ലോക്സഭയിൽ അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കറുടെ പ്രമേയം; അജണ്ടയിലില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം
Wednesday, June 26, 2024 3:42 PM IST
ന്യൂഡൽഹി: ലോക്സഭയിൽ അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് സ്പീക്കർ. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തിൽ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഭരണഘടനയ്ക്ക് ഏൽപ്പിച്ചത് കനത്ത പ്രഹരമെന്ന് സ്പീക്കർ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഭരണഘടനയെ ചവിട്ടിമെതിക്കുന്ന സമീപനമാണ് അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരണകൂടം സ്വീകരിച്ചതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്തിന്റെ ഓർമയ്ക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാൻ സ്പീക്കർ നിർദേശം നൽകിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ കസേരയ്ക്ക് സമീപമെത്തി മുദ്രാവാക്യം മുഴക്കി.
മോദി സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് അടിയന്തരാവസ്ഥ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി അടക്കം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് അജണ്ടയില്‍ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ച് സ്പീക്കറും അസാധാരണ നീക്കം നടത്തിയത്.
.