കാറിന് 9,000 രൂപ, ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപ; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
Wednesday, June 26, 2024 3:07 PM IST
തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ പൊതുജനത്തിന് ഡ്രൈവിംഗ് പരിശീലനം നല്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
23 ഇടങ്ങളിലാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 14 എണ്ണം ഉടന്‍ ആരംഭിക്കും. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെയാണ് കെഎസ്ആര്‍ടിസിയില്‍ ഇളവ്. കാര്‍ ഡ്രൈവിംഗ് പഠിക്കാന്‍ 9,000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിംഗ് പരിശീലനത്തിനും.
ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയാണ്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.
പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒന്നാകും കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസ് വീണ്ടും കുറയും. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന മാനദണ്ഡം അനുസരിച്ചാകും പരിശീലനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാകും ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കും. ലേണേഴ്സ് ടെസ്റ്റിനു മുമ്പ് മോക്ക് ടെസ്റ്റ് നടത്തും.
കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ചാണ് പരിശീലനം നടത്തുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കിയിരുന്നവരാണ് അധ്യാപകര്‍. സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.