല്‍ ഉള്‍പ്പെടെയുളള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പരിക്കേറ്റത്. രണ്ട് കാലുകളും ഒടിഞ്ഞ ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയവരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയായിരുന്നു. തൊഴിലാളികൾ ഇല്ലാത്ത സമയത്ത് ലോഡ് വന്നതിനാൽ സ്ഥലത്ത് ഉണ്ടായിരുന്നവർ സാധനങ്ങൾ ഇറക്കിവച്ചതാണ് സിഐടിയു പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
തുടർന്ന് ഇവർ സ്ഥലത്ത് എത്തി ലോഡ് ഇറക്കിയവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ തുനിയുകയുമായിരുന്നു. ഈ സമയം ഭയന്നോടിയ ഷാജഹാൻ അടുത്തുള്ള കെട്ടിടത്തിൽനിന്ന് വീണ് രണ്ട് കാലും ഒടിയുകയായിരുന്നു.
.