മഴ കനത്തു; ജാഗ്രതാ നിർദേശം
Wednesday, June 26, 2024 4:02 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമായി. ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. സംസ്ഥാനത്ത് പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. മലങ്കര ഡാമിലെ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.
പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്തമഴയില്‍ മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് നിലമ്പൂര്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
കോഴിക്കോട് തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ്വേ വെള്ളത്തിൽ മുങ്ങി. കോതമംഗലത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ഇടുക്കി രാജാക്കാട്-മൈലാടുംപാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും ജില്ലാ കളക്ടർ നിരോധിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്.