ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടി; അംപയർമാർ കണ്ണുതുറക്കണം: ഗുരുതര ആരോപണവുമായി ഇൻസമാം
Wednesday, June 26, 2024 1:02 PM IST
ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാന് മുൻ നായകൻ ഇന്‍സമാം ഉള് ഹഖ്. ഇടംകൈയൻ പേസർ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പതിനാറാം ഓവറിലെ റിവേഴ്സ് സ്വിംഗ് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ ആരോപണം.
ഒരു ട്വന്റി-20 ഇന്നിംഗ്സിന് വെറും 20 ഓവര്‍ മാത്രമാണ് ദൈര്‍ഘ്യമെന്നിരിക്കെ, പുതിയ പന്തില്‍ എങ്ങനെയാണ് റിവേഴ്സ് സ്വിംഗ് കണ്ടെത്തുകയെന്നാണ് ഇന്‍സമാമിന്റെ ചോദ്യം.
അർഷ്ദീപ് സിംഗ് 16-ാം ഓവർ ബൗൾ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്സ് സ്വിംഗ് കണ്ടെത്താനാകുക? 12-ാം ഓവറും 13-ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നോ? അർഷ്ദീപ് പന്തെറിയാൻ എത്തിയപ്പോൾത്തന്നെ റിവേഴ്സ് സ്വിംഗ് ലഭിച്ചു. ഇത്തരം കാര്യങ്ങളിൽ അംപയർമാർ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണെന്നും ഇൻസമാം ഒരു പാക് ടിവി ചാനൽ പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു.
‘ഇക്കാര്യം ഞാൻ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാക് താരങ്ങളാണ് ഇതു ചെയ്തതെങ്കിൽ എന്തായിരിക്കും ബഹളം. എന്താണ് റിവേഴ്സ് സ്വിംഗ് എന്ന് നമുക്കെല്ലാം അറിയാം. അർഷ്ദീപിനേപ്പോലെ ഒരു താരത്തിന് 16-ാം ഓവറിൽ റിവേഴ്സ് സ്വിംഗ് ലഭിക്കണമെങ്കിൽ ആ പന്തിൽ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്’ - ഇൻസമാം പറഞ്ഞു.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 24 റൺസിനു തോൽപ്പിച്ച് സെമിയിൽ കടന്നിരുന്നു. തോറ്റ ഓസ്ട്രേലിയ സെമി കാണാതെ പിന്നീട് പുറത്തായി. നാലോവറിൽ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.